സോഷ്യല്‍ മീഡിയ പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനം; ഐടി ആക്ട് ഭേദഗതി ചെയ്തു
- വാർത്ത - ലേഖനം
ന്യൂഡൽഹി: ഇൻഫർമേഷൻ ടെക്നോളജി (ഐടി) ചട്ടത്തിൽ ഭേദഗതിയുമായി കേന്ദ്ര സർക്കാർ. സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ഇനി മുതൽ സർക്കാർ തലത്തിൽ സംവിധാനം ഏർപ്പെടുത്തും. കമ്പനികളുടെ നടപടികളിൽ തൃപ്തരല്ലെങ്കിൽ സർക്കാർ നിയമിക്കുന്ന പരാതി പരിഹാര സെല്ലിനെ സമീപിക്കാം. ഫെയ്സ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയ എല്ലാ കമ്പനികൾക്കും ഇന്ത്യയിലെ നിയമം ബാധകമാണെന്നും ഭേദഗതിയിൽ പറയുന്നു.
ഐടി ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് കേന്ദ്ര സർക്കാർ 2021ൽ പുറത്തിറക്കിയിരുന്നു. വിദഗ്ധരും കമ്പനികളടക്കമുള്ളവരുടെയും വിവിധ തലങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് ഇപ്പോൾ ചട്ടം ഭേദഗതി ചെയ്തത്.
കേന്ദ്ര സർക്കാർ നിയമിക്കുന്ന സമിതിയായിരിക്കും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളുമായി ബന്ധപ്പെട്ട പരാതികൾ ഇനി പരിശോധിക്കുക. മൂന്ന് മാസത്തിനുള്ളിൽ സമിതി നിലവിൽ വരും. ചെയർപേഴ്സനടക്കം
ഈ സമിതിയിൽ മൂന്ന് സ്ഥിരാംഗങ്ങളായിരിക്കും ഉണ്ടാകുക. വിദഗ്ധരുടെ സഹായവും സമിതി തേടും. നിലവിൽ സാമൂഹിക മാധ്യമ കമ്പനികൾ സ്വന്തം നിലയ്ക്ക് പരാതി പരിഹാര സംവിധാനം ഏർപ്പെടുത്തണമെന്ന് നിർദ്ദേശമുണ്ട്. കമ്പനികൾ പരാതികൾ 24 മണിക്കൂറിനുള്ള അംഗീകരിക്കണം. 72 മണിക്കൂറിനുള്ളിലോ 15 ദിവസത്തിനുള്ളിലോ വിഷയത്തിൽ കമ്പനികൾ പരിഹാരം കാണണമെന്നും ഭേദഗതിയിൽ പറയുന്നു. ഇത്തരം സംവിധാനങ്ങളിൽ വരുന്ന തീർപ്പുകളിൽ പരാതിക്കാരന് തൃപ്തിയില്ലെങ്കിൽ സർക്കാർ നിയമിച്ച സമിതിയെ സമീപിക്കാം.