സേവ് ദി ഡേറ്റ്
- ചെറുകഥ
രജീഷ് ഒളവിലം
എന്റെ ഇടതും വലതും നിന്നുകൊണ്ട് അവർ കണ്ണോടുകണ്ണു നോക്കി, ഉടക്കിനിന്ന കണ്ണുകളിൽനിന്നും പ്രണയത്തിന്റെ പുഴയൊഴുകി. നോക്കിനോക്കിയിരിക്കെ പുഴയിൽക്കണ്ട പ്രണയമീനുകൾക്ക്
വർണ്ണച്ചിറകുകൾമുളച്ചു, അവ ചിറകുവിരിച്ച് ആകാശത്തേക്ക് പറന്ന് മേഘങ്ങളിൽ വിലയം പ്രാപിച്ചു.
ക്യാമറാമാൻ എന്നുംപറഞ്ഞ് ഈ യന്ത്രവും തോളിൽതൂക്കി നടക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയെങ്കിലും ഇങ്ങനൊരു അനുഭവം ആദ്യമായാണ്. പറഞ്ഞുകൊടുക്കാതെ തന്നെ അവരുടെ ഇഷ്ട്ടത്തിന് നിന്ന പോസുകളെ ഞാൻ ആർത്തിയോടെ ക്യാമറയിലേക്ക് ആവാഹിച്ചുകൊണ്ടിരുന്നു.
"ഏട്ടനിത് എന്തിന്റെ കേടാണ്, വെറുതെ നാട്ടുകാരെക്കൊണ്ടു ചിരിപ്പിക്കാൻ. എത്ര നല്ല പെങ്കുട്ട്യോളുടെ ആലോചന കൊണ്ടുവന്നതാ ഞാൻ എന്നിട്ടിപ്പൊ ഇത്... ഈ കോപ്രായത്തിന് ഞാനും സുകുവേട്ടനും കുട്ട്യോളും കൂട്ട് നിക്കില്ലകേട്ടോ ഞങ്ങള് നാളെ തന്നെ ബാംഗ്ളൂർക്ക് തിരിച്ചുപോവും"
തിളച്ച എണ്ണയിലിട്ട കടുകുപോലെ രേഷ്മ ദേഷ്യംകൊണ്ടു ചാടിക്കൊണ്ടേയിരുന്നു.
എന്തു മറുപടി പറയണം എന്നറിയാതെ കൃഷ്ണകുമാറിന്റെ അമ്മ മുറത്തിലെ അരിയിൽ ഇല്ലാത്ത കല്ല് തിരഞ്ഞോണ്ടിരുന്നു.
"ശരിയാണ് ഇരുപത്തൊന്നാം നൂറ്റാണ്ട് തന്നെ എന്നുവച്ച്, അളിയനീ കാണിച്ചത് ഒരുമാതിരി പരിപാടിയായിപ്പോയി. നമ്മൾ ജീവിക്കുന്നത് കേരളത്തിലാണ് നമ്മടെ മതവും സംസ്ക്കാരവും വിട്ട് ഒരു കളിക്കും ഈ സുകുമാരൻ കൂട്ട് നിക്കില്ല."
പുതുമഴയിൽ മുറ്റത്തു മുളച്ചുപൊങ്ങിയ പുൽക്കോടികൾ ചെത്തിമിനുക്കിക്കൊണ്ടിരുന്ന അച്ഛൻ, മറുത്തൊന്നും പറയാൻ കഴിയാതെ
തലകുമ്പിട്ടുകൊണ്ടുതന്നെ പണി തുടർന്നു.
ഒരു സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടാണെന്നുപോലും ഞാൻ കുറേ സമയത്തേക്ക് മറന്നുപോയിരുന്നു. കയ്യിൽ ക്യാമറയാണെന്നും ഞാനൊരു ഫോട്ടോഗ്രാഫറാണെന്നും ഇടക്കെപ്പോഴോ ചയകുടിക്കാൻ വേണ്ടിയെടുത്ത ഇടവേളയിലാണ് ഞാൻ ഓർത്തത്. അത്രയും സമയം ഞാനാ കമിതാക്കളുടെ പ്രണയം ഒരു കവിതയെന്നപോലെ പകർത്തിയെഴുതുകയായിരുന്നു.
"സുമേഷേട്ടാ വേണ്ടാട്ടോ.. എത്ര പൈസ കിട്ടുമെന്ന് പറഞ്ഞാലും ഈ വർക്ക് നമുക്ക് വേണ്ട. കരയോഗവും, സഭയും ഒരുപോലെ ഭ്രഷ്ട്ട് കൽപ്പിച്ച ഈ കല്യാണത്തിന് കൂട്ടുനിന്നാൽ നിങ്ങൾക്ക് പിന്നെ ഈ നാട്ടിൽ വേറെ വർക്കൊന്നും കിട്ടിയെന്ന് വരില്ല"
എന്റെ ജീവിത പങ്കാളി സരിതയാണ് ഫോണിൽ. ഞാനീ വർക്ക് ഏറ്റെടുത്തിൽ പിന്നെ അവൾക്ക് നല്ല ബേജാറാണ്. ഒരു നിമിഷത്തേക്ക് ഭർത്താവിന്റെ തൊഴിൽ ഭാവിയെക്കുറിച്ചു വേവലാതിപ്പെടുന്ന ഒരു ഭാര്യയെ കിട്ടിയെന്നതിൽ ഞാൻ അഭിമാനപൂരിതനായെങ്കിലും. "എന്റെ കാര്യം നോക്കാൻ എനിക്കറിയാം വച്ചിട്ട് പോടി എന്ന് മറുപടി കൊടുക്കാനാണ് എനിക്കപ്പൊ തോന്നിയത്.
ഗീവർഗ്ഗീസ് പുണ്യാളന്റെ പള്ളിയിലെ കോൺഫറൻസ് ഹാളിലും ഹരിഹരസുതൻ അയ്യപ്പസ്വാമിയുടെ ക്ഷേത്രക്കമ്മറ്റി ഓഫിസിലും ഒരേ സമയത്താണ് യോഗം വിളിച്ചു ചേർക്കപ്പെട്ടത്.
നടക്കാൻ പോവുന്ന വിവാദ വിവാഹമാണ് രണ്ടിടത്തേയും ചർച്ചാ വിഷയം. ബഹിഷ്ക്കരണം എന്ന സമാന തീരുമാനമാണ് പരസ്യമായി രണ്ടിടത്തും കൈക്കൊള്ളപ്പെട്ടതെങ്കിലും കഴിയും വിധം വിവാഹം നടക്കാതിരിക്കാനുള്ള എന്തു മാർഗ്ഗവും സ്വീകരിക്കാം എന്ന രഹസ്യ തീരുമാനത്തിലാണ് ഇരുകൂട്ടരും ഉറച്ചു നിന്ന് കയ്യടിച്ചു പാസ്സാക്കിയത്.
"സുമേഷേട്ടാ ഇന്ന് ഇത്രേം മതി ബാക്കി നമുക്ക് നാളെ എടുക്കാം , ഒരുക്കങ്ങൾ ഒരുപാട് നടത്താനുണ്ട്" അത്രയും പറഞ്ഞു
ഡേവിഡ് തിടുക്കപ്പെട്ട് അവന്റെ കാർ ലക്ഷ്യമാക്കി നടന്നു.
"മോനെ കൃഷ്ണ കുമാറെ ഈ സേവ് ദി ഡേറ്റൊക്കെ ഒറ്റദിവസം കൊണ്ട് തീർക്കേണ്ട കാര്യമാണ്, ഇതിന്റെ പിന്നാലെ രണ്ടും മൂന്നും ദിവസം ചുറ്റിത്തിരിഞ്ഞാൽ എന്റെ കഞ്ഞീൽ പാറ്റ വീഴും കേട്ടാ"
"നിങ്ങടെ അദ്ധ്വാനത്തിന്റെ ശമ്പളം നിങ്ങക്ക് കൃത്യമായി കിട്ടും സുമേഷേട്ടാ, അത് നിങ്ങള് പ്രതീക്ഷിക്കുന്നതിലും അധികമേ ആവൂ"
എനിക്കുള്ള മറുപടി ഒരു പുഞ്ചിരിയിൽ പൊതിഞ്ഞു തന്ന് അവനും കാറിലേക്ക് ഓടിക്കയറി.
രാത്രി ഏറെ വൈകിയിട്ടും ഒട്ടും തന്നെ ഉറക്കം വരുന്നില്ല. കാലത്തെടുത്ത ഫോട്ടോസ് ഓരോന്നായി മാറി മാറി നോക്കിയിരുന്ന് സമയത്തോട് മത്സരിക്കാൻ തന്നെ തീരുമാനിച്ചു. കൂട്ടത്തിൽ ഏറ്റവും ഇഷ്ട്ടം തോന്നിയ ഒരു ഫോട്ടോയെടുത്ത് എഡിറ്റിങ് പരിപാടിയങ്ങു തുടങ്ങി. ഇതുവരെ ചെയ്തത് പോലല്ല. ഇതിൽ എന്തെങ്കിലും പുതുമ വേണം ഈ നാട്ടിൽ തന്നെ ആദ്യത്തെ സ്വവർഗ്ഗ വിവാഹത്തിന്റെ സേവ് ദി ഡേറ്റ് ഫോട്ടോ ചെയ്തു എന്ന റെക്കോർഡാണ് ഉണ്ടാവാൻ പോവുന്നത്. അപ്പൊ ആ ഫോട്ടോയും ചരിത്രത്തിന്റെ ഒരു ഭാഗമായേക്കാം. കൂട്ടത്തിൽ അതിന്റെ സൃഷ്ട്ടാവായ ഈ ഞാനും.
ഐ ടി പ്രൊഫഷനുകളായ ഡേവിഡും കൃഷ്ണ കുമാറും ബംഗല്ലൂരുവിലെ ജോലിസ്ഥലത്തുവച്ചാണ് ആദ്യമായി കണ്ടുമുട്ടിയതും അവർക്കിടയിൽ പ്രണയം മോട്ടിട്ടതും. മാസങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ അവർ ഒരുമിച്ചു വിവാഹ ജീവിതം നയിക്കാം എന്ന തീരുമാനത്തിലെത്തുകയായിരുന്നു.
തീപന്തം പുരുഷുവിന്റെ ഫോൺ കോൾ ചെവിക്കടയ്ക്കൽ കൊണ്ടുപിടിച്ച് സരിത തട്ടിവിളിച്ചപ്പോഴാണ് ഉറക്കം മുറിഞ്ഞതും സമയം നട്ടുച്ച പന്ത്രണ്ട്മണിയോടടുത്തെന്നും മനസ്സിലായത്. രാത്രി വൈകുവോളം ജോലിചെയ്യുന്ന ദിവസങ്ങളിൽ ഇത് പതിവാണ്. പത്തുമണിക്ക്, കഴിഞ്ഞ ദിവസത്തെ ഫോട്ടോഷൂട്ടിന്റെ ബാക്കി ചെയ്യാമെന്ന് ഡേവിഡിനോട് ഏറ്റതുമാണ്. അവർ വിളിക്കുന്നതായിരിക്കും എന്നു കരുതിയാണ് ഫോണെടുത്തു ചെവിയിൽ വച്ചതെങ്കിലും സംസാരിച്ചു തുടങ്ങിയത് പുരുഷുവാണ്.
"അറിഞ്ഞില്ലേ സുമേഷേ..? നീ ഫോട്ടോ പിടിക്കുന്ന ആ കുണ്ടന്മാരുടെ വണ്ടിയിൽ ആരോ ടിപ്പർ കയറ്റി. ചെക്കന്മാർക്ക് ആയുസ്സുള്ളതുകൊണ്ട് പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇതിപ്പോ ഏത് സമുദായക്കാരാണ് ചെയ്തതെന്ന് മാത്രം പിടിയില്ല"
ഒരു ഞെട്ടലോടെയാണ് ഞാനാ വാർത്ത കേട്ടത്, അയാളുടെ കുണ്ടന്മാർ എന്ന പ്രയോഗം എന്നെ നന്നേ ചൊടിപ്പിച്ചെങ്കിലും മഞ്ഞ പത്രത്തിന്റെ അധിപനായ ആ വിവരദോഷിയിൽ നിന്നും അതിൽക്കൂടുതൽ ഒന്നും കേൾക്കാനില്ല എന്നറിയുന്നത്കൊണ്ട്
മറുപടി ഒരു മൂളലിൽ ഒതുക്കി.
"മോനെ അവന്മാര് കെട്ടിമറിഞ്ഞു കിടക്കുന്ന കുറേ ഫോട്ടോസ് ഇല്ലേ നിന്റെ കയ്യിൽ അതിൽ രണ്ടെണ്ണം എനിക്ക് താ.. കുറേ കാലത്തിന് ശേഷമാണ് എരിവും പുളിയുമുള്ള ഒരു യഥാർത്ഥ വാർത്ത കിട്ടിയത്. ഇത്തിരി മതവും കൂടി കലക്കിയാൽ നിന്ന് കത്തുന്ന ഐറ്റമാണ്."
ഇത്തവണ അയാളെന്റെ ക്ഷമയുടെ കടയ്ക്കൽ ശരിക്കും കത്തിവച്ചു. ക,യും മ യും ചേർത്ത് നല്ല രണ്ട് തെറിയും പറഞ്ഞ് ഫോൺ കാട്ടാക്കിയ ഉടനെ പിള്ളേര് കിടക്കുന്ന ആശുപത്രിയിലേക്ക് പോവാനുള്ള ഒരുക്കം തുടങ്ങി.
ഡേവിഡിന്റെ പപ്പ അവൻ വളരെ ചെറുതായിരിക്കുമ്പോൾ തന്നെ അവരെ വിട്ട് പോയതാണ്. മരിച്ചെന്നോ ജീവിച്ചിരിപ്പുണ്ടെന്നോ പോലും അറിയില്ല. അവന്റെ മമ്മയാണ് അവനെ വളർത്തി വലുതാക്കിയത്. ബംഗല്ലൂരുവിൽ ജോലികിട്ടി അവൻ പോയതിൽ പിന്നെ ആ സ്ത്രീ തനിച്ചാണ് വലിയ വീട്ടിൽ താമസം. ഇപ്പോഴിതാ ആരൊക്കെയോ ചേർന്ന് വീടിന്ചുറ്റും കരിഓയിൽ ഒഴിച്ചിരിക്കുന്നു. പോരാത്തതിന് അവർ ഞായറാഴ്ച കുർബ്ബാനയ്ക്കു പോയപ്പോൾ അപമാനിക്കുകയും ചെയ്തിരിക്കുന്നു.
കോ ഓപ്പറേറ്റിവ് ഹോസ്പിറ്റലിൽ ജനറൽ വാർഡിൽ അടുത്തടുത്ത കട്ടിലുകളിലാണ് പയ്യന്മാർ രണ്ടുപേരും ചില്ലറ പരിക്കുകളോടെ കിടക്കുന്നത്.
"സുമേഷേട്ടാ ഫോട്ടോസ് എവിടെ..?
ഇനിയാകെ കുറച്ചു ദിവസങ്ങളെ ഉള്ളൂ പെട്ടെന്ന് തന്നെ വേണം"
പുറത്തു നടക്കുന്ന കോലാഹലങ്ങൾ ഒന്നും തന്നെ അറിയാതെ അത്രയേറെ നിഷ്ക്കളങ്കമായി കൃഷ്ണ കുമാർ ചോദിച്ച ചോദ്യത്തിന് മുന്നിൽ ഞാൻ ചെറുതായൊന്നു പതറിയെങ്കിലും. ഒരു ഗ്രാമം മുഴുവൻ എതിരെ നിൽക്കുന്ന ആ ചടങ്ങ് നടക്കില്ല എന്ന സത്യം അവരെ പറഞ്ഞു ബോധ്യപ്പെടുത്താൻ എന്നാൽ കഴിയും വിധം ഞാൻ ശ്രമിച്ചു.
"സുമേഷേട്ടാ ഇനിയിപ്പോ ആരൊക്കെ വന്നാലും വന്നില്ലേലും രജിസ്റ്റർ ഓഫിസിൽ വച്ചു ഞങ്ങൾ നിയമപരമായി ഒന്നാവും, ഞങ്ങൾ ചേർന്നു വാങ്ങിച്ച പുതിയ വീട്ടിൽ വച്ചു റീസെപ്ഷനും നടത്തും. ഇങ്ങള് ആ ഫോട്ടോസ് ഇങ്ങു തന്നിട്ട് വിവാഹ ചടങ്ങിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കോ"
ഡേവിഡിന്റെ ഉറച്ച ശബ്ദത്തിൽ നിശ്ചയദാർഢ്യത്തിന്റെ വെളിച്ചം പകൽപോലെ തെളിഞ്ഞു നിന്നിരുന്നു.
"നിങ്ങടെ വീട്ടിലെ ഒരാളെപ്പോലും അമ്പലത്തിന്റെ പരിസരത്തു കണ്ടുപോകരുത്. ആ ചെക്കനെയെങ്ങാനും മുന്നിൽ കണ്ടാൽ അയ്യപ്പനാണെ വെട്ടിനുറുക്കും ഞങ്ങൾ പറഞ്ഞില്ലാന്ന് വേണ്ട"
സേവാസമിതി കൺവീനർ പ്രകാശൻ കൃഷ്ണകുമാറിന്റെ മുറ്റത്തു കിടന്നു ഉറഞ്ഞു തുള്ളി.
ഹരിയും ഹരനും ചേർന്നാണ് ഹരിഹര സുതനുണ്ടായതെന്നു ആര് പറയാൻ ആരോട് പറയാൻ
കിടന്നിട്ട് ഉറക്കം വരുന്നില്ല, കല്യാണത്തിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്താവുമെന്നു ഒരു പിടിയുമില്ല. പിള്ളേരെകുറിച്ചു ആലോചിക്കുമ്പോഴേ ചങ്കിടിപ്പ് കൂടുകയാണ്.
"സുമേഷേട്ടാ ഇതുകണ്ടോ നിങ്ങളെടുത്ത ഫോട്ടോസ് പിള്ളേര് ഫേസ്ബുക്കിൽ ഇട്ടിട്ടുണ്ട്.
നടക്കാനിരിക്കുന്ന ചടങ്ങിലേക്ക് മനുഷ്യന്മാരെ മാത്രം ക്ഷണിക്കുന്നു. എന്നൊരു കുറിപ്പും ഉണ്ട്, പിള്ളേരീ നാട് കത്തിക്കും എന്നാ തോന്നുന്നത്.
ഫോണും പൊക്കിപ്പിടിച്ചു തട്ടിവിളിച്ചു ചറപറാന്നുള്ള സരിതയുടെ വാക്കുകൾ എന്നെ ചിന്തയിൽ നിന്നുണർത്തി. വരുന്നത് വരുന്നിടത്തു വച്ചു കാണാമെന്നു ഉറപ്പിച്ചു കണ്ണുമടച്ചു കിടന്ന് ഉറക്കത്തെ കാത്തിരുന്നു.
പത്തുമണിക്കാണ് രാജിസ്റ്ററോഫീസിൽ ചടങ്ങ്. അതു കഴിഞ്ഞു അവരുടെ പുതിയ വീട്ടിൽ റീസെപ്ഷനും. വൈകാതെ തന്നെ ക്യാമറയും തൂക്കി ഞാൻ കവലയിലെത്തി. അവിടവിടെയായി കുറേ പൊലീസുകാർ നിൽക്കുന്നുണ്ടെന്നതൊഴിച്ചാൽ എല്ലാം പഴയതുപോലെ തന്നെ.
ഒപ്പിടൽ ചടങ്ങു അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ വളരെ നല്ലരീതിയിൽ തന്നെ അവസാനിച്ചു. ഇത്തിരി ഭയത്തോടെയാണെങ്കിലും അവരോടൊപ്പം ഞാനും കാറിൽ കയറി. കാർ ആൽത്തറ വളവും കഴിഞ്ഞു അവരുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് കയറിയതും എന്റെ ഉള്ളൊന്നു പിടഞ്ഞു സാധാരണ കല്യാണത്തിന് ആൾക്കൂട്ടം പതിവുള്ളതാണെങ്കിലും ഇവിടെ സാഹചര്യം അതല്ലാലോ.
കാറിൽ നിന്നുമിറങ്ങിയ ഡേവിഡിനെയും കൃഷ്ണകുമാറിനെയും കൂട്ടത്തിൽ രണ്ടുപേർ തടഞ്ഞു നിർത്തി . സമയം ഒട്ടും കളയാതെ ഞാൻ അവർക്കുനേരെ ക്യാമറ ഫോക്കസ് ചെയ്തുപിടിച്ചു. എന്തുസംഭവിക്കുമെന്നറിയാതെ ഭയം എന്റെ പെരുവിരലിൽ നിന്നും മേലോട്ടെക്ക് ഇരച്ചു കയറി.
നോക്കിയിരിക്കെ അവർ നവ ദമ്പതികളെ പൂമാലയിട്ട് സ്വീകരിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ
എന്നെപോലെ പിള്ളേരും ഞെട്ടിക്കാണും.
പിന്നീടാണ് കാര്യങ്ങൾ വ്യക്തമായത്. അവിടെ കണ്ട ആരും ആ നാട്ടുകാരല്ല. ഫേസ് ബുക്കിൽ ക്ഷണം കണ്ട് കല്യാണം കൂടാൻ വന്ന അപരിചിതരാണ് ഓരോരുത്തരും.
റിസപ്ഷൻ അതിഗംഭീരമായി നടന്നു. ഒടുവിൽ എല്ലാം കഴിഞ്ഞ്. കുറേ "മനുഷ്യരെ" ക്യാമറയിൽ പകർത്തിയ ആത്മ സംതൃപ്തിയോടെ ഞാൻ മടങ്ങാനായി വണ്ടിയിലേക്ക് നടന്നു.
"സുമേഷേട്ടാ നിങ്ങടെ സേവ് ദി ഡേറ്റ് ഫോട്ടോസ് കൊള്ളാം കേട്ടോ. നിങ്ങൾ നല്ലൊരു ഫോട്ടോഗ്രാഫറാണ്"
ആ പറഞ്ഞത് അവർ ഒരുമിച്ചായിരുന്നു.
ഭയത്തെ തൂത്തുകളഞ്ഞു ചുണ്ടിൽ കയറിയിരുന്ന പുഞ്ചിരിയെ ഇത്തിരികൂടി പോലിപ്പിച്ചുകൊണ്ടു. സ്ലോമോഷനിൽ തന്നെ ഞാൻ മുന്നോട്ടേക്ക് നടന്നു. രംഗം സ്റ്റിൽ ആവുമ്പോൾ ശുഭം എന്ന് എഴുതിക്കാണിക്കാൻ വരുംകാലം അത്ര ശുഭമായിരിക്കില്ല എന്നറിയാമെങ്കിലും 'വന്നതിനോളം വരാനില്ലിനി വരുംകാലത്തൊന്നുമേ ഏതുമേ'
എന്നും ചിന്തിച്ചു മനസ്സിൽ ഞാൻ തന്നെ കുറിച്ചിട്ടു...
"ശുഭം"