ലൈംഗികാക്രമണ പരാതി: സ്‌കൂള്‍ ഓഫ് ഡ്രാമ അധ്യാപകന്‍ എസ്. സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് വിദ്യാര്‍ഥികള്‍
- വാർത്ത - ലേഖനം
കെ വി ദിവ്യശ്രീ
അധ്യാപകനില്‍നിന്ന് ലൈംഗികാക്രമണം ഏല്‍ക്കേണ്ടിവരികയും മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ സഹിക്കാനാവാതെ ഒടുവില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്ത സഹപാഠിയ്ക്ക് നീതി തേടി സ്‌കൂള്‍ ഓഫ് ഡ്രാമ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം മൂന്ന് ദിവസം പിന്നിടുന്നു. കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശൂര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ബിരുദ വിദ്യാര്‍ഥിനിയ്ക്ക് നേരെ ലൈംഗികാക്രമണം നടത്തിയ അധ്യാപകന്‍ ഡോ. എസ്. സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്. സുനില്‍ കുമാറിനെതിരെ നടപടിയുണ്ടാകുന്നതുവരെ സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
ഫെബ്രുവരി 25-നാണ് സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്. നാടകം പഠിക്കാനെത്തിയ ഈ കുട്ടികള്‍ അധ്യാപകരുടെയും പൊലീസിന്റെയും സദാചാര നാടകങ്ങളില്‍ സഹികെട്ടാണ് സമരരംഗത്തിറങ്ങിയത്. ഡ്രാമ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് മാത്രമായി മീറ്റിങ് വിളിക്കുകയും ഓരോരുത്തരെയായി വിളിച്ച് സദാചാരപ്രസംഗം നടത്തുകയും ചെയ്തതാണ് ഇപ്പോള്‍ സമരത്തിലേയ്ക്ക് നയിച്ചത്. മീറ്റിങ്ങുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തോടെയാണ് ഡിപ്പാര്‍ട്ട്‌മെന്റിലെ മുഴുവന്‍ വിദ്യാര്‍ഥികളും അതിനേക്കാള്‍ ഗുരുതരമായ മറ്റ് പ്രശ്‌നങ്ങള്‍ അറിയുന്നതും ശക്തമായി പ്രതിഷേധിക്കാന്‍ തീരുമാനിക്കുന്നതും.
മുന്‍പ് ഒരിക്കല്‍ പരാതി പറഞ്ഞപ്പോള്‍ അധ്യാപകര്‍ സ്വീകരിച്ച മനോഭാവം കാരണം വിദ്യാര്‍ഥിനിയ്ക്ക് താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരവസ്ഥ തുറന്നുപറയാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിളെ മാത്രമായി മീറ്റിങ്ങിന് വിളിച്ചത് ചോദ്യം ചെയ്യുന്നതിനിടെ ഈ വിദ്യാര്‍ഥിനി തന്റെ പരാതി തുറന്നുപറയുകയായിരുന്നു. മലയാളം തിയേറ്റര്‍ ഹിസ്റ്ററി ക്ലാസെടുക്കാന്‍ വന്ന രാജാ വാര്യര്‍ എന്ന കേരള യൂണിവേഴ്‌സിറ്റിയിലെ അധ്യാപകന്‍ ക്ലാസില്‍ വെച്ച് ശാരീകാതിക്രമം നടത്തിയതിനെക്കുറിച്ച് നവംബറില്‍ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതും അവര്‍ ചോദ്യംചെയ്തു.
രാജാ വാര്യരെക്കുറിച്ച് പരാതി പറഞ്ഞതിനുശേഷം അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചുകൊണ്ട് അധ്യാപകന്‍ ഡോ. എസ്. സുനില്‍ കുമാര്‍ താനുമായി സൗഹൃദം വളര്‍ത്തുകയും പിന്നീട് സൗഹൃദത്തെ ദുരുപയോഗം ചെയ്യാന്‍ തുടങ്ങുകയുമായിരുന്നെന്ന് വിദ്യാര്‍ഥിനി പറയുന്നു. മദ്യപിച്ചും അല്ലാതെയും ഫോണ്‍ ചെയ്യുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തു. ഇക്കാര്യങ്ങളൊക്കെ ആരോടെങ്കിലും പറഞ്ഞാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് സുനില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ കാര്യങ്ങളൊക്കെ പറഞ്ഞപ്പോള്‍ അധ്യാപകര്‍ ചിരിച്ചുതള്ളുകയാണ് ആദ്യം ചെയ്തതെന്നും വിദ്യാര്‍ഥിനി പറയുന്നു. മാത്രമല്ല, എന്തുകൊണ്ടാണ് ഇത്രകാലം തുറന്നുപറയാതിരുന്നത് ചോദിച്ച് അധ്യാപികയും ഹോസ്റ്റല്‍ വാര്‍ഡനുമായ നജ്മുല്‍ ഷാഹി തന്നെ കുറ്റപ്പെടുത്തിയതായും വിദ്യാര്‍ഥിനി പറഞ്ഞു.
ലൈംഗികാക്രമണം, ഭീഷണി
ശാരീകമായി ആക്രമിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തശേഷം, "എനിയ്ക്ക് നിന്നോടുള്ള പ്രണയത്തിന്റെ പുറത്ത് ചെയ്താണെന്ന്' പറഞ്ഞ് തന്റെ പ്രവൃത്തികളെ ന്യായീകരിക്കുകയാണ് സുനില്‍ കുമാര്‍ ചെയ്തത്. എന്നാല്‍ യാതൊരു തരത്തിലുള്ള ബന്ധത്തിനും തയ്യാറല്ലെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയിട്ടും സുനില്‍ കുമാര്‍ തുടര്‍ച്ചയായി ഫോണ്‍ വിളിക്കുകയും ആരോടെങ്കിലും പറഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഈ അധ്യാപകന്റെ തുടര്‍ച്ചയായുള്ള ഫോണ്‍കോളുകളും മെസേജുകളും കോളേജിലെ ഇയാളുടെ സാമീപ്യവും വിദ്യാര്‍ഥിനിയെ മാനസികസമ്മര്‍ദത്തിലാക്കി. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥിനി ഫെബ്രുവരി 13-ന് ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ഥിനിയെ ഈ അധ്യാപകന്‍ അവിടെ ചെന്നും മാനസികമായി സമ്മര്‍ദത്തിലാക്കി. വിദ്യാര്‍ഥിനിയുടെ കൂടെ ആശുപത്രിയിലുണ്ടായിരുന്ന സുഹൃത്തുക്കളോട് "അവള്‍ക്ക് മാനസികപ്രശ്‌നമാണെന്നും അതിനാല്‍ പലതും പറയാന്‍ സാധ്യതയുണ്ടെന്നും' പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയുമാണ് അയാള്‍ ചെയ്തത്.
ഏകപക്ഷീമായ രീതിയിലാണ് രാജാ വാര്യരുടെ ക്ലാസ് പൊതുവെ പൊയ്‌ക്കൊണ്ടിരുന്നതെന്നും തുടക്കത്തില്‍ ചിലരൊക്കെ ചില പ്രതികരണങ്ങള്‍ നടത്തിയിരുന്നെന്നും അക്കൂട്ടത്തില്‍പെട്ടയാളായിരുന്നു താനെന്നും പരാതിക്കാരിയായ വിദ്യാര്‍ഥിനി പറഞ്ഞു. ""ഒരു പെണ്‍കുട്ടി ക്ലാസില്‍ സംസാരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ "ടച്ചിങ് സെന്‍സേഷനെ'പ്പറ്റി സംസാരിക്കുന്നതിനിടെ അദ്ദേഹം എന്റെ കൈയില്‍ അടിച്ചുകൊണ്ട് "വേദനയെടുത്തോ' എന്ന് ചോദിച്ചു. എന്തിനാണ് നിങ്ങള്‍ എന്നെ അടിച്ചതെന്ന് ചോദിച്ചപ്പോള്‍ ടച്ചിങ് സെന്‍സേഷനെപ്പറ്റി സംസാരിക്കുകയാണല്ലോ അപ്പോള്‍ ടച്ചിങ്ങിനെപ്പറി പറയാനാണ് അടിച്ചതെന്നായിരുന്നു മറുപടി.
ഈ സംഭവത്തെക്കുറിച്ച് ഞാന്‍ എച്ച്.ഒ.ഡി.യോടും വാര്‍ഡനോടും ഇവിടത്തെ മറ്റ് അധ്യാപകരോടും പറഞ്ഞതാണ്. ആരും ഒരു നടപടിയുമെടുത്തില്ലെന്ന് മാത്രമല്ല, എന്നെ ഒറ്റപ്പെടുത്തുകയാണ് ചെയ്തത്.''- വിദ്യാര്‍ഥിനി പറയുന്നു. എച്ച്.ഒ.ഡി. വിനോദ് വി. നാരായണനും ഡീന്‍ ഡോ. എസ്. സുനില്‍ കുമാറും രാജാ വാര്യരും വളരെയടുത്ത സുഹൃത്തുക്കളാണെന്നും അവരുടെ കള്ളുകുടി ചര്‍ച്ചയിലെ വിഷയമായിരുന്നു തന്നെ അടിച്ച കാര്യമെന്നും ഡോ. എസ്. സുനില്‍ പിന്നീട് സൗഹൃദസംഭാഷണത്തിനിടയില്‍ തന്നോട് പറഞ്ഞതായും വിദ്യാര്‍ഥിനി പറയുന്നു.
ഡോ. എസ്. സുനിലിനെതിരെയും രാജാ വാര്യര്‍ക്കെതിരെയും ശക്തമായ നടപടി എടുക്കണമെന്നതാണ് വിദ്യാര്‍ഥികളുടെ ആവശ്യം. മാപ്പുപറച്ചിലിലോ കോളേജിനകത്ത് മാത്രമൊതുങ്ങുന്ന പ്രശ്‌നമായോ ഇത് അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കുന്നു.
12 വര്‍ഷമായി സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അധ്യാപകനായ സുനില്‍ കുമാറിനെതിരെ ഇപ്പോള്‍ നേരത്തെ ഇവിടെ പഠിച്ചുപോയ ഒട്ടേറെ വിദ്യാര്‍ഥിനികള്‍ പരാതികള്‍ ഉന്നയിക്കുന്നുണ്ട്. ഈ അധ്യാപകന്‍ പൊതുവെ പെണ്‍കുട്ടികളോട് മോശമായി പെരുമാറുകയും ഫോണില്‍ വിളിച്ച് അശ്ലീലം പറയുകയും ചെയ്യുന്നയാളാണെന്നും മാര്‍ക്ക് കുറയ്ക്കുമെന്നും കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടാകുമെന്നുമൊക്കെ ഭീഷണിപ്പെടുത്തി എല്ലാവരെയും നിശബ്ദരാക്കുകയാണെന്നുമാണ് പറയുന്നത്. ഇപ്പോള്‍ ഈയൊരു പെണ്‍കുട്ടി ധൈര്യപൂര്‍വം തുറന്നുപറയാനും നിയമത്തിന്റെ വഴി തേടാനും തീരുമാനിച്ചതാണ് ഇതെല്ലാം പുറത്തുവരാന്‍ കാരണം. മദ്യപിച്ച് വരുന്നയാളൊക്കെ ആണെങ്കിലും വിദ്യാര്‍ഥികളെ ലൈംഗികമായി ആക്രമിക്കുന്നയാളാണെന്ന് കരുതിയിരുന്നില്ലെന്നാണ് മറ്റ് അധ്യാപകര്‍ പറയുന്നത്. പെണ്‍കുട്ടിയുടെ പരാതി കിട്ടിയതിനുശേഷം വളരെ പെട്ടെന്ന് തന്നെ യൂണിവേഴ്‌സിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും അധ്യാപകനെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഡോ. സുനിലിന്റെ ഭാഗത്തുനിന്ന് മുമ്പും എത്രയോ പെണ്‍കുട്ടികള്‍ക്ക് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. ലൈംഗികച്ചുവയോടെ സംസാരിക്കുകയും മദ്യപിച്ച് ഫോണ്‍ വിളിക്കുകയും ചെയ്യുന്നത് പതിവാണെന്ന് ഒട്ടേറെപ്പേര്‍ പറയുന്നുണ്ട്. വിദ്യാര്‍ഥിനികളുമായുള്ള ലൈംഗികബന്ധം ഇയാളുടെ ഫാന്റസിയാണെന്ന് പറഞ്ഞതിന്റെ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ഉണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
സമരത്തിലേയ്ക്ക് നയിച്ച കാരണങ്ങള്‍
സമരത്തിലേയ്ക്ക് നീങ്ങാനുണ്ടായ സാഹചര്യങ്ങള്‍ വിദ്യാര്‍ഥിനികള്‍ വിശദമായി ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കിയിരുന്നു. കുറച്ചു ദിവസം മുമ്പ് ഡ്രാമ ഡിപ്പാര്‍ട്ട്‌മെന്റിലെ പെണ്‍കുട്ടികളെ മാത്രമായി അധ്യാപകര്‍ ഒരു മീറ്റിങ് ഉണ്ടെന്ന് പറഞ്ഞു വിളിപ്പിച്ചു. വകുപ്പ് അധ്യക്ഷന്‍ വിനോദ് വി. നാരായണന്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയായ അധ്യാപിക നജ്മുല്‍ ഷാഹി, അധ്യാപകരായ സുരഭി, വിപിന്‍ എന്നിവരുമാണുണ്ടായിരുന്നത്. വിദ്യാര്‍ഥിനികള്‍ മീറ്റിങ്ങിനായി മുറിയിലേയ്ക്ക് കയാറാന്‍ തുടങ്ങിയപ്പോള്‍ അവരെ തടഞ്ഞുകൊണ്ട് അധ്യാപകര്‍ പറഞ്ഞത്, ഓരോരുത്തരെയായി വിളിക്കാമെന്നാണ്. മീറ്റിങ് എന്തിനാണെന്നും ഒറ്റയ്‌ക്കൊറ്റയ്ക്ക് വരാന്‍ പറയുന്നതെന്തിനാണെന്നും കുട്ടികള്‍ക്ക് മനസ്സിലായില്ല. എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് ലഭിച്ച മറുപടി, ഇതൊരു അന്വേഷണമാണെന്നും പെണ്‍കുട്ടികള്‍ക്കെതിരെ കുറച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ്. കുറ്റക്കാര്‍ക്ക് മെമ്മോ കൊടുക്കുമെന്നും അധ്യാപകര്‍ പറഞ്ഞു. എന്നാല്‍ എന്ത് പ്രശ്‌നമാണ് ഉണ്ടായതെന്നോ എന്തിന്റെ അന്വേഷണമാണ് നടക്കുന്നതെന്നോ തങ്ങള്‍ക്ക് മനസ്സിലായില്ലെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഇത് അനൗദ്യോഗിക അന്വേഷണമാണെന്നാണ് അധ്യാപകര്‍ പറഞ്ഞത്.
അധ്യാപകര്‍ ആവശ്യപ്പെട്ടതനുസരിച്ച് രണ്ടോ മൂന്നോ വിദ്യാര്‍ഥിനികള്‍ക്ക് അകത്ത് കയറേണ്ടിവരികയും അവര്‍ അതിഭീകരമായ സാദാചാര പൊലീസിങ് അനുഭവിക്കേണ്ടിവരികയും ചെയ്തു. 15 മിനിറ്റോളമാണ് ഓരോ കുട്ടിയ്ക്കും അധ്യാപകരുടെ ആക്ഷേപങ്ങളും കുറ്റപ്പെടുത്തലുകളും സഹിക്കേണ്ടിവന്നത്.
ഇത് വിദ്യാര്‍ഥികള്‍ വളരെ ഗുരുതരമായ പ്രശ്‌നമായെടുക്കുകയും സമരം ആരംഭിക്കുകയുമായിരുന്നു. അധ്യാപകരുടെ ഭാഗത്തുനിന്നുള്ള സദാചാര പൊലീസിങ് ഇതാദ്യമായല്ല നേരിടുന്നതെന്നും ക്യാമ്പസില്‍ അത് പതിവാണെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. പഠനത്തിന്റെ ഭാഗമായി തിയേറ്ററില്‍ കുറച്ചധികം സമയം ചെലവഴിക്കാന്‍ അനുമതി ചോദിക്കുന്നതിനെയടക്കം തെറ്റായ രീതിയിലാണ് അധ്യാപകര്‍ വ്യാഖ്യാനിക്കുന്നത്. ഇവിടത്തെ പെണ്‍കുട്ടികള്‍ മോശപ്പെട്ട കാര്യങ്ങള്‍ക്കായാണ് പോകുന്നത് എന്ന തരത്തിലൊക്കെയുള്ള കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും നിരന്തരം കേള്‍ക്കുന്നതാണ്.
ലിംഗവിവേചനം, സദാചാര പോലീസിങ്
ഒരേ കോഴ്‌സ് പഠിക്കാന്‍ വന്നവരില്‍ പെണ്‍കുട്ടികളെ മാത്രം എപ്പോഴും അടിച്ചമര്‍ത്തുകയും ആക്ഷേപിക്കുകയും ചെയ്യുന്ന രീതിയാണ് എപ്പോഴും ഉണ്ടാകുന്നത്. പരാതികളൊക്കെ അവഗണിക്കുന്ന രീതിയാണ് എച്ച്.ഒ.ഡി. വിനോദ് വി. നാരായണന്റെ ഭാഗത്തുനിന്ന് പലപ്പോഴും ഉണ്ടാകുന്നതെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു. കടുത്ത ലിംഗവിവേചനമാണ് ഇവിടെ പെണ്‍കുട്ടികള്‍ നേരിടുന്നത്.
രണ്ടാംവര്‍ഷ വിദ്യാര്‍ഥിനികള്‍ ഹോസ്റ്റല്‍ വാര്‍ഡനോട് മോശമായി പെരുമാറിയെന്നതായിരുന്നു വിദ്യാര്‍ഥിനികള്‍ക്കെതിരായ ഒരു പരാതി. വിദ്യാര്‍ഥിനികള്‍ വാര്‍ഡനോട് ശബ്ദമുയര്‍ത്തി സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നാണ് പരാതി. എന്നാല്‍ പഠനത്തിന്റെ ഭാഗമായി മോണോലോഗിന് വേണ്ടി പ്രാക്ടീസിനായി പുറത്തുപോകാന്‍ അനുമതി ചോദിച്ചപ്പോള്‍, എന്തുകൊണ്ട് ഹോസ്റ്റലില്‍ കയറിയില്ല എന്ന രീതിയില്‍ ചോദിക്കുകയാണുണ്ടായതെന്നും മറുത്തൊന്നും പറയാന്‍ പറ്റാത്ത രീതിയിലുള്ള ഏകാധിപത്യമാണോ ഇവിടെയെന്ന് ചോദിക്കുകയാണ് ചെയ്തതെന്നുമാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. കുട്ടികളുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായതുകൊണ്ടാണ് ഇത്തരത്തില്‍ ചോദ്യംചെയ്യേണ്ടിവരുന്നതെന്നാണ് അധ്യാപകര്‍ വ്യക്തമാക്കിയത്.
അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള മോശം പെരുമാറ്റങ്ങള്‍ക്ക് ആദ്യം പരിഹാരമുണ്ടാക്കൂ അതിനുശേഷം മതി കുട്ടികളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ചോദ്യംചെയ്യല്‍ എന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. വിദ്യാര്‍ഥിനികള്‍ പഠനത്തിന്റെ ഭാഗമായുള്ള നാടക പരിശീലനത്തിനും മറ്റും പുറത്തിറങ്ങുന്നതുപോലും മറ്റെന്തോ കാര്യത്തിനാണെന്നും കണ്ടാലറയ്ക്കുന്ന കര്യങ്ങളാണ് ചെയ്യുന്നതെന്നുമാണ് അധ്യാപകരുടെ കുറ്റപ്പെടുത്തല്‍. കണ്ടാലറയ്ക്കുന്ന കാര്യങ്ങള്‍ എന്താണെന്ന വിദ്യാര്‍ഥിനികളുടെ ചോദ്യത്തിന് പക്ഷെ അധ്യാപകര്‍ക്കാര്‍ക്കും വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല.
ഡ്രാമയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ചെയ്യുന്ന കുട്ടികള്‍ക്ക് മറ്റു പല കോഴ്‌സുകളെയും പോലെ ക്ലാസ് മുറിയ്ക്കകത്തിരുന്ന് മാത്രമുള്ള പഠനം സാധ്യമല്ല. നാടക പരിശീലനവും പ്രൊജക്റ്റ് വര്‍ക്കുകളുമൊക്കെയായി പലപ്പോഴും പുറത്തിറങ്ങേണ്ടിവരും. ഹോസ്റ്റലിലെ സമയപരിധിയിലെ കടുംപിടിത്തം അവര്‍ക്ക് ചിലപ്പോള്‍ പാലിക്കാന്‍ പറ്റിയെന്ന് വരില്ല.
പ്രൊജക്റ്റുകള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും ഒരേ സമയമാണ് അനുവദിക്കുന്നത്. ആണ്‍കുട്ടികള്‍ക്ക് ഏത് സമയത്ത് ക്യാമ്പസിലിറങ്ങാനും വര്‍ക്ക് ചെയ്യാനും സാധിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് അതിനുള്ള അവസരമില്ല. അനുമതി ചോദിക്കുമ്പോള്‍ സദാചാരപ്രസംഗമാണ് കേള്‍ക്കേണ്ടിവരുന്നത്. ഈ ചര്‍ച്ചകള്‍ക്കിടെയാണ് ബിരുദ വിഭാഗത്തിലെ വിദ്യാര്‍ഥിനി, അധ്യാപകനില്‍ നിന്ന് താന്‍ നേരിട്ട ദുരനുഭവത്തിനെതിരെ മൂന്നുമാസം മുമ്പ് കൊടുത്ത പരാതിയില്‍ നടപടിയെടുക്കാത്തത് ചോദ്യംചെയ്തത്.
ആരോപണവിധേയനായ അധ്യാപകനെ അവധിയില്‍ പ്രവേശിപ്പിച്ച് മാറ്റിനിര്‍ത്തിയാല്‍ പോരേ എന്നാണ് ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയോട് വകുപ്പ് അധ്യക്ഷന്‍ ചോദിച്ചതെന്ന് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി സുബിന്‍ പറയുന്നു. ""ഒരു അധ്യാപകന്‍ ക്ലാസില്‍ വെച്ച് ശാരീരികാതിക്രമം നടത്തിയെന്ന് വിദ്യാര്‍ഥിനി പരാതി പറഞ്ഞിട്ട് മൂന്നുമാസമായിട്ടും ഒന്നും ചെയ്യാതിരുന്ന ഈ അധ്യാപകരൊന്നും ഇവിടെ തുടരാന്‍ യോഗ്യരല്ല. ഹോസ്റ്റല്‍ വാര്‍ഡന്‍ നജ്മുല്‍ ഷാഹി ഉള്‍പ്പെടെ എല്ലാ അധ്യാപകരും ഇപ്പോള്‍ പറയുന്നത് ഞങ്ങള്‍ ഒന്നും അറിഞ്ഞിരുന്നില്ല, ഇപ്പോഴാണ് അറിയുന്നത്, നിങ്ങള്‍ക്കൊപ്പമാണ് എന്നൊക്കെയാണ്.
വിദ്യാര്‍ഥികള്‍ ഏറെപേരും ഇപ്പോള്‍ മാത്രമാണ് ലൈംഗികാതിക്രമം നടന്നതായി അറിയുന്നത്. ഉടനെ സമരത്തിലേയ്ക്ക് നീങ്ങിയപ്പോള്‍ മാത്രമാണ് ഡിപ്പാര്‍ട്ട്‌മെന്റ് നടപടിക്കൊരുങ്ങിയത്. പെണ്‍കുട്ടികള്‍ കടുത്ത സദാചാര പൊലീസിങ്ങിനാണ് ഇവിടെ ഇരകളാകുന്നത്. ചിലപ്പോള്‍ വസ്ത്രധാരണത്തിന്റെ പേരിലൊക്കെ ആണ്‍കുട്ടികള്‍ക്കും അധ്യാപകരുടെ ഭാഗത്തുനിന്ന് സദാചാര പൊലീസിങ് നേരിടാറുണ്ട്. നാടകം പഠിപ്പിക്കിന്നതിനേക്കാള്‍ സദാചാരം പഠിപ്പിക്കാനാണ് ഇവിടത്തെ അധ്യാപകര്‍ക്ക് താത്പര്യം. കഴിഞ്ഞ ആറുമാസത്തിനിടെ ഈ അധ്യാപകര്‍ എത്ര ക്ലാസെടുത്തിട്ടുണ്ടെന്ന് പരിശോധിച്ചാല്‍ അത് വ്യക്തമാകും.''-സുബിന്‍ പറയുന്നു.
പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങളും അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടെന്നും ഇപ്പോള്‍ എല്ലാ വിദ്യാര്‍ഥികളും അറിയുകയും സമരം ശക്തമാക്കുകയും ചെയ്തതോടെ അത്തരം ശ്രമങ്ങള്‍ നടക്കാതായെന്നുമാണ് സുബിന്‍ പറയുന്നത്.
"പെണ്‍കുട്ടിയ്‌ക്കൊപ്പം, നടപടി ഉടന്‍'
പെണ്‍കുട്ടിയുടെ പരാതി കിട്ടിയ ഉടനെ തന്നെ ഗ്രീവന്‍സ് സെല്‍ യോഗം ചേര്‍ന്ന് എല്ലാവരുടെയും മൊഴിയെടുത്തിരുന്നുവെന്നും പരാതി ന്യായമാണെന്ന് വ്യക്തമായതായും സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനും ഗ്രീവന്‍സ് സെല്‍ കോ-ഓര്‍ഡിനേറ്ററുമായ ഷിബു എസ്. കൊട്ടാരം പറഞ്ഞു. ഡോ. രാജാ വാര്യര്‍ക്കെതിരായ കേസ് കേരള യൂണിവേഴ്‌സിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യാനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും രാജാ വാര്യരെ ബ്ലാക്ക് ലിസ്റ്റ് ചെയ്ത് മാറ്റിനിര്‍ത്താനും സുനില്‍ കുമാറിനെ സസ്‌പെന്‍ഷനില്‍ നിര്‍ത്തിക്കൊണ്ട് അന്വേഷണം നടത്തണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ""കുട്ടികള്‍ക്ക് സാമ്പത്തികപ്രശ്‌നങ്ങളുണ്ടാക്കിയെന്ന തരത്തിലുള്ള മറ്റ് ആരോപണങ്ങളും സുനില്‍ കുമാറിനെതിരെയുണ്ട്. അതിനാല്‍ സര്‍വീസില്‍ പ്രവേശിച്ച അന്നുമുതലുള്ള അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഓഡിറ്റിന് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.'' -ഷിബു എസ്. കൊട്ടാരം വ്യക്തമാക്കി.
രാജാ വാര്യരുടെ പ്രശ്‌നത്തില്‍ പെണ്‍കുട്ടി രേഖാമൂലം പരാതി നല്‍കിയിരുന്നില്ലെന്നും മൂന്ന് അധ്യാപകരോട് പറയുകയാണ് ഉണ്ടായതെന്നും ഷിബു ചൂണ്ടിക്കാട്ടി. കുട്ടി പറഞ്ഞ കാര്യങ്ങള്‍ വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്നത് അധ്യാപകരുടെ ഭാഗത്തുനിന്നു വന്ന തെറ്റുതന്നെയാണെന്നും അദ്ദേഹം സമ്മതിക്കുന്നു. ""വര്‍ഷത്തില്‍ ഒരു ദിവസം മൂന്ന് മണിക്കൂര്‍ മാത്രം ക്ലാസെടുക്കാന്‍ വേണ്ടിയാണ് രാജാ വാര്യരെ വിളിക്കുന്നത്. അപ്പോള്‍ ഇനി അടുത്തവര്‍ഷം വിളിക്കണോ വേണ്ടേ എന്നുള്ള ആലോചനയേ വരുന്നുള്ളൂ. മാത്രമല്ല, ക്ലാസിലുണ്ടായ ചെറിയ തര്‍ക്കമെന്ന രീതിയിലാണ് അധ്യാപകര്‍ അത് മനസ്സിലാക്കിയത്.'' -ഷിബു പറയുന്നു.
ഗ്രീവന്‍സ് സെല്‍ റിപ്പോര്‍ട്ട് യൂണിവേഴ്‌സിറ്റിയ്ക്കയച്ച് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് സുബിന്‍ പറഞ്ഞു. ശനിയാഴ്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവിനെ കണ്ട് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. അതിന്റെ ഫലമായിട്ടാകാം ഞായറാഴ്ച വി.സി.യും സംഘവും സ്‌കൂള്‍ ഓഫ് ഡ്രാമയിലെത്താനുള്ള തീരുമാനമുണ്ടായതെന്നും സുബിന്‍ പറഞ്ഞു.
സുനില്‍ കുമാറിനെതിരെ മറ്റു പലരും പരാതികള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും രേഖാമൂലമുള്ള പരാതിയായി ഇതുവരെ ഒന്നും വന്നിട്ടില്ലെന്ന് ഷിബു എസ്. കൊട്ടാരം പറഞ്ഞു. മദ്യപിച്ച് ക്യാമ്പസില്‍ വരുന്നതിന്റെ പേരിലൊക്കെ മറ്റ് അധ്യാപകര്‍ സുനിലിനെ പലപ്പോഴും താക്കീത് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച അധ്യാപകരെ വിദ്യാര്‍ഥികള്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസ് ക്യാമ്പസിലെത്തുകയും ചെയ്തിരുന്നു. പൊലീസിന്റെ നിര്‍ദേശപ്രകാരം പിന്നീട് പെണ്‍കുട്ടി അയ്യന്തോള്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കുകയും ചെയ്തു. നേരത്തെ നല്‍കിയ പരാതിയില്‍ രാജാ വാര്യര്‍ ഒന്നാം പ്രതിയും സുനില്‍ കുമാര്‍ രണ്ടാം പ്രതിയുമായാണ് കേസെടുത്തിരുന്നത്. എന്നാല്‍ സുനില്‍ കുമാര്‍ ഒന്നാം പ്രതിയാകണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.
ഇപ്പോള്‍ രണ്ട് കേസായി തന്നെയാണ് നല്‍കിയിരിക്കുന്നത്. പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ പോയ പെണ്‍കുട്ടിക്ക് അവിടെയും മോശം അനുഭവമുണ്ടായതായും കരഞ്ഞുകൊണ്ടാണ് പുറത്തേയ്ക്ക് വന്നതെന്നും സഹപാഠികള്‍ പറയുന്നു. പരാതി നല്‍കി രണ്ട് ദിവസം കഴിഞ്ഞാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത്. മന്ത്രി ആര്‍. ബിന്ദു കമ്മീഷണറെ വിളിച്ച് നിര്‍ദേശിച്ചിട്ടും അയ്യന്തോള്‍ വെസ്റ്റ് എസ്.ഐ. കേസെടുക്കാന്‍ തയ്യാറായില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഒടുവില്‍ പൊലീസ് ഞായറാഴ്ച വൈകീട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആരോപണവിധേയനായ അധ്യാപകന് പൊലീസില്‍ സ്വാധീനമുണ്ടെന്നും അതാണ് കേസെടുക്കുന്നത് വൈകാന്‍ കാരണമെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നുണ്ട്.
യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റ് അംഗങ്ങളും ഞായറാഴ്ച സ്‌കൂള്‍ ഓഫ് ഡ്രാമയിലെത്തുകയും അധ്യാപകരുമായും വിദ്യാര്‍ഥികളുമായും ചര്‍ച്ച നടത്തുകയും ചെയ്തു. പരാതിക്കാരിയായ പെണ്‍കുട്ടിയും ചര്‍ച്ചയ്‌ക്കെത്തിയിരുന്നു. സുനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് വി.സി. ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ വരുന്നതുവരെ സമരം തുടരുമെന്നാണ് വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയിട്ടുള്ളത്.
കലയുടേതുമാത്രമായി നിലനില്‍ക്കേണ്ട ഇടങ്ങള്‍ പൂര്‍ണമായും സ്വതന്ത്രവുമായിരിക്കണം. അങ്ങനെയൊരു ഇടമാണ് സ്‌കൂള്‍ ഓഫ് ഡ്രാമ. അരങ്ങിനെ പ്രണയിക്കുന്നവര്‍, രാവും പകലുമില്ലാതെ നാടകത്തിനായി പ്രവര്‍ത്തിക്കുന്നവര്‍, സ്വന്തം ശരീരത്തിന്റെ പരിമിതികളെല്ലാം മറികടന്ന് ശരീരത്തെ തന്നെ മാധ്യമമാക്കി മാറ്റുന്നവര്‍... അങ്ങനയുള്ളവരാണ് നാടകം പഠിക്കാന്‍, നാടകക്കാരാകാന്‍ വരുന്നവര്‍. അവര്‍ക്ക് പൂര്‍ണ അര്‍ഥത്തില്‍ കലാകാരി/ കലാകാരന്‍ ആയി മാറണമെങ്കില്‍ പഠനക്കളരിയില്‍ ലഭിക്കുന്ന സ്വാതന്ത്ര്യത്തിനും ആ പൂര്‍ണതയുണ്ടാകണം. ആ സ്വാതന്ത്ര്യത്തില്‍ നിന്ന് കിട്ടുന്ന ഊര്‍ജത്തിലാണ് അവര്‍ അരങ്ങില്‍ നിറയുന്നത്. സദാചാര പൊലീസിങ്ങും നിയന്ത്രണങ്ങളുമല്ല അവിടെ വേണ്ടത്. നിരന്തര സമരങ്ങളിലൂടെ നാടകങ്ങളെ നിലനിര്‍ത്തിക്കൊണ്ടുവന്ന അനേകം മനുഷ്യരുടെ ചരിത്രമുണ്ട് സ്‌കൂള്‍ ഓഫ് ഡ്രാമയ്ക്ക്. അത് നിലനിര്‍ത്തേണ്ടത് ഇപ്പോഴത്തെ അധ്യാപകരുടെ ഉത്തരവാദിത്തമാണ്.