കേരളത്തിലെ കലാപ്രവർത്തകർ സുരക്ഷിതരാണോ? ഒന്ന് വീണാൽ ആരുണ്ട് നമുക്ക്...?
- ലേഖനം
എഡിറ്റോറിയൽ
ശ്രീജിത്ത് പൊയിൽക്കാവ്
കഴിഞ്ഞ് പോയ മോശം കാലത്തെ ഓർക്കാൻ പോലും ഒരു കലാപ്രവർത്തകരും ആഗ്രഹിക്കുന്നില്ല.കോവിഡ് കാലത്തെ അതിജീവിക്കുക എന്നത് ഒരു മുഴുവൻ സമയ കലാ പ്രവർത്തകരെ സംബന്ധിച്ച് ശ്രമകരമായ ഒരു കാര്യം തന്നെയാണ്. പലരും കാലത്തെ ശപിച്ച് മറ്റ് ജോലികൾക്ക് പോയി.സംസ്ഥാന പുരസ്കാരം നേടിയ ഒരു നടൻ മീൻ കച്ചവടത്തിനും, എട്ട് സംസ്ഥാന അവാർഡ് വാങ്ങിയ സംവിധായകർ ബേക്കറിയിൽ ജോലിക്കും, നാല് സംസ്ഥാന അവാർഡ് വാങ്ങിയ അഭിനേത്രി ഫാൻസി കടയിൽ സെയിൽസ് ഗേളായി. നൃത്താധ്യപകർ പലരും വാർപ്പിന്റെ പണിയെടുക്കുന്നതും, ഗാനമേളക്ക് പാട്ട് പാടി ജീവിച്ചവർ വഴിയോര തട്ടുകടയിൽ പാത്രം കഴുകുന്ന ജോലി വരെ ചെയ്തു.
ഇവർ ചെയ്ത ഒരു ജോലിയും മോശമല്ല. പക്ഷേ ഇവർക്ക് കലയിൽ തന്നെ നിന്ന് കൊണ്ട് മുന്നോട്ട് പോകാനുള്ള ഒരു സമാശ്വാസ പാക്കേജ് ആർക്കും ഇവിടെ കണ്ടെത്താനായില്ല. കോവിഡ് പലപ്പോഴും തകർത്തത് സാംസ്കാരികമായ വളർച്ചയെ കൂടിയായിരുന്നു എന്ന കാര്യം ഓർക്കാൻ വേണ്ടി മാത്രമാണ് മുകളിൽ കലാകാരൻമാർ മറ്റ് ജോലികൾ ചെയ്ത് ജീവിച്ചു എന്ന് പറയേണ്ടി വന്നത്.
സത്യത്തിൽ സമൂഹത്തിൽ കലയില്ലെങ്കിൽ, സാഹിത്യമില്ലെങ്കിൽ, സാംസ്കാരിക ഇടങ്ങൾ ഇല്ലെങ്കിൽ എന്ത് സംഭവിക്കാനാ എന്ന് ചോദിക്കുന്ന പ്രമാണിമാരും നാട്ടിലുള്ള കാലമാണ്.
ഉത്തരം ലളിതമാണ് മാനസിക ഉല്ലാസം ഇല്ലാത്ത, അവബോധമില്ലാത്ത ഒരു സമൂഹം സൃഷ്ടിക്കപ്പെടും.
കേവിഡ് കാലത്ത് കേരളത്തിലെ ക്രൈം റേറ്റ് ഉയർന്നതായി പറയപ്പെടുമ്പോൾ ഇതിലെ കാരണം മാനസ്സി ഉല്ലാസത്തിന്റെ കുറവ് തന്നെയാണ്. നമ്മുടെ ഗ്രാമങ്ങളിലെ ക്ലബ്ബുകളും, വായനശാലകളും, നൃത്ത, സംഗീത, നാടക സംഘങ്ങളും കേരളത്തിലെ ഗ്രാമീണ ജനതക്ക് നൽകുന്ന മാനസ്സിക ഉല്ലാസവും, അവബോധവും വളരെ വിലപ്പെട്ട ഒന്ന് തന്നെയാണ്. ഇതിനെ നയിക്കുന്ന ഓരോ കലാ പ്രവർത്തകരും സമൂഹത്തെ പടുത്തുയർത്തുന്നതിൽ നിസ്തൂലമായ പങ്ക് വഴിക്കുന്നവരാണ്. അവരോട് കേരളത്തിലെ ഭരണകൂടങ്ങൾ എത്രത്തോളം ഇത്രകാലത്രയും നീതി പുലർത്തി എന്നത് ചർച്ച ചെയ്യേണ്ടുന്ന ഒരു കാര്യം തന്നെയാണ്.
കല ഒരു സപര്യയായി സ്വീകരിച്ച് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന കലാകാരൻമാർക്ക് വേണ്ടി അവരുടെ ജീവിതത്തിന് വേണ്ടി സർക്കാരും, കലാ സ്നേഹികളും ഈ കാലത്ത് എന്താണ് ചെയ്യേണ്ടത് എന്നുള്ള ചോദ്യത്തിന് ഉത്തരം തേടി ഒടുവിൽ എത്തിയത് ഫ്രഞ്ച് ഗവൺമെന്റ് കോവിഡ് കാലത്ത് മുന്നോട്ട് കൊണ്ട് വന്ന ചില പദ്ധതികളാലാണ്.
അടച്ചിടൽ തുടങ്ങിയ കാലത്ത് തന്നെ കലാകാരൻമാർക്കും, സംഘങ്ങൾക്കും ചലച്ചിത്ര മേഖലക്കും മറ്റും വലിയൊരു സഹായ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു. അതിനൊപ്പം രണ്ട് വർത്തേക്ക് കലാ പ്രവർത്തകർക്ക് സർക്കാർ വലിയൊരു ഹെൽത്ത് ഇൻഷൂറൻ പ്രഖ്യാപിച്ചു. ഈ പാക്കേജ് പിന്നീട് ഇരുപതോളം യൂറോപ്യൻ രാജ്യങ്ങൾ നടപ്പാക്കി.
കഴിഞ്ഞ ദിവസം പ്രിയ നാടക ബന്ധു ദിനേശ് കുറ്റിയിലിന്റെ വിയോഗമുണ്ടാക്കിയ മുറിവാണ് കലാകാരൻമാർ ഹെൽത്ത് ഇൻഷ്യൂറൻസും, ലൈഫ് ഇൻഷൂറൻസും എടുത്തിരുന്നു എങ്കിൽ എത്ര നന്നാവും എന്ന് ചിന്തിച്ചത്.
സത്യത്തിൽ ഈ സ്റ്റേറ്റ് അവാർഡൊക്കെ കൊടുമ്പോൾ സർക്കാറിന് ആ കലാകാരന് രണ്ട് വർഷത്തെ ഹെൽത്ത് ഇൻഷൂറൻസ് കൂടി നൽകാവുന്നതാണ്.
അരങ്ങിൽ നിറഞ്ഞാടിയ നിരവധി കലാകാരൻമാർ ഒടുവിൽ വേണ്ടത്ര ചികിത്സ കിട്ടാതെ കേരളത്തിൽ നമ്മളെ വിട്ട് പോയിട്ടുണ്ട് എന്ന് പറയുമ്പോൾ അത്ഭുതമൊന്നും വേണ്ട സത്യമാണ്. കഴിഞ്ഞ ദിവസം അൻപത് വർഷം നാടകം കളിച്ച ഒരാളുടെ ചികിത്സക്ക് പതിനഞ്ച് ലക്ഷം രൂപക്ക് വേണ്ടി ക്യാമ്പയിൻ ചെയ്തിരുന്നു. അന്നും ഓർത്തത് കലാകാരൻമാർ എന്ത് കൊണ്ട് ഹെൽത്ത് ഇൻഷ്യൂറൻ എടുക്കുന്നില്ല എന്ന കാര്യമാണ്. പലപ്പോഴും കലാകാരൻമാർ പലരും പുഷ്കലകാലത്ത് സ്വയം മറന്ന് ജീവിക്കുന്നവരാണ്.അവർക്ക് പലപ്പോഴും തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് പോകുമ്പോൾ ജീവതത്തെ പറ്റിയൊന്നും വലിയ ചിന്തയുണ്ടാവണം എന്നില്ല. എൺപത് ശതമാനം കലാഉപാസകരും, കലാപ്രവർത്തകരും ജീവനേക്കാൾ വില കലക്ക് കൊടുക്കുന്നവരാണ്. അത് കൊണ്ട് തന്നെ ആരോഗ്യ ഇൻഷൂറസ് എന്ന കാര്യം കലാകാരൻമാരെ ബോധ്യപ്പെടുത്തേണ്ടുന്ന ചുമതല കലാ അക്കാദമികൾക്കും, കലാകാര സംഘടകൾക്കും ഒക്കെയാണ്. ഒപ്പം ആ കലാകാരന്റെ സുഹൃത്തുകൾക്കും, കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷ്യൂറൻസിൽ കലാകാരൻമാരെ ചേർക്കേണ്ടതാണ്.
ഒപ്പം സാംസ്കാരിക വകുപ്പും, കലാ അക്കാദമികളും ഈ കാലത്ത് ഗ്രൂപ്പ് ഹെൽത്ത് ഇൻഷൂൻസ് പദ്ധതികൾ രൂപീകരിച്ച് കലാപ്രവർത്തകരുടെ ജീവന് സംരക്ഷണം നൽകാനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.