പ്രഫഷണൽ നാടകങ്ങൾ ഉണരുന്നു.. സമകാലീന പ്രൊഫണൽ നാടക വേദിയിലേക്ക് ഒരെത്തിനോട്ടം
- ഫെയിസ്ബുക്ക് പോസ്റ്റ്
ശ്യാംപ്രസാദ്
രണ്ടോളം വർഷമായി നിലച്ചിരുന്ന പ്രഫഷണൽ നാടകേ വേദി വീണ്ടും ഉണരുമ്പോൾ ഒരു നാടക ആസ്വാദകൻ ഫേസ് ബുക്കിൽ കുറിച്ച വരികൾ സമകാലീന പ്രാഫഷണൽ നാടകേ വേദിയിലേക്കുള്ള ഒരെത്തിനോട്ടമാണ്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.
സഹൃദയരേ,
അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നു. അതിനുമുൻപ് ഈ വേദിയിലേക്കു കടന്നുവരാനിടയുള്ള എല്ലാ ദീപവിതാനങ്ങളും അണച്ചു തരണമേയെന്ന് അപേക്ഷിക്കുന്നു.
ഉത്സവപ്പറമ്പുകളിലെ രാത്രികളിൽ ചുവന്ന കർട്ടനു പിറകിൽനിന്ന് ഒഴുകിവരുന്ന ഘനഗാംഭീര്യമുള്ള ഈ ശബ്‍ദം ഒരു കാലഘട്ടത്തിന്റെകൂടി മുഴക്കമായിരുന്നു.
പിന്നീട് അണിയറശില്പികളെയും കഥാപാത്രങ്ങൾക്കു ജീവൻ നൽകുന്നവരെയും പരിചയപ്പെടുത്തുന്നു.
ആനച്ചൂരുള്ള അമ്പലപ്പറമ്പിലെ മണ്ണിൽ വിരിച്ചിട്ട പത്രത്താളുകളിലിരുന്ന് നാടകത്തിനു മുൻപേ ഊതിക്കുടിച്ച കട്ടൻ കാപ്പിയും നാവിനെരിവേറ്റുന്ന ഇഞ്ചിമിട്ടായിയും, മണൽച്ചട്ടിയിൽ വേവിച്ചു കടലാസു കുമ്പിളിൽ നിറച്ച കപ്പലണ്ടിയും കടലയും കൊറിച്ചുകൊണ്ട് അപ്പപ്പോൾത്തന്നെ അഭിപ്രായവും പറഞ്ഞുകൊണ്ട് കണ്ട നാടകങ്ങൾ എണ്ണമറ്റതാണ്.
ഇതിൽ എന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടുള്ള ഒരു പേരാണ് "രംഗപടം- ആർട്ടിസ്‌റ്റ് സുജാതൻ". കേരളത്തിലെ ഒട്ടുമിക്ക നാടകങ്ങൾക്കും രംഗപടമൊരുക്കുന്നത് ഇദ്ദേഹമാണ്. പേരെടുത്ത നാടകകൃത്തുക്കളെയും നടന്മാരെയും വേദികളിൽ കാണാമെങ്കിലും ആർട്ടിസ്റ്റ് സുജാതൻ എന്ന വ്യക്തി എന്നും കാണാമറയത്തായിരുന്നു. രംഗപടങ്ങൾക്കും പുറകിൽ...
പ്രൊഫഷണൽ നാടകവേദികളിൽ അതുല്യ പ്രകടനം കാഴ്ച്ച വച്ച് സിനിമയിൽ എത്തിപ്പെട്ട കലാപ്രതിഭകൾ നമുക്ക് നിരവധിയാണ്. ചായക്കൂട്ടുകളിൽ മുഖം മിനുക്കി അരങ്ങിൽ തകർത്തഭിനയിച്ച പല കലാകാരന്മാരും കലയോടൊപ്പം അന്നത്തിനും വക കണ്ടെത്തിയിരുന്നത് ഈ തിരശീലയ്ക്കു പിറകിലെ ജീവിത നാടകത്തോട് പടവെട്ടിയായിരുന്നു.
മറ്റു ജോലികൾ ഉണ്ടായിട്ടും നാടകത്തോടുള്ള അഭിനിവേശം മൂത്ത് വേദികളിൽ നിന്നു വേദികളിലേക്ക് ഒന്നും രണ്ടും കളികളുമായി നാടക വാനുകളിൽ ഉറക്കം തൂങ്ങി നേരം വൈകി അമ്പലപ്പറമ്പുകളിൽ വന്നിറങ്ങി കമ്മറ്റിക്കാരുടെ ചീത്തവിളിയും നാട്ടുകാരുടെ കൂക്കിവിളിയും കേട്ട് കാതു മരവിച്ച നാടക കലാകാരന്മാരെ അടുത്തറിയുവാൻ അധികമാരും ശ്രമിച്ചിട്ടില്ലെന്നു തോന്നുന്നു.
നാടകങ്ങൾ എന്നും മുൻനിരയിൽത്തന്നെ ഇരുന്നാണ് കാണുക. കയർ കെട്ടി തിരിച്ച നാട്ടുകാർക്കിടയിലിരുന്ന്
അഭിനേതാക്കളുടെ മുഖഭാവങ്ങളും ചലനങ്ങളും കനം കൂടിയ ശബ്ദവും അടുത്തുകണ്ടും കേട്ടും അനുഭവിക്കണം. രംഗപടങ്ങൾ മാറുന്നതും വെളിച്ച വ്യതിയാനവും ശബ്ദ നിയന്ത്രണങ്ങളും അടുത്തനുഭവിക്കണം.
നാടകത്തിന്റെ പേരെഴുതിയ ബോർഡും വച്ച് പൂരപ്പറമ്പുകളിലേക്കു പോകുന്ന നാടകവാനുകൾ ഗ്രാമക്കാഴ്ച്ചകളാണ്.
സതീഷ് സംഗമിത്രയുടെ "കന്യാകുമാരിയിലൊരു കടങ്കഥ" എന്ന നാടകം മനസ്സിലിന്നും മായാതെ നിൽക്കുന്നുണ്ട്. നാടകങ്ങൾ പിന്നെയും ഒരു പാടുണ്ട് ഓർമ്മകളിൽ ഇപ്പോഴും തിരശീല വീഴാതെ.
തിലകൻ, രാജൻ പി ദേവ്, എൻ എൻ പിള്ള, കലിംഗ ശശി, ഒ മാധവൻ, ആദിനാട് ശശി, കലാശാല ബാബു, പ്രേംജി, കോഴിക്കോട് ശിവരാമൻ, വിക്രമൻ നായർ, ശിവജി, കണ്ണൂർ വാസൂട്ടി, തുടങ്ങിയ മഹാരഥന്മാരുടെ അഭിനയ തേരോട്ടങ്ങൾ കണ്ട ഉത്സവപ്പറമ്പുകൾ. ശബ്ദംകൊണ്ടുപോലും കാണികളെ പിടിച്ചിരുത്തുന്ന മഹാപ്രതിഭകൾ...
അടൂർ പങ്കജം, അടൂർ ഭവാനി, കെ പി എ സി ലളിത, കലാലയം രാധ, തൃശ്ശൂർ എൽസി, സേതുലക്ഷ്മി, ശ്രീലത നമ്പൂതിരി, സീമ ജി നായർ തുടങ്ങിയ മലയാള നാടകവേദിയിലെ മഹിളാ രത്നങ്ങൾ അഭിനയിച്ചു പ്രതിഫലിപ്പിച്ച കഥാപാത്രങ്ങൾ നിരവധിയാണ്.
തോപ്പിൽ ഭാസി, എസ് എൽ പുരം, പി ജെ ആന്റണി, ബാലൻ അയ്യമ്പിള്ളി, സി എൽ ജോസ്, ജോസ് പായമ്മൽ, സേവ്യർ പുൽപ്പാട്ട്, കെ ടി മുഹമ്മദ്, പ്രദീപ് റോയ്, സെയ്ത്താൻ ജോസഫ്, ഫ്രാൻസിസ് ടി മാവേലിക്കര, വക്കം ഷക്കീർ, അഡ്വ:മണിലാൽ, ചെറുന്നിയൂർ ജയപ്രസാദ്, വേണുക്കുട്ടൻ നായർ, ജയൻ തിരുമന, കരകുളം ചന്ദ്രൻ, ഇബ്രാഹിം വേങ്ങര, ബെന്നി പി നായരമ്പലം, കഴിമ്പ്രം വിജയൻ, ദിനേശ് പള്ളത്ത് തുടങ്ങിയ അതുല്യ പ്രതിഭകളുടെ തൂലികയിൽ വിരിഞ്ഞ രചനകൾ അരങ്ങിൽ തീർത്ത വിസ്മയങ്ങൾ.
അവതരണഗാനത്തിനു ശേഷം ചുവന്ന കർട്ടൻ ചരടു കെട്ടി വലിച്ചുകയറ്റുന്നതോടെ അരങ്ങുണരുന്നു. സമകാലിക വിഷയങ്ങളും, ആഴത്തിലുള്ള കുടുംബബന്ധങ്ങളുടെയും ചരിത്രങ്ങളുടെയും കഥയും വിവിധ രീതികളിൽ അവർ പറയുന്നു. അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നവരുടെ ഓരോരുത്തരുടെയും സർഗ്ഗസൃഷ്ടിയുടെയും വിയർപ്പിന്റെയും വിജയമാണ് നാടക പര്യവസാനം. കൈയടികളാണ് അവർക്കുള്ള നോട്ടുമാലകൾ. സഹകരണമാണ് അവർക്കുള്ള പ്രചോദനം. മാസങ്ങൾ നീളുന്ന പരിശീലനത്തിനുശേഷമാണ് ഒരു നാടകം തട്ടേൽ കയറുന്നത്.
ജീവിതവും നാടകവും ഒന്നുപോലെ കാണുന്ന കലാകാരന്മാരുടെ കൂട്ടായ്മകളിലാണ് നാടക സമിതികൾ രൂപം കൊണ്ടിരുന്നത്. നഷ്ടം സഹിച്ചും കലയെ സ്നേഹിക്കുന്നവർ ഈ രംഗത്ത് ധാരാളം പേരുണ്ടായിരുന്നു. ഒരായുഷ്കാലം നാടകത്തിനു വേണ്ടി മാറ്റിവച്ചവർ കുറവല്ല.
കുടുംബം പോറ്റാൻ ഇറങ്ങിപ്പുറപ്പെട്ട കലാകാരികളാണ് നാടകനടികളെന്ന സത്യം നാടകമല്ലെന്ന് അവരെ അടുത്തറിയുമ്പോൾ മാത്രമാണ് നാമറിയുക.
"അടുത്ത ഒരു രംഗത്തോടെ ഇന്നീ നാടകം ഇവിടെ അവസാനിക്കുകയാണ്" എന്ന അനൗൺസ്മെന്റ് മുഴങ്ങുമ്പോൾ നല്ലൊരു നാടകമാണെങ്കിൽ കാണികൾക്ക് നഷ്ടബോധം തന്നെയാണ് ഉണ്ടാവുക.
നാടക മണികൾ മുഴങ്ങിയിരുന്ന, കളർ കടലാസ് പമ്പരങ്ങൾ തിരിഞ്ഞിരുന്ന, അമ്പലപ്രാവുകൾ ഉറങ്ങാത്ത ഉത്സവപ്പറമ്പുകൾ ഒരു പരിധിവരെ നാടകമിഷ്ടപ്പെടാത്തവർ കൈയടക്കിയിരിക്കുന്നു. നാടകങ്ങളും സമിതികളും ഇന്നുമുണ്ട്. ആൾക്കൂട്ടങ്ങളില്ലാതെ,കൈയടികളില്ലാതെ, ആലവട്ടങ്ങളും വെൺചാമരങ്ങളും വീശിയിറങ്ങിപ്പോയ ആനപ്പുറം പോലെ ശൂന്യമായി... എന്നാലും ചുവന്ന കർട്ടനു പിറകിൽ അവർ ജീവിത നാടകക്കളിക്കു വേണ്ടി കെട്ടിമറച്ച ഗ്രീൻറൂമിൽ ജീവിതപ്പകർച്ചകളുടെ മുഖം മിനുക്കൽ തുടരുന്നു. തിരശീലകൾ താഴില്ലെന്ന പ്രതീക്ഷകളോടെ... നാടക ലോകത്തേക്ക് പുതിയ പ്രതിഭകൾ കടന്നുവരുമെന്ന ശുഭാപ്തി വിശ്വാസത്തോടെ...
കൊച്ചു കലാകേരളത്തിലെ ഒരുപാട് നാടക പ്രതിഭാ നാമങ്ങൾ ഇനിയും ഇതിൽ പരാമർശിക്കാതെ പോയിട്ടുണ്ടാകാം. മനഃപൂർവമല്ല, അനാദരവുമല്ല... ഓർമ്മകളുടെ ഏറ്റക്കുറച്ചിലാണ്.
മണ്മറഞ്ഞ നാടക പ്രതിഭകളെയും ആചാര്യന്മാരെയും ഒരു നിമിഷം സ്മരിച്ചുകൊണ്ട്...