വാരപ്പെട്ടി കവലയിലെ വിശേഷങ്ങൾ
മിനി ഉതുപ്പ്
കായില്ലടാ കുഞ്ഞയിപ്പേ..
എയ്പു ചേട്ടനും ഐപ് ചേടത്തിയും വാരപ്പെട്ടി കവലക്കൽ ഹോട്ടെൽ നടത്തിയാരുന്നു കഴിഞ്ഞിരുന്നത് ...
എന്നും ആ ഹോട്ടെലിൽ മെഹറു മാപ്പിളയും പോകും ... വല്ലതും ശാപ്പിടുകയും ചെയ്യും ...
മെഹറു മാപ്പിളയുടെ മകൻ ബഷീർക്കാ സൗദിയിൽ നിന്ന് വന്ന സമയം ...
മെഹറു മാപ്പിള പുതിയ ഷർട്ടൊക്കെ ഇട്ടിട്ടാണ് നടക്കുന്നത് ...
ഷർട്ടിൻ്റെ ബട്ടൺ ഒന്നും നേരെയല്ല ..മെഹറു മാപ്പിള ഇടുക ...
ഒന്നരാടൻ ദിവസം ഷർട്ടിന് പോക്കറ്റുണ്ടാവില്ല... അടുത്ത ദിവസം പോക്കറ്റുണ്ടാവും.. അങ്ങനെയുള്ള ദിവസം "ഇന്ന് കായില്ല ..."എന്ന് ഐയ്‌പ്പ് ചേട്ടനോട് പറയും ... ഇത് ഐയ്‌പ്പു ചേട്ടന് മനസ്സിലായി തുടങ്ങി .. ഷർട്ട് അഴിച്ചു വെച്ച പോലെ എടുത്തിട്ടിട്ട് വരുന്നതാണ് മെഹറ് മാപ്പിള ...
"കായില്ലടാ കുഞ്ഞയിപ്പേ.. ഇന്നെടുക്കാൻ സാധിച്ചില്ല ..."എന്ന് പറയുന്നത് എന്താണെന്ന് ...നിങ്ങൾക്ക് മനസ്സിലായോ ..
ഷർട്ട് തലതിരിച്ച് ഇടുമ്പോൾ പോക്കറ്റും തിരിഞ്ഞു പോകും ...
അതാണ് ഒന്നരാടൻ ദിവസങ്ങളിൽ "കായില്ലടാ കുഞ്ഞയിപ്പേ.. എന്ന് മെഹറു മാപ്പിള പറയുന്നത് ...."
ആരെങ്കിലും തെറ്റായി ബട്ടൺ
ഇട്ടാലുടനെ " . ഇതെന്താ.... മെഹറു മാപ്പിള ഷർട്ടിട്ട പോലെ.…." എന്നൊരു പ്രയോഗം തന്നെയുണ്ടായി... ... മലയാള ഭാഷയിൽ !!!
**************************************************
മെഹറു മാപ്പിള
മെഹറു മാപ്പിള
വാരപ്പെട്ടി കവലയ്ക്കലെ
പ്രധാനപ്പെട്ട ഒരാളായിരുന്നു... റേഷൻ കട നടത്തിയാണ് മെഹറു മാപ്പിള കഴിഞ്ഞിരുന്നത് .. പിന്നെ പറമ്പിലെ ആദായവും.
വാരപ്പെട്ടി കവലയ്ക്കൽ തന്നെയായിരുന്നു മെഹറുമാപ്പിളയുടെ വീട്.
ഐപ്പ് ചേട്ടന്റേയും ഐപ്പ് ചേട്ടത്തിയുടേയും
വർക്കി മാപ്പിളയുടെയും ..... അന്നമ്മച്ചേടത്തിയുടെയും പൊന്നാട്ടെ പാപ്പൻ്റെയും വൈത്തോട്ടിലെ ഉമ്മയുടെയും കാര്യങ്ങള് പറയാൻ കൂടുന്ന ഒരു നല്ല സുഹൃത്ത്...
ഐപ്പു ചേട്ടത്തിയുടെ പേര്, സാറാചേടത്തി എന്നാണ് ട്ടോ ....ഐപ്പ്ചേട്ടൻ്റെ ഭാര്യയെ അങ്ങനെ എളുപ്പത്തില് വിളിക്കുന്നതാണ് ഐപ്പ് ചേടത്തി എന്ന് ..
ഷർട്ടൊന്നും മെഹറു മാപ്പിളയ്ക്കാകട്ടെ ... ആ വാരപ്പെട്ടിയിൽ ഒരു വിധപ്പെട്ട മനുഷ്യർക്ക് ഒന്നും തന്നെ ഉണ്ടായിരുന്നില്ല ... ഒരു തോർത്തു മാത്രം കാണും തോളിലൂടെ ... ഒരു മുണ്ടും ഉടുത്തിട്ടുണ്ടാവും ഉള്ളിൽ കോണകവും കാണും ...ചിലപ്പോൾ ഉണ്ടാവുകയുമില്ല ....
അങ്ങനെയിരിക്കുമ്പോൾ ഒരു നാൾ മെഹറു മാപ്പിളയുടെ മകൻ ദുബായിൽ നിന്ന് വന്നു... മെഹറ് മാപ്പിളയ്ക്ക് വാച്ചും പുതിയ മുണ്ടുകളും എന്ന് വേണ്ട പെർഫ്യൂമുകളും പിന്നെ എന്തൊക്കെയാണ് കൊണ്ട് വന്നത് ...? കൂട്ടുകാർക്കൊക്കെ കൊടുക്കുവാൻ മുട്ടായികളും അത്തറ് കുപ്പികളും എല്ലാം കൊണ്ടുവന്നു.... മെഹറു മാപ്പിളക്ക് സന്തോഷമായി....
എന്തു കാണിച്ചാലും മെഹറു മാപ്പിള പറയും അതെൻ്റെ കുട്ടി ദുബായിൽ നിന്ന് കൊണ്ടൊന്നതാ ....
അങ്ങനെ ഒരു ദിവസം വൈകുന്നേരത്തെ കൂട്ടം കൂടലുകളുടെ ഇടയിൽ ആരോ മെഹറു മാപ്പിള യോട് സമയം ചോദിച്ചു... മെഹർ മാപ്പിള തലക്ക് മുകളിൽ കയ്യും പിടിച്ച് നോക്കി ... അപ്പോൾ വെടിവട്ടത്തിലെ ഒരു മഹാൻ ചോദിച്ചു .. നിൻ്റെ കയ്യിലല്ലെടാ വാച്ചുള്ളത്... അതിലു നോക്കി സമയം പറയ്..
അത് പറയാൻ മെഹറു മാപ്പിളയ്ക്കറിയുകയില്ലായിരുന്നു... വാച്ച് തലതിരിച്ചായിരുന്നു മെഹറു മാപ്പിള കെട്ടിയിരുന്നത് .... മെഹ്റു മാപ്പിളയെ മക്കാറാക്കാൻ കൂട്ടുകാർക്ക് അത് പോരെ...
****************************************************
വർണ്ണക്കടലാസുകൾ
അവറാൻ ചാച്ചൻ്റെ കല്യാണത്തിന് ....
ഞാൻ 4 ലോ 5 ലോ പഠിക്കുന്ന സമയം.. ആ......
കല്യാണത്തിന്
പന്തൽ ഇട്ടു കഴിഞ്ഞ്
വർണ്ണക്കടലാസുകൾ കൊണ്ടലങ്കരിക്കാൻ ഞങ്ങൾ കുട്ടികൾ തയ്യാറായിരുന്നു ...
അലങ്കരിക്കൽ ഒക്കെ കഴിഞ്ഞ് ബാക്കി വരുന്ന വർണ്ണക്കടലാസുകൾ ഞാൻ റോൾ ആക്കി എടുത്ത് വച്ചിരുന്നു... നല്ല ഭംഗിയുണ്ടാ യിരുന്നതു കാണാൻ..
പച്ചയും ഓറഞ്ചും നീലയും മഞ്ഞയും പിങ്കും ഒക്കെ കളറിലങ്ങനെ...
കല്യാണമൊക്കെ കഴിഞ്ഞപ്പോൾ ഞാൻ നോക്കി..
എടുത്ത് വച്ചിരുന്ന സ്ഥലത്തൊന്നും അത് കാണാനില്ല .. എന്തൊരു ഭംഗിയായിരുന്നു ആ വർണ്ണക്കടലാസുകൾക്ക്...
അത് പറഞ്ഞാൽ ആർക്കും മനസ്സിലാവുകയുമില്ല .. എവിടെ പോയാവോ....?
"പോട്ടെ മിനി" എന്ന് ചേച്ചി പറയും... ചേച്ചിക്ക് അങ്ങനെ പറയാം.
പക്ഷേ ഞാൻ അത് വിടുകയില്ല... ഇപ്പൊ കണ്ടാലും ഞാൻ പറയും... 'അതെൻ്റെ ആണെന്ന്...'
ഞാൻ എത്ര കഷ്ടപ്പെട്ടാണ് അതെടുത്ത് വച്ചത്...
എനിക്ക് അമ്മച്ചി നെറ്റ് കൊണ്ടുള്ള ഒരുടുപ്പ് തയ്ച്ചു തന്നായിരുന്നു...
അതൊക്കെ ഇട്ട് ഞാൻ അച്ചാറ് വിളമ്പിയതൊക്കെ എനിക്കോർമ്മയുണ്ട് ...
കോതമംഗലത്ത് നിന്ന് ഒരു ബെന്നി.. അതോ കുര്യനോ വന്നായിരുന്നു ....പേര് ശരിക്ക് ഓർമയില്ല ...... അവൻ ആയിരിക്കും അതെല്ലാം കൊണ്ട് പോയിരിക്കുക...
കാണുന്നുമില്ല..
ചോദിച്ചാൽ ഞാൻ കൊടുക്കുമായിരുന്നുവല്ലോ..
അടുത്ത പ്രാവശ്യമാട്ടെ
അവനോട് ചോദിക്കണം ...
—————————————————————————
കഥാകാരിയെ കുറിച്ച്...
ഡോ: മിനി ഉതുപ്പ്