കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന ഏകാങ്ക നാടകത്തിൽ ശ്രദ്ധേയമായി കെ.ആർ രമേഷ് സംവിധാനം ചെയ്ത 'പിയാത്തെ'. പക്ഷേ സമ്മാനപ്പട്ടികയിൽ നിന്നും നാടകം പുറത്ത്.
- ഫെയിസ്ബുക്ക് പോസ്റ്റ്
നാടക നിരൂപകൻ
അശോകൻ വി.പി
കേരള എൻ.ജി.ഒ.യൂണിയൻ 7-മത് അഖില കേരള ഏകാങ്കനാടക മത്സരത്തിൽ ആലപ്പുഴ റെഡ്സ്റ്റാർ കലാവേദി അവതരിപ്പിച്ച "പിയാത്ത'' നാടകം ചില ചോദ്യങ്ങൾ അവശേഷിപ്പിച്ചു കൊണ്ട് മത്സരത്തിൽ നിന്നും പുറത്തായി. ഇന്നും ഇന്നലെയുമായി തൃശൂർ റീജിയണൽ തിയറ്ററിൽ ആയിരുന്നു മത്സരം. തികച്ചും അസംബന്ധ നാടകത്തിൻ്റെ ഗണത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെങ്കിലും പിയാത്ത യുടെ രാഷ്ട്രീയ മാനങ്ങൾ അതിവിശാലമാണെന്നു പറയാം. പരസ്പരം പരിചയമില്ലാത്ത ഒരു ഗ്രൂപ്പ് നിർമ്മിക്കുന്ന ഗ്യാലറിയും അതിൻ്റെ ഉറപ്പും ബലവും വൃത്തിയും പരിശോധിക്കുന്നിടത്ത് നാടകം ആരംഭിക്കുന്നു. ഗ്യാലറിയിലെ ഗ്രൂപ്പിൻ്റെ ചലനങ്ങൾ താളാത്മകമാവുകയും കഠോര സംഗീതത്തിൽ ലയിക്കുകയും ചെയ്യുന്നു. എബ്രഹാം എന്ന കഥാപാത്രത്തിൻ്റെ അച്ഛൻ്റെ മൃതശരീരം ബിനാലെയിൽ എങ്ങനെ സെറ്റു ചെയ്യാം എന്ന അഭിപ്രായങ്ങളിലൂടെ നാടകം വളരുന്നുണ്ട്. മരണം മനുഷ്യരുടെ നീളം കുറയ്ക്കുമെന്ന വിചിത്രമായ കണ്ടെത്തലുകൾക്കൊടുവിൽ മൃതശരീരത്തിൽ ഒരു കണ്ണട ഫിറ്റു ചെയ്യുമ്പോഴുള്ള "ഫീലു "കളെക്കുറിച്ചും ചർച്ച പുരോഗമിക്കുന്നു. ഗ്യാലറിയിൽ നിന്ന് ടേബിളിലേക്ക് മാറ്റിക്കിട ത്തുന്ന മൃതദേഹത്തെ നോക്കി "ഭീകരമായ തകർച്ചയുടേയും ഉപേക്ഷിക്കപ്പെടലിൻ്റെയും അവസ്ഥ ഫീൽ ചെയ്യുന്നുവെന്ന് ഗ്രൂപ്പിലൊരാൾ പറയുമ്പോൾ തന്നെ, മറ്റൊരാൾ "ഒരിന്ത്യൻ ശവശരീരം ഒരിന്ത്യൻ ജനാധിപത്യം....." എന്നിങ്ങനെ വിളിച്ചു പറയുന്നുണ്ട്. ഇവിടെയാണ് ഈ മൃതശരീരം പ്രതീകവൽക്കരിക്കുന്നത് നമ്മൾ മഹത്തായതെന്ന് വിശ്വസിക്കുന്ന പലതിനെക്കുറിച്ചുമാണെന്ന ക്രൂരമായ പരിഹാസം പ്രേക്ഷകർ തിരിച്ചറിയുന്നത്. അത് പാരമ്പര്യ ബോധ മായാലും ജനാധിപത്യമാണെങ്കിലും, സ്വാതന്ത്ര്യ സങ്കല്പമാണെങ്കിലും ഒരിക്കലും പരിശോധിക്കാനെത്താത്ത ജോൺ സാറിനെയാണ് കാത്തിരിക്കുന്നത് എന്നതാണ് മറ്റൊരു വിരോധാഭാസം. ആരായിരിക്കാം ജോൺ സാർ?
ഗ്യാലറിയിലെ താളാത്മക ചലനങ്ങൾ കുതിര കുളമ്പടികളായിരുന്നോ? അതോ മിലിട്ടറി മാർച്ചിന് സമാനമാണോ? ഉറപ്പുള്ള ഗ്യാലറി അഭിപ്രായ സമന്വയമില്ലാത്ത ഭരണ സിരാകേന്ദ്രത്തെ പ്രതിനിധീകരിക്കുന്നുണ്ടോ? ഇങ്ങനെ നിരവധി സംശയങ്ങളിലേക്ക് ഈ നാടകം വാതിൽ തുറക്കുന്നുണ്ട്. നാടകാവസാനം "ഒരു പുതിയ പ്രസംസ്കാര സമ്പ്രദായത്തെക്കുറിച്ച് എൻ്റെ പങ്കാളിത്വം കൂടുതൽ ക്രിയേറ്റീവ് ആകില്ലേ" എന്ന അബ്രഹാംസന്ദേഹിക്കുന്നുണ്ട്. ഈ നാടകത്തിലെ ഗ്രൂപ്പ് അംഗങ്ങളുടെ ശബ്ദമുഖരിതമായ സംഭാഷണങ്ങളിൽ വ്യസ്ഥിതിയെക്കുറിച്ചുള്ള ക്രൂരമായ പരിഹാസങ്ങൾ നാടകത്തിന് പുതിയ മാനങ്ങൾ നൽകുന്നുണ്ട്.