'ഛായാമുഖി' നാടകം മോഷണം; മോഹൻലാൽ അഭിനയിച്ച പ്രശാന്ത് നാരായണൻറെ നാടകം വിവാദമാകുന്നു
- വാർത്ത - ലേഖനം
പ്രമുഖ നടൻ മോഹൻലാൽ അഭിനയിച്ച മലയാള നാടകമായ ഛായാമുഖി 2008 ൽ ഏറെ മാദ്ധ്യമശ്രദ്ധ നേടിയിരുന്നു. പ്രശാന്ത് നാരായണൻ രചനയും സംവിധാനവും നിർവ്വഹിച്ച 'ഛായാമുഖി'യിൽ ഭീമനായി മോഹൻലാലും കീചകനായി മുകേഷും ആണ് അരങ്ങത്ത് വന്നത്. പിന്നീട് ഈ കൃതി DC ബുക്സ് പ്രസിദ്ധീകരിക്കുകയും ഇപ്പോളത് രണ്ട് എഡിഷൻ പിന്നിടുകയും ചെയ്തിട്ടുണ്ട്. 2003 ൽ ഈ നാടകത്തിന് സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. അന്നീ നാടകം വേദിയിൽ അവതരിപ്പിച്ചിരുന്നത് കൊല്ലം നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിലെ കലാകാരരായിരുന്നു.
നർത്തകി ഗോപിക വർമ്മ ഇപ്പോൾ ഈ കൃതി എടുത്ത് മോഹിനിയാട്ട രൂപത്തിൽ അവതരിപ്പിക്കുകയും ഇത് അവരുടെ കോൺസപ്റ്റും സ്ക്രിപ്റ്റും ആണ് എന്ന് വേദികളിൽ പറയുകയും ചെയ്യുന്നു. കേരള സർക്കാരിൻ്റെ സാംസ്കാരിക സ്ഥാപനങ്ങളായ വൈലോപ്പിള്ളി സംസ്കൃതി ഭവനിലും ഗുരു ഗോപിനാഥ് നടനഗ്രാമത്തിൻ്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർപ്പെരുമയിലും ഈ നർത്തകി ഇത് ആവർത്തിച്ചു പറയുകയും നൃത്തം അവതരിപ്പിക്കുകയും ഉണ്ടായ സാഹചര്യത്തിലാണ് പ്രശാന്ത് നാരായണൻ നിയമനടപടികൾക്ക് ഒരുങ്ങുന്നത്.
പ്രശാന്ത് നാരായണൻ്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണ്ണരൂപം വായിക്കാം:
വളരെക്കാലമായി പറയണമെന്നു കരുതിയ ഒരു വിഷയം ഇവിടെ കുറിക്കുകയാണ്. എൻ്റെ നാടകങ്ങൾ കണ്ട് എന്നെ പ്രോത്സാഹിപ്പിക്കുകയും എൻ്റെ പുസ്തകങ്ങൾ വായിച്ച് എന്നെ ചേർത്തുപിടിക്കുകയും ഒക്കെ ചെയ്തിട്ടുള്ള എല്ലാവരുടെയും മുന്നിൽ ഇത് സംസാരിക്കേണ്ട വിഷയം തന്നെയാണ് എന്നും തോന്നുന്നു.
ബഹുമാനപ്പെട്ട എം. എൽ. എ സജി ചെറിയാൻ, കലൈമാമിനി ഗോപികാ വർമ്മ അവതരിപ്പിക്കുന്ന നൃത്തരൂപം 'ഛായാമുഖി' യെക്കുറിച്ച് അദ്ദേഹത്തിൻ്റെ fb പേജിൽ പോസ്റ്റിട്ടിരിക്കുന്നത് കണ്ടപ്പോഴാണ് ഇതു പറയാതെ തരമില്ല എന്നു തോന്നിയത് എന്നു കൂടി പറയട്ടെ.
എൻ്റെ ഛായാമുഖി എന്ന നാടകകൃതിയെക്കുറിച്ചും അതിൻ്റെ അരങ്ങവതരണങ്ങളെക്കുറിച്ചും എല്ലാവർക്കും അറിവുള്ളതാണല്ലോ. 2003 ൽ കേരളസംഗീത നാടക അക്കാദമി അവാർഡ് കിട്ടിയിരുന്നു അതിന്. പ്രമുഖ നടൻ മോഹൻലാലും, നടനും ബഹു. എം. എൽ. എ യുമായ മുകേഷും പ്രധാനവേഷങ്ങളിൽ അഭിനയിച്ച് ഏറെ ശ്രദ്ധ നേടിയ ഒരു നാടകം കൂടിയാണത്. മോഹൻലാൽ അരങ്ങിൽ വരുന്നതിനു മുൻപ് പി. ജെ. ഉണ്ണിക്കൃഷ്ണൻ എന്ന പ്രമുഖ നാടകകാരൻ്റെ ഇടപെടലിൽ കൊല്ലം നീരാവിൽ പ്രകാശ് കലാകേന്ദ്രം എന്ന ശക്തമായ സി. പി. എം പാരമ്പര്യമുള്ള സാംസ്കാരിക സംഘടനയാണീ നാടകം ആദ്യമായി അരങ്ങിലെത്തിക്കുന്നത്. അന്നും ആ നാടകം ധാരാളം കളിച്ചിരുന്നു. അതിൽ കീചകൻ്റെ വേഷം അഭിനയിച്ച ശ്രീജിത്ത് രമണന് മികച്ച നടനുള്ള സംഗീത നാടക അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ശ്രീജിത്ത് രമണൻ ഇപ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ആൻറ് ഫൈൻ ആർട്സിൽ എച്ച്. ഒ .ഡി യുമാണ്. അങ്ങനെ 2003 ൽ തന്നെ സർക്കാർ പുരസ്കാരങ്ങൾ നേടിയ ഒരു നാടകമാണ് ഛായാമുഖി. മോഹൻലാലും മുകേഷും അതിൽ പ്രധാന വേഷങ്ങളിലഭിനയിച്ചതോടു കൂടി അത് കൂടുതൽ മീഡിയ അറ്റൻഷൻ നേടുകയുണ്ടായി. അത് നാടകമേഖലയ്ക്കും ഗുണം ചെയ്തു എന്നതാണ് സത്യം.
മോഹൻലാൽ അഭിനയിച്ച് ഈ നാടകം ശ്രദ്ധയാകർഷിച്ചതിനു ശേഷം മന:പൂർവ്വമെന്ന പോലെ സോഷ്യൽ മീഡിയ വഴിയും യൂട്യൂബ് ചാനൽ വഴിയും മറ്റും ആരൊക്കെയോ ഇത് മഹാഭാരതത്തിലെ കഥാസന്ദർഭമാണ് എന്ന മട്ടിൽ വൻതോതിൽ പ്രചാരം നടത്താൻ തുടങ്ങി. പിന്നീട് ഈ തെറ്റായ പ്രചരണം നടൻ വി.കെ ശ്രീരാമൻ തൻ്റെ fb account ൽ ഷെയർ ചെയ്യുകയും വൻതോതിൽ അത് വ്യാപിക്കുകയും ചെയ്തു.
യഥാർത്ഥത്തിൽ മഹാഭാരതത്തിൽ എവിടെയും ഛായാമുഖി എന്ന ഒരു മായക്കണ്ണാടി ഇല്ല. അതു പൂർണ്ണമായും എൻ്റെ സർഗ്ഗഭാവനയാണ്. എൻ്റെ ഭാവനയിലുണ്ടായ ഒരു മായക്കണ്ണാടിക്കഥ ഞാൻ മഹാഭാരതത്തിൻ്റെ ഒരു സന്ദർഭത്തിലേക്ക് എടുത്തുവച്ച് ഒരു സൃഷ്ടി നടത്തുകയാണ് ഉണ്ടായത്. ഛായാമുഖി എന്ന പേര് ഞാൻ നൽകിയതാണ്. അതെൻ്റെ ബൗദ്ധികസ്വത്താണ്, ഒരു എഴുത്തുകാരൻ, ഒരു കലാകാരൻ തുടർച്ചയായി ഇങ്ങനെ പറയേണ്ടി വരുന്നത് എന്തൊരു ഗതികേടാണ്.
മാത്രമല്ല ഛായാമുഖി എന്ന പേരും ആ മായക്കണ്ണാടിയുടെ കൺസപ്റ്റും ഉപയോഗിച്ച് ഗോപികാ വർമ്മ എന്ന നർത്തകി ഒരു നൃത്തരൂപം കുറച്ചു നാളായി അവതരിപ്പിച്ചു വരുന്നുണ്ട്. അവർ നൃത്തത്തിനു മുൻപായി ഇൻട്രോ പറയുമ്പോൾ പറയുന്നത് ഇത് അവരുടെ കൺസപ്റ്റാണ് എന്നാണ്. അല്ലാതെ ഈ കൺസപ്റ്റിൻ്റെ യഥാർത്ഥ അവകാശിയായ എൻ്റെ പേര് ഒരു വാക്ക്കൊണ്ടുപോലും സ്മരിക്കുന്നില്ല എന്നതാണ് ലജ്ജാവഹം. ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം ഇത് ആ നർത്തകിക്കെതിരെ കേസ് പോലും കൊടുക്കാനാവുന്ന കാര്യമാണ്. സർക്കാർ അവാർഡ് കിട്ടിയ ഒരു കൃതിയെ പോലും ഇങ്ങനെ ഉപയോഗിക്കുന്നല്ലോ. അതിന് സർക്കാർ സ്ഥാപനങ്ങൾ പ്രോത്സാഹനം നൽകുന്നല്ലോ. ഈ സ്ഥാപനങ്ങളിലൊക്കെയും ഇരിക്കുന്നവർക്ക് ഇതെൻ്റെ സൃഷ്ടിയാണ് എന്ന് വ്യക്തമായി അറിയാം എന്നതാണ് ഏറെ സങ്കടകരം
അടുത്തിടെ ഇത്, ഇതേ പേരിൽ ഏതോ ഒരു കേരള വർമ്മ ആട്ടക്കഥയായി ഇറക്കാൻ ശ്രമിച്ചു. അവിടെയും എനിക്ക് ക്രഡിറ്റ് ഇല്ല. ഇപ്പോൾ ഗൂഗിളിൽ സർച്ച് ചെയ്താൽ നൂറുകണക്കിന് കുറിപ്പുകളും വീഡിയോസും കാണാം ഛായാമുഖി മഹാഭാരതത്തിൽ ഉണ്ട് എന്ന് പറഞ്ഞ്. ആരാണിതിനൊക്കെ പിന്നിൽ എന്നറിയില്ല .
സർക്കാർ വക സാംസ്കാരിക സ്ഥാപനങ്ങൾ ഈ അനീതിക്ക് കൂട്ടുനിൽക്കരുത് എന്നു മാത്രം അഭ്യർത്ഥിക്കുന്നു. ബഹു . എം. എൽ. എ സജി ചെറിയാനോടും എനിക്കിതാണ് ശ്രദ്ധയിൽ പെടുത്താനുള്ളത്.
ഇത്രയും ശ്രദ്ധിക്കപ്പെട്ട ,പുരസ്കരിക്കപ്പെട്ട ഒരു കൃതി പോലും ഇങ്ങനെ അപഹരിക്കപ്പെടുമ്പോൾ, അറുപതിൽപ്പരം നാടകങ്ങൾ സംവിധാനം ചെയ്യുകയും, മുപ്പതിൽപ്പരം നാടകങ്ങൾ എഴുതുകയും ചെയ്ത ഒരു എളിയ കലാകാരനായ എനിക്ക് ഇത് സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്താതെ തരമില്ലാതെ വന്നിരിക്കുന്നു.
- പ്രശാന്ത് നാരായണൻ
8593088111
23- 10- 22