പ്രഥമ ഇ.കെ. അയമു സ്‌മാരക അവാർഡ് കരിവെള്ളൂർ മുരളിക്ക് സമർപ്പിച്ചു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
നിലമ്പൂർ: പ്രഥമ ഇ.കെ. അയമു സ്‌മാരക അവാർഡ് പ്രമുഖ നാടകപ്രവർത്തകനും കവിയുമായ കരിവെള്ളൂർ മുരളിക്ക് സമർപ്പിച്ചു.
ഇ.കെ. അയമുവിന്റെ 55-ാം ചരമദിനമായ വ്യാഴാഴ്‌ച വൈകീട്ട് നിലമ്പൂരിൽ നടന്ന ചടങ്ങിൽ പി.വി. അൻവർ എം.എൽ.എ.യാണ് അവാർഡ് നൽകിയത്. നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഇ.കെ. അയമു സ്‌മാരക ട്രസ്റ്റാണ് അവാർഡ് ഏർപ്പെടുത്തിയത്. 1953-ൽ രൂപവത്കരിച്ച നിലമ്പൂർ കലാസമിതിയുടെ ആദ്യനാടകമായ 'ജ്ജ് നല്ലൊരു മന്‌സനാകാൻ നോക്ക്' നാടകത്തിന്റെ പുനരാവിഷ്‌കരണവും സംവിധായകൻ റഫീഖ് മംഗലശ്ശേരിയുടെ നേതൃത്വത്തിൽ നടന്നു.
പരിപാടിയുടെ ഉദ്ഘാടനം പി.വി. അൻവർ എം.എൽ.എ. നിർവഹിച്ചു. നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം അധ്യക്ഷതവഹിച്ചു. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം അധ്യക്ഷൻ ഇ. പദ്മാക്ഷൻ, ജില്ലാപഞ്ചായത്തംഗം അഡ്വ. ഷെറോണ റോയി, കരീം പുളിയങ്കല്ല് എന്നിവർ സംസാരിച്ചു. കരിവെള്ളൂർ മുരളി മറുപടി പറഞ്ഞു. നിലമ്പൂർ ആയിഷ, നാടക-സിനിമാ നടൻ നിലമ്പൂർ ബാലന്റെ ഭാര്യ വിജയലക്ഷ്‌മി ബാലൻ, സൗമ്യ സുകുമാരൻ, നാടകനടൻ നിലമ്പൂർ മണി എന്നിവരെ ആദരിച്ചു. ആദ്യകാല നാടകപ്രവർത്തകൻ ഗോപാലകൃഷ്ണനുള്ള അവാർഡ് അദ്ദേഹത്തിന്റെ വീട്ടിൽ പിന്നീട് എത്തിക്കും.