ഭരത് പി.ജെ. ആന്റണി സ്മാരക നാടക-സിനിമ അഭിനയ പ്രതിഭ അവാർഡ് - 2021 നടൻ ബാബു അന്നൂരിന്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
PART-ONO ഫിലംസ് തൃശ്ശൂരിന്റെ ഇരുപത്തിരണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ബിന്നി ഇമ്മട്ടി ക്രീയേഷൻസുമായി സഹകരിച്ചു നൽകുന്ന 8->മത് ഭരത് പി.ജെ.ആന്റണി സ്മാരക നാടക-സിനിമ അഭിനയ പ്രതിഭ അവാർഡ്-2021 ഈ വർഷം പ്രശസ്ത നടനായ ബാബു അന്നൂരിന് (കണ്ണൂർ) സമർപ്പിക്കാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കട്ടെ. 20,001(ഇരുപതിനായിരത്തി ഒന്ന്) രൂപയും, ശില്പി മണികണ്ഠൻ കിഴക്കൂട്ട് - ചേർപ്പ് രൂപകല്പന ചെയ്ത ശിൽപ്പവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 2021 ഡിസംബർ 28ന് ആരംഭിക്കുന്ന ഭരത് പി.ജെ.സ്മാരക ദേശീയ ഓൺലൈൻ ഡോക്യൂ & ഷോർട് ഫിലിം ഫെസ്റ്റ് സമാപന സമ്മേളനച്ചടങ്ങ് 2021 ഡിസംബർ 30ന് വൈകീട്ട് 5ന്, കേരള സാഹിത്യ അക്കാദമി ഹാളിൽ, മുൻമന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. കേരളസാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ ഉപഹാരസമർപ്പണം നിർവ്വഹിക്കും. ഡോ. സി. രാവുണ്ണി അധ്യക്ഷത വഹിക്കും. 15ഓളം കലാ സമിതികൾ ബാബു അന്നൂരിനെ ആദരിക്കും. തുടർന്ന് 13->മത് ഭരത് പി.ജെ.ആന്റണി സ്മാരക ദേശീയ തലത്തിലുള്ള നാടക രചന - ഡോക്യൂമെന്ററി ഫിലിം - ഷോർട് ഫിലിമുകൾ - സോളോ ആക്ടിങ് വിഭാഗത്തിലെ 80 ഓളം അവാർഡുകളുടെ വിതരണം നടക്കും
2014ൽ നടി കെ.പി.എ.സി. ലളിത, 2015ൽ സംഗീത സംവിധായകൻ അർജുനൻ മാസ്റ്റർ, 2016ൽ നടൻ വിജയരാഘവൻ, 2017ൽ നടി നിലമ്പൂർ ആയിഷ, 2018ൽ നടിയും ഗായികയുമായ മച്ചാട് വാസന്തി, 2019ൽ നടി വിജയകുമാരി, 2020ൽ നടൻ സി. വി. ദേവ് എന്നിവരായിരുന്നു ഭരത് പി.ജെ. അവാർഡിനർഹരായപ്രതിഭകൾ.
ഡോ. സി. രാവുണ്ണി ജ്യൂറി ചെയർമാനും, പ്രിയനന്ദനൻ, ജയരാജ് വാര്യർ, ബിന്നി ഇമ്മട്ടി, ചാക്കോ ഡി അന്തിക്കാട് ജ്യൂറി അംഗങ്ങളുമായ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
"ദുരിതങ്ങളിൽനിന്നും ദുരിതങ്ങളിലേയ്ക്കുള്ള ജീവിതയാത്രയിൽ, മേക്കപ്പ് ആർട്ടിസ്റ്റ്, രംഗസജ്ജീകരണം, വേഷവിധാനം ഡിസൈനർ, നടൻ, സംഘാടകൻ, സംവിധായകൻ എന്നീ നിലയിൽ തന്റേതായ സംഭാവനകൾ നൽകിയ ബാബു അന്നൂർ, ഗ്രാമീണ ജനകീയ നാടക വേദിയിലും, സിനിമാലോകത്തും ഇന്നും സജീവ സാന്നിദ്ധ്യമാണ്. 12-വയസ്സിൽ 'അന്നൂർ രവിവർമ്മ കലാനിലയ'ത്തിന്റെ 'പമ്പരം' (കറുത്ത നക്ഷത്രം) എന്ന നാടകത്തിലൂടെ അരങ്ങേറ്റം നടത്തി. പയ്യന്നൂർ ഡ്രമാറ്റിക്ക, ഉദിന്നൂർ ജ്വാല തിയറ്റേഴ്‌സ്, അന്നൂർ പീപ്പിൾസ് തിയറ്റേഴ്‌സ്, വെള്ളൂർ സെൻട്രൽ ആർട്സ്, നീലേശ്വരം സെക്യൂലർ തിയറ്റേഴ്‌സ്, 1998ൽ സ്വന്തമായി തുടങ്ങിയ 'നാടകവീട്' അന്നൂർ എന്നീ കലാസമിതികളിലൂടെ, നാടക മാധ്യമത്തെ ജീവിതസപര്യയായെടുത്ത്, 'ജീവിതം-സമരം-അതിജീവനം' എന്ന മുദ്രാവാക്ക്യത്തിൽ മുറുകെപ്പിടിച്ച്, അഭിനയ പ്രതിഭ തെളിയിച്ചിട്ടുണ്ട്. പ്രശസ്തരായ സംവിധായകരുടെ കൂടെ അനേകം നാടകങ്ങളിലും, സീരിയലുകളിലും, ഷോർട് ഫിലിമുകളിലും, കേരളത്തിലെ മികച്ച സംവിധായകരുടെ കൂടെ 80ഓളം ഫീച്ചർ ഫിലിമുകളിലും, ചെറുതും വലുതുമായ ജീവനുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച്, നിരവധി പുരസ്‌കാരങ്ങളും, കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള അവാർഡും (1st & 2nd), സീരിയൽ നടനുള്ള അവാർഡും കരസ്ഥമാക്കി. സ്വാഭാവിക അഭിനയത്തിന്റെ ഉൾക്കരുത്തുകൊണ്ട് ജനഹൃദയങ്ങളിൽ തന്റേതായ 'ഇടം' നേടിയിട്ടുണ്ട്, ബാബു അന്നൂർ എന്ന അഭിനയ പ്രതിഭ!"-ജ്യൂറി വിലയിരുത്തി.
പയ്യന്നൂരിൻ്റെ സ്വന്തം ബാബു
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, അന്നൂർ എന്ന ഗ്രാമത്തിൽ എ.പി. കുഞ്ഞിരാമപ്പൊതുവാളുടെയും സി.കെ. കോടിയമ്മയുടെയും ഒമ്പതു മക്കളിൽ ഇളയവനായി 1962 ൽ ജനിച്ചു. 12-ാം വയസ്സിൽ അന്നൂർ രവിവർമ്മ കലാനില യത്തിന്റെ പമ്പരം' (കറുത്ത നക്ഷത്രം) എന്ന നാടകത്തിൽ വി. ചന്ദ്രശേഖരൻ വൈദ്യരുടെ സംവിധാനത്തിൽ, ബാല നടനായി അഭിനയിച്ച് അരങ്ങേറ്റം കുറി ച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസകാലത്തും അഭിനയം തുടർന്നു. 10-ാം ക്ലാസ്സ് വിദ്യാഭ്യാസത്തിന് ശേഷം പഠനം തുടരാൻ സാധിച്ചില്ല. ശേഷം ചിത്രകാരനായ മൂത്തജേഷ്ഠന്റെ കൂടെ കമേഴ്സ്യൽ ആർട്ട് പഠിക്കാൻ ഇറങ്ങി. അവിടെനിന്ന് ബോർഡെഴുത്തും മറ്റ് ആർട്ട് വർക്കിനും പുറമെ, നാടക ത്തിൽ മേക്കപ്പും രംഗ സജ്ജീകരണവും പഠിക്കാൻ കഴിഞ്ഞു. അത് ജോലിയായി ഏറ്റെടുത്തു. അങ്ങനെ തൊട്ടടുത്ത ദേശങ്ങളിലെ കലാസംഘടനകളുമായി പരിചയപ്പെടാനും, അവരുടെ കലാ പ്രകടനങ്ങളും കലാ പ്രവർത്തനങ്ങളുമായി സഹകരിക്കാനും സാധിച്ചു. 1980 ൽ എം.ടി. അന്നുരിന്റെ നേതൃത്വത്തിൽ പയ്യന്നൂർ ഡ്രമാറ്റിക്ക എന്ന ഒരു നാടക സംഘത്തിന് രൂപം കൊടുക്കുകയും, സഹകരിക്കുകയും ചെയ്തു. ഡ്രമാറ്റിക്കയുടെ ആദ്യ നാടകമായ സുരാസുവിന്റെ വിശ്വരൂപം' എന്ന നാടക ത്തിൽ അഭിനയിച്ചു. പിന്നെ ഡ്രമാറ്റിക്കയുടെ നാടകങ്ങളിൽ മുന്നരങ്ങിലും പിന്നരങ്ങിലും പ്രവർത്തിച്ചു. ഡ്രമാറ്റിക്ക വഴിയാണ് സുരാസു എന്ന നാടക പ്രതിഭയെ പരിചയപ്പെടുന്നത്. ഒന്നര വർഷത്തോളമുള്ള സുരാസുവുമായുള്ള ബന്ധമാണ്, നാടക രംഗത്തെ ഗൗരവമായി കാണുന്നതിനു കാരണമായത്.
1994 ലാണ് ആദ്യമായി കേരള സംഗീത നാടക അക്കാദമി നാടക മത്സരത്തിൽ പങ്കെടു ക്കുന്നത്. എൻ. ശശിധരനും ഇ.പി. രാജഗോപാലനും ചേർന്നെഴുതിയ ഉടമ്പടിക്കോലം എന്ന നാടകം കാസർഗോഡ് ജില്ലയിലെ 'ഉദിനൂർ ജ്വാല' തിയറ്റേഴ്സാണ് അവതരിപ്പിച്ചത്. സുവീരനാണ് സംവിധാനം ചെയ്തത്. അവതരണത്തിനും, ഏറ്റവും നല്ല നടിക്കും,സംവിധായകനുമുള്ള മൂന്ന് സമ്മാനങ്ങൾ ആ നാടകത്തിന് ലഭിച്ചു. അതിന് ശേഷം സുവീരൻ്റെ തന്നെ സംവിധാനത്തിൽ "ഭാസ്കരപട്ടേലരും തൊമ്മിയുടെ ജീവിതവും', 'നാഗമ ണ്ഡല', 'മഹാപ്രസ്ഥാനം', 'അഗ്നിയും വർഷവും' എന്നീ നാടകങ്ങളിൽ അഭിനയിച്ചു. ഇതിൽ അഗ്നിയും വർഷവും' എന്ന നാടകത്തിന് 2002ൽ കേരള സംഗീത നാടക അക്കാദമിയുടെ നാടകമത്സരത്തിൽ ഏറ്റവും നല്ല രണ്ടാമത്തെ നടനുള്ള സമ്മാനം ലഭിച്ചു. 1998 ലാണ് എൻ ശശിധരനും ഇ.പി. രാജഗോപാലനും ചേർന്നെഴുതിയ, മഞ്ജുളൻ സംവി ധാനം ചെയ്ത്, അന്നൂർ പീപ്പിൾസ് ആർട്ട്സ് ക്ലബ്ബ് അവതരിപ്പിച്ച കേളു' എന്ന നാടകം നാടകമത്സരത്തിൽ അഞ്ച് അവാർഡുകൾ നേടുന്നത്. മികച്ച അവതരണം, നടൻ, രണ്ടാമത്തെ നടൻ, രചന, സംവിധാനം. കേളു കേരളത്തിനകത്തും പുറത്തുമായി 90 ഓളം വേദികളിൽ അവതരിപ്പിച്ചു.
1999 ൽ അന്നൂരിലെ നാടകത്തോട് താല്പര്യമുള്ള 15 ഓളം സുഹൃത്തുക്കളെ കൂട്ടി നാടകവീട് അന്നൂർ എന്ന ഒരു അമേച്വർ നാടക സംഘത്തിന് രൂപം കൊടുത്തു. നാടകവീടിന്റെ ആദ്യനാടകം വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം എന്ന കഥയ്ക്ക് പ്രശസ്ത നാടക-സിനിമാ സംവിധായകൻ പ്രിയനന്ദനൻ രംഗഭാഷയൊരുക്കി. പ്രേമലേഖനം കേരളത്തിനകത്തും പുറത്തുമായി 150 ൽപരം വേദികളിൽ അവതരിപ്പിച്ചു. അതിന് ശേഷം നാടകവീട്, അടുക്കള, 'സമയം' (പ്രിയനന്ദനൻ) ഹിംസാടനം', 'മഹാപ്രസ്ഥാനം', 'വെയിറ്റിംഗ് ഫോർ ഗോദോ', 'ചേരിനിലം' എന്നീ നാടകങ്ങൾ, സുവീരൻ, എസ്. സുനിൽ, പ്രിയനന്ദനൻ തുടങ്ങിയവർ സംവിധാനം ചെയ്തു. ഒട്ടനവധി വേദികളിലും മത്സരവേദികളിലും ഈ നാടകങ്ങൾ അവതരിപ്പിച്ച് സമ്മാനങ്ങൾ നേടുകയുണ്ടായി. വെള്ളൂർ സെന്റർ ആർട്ട്സിന്റെ ജീവചരിതം, നീലേശ്വരം സെക്കുലർ തിയറ്റേഴ്സിന്റെ നെയ്ത്തുകാരൻ അടക്കം 90 ഓളം നാടകങ്ങൾ, 1600 ഓളം വേദികൾ.
1992 മുതൽ സിനിമാരംഗത്തെത്തി, 80 ഓളം സിനിമകളിൽ, കെ.പി.ശശി, ടി.വി.ചന്ദ്രൻ, കെ.ആർ. മോഹൻ, സത്യൻ അന്തിക്കാട്, ജയരാജ്, പ്രിയനന്ദനൻ, ആർ.ശരത്, മധുപാൽ, അശോക് ആർ നാഥ് എന്നീ പ്രശസ്ത സംവിധായകരുടെ കീഴിൽ അഭിനയിക്കാൻ സാധിച്ചു.
97-98 വർഷത്തെ അക്കാദമി അവാർഡ് 'കേളു (മികച്ച നടൻ), 2002 ൽ "അഗ്നിയും വർഷയും മികച്ച രണ്ടാമത്തെ നടൻ, 2015ൽ പ്രൊഫഷണൽ നാടക മത്സരത്തിൽ ഏറ്റവും മികച്ച വേഷവിധാനം, ചമയം. 2005ൽ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് (സ്പെഷ്യൽ ജൂറി പുരസ്കാരം). 2011 ൽ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് (ഏറ്റവും നല്ല നടൻ, ടെലി സിനിമ 'ദൈവത്തിന് സ്വന്തം ദേവുട്ടി).
ഭാര്യ: ജ്യോതി (പരിയാരം മെഡിക്കൽ കോളേജ് പബ്ലിക് സ്കൂൾ മലയാളം അധ്യാപിക). മക്കൾ: സിദ്ധാർത്ഥ് ബാബു (ദുബായ്), ഗൗതം ബാബു (ക്യാമറാമാൻ).
ബാബു അന്നൂറിനു ലോക നാടക വാർത്തകൾ കൂട്ടായ്മയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ആശംസകൾ