രാജ്മോഹൻ നീലേശ്വരത്തിന്റെ നാടക സമാഹാരം പ്രകാശനം ഒക്ടോബർ 31ന്.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
നടപ്പുകാലം ബഹുമുഖ ദുരന്തങ്ങളുടെ കാലമാണ്. അപ്പോഴും അതിജീവനത്തിൻ്റെ ഉൾക്കരുത്തുമായി നാടകം ശ്വാസമാക്കിയ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവു കൂടിയായ രാജ്മോഹൻ നീലേശ്വരത്തിൻ്റെ 11നാടകങ്ങളുടെ സമാഹാരമായ നോട്ടം ഒക്ടോബർ 31ന് പ്രകാശനം ചെയ്യുകയാണ്.
നാടകലോകം മെല്ലെ ഉണരുകയാണ്. ഏറെക്കാലം നാടകക്കാരെ സംബന്ധിച്ചിടത്തോളം കഷ്ടരാത്രികളായിരുന്നു. ആത്മാവിഷ്കാരത്തിനു വേണ്ടിയുള്ള അടങ്ങാത്ത പിടച്ചിലുമായി അവർ മെല്ലെ തട്ടകത്തിലേക്ക് കടക്കുകയാണ്. നാടകകൃത്തുക്കളെ സംബന്ധിച്ച് ഇത് ധ്യാനാവസ്ഥയാണ്. രംഗാവിഷ്കാരത്തിനുള്ള എഴുത്തുപുരയിൽ നാടകങ്ങൾ ഓരോന്നായി പിറവി കൊണ്ടു. ഈ പശ്ചാത്തലത്തിലാണ് രാജ് മോഹൻ നീലേശ്വരത്തിൻ്റെ 8-മത് നാടക സമാഹാരമായ നോട്ടം ഒക്ടോബർ 31ന് പ്രകാശിതമാകുന്നത്. 11 നാടകങ്ങളുടെ ഈ സമാഹാരം പ്രശസ്ത സിനിമാ സംവിധായകൻ ഷാജി എൻ കരുൺ പ്രകാശനം ചെയ്യും. പി.വി.കുട്ടൻ ഏറ്റുവാങ്ങും. ശോഭാ ബാലൻ, വി.ശശി, സി.പി.ശുഭ, ഡോ.ഇ.ഉണ്ണിക്കൃഷ്ണൻ, മനോഹരൻ.എം.കെ, പയ്യന്നൂർ മുരളി, മുകുന്ദൻ ആലപ്പടമ്പൻ, ഉദിനൂർ ബാലഗോപാലൻ, കൃഷ്ണൻ കെ .പി, നന്ദകുമാർ മാണിയാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ശോഭാ പബ്ളി ഷേഴ്സാണ് പുസ്തകത്തിൻ്റെ പ്രസാധകർ .
പലരും ഉള്ളിൽ ഏകാധിപതിയുടെ രോഗബീജം കൊണ്ടുനടക്കുന്നുവെന്നതാണ് ഈ കാലഘട്ടത്തിൻ്റെ മഹാമാരി. അമിതാധികാരം സർവ്വദിക്കിലേക്കും പടർന്നിരിക്കുന്നു. അത് പ്രത്യേകിച്ച് സ്ത്രീ ജീവിതങ്ങളുടെ ഉയിരാഴങ്ങളെ നിരന്തരം കടന്നാക്രമിക്കുന്നു .അതുകൊണ്ടുതന്നെ ഇതിലെ പല നാടകങ്ങളും സ്ത്രീപക്ഷ - തീപക്ഷ നാടകങ്ങളാണ്. അറിവിൻ്റെ, അനുഭവത്തിൻ്റെ തീയാളിപ്പടർത്തി രംഗവേദിയെ കാലത്തോടും ജനതയോടും നീതി പുലർത്തുന്ന ഓരോ നാടകക്കാർക്കും വൈവിധ്യമാർന്ന രംഗ സാധ്യതകൾ തുറന്നിട്ടിരിക്കുന്നു ഇതിലെ ഓരോ നാടകവും .
രാജ്മോഹൻ്റെ ഓരോ നാടകത്തിലൂടെയും കടന്നുപോകുമ്പോൾ നടുക്കത്തിന്റെയും, ഉദ്വേഗത്തിന്റെയും, സ്തോഭത്തിന്റെയും, വികാര തീവ്രതയുടെയും അതേസമയം ചിന്താസ്ഫോടനത്തിന്റെയും തീവ്രാനുഭവമായി മാറുന്നുവെന്ന് നാടകത്തിന് അവതാരിക എഴുതിയ പ്രശസ്ത സിനിമാ നടൻ വിജയരാഘവൻ സാക്ഷ്യപ്പെടുത്തുന്നു.
സംഘാടകരായ കോറസ്സ് കലാസമിതി മാണിയാട്ട് അവതരിപ്പിക്കുന്ന വെളിച്ചപ്പാട് എന്ന നാടകവും ചടങ്ങിനോടനുബന്ധിച്ച് ഉണ്ടായിരിക്കും. സങ്കുചിത തീവ്ര പ്രതിലോമശക്തികൾക്കെതിരേ ശക്തമായി പ്രതിരോധിക്കുന്ന ഇതിലെ ഓരോ നാടകവും തീപക്ഷ- സ്ത്രീപക്ഷ നാടകങ്ങളാണ്.
കേരള സാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി അവാർഡുകൾ നാടകരചനയ്ക്ക് കരസ്ഥമാക്കിയ എഴുത്തുകാരൻ്റെ തീർത്തും വ്യത്യസ്തമായ രചിത പാഠങ്ങൾ കോവിഡാനന്തര രംഗാവിഷ്കാരമാക്കാൻ തയ്യാറെടുപ്പിലാണ് കലാസമിതികളും.