ഹോപ്പ് ഫെസ്റ്റിവൽ വിവാദത്തിൽ; പ്രതിഷേധവുമായി നാടക കലാകാരന്മാർ
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
2021 ഡിസംബർ മാസം 29 മുതൽ 31 വരെ സംഗീത നാടക അക്കാദമി ഇറ്റ്‌ഫോക്കിനു പകരമായി സംഘടിപ്പിക്കുന്ന ഹോപ്പ് ഫെസ്റ്റിവൽ ഏകപക്ഷീയമായി നാടക കലാകാര സമൂഹത്തിന് ഒരുപരിഗണനയും നൽകാതെ ആണ് ഇത് സംഘടിപ്പിക്കപ്പെടുന്നത് എന്നതിൽ തിയേറ്റർ കൾച്ചർ പ്രതിഷേധിക്കുന്നു.
കോവിഡ് കാലത്തിനു ശേഷം സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ വിവിധ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ വലുതും ചെറുതുമായ അതിജീവനത്തിന്റെ നാടകോത്സവങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് പൊതു ഖജനാവിൽ നിന്നും പണം കൈപ്പറ്റി ഇത്തരത്തിൽ ആരും അറിയാതെ ആരെയും അറിയിക്കാതെ ഒരു ഫെസ്റ്റിവൽ സംഗീത നാടക അക്കാദമി നടത്തുന്നത്.
ഇത്തരത്തിൽ നടക്കുന്ന നാടകോത്സവത്തെ കുറിച്ച് കേരളത്തിലെ നാടക പ്രവർത്തകരും നാടക സംഘങ്ങളും അറിയുന്നത് രണ്ടു ദിവസം മുൻപേ വന്ന ഒരു പത്ര വാർത്തയുടെ മാത്രം അടിസ്ഥാനത്തിലാണ്. മുൻകൂട്ടി നാടകങ്ങൾ ക്ഷണിക്കുകയോ അതിന്റെ അറിയിപ്പോ നൽകാതെ തീർത്തും ഏകപക്ഷീയമായി തന്നിഷ്ടപ്രകാരം നാടകങ്ങൾ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ ഫെസ്റ്റിവലിൽ.
19 നാടകങ്ങൾ ആണ് ഇത്തരത്തിൽ മുൻ ആലോചനകൾ ഒന്നുമില്ലാതെ അക്കാദമിയുടെ ഹോപ് ഫെസ്റ്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
കോവിഡ് കാലത്തിനുശേഷം കേരളത്തിലുടനീളമുള്ള വലുതും ചെറുതുമായ നാടകസംഘങ്ങൾ നാടകങ്ങൾ തയ്യാറാക്കി നിൽക്കുന്ന കാലത്ത് അത്തരത്തിൽ ഒറ്റ നാടകങ്ങളെയോ, നാടകസംഘങ്ങളെയോ പരിഗണിക്കാതെ തന്നിഷ്ടപ്രകാരമാണ് അക്കാദമി ഇത്തരത്തിൽ
ലഘു നാടകമത്സരം നടത്തുന്നത്. ഇത്തരത്തിലുള്ള ഒരു സംഘങ്ങളെ പോലും പരിഗണിക്കാതെ സ്വന്തം താൽപര്യങ്ങൾക്കു മാത്രം മുൻഗണന കൊടുത്താണ് നാടകങ്ങൾ തിരഞ്ഞെടുത്തതെന്ന് അക്കാദമിയുടെ ഭാഗത്തു നിന്നുമുണ്ടായ മറുപടിയിൽ നിന്നും ഞങ്ങൾ മനസ്സിലാക്കുന്നു.
കേരളത്തിലെ അസംഖ്യം വരുന്ന നാടക സംഘങ്ങളെ നോക്കു കുത്തിയാക്കി ഇവിടെ സംഘടിപ്പിക്കപ്പെടുന്ന നാടകോത്സവം നിർത്തിവെയ്ക്കാൻ തിയേറ്റർ കൾച്ചർ ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പിനോട് ആവശ്യപ്പെടുന്നു.
ഹോപ് ഫെസ്റിവലിലേക്കു നാടകങ്ങൾ പത്രപരസ്യം ചെയ്തു നാടകങ്ങളുടെ രചനകൾ സ്വീകരിച്ചു സാമ്പ്രദായിക രീതിയിൽ തന്നെ നാടകങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തണം എന്ന് സംഗീത നാടക അക്കാദമിയോട് തിയേറ്റർ കൾച്ചർ ആവശ്യപ്പെടുന്നു.
ഈ നാടകോത്സവ പരിപാടിയുമായി മുൻപോട്ടു പോകുവാനാണ് അക്കാദമിയുടെ തീരുമാനമെങ്കിൽ വലിയ പ്രതിഷേധപരിപാടികൾക്കു തിയേറ്റർ കൾച്ചർ നേതൃത്വം നൽകുമെന്ന് സംഘാടകർ അറിയിക്കുന്നു.