നടൻ വിനോദ് തോമസ് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കാറിനുള്ളിൽ
- വാർത്ത - ലേഖനം
കോട്ടയം: സിനിമ സീരിയൽ താരം വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. എസിയിൽ നിന്ന് വിഷപ്പുക ശ്വസിച്ചതാണെന്ന് സംശയം. 47 വയസായിരുന്നു.
2 മണി മുതൽ സ്റ്റാർട്ടാക്കിയ കാറിൽ ഇരുന്ന വിനോദിനെ മണിക്കൂറുകൾക്ക് ശേഷവും കാണാതെ വന്നതോടെയാണ് അന്വേഷിച്ചത്. വിളിച്ചിട്ടും തുറക്കാതെ വന്നതോടെ കാറിന്റെ വശത്തെ ചില്ല് പൊട്ടിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സ്റ്റാർട്ടാക്കിയ കാറിൽ പ്രവർത്തിച്ചിരുന്ന എസിയിൽ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്നാണ് സംശയം. പോസ്റ്റ്മോർട്ടത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു. രാത്രി എട്ടരയോടയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 11ന് വിനോദ് ബാറിനുള്ളിൽ എത്തിയിരുന്നു. പാമ്പാടി എസ്എച്ച്ഒ സുവർണ്ണകുമാറിന്റെ നേതൃത്തത്തിലുള്ള പൊലീസ് സംഘം സ്ഥത്തെത്തി തുടർനടപടി സ്വീകരിച്ചു.
അയ്യപ്പനും കോശിയും, ഒരു മുറൈ വന്ത് പാർത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്ഡിങ്, ജൂൺ, അയാൾ ശശി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.