"ദി ബോട്ട് ബോയ്" ഒരുങ്ങുന്നു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കൊച്ചി : നാടുവാഴിത്തത്തിനും ബ്രിട്ടീഷ്‌രാജിനുമെതിരെ പോരാടി പന്ത്രണ്ടാംവയസ്സിൽ രക്തസാക്ഷിയായ ബാജി റൗട്ടിന് അരങ്ങിന്റെ ആദരമായി ‘ദി ബോട്ട് ബോയ്’ ഒരുങ്ങുന്നു. ലോക്‌ധർമി നാടകകേന്ദ്രത്തിന്റെ മഴവില്ല്–-കുട്ടികളുടെ നാടകവേദിയിലെ കൊച്ചുകൂട്ടുകാരാണ് നാടകം അരങ്ങിലെത്തിക്കുന്നത്. എറണാകുളം ടൗൺഹാളിൽ 16ന് വൈകിട്ട് 6.30ന് നടക്കുന്ന ആദ്യാവതരണത്തിന് മുന്നോടിയായുള്ള അവസാനവട്ട പരിശീലനം കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിൽ പൂർത്തിയാകുന്നു.
ദേശീയ സ്വാതന്ത്ര്യസമരത്തിലെ അധികമൊന്നും അറിയപ്പെടാത്ത പോരാട്ടചരിത്രമാണ് ഒറീസയിലെ ബ്രാഹ്മണി നദിക്കരയിൽ ബാജി റൗട്ട് എന്ന ബാലൻ ജീവരക്തം കൊണ്ടെഴുതിയത്. സ്വാതന്ത്ര്യസമരനായകൻ ബൈഷ്‌ണബ് ചരൺ പട്‌നായിക്കിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കും ശങ്കർ പ്രതാപ് സിങ് ദിയോ എന്ന നാട്ടുരാജാവിനുമെതിരെ നടന്ന പോരാട്ടങ്ങളെ പിന്തുണച്ചാണ് ബാജി റൗട്ടിന്റെ രംഗപ്രവേശം.
ബൈഷ്‌ണബിനെ പിടികൂടാൻ കുരിശുയുദ്ധം പ്രഖ്യാപിച്ച ബ്രിട്ടീഷ് സായുധ പൊലീസിന്റെ രഹസ്യനീക്കങ്ങൾ കണ്ടെത്തി ബൈഷ്‌ണബിന്റെ സംഘത്തിന് കൈമാറാൻ വാനരസേന എന്ന പേരിൽ ബാജി റൗട്ട് പ്രത്യേക സംഘമുണ്ടാക്കുന്നു. അവരതിൽ വിജയിക്കുന്നു. 1938 ഒക്‌ടോബർ 11-ന് ബൈഷ്‌ണബിനെ തിരഞ്ഞെത്തുന്ന ബ്രിട്ടീഷ് സേനയെ ബ്രാഹ്മണി നദിക്കരയിൽ ബാജി റൗട്ട് ഏകനായി തടയുന്നു. സേനയെ തോണിയിൽ നദികടത്താൻ തയ്യാറാകാതിരുന്ന ബാജിയെ തോക്കിന്റെ പാത്തികൊണ്ട് തലയ്‌ക്കടിച്ച് സേന കൊലപ്പെടുത്തുകയായിരുന്നു.
ജ്ഞാനപീഠം പുരസ്‌കാരജേതാവ് സച്ചി റൗത്രയ് ബാജി റൗട്ടിന്റെ വീരരക്തസാക്ഷിത്വത്തെ സ്‌മരിച്ചെഴുതിയ ‘ദ ബോട്ട്മാൻ ബോയ്' എന്ന കവിതയാണ് നാടകപാഠം. രാജ്യം കടുത്ത നിരാശയിലും ഇരുട്ടിലും മുങ്ങുമ്പോൾ ഇതുപോലുള്ള കഥകൾ ഓർക്കുന്നത് നല്ലത് എന്ന കവിവാക്യത്തോടെതന്നെ നാടകത്തിന് തിരശ്ശീല വീഴുന്നു. പ്രമുഖ നാടകകാരൻ പ്രൊഫ. ചന്ദ്രദാസനാണ് രചനയും സംവിധാനവും.
പത്ത് പെൺകുട്ടികൾ ഉൾപ്പെടെ 15 വിദ്യാർഥികൾ വേഷമിടുന്നു. ഒരാളൊഴികെ എല്ലാവരും അരങ്ങിൽ ആദ്യം. വേനലവധിക്ക് ആരംഭിച്ച രണ്ടുമാസത്തെ പരിശീലനം കുട്ടികളിലെ പ്രതിഭയ്‌ക്കു തിളക്കമേറ്റുന്നു. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ, ആസാദി കാ അമൃത് മഹോത്സവ്, കൊച്ചി കപ്പൽശാല, ജിസിഡിഎ, സി ഹെഡ്, ആസ്‌ക് എന്നിവയുടെ സഹകരണത്തോടെയാണ് ദി ബോട്ട് ബോയ് അരങ്ങിലെത്തുന്നത്.