അഞ്ചു കോടിയെക്കാളും വിലയുള്ള കൊച്ചപ്പൻ്റെ സ്നേഹം
- ചെറുകഥ
മിനി ഉതുപ്പ്
കുരുവിള എന്നാണ് അപ്പൻ്റെ അപ്പൻ്റെ പേര്. അതിനു മേലേക്കുള്ളവരുടെ കാര്യം എനിക്കറിയില്ല. അപ്പന് മൂന്ന് സഹോദരിമാരും രണ്ട് സഹോദരന്മാരുമാണ്.
കുരുവിള കുഞ്ഞന്നം ഇഞ്ചൂർ പള്ളിയുടെ താഴെ. പള്ളിയുടെ മറ്റേ വശത്ത് എട്ടാം മൈലിൽ കുരുവിള മറിയാമ്മ. മുടിയില്ലാത്തവരായിരുന്നു അവർ രണ്ടു പേരും.
ഇഞ്ചൂർ പള്ളിയുടെ അടുത്തായിട്ടാണ് അവർ താമസിച്ചിരുന്നത്.
ഏറാമ്പ്രയിലാണ് കുരുവിള അച്ചപ്പുള്ള. ചെറുപ്പത്തിൽ അവരുടെയടുത്തൊക്കെ പോയതോർക്കുന്നു.
ഇവരെല്ലാം വാരപ്പെട്ടി പരിസരത്തുതന്നെയാണ് താമസിച്ചിരുന്നത്.
അപ്പൻ്റെ ജ്യേഷ്ഠനാണ് കുരുവിള ഉതുപ്പ്. അദ്ദേഹം തെങ്ങിൽ നിന്നാണോ, അതോ കവുങ്ങിൽ നിന്നാണോ വീണു കിടപ്പിലായി. പിന്നീട് മരണപ്പെടുകയും ചെയ്തു.
ഒരു മകളുണ്ട്, വാരപ്പെട്ടിയിൽത്തന്നെ കല്യാണം കഴിച്ചിരിക്കുന്ന ഉതുപ്പ് കുഞ്ഞു പെണ്ണ്. മോളേലേക്ക് കല്യാണം കഴിച്ചേ പിന്നെ മോളേലെ കുഞ്ഞുപെണ്ണ് എന്നാണ് അറിയപ്പെടുന്നത്.
അപ്പന് ഒരനിയനും ഉണ്ട്.
"കുഞ്ഞയ്പ്പേ"
എന്ന് അപ്പൻ കൊഞ്ചിച്ച് വിളിക്കുന്ന തോടക്കരയിൽ കുരുവിള ഐയ്പ്പ്.
അപ്പന് വല്യ കാര്യമായിരുന്നു കൊച്ചപ്പനെ. ഏറ്റവും ഇളയതല്ലേ.
"എടാ കുഞ്ഞേ എൻ്റെ കുഞ്ഞയ്പ്പേ.."
എന്നൊക്കെ വിളിച്ച് നിറയെ ഉമ്മ കൊടുക്കുമായിരുന്നു അപ്പൻ.
വയസ്സായവർ ഇങ്ങനെ സ്നേഹം പ്രകടിപ്പിക്കുന്നത് കണ്ടു നിൽക്കാൻ കുട്ടികളായ ഞങ്ങൾക്ക് ഭാഗ്യം കിട്ടി. ഇപ്പോൾ ഓർക്കുമ്പോൾ തോന്നുന്നു എന്തു നല്ല കാലമായിരുന്നു അതെന്ന്.
കൊച്ചപ്പൻ്റെ വീടിരിക്കുന്ന സ്ഥലം ചെമ്പങ്കുഴി ആണ്.
കൊച്ചപ്പൻ നല്ല ഇമ്പത്തിൽ കാര്യങ്ങൾ പറയും. ചുറ്റുമുള്ള കാര്യങ്ങളെപ്പറ്റിയൊക്കെ സംസാരിക്കുമായിരുന്നു.
ഒരു ദിവസം കൊച്ചപ്പൻ ഒരു കിണറു കുഴിച്ചു. ഒരു തുള്ളി വെള്ളം ഇല്ല. കൊച്ചപ്പന് നിരാശയായി.
"ഇത്രയും കഷ്ടപ്പെട്ട് ഒരു കിണറു കുഴിച്ചിട്ട് വെള്ളത്തിൻ്റെ ഒരംശം? ഏ ഹേ.."
അന്ന് വൈകുന്നേരം പണി നിർത്തി വെള്ളമില്ലാത്ത ആ കിണറിലേക്ക് നോക്കി കൊച്ചപ്പൻ വിചാരിച്ചു. ഇത് മൂടേണ്ടി വരുമല്ലോ ദൈവമേ....
എൻ്റെ അധ്വാനം വെറുതെയായോ.
കിടന്നുറങ്ങാൻ പോകുമ്പോഴും കൊച്ചപ്പൻ അതിനെപ്പറ്റി ചിന്തിച്ചു കൊണ്ടാ കിടന്നത്.
വല്യ പ്രതീക്ഷയൊന്നും കൂടാതെ പ്രാർത്ഥിച്ചു.
പിറ്റേന്ന് രാവിലെ എഴുന്നേറ്റ് കിണറിൻ്റെ അടുത്ത് വന്ന് നോക്കിയ കൊച്ചപ്പൻ ഒരു കാഴ്ച കാണ്ടു. അത് കൊച്ചപ്പൻ്റെ ഭാഷയിൽ പറയാം.
"പിറ്റേന്ന് പ്ലാലെ എണീച്ച് നോക്കിയപ്പോ നല്ല തൂവെ
നല്ല തെളി വെള്ളം കിടക്കുന്നു."
എന്നിട്ടൊരു ചിരി.
അപ്പച്ചന് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അതായത് VEO ആയി ജോലി കിട്ടി. കൊയിലാണ്ടി ബ്ലോക്ക് ഓഫീസിൽ.
"ഇത്രയും അകലേക്ക്
കുഞ്ഞുതുപ്പ് പോകുവാണല്ലോ...
എവിടെയാണ് കിടക്കുക? വാരപ്പെട്ടിയിൽനിന്നത്ര ദൂരെ ആരും പോയതായി പറഞ്ഞു കേട്ടിട്ടില്ല. ഇത്ര ദൂരം അതിനായി യാത്രയാവുകയാണ്. വീട്ടിൽനിന്നാദ്യമായി വിട്ടു നിൽക്കുമ്പോൾ കുഞ്ഞുതുപ്പിന് വല്ലാതെ വിഷമം ഉണ്ടാവുമല്ലോ വാരപ്പെട്ടി മുതൽ കൊയിലാണ്ടി വരെ
എത്ര ദൂരേക്കാണ് പോകുന്നത്..
ഇനി എന്ന് കാണും എന്ന് വരാൻ പറ്റും."
കൊച്ചപ്പൻ അങ്ങനെ ഓരോന്ന് വിചാരിച്ച് ഓരോ പണി ചെയ്തൊണ്ട് ഇരുന്നു.
അന്നൊക്കെ അതാലോചിക്കാൻ തന്നെ പ്രയാസമാണ്. ഇപ്പൊ നമുക്ക് എല്ലാം എളുപ്പം അല്ലേ.. അന്നങ്ങനെയൊന്നുമായിരുന്നില്ല. ഇപ്പോൾ ഓരോരുത്തരും തന്നെ നിൽക്കാൻ ആഗ്രഹിക്കുന്നു. പണ്ട് അങ്ങനെയായിരുന്നില്ല. അവർ ഒന്നിച്ചു നിൽക്കാൻ ആഗ്രഹിച്ചിരുന്നു. അവർ തൻ്റെ കൂടെയുള്ള എല്ലാവരെയും സ്നേഹിച്ചിരുന്നു.
വാരപ്പെട്ടിയിൽ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് കുഞ്ഞുതുപ്പ് പോരവെ കൊച്ചപ്പൻ അഞ്ച് രൂപ കൊടുത്തു.
ഇപ്പോൾ ചിന്തിക്കുമ്പോൾ അത് അത്ര വലിയ സംഖ്യ ഒന്നുമല്ല. അന്ന് അതിന് വല്യ വിലയാ. പണ്ടുള്ളവർ അങ്ങനെ കാര്യങ്ങളൊക്കെ പിള്ളേരോട് പറയുമായിരുന്നു. ഇപ്പോൾ അതിലൊന്നും കാര്യമില്ല എന്ന മട്ടിൽ അങ്ങനെ പോകുന്നു. അഥവാ പറഞ്ഞാൽ തന്നെ പുതിയ തലമുറയ്ക്ക് അതൊന്നും കേൾക്കാൻ തന്നെ നേരമില്ല.കുട്ടികൾ വരെ തിരക്കിലാണ്. ഏതായാലും അപ്പച്ചൻ അത് ഇടയ്ക്കിടയ്ക്ക് ഞങ്ങളോട് പറയുമായിരുന്നു.
ആ സ്നേഹത്തെക്കുറിച്ച് ആ കരുതലിനെക്കുറിച്ച്.
അതിങ്ങനെയാണ്.
"ആ അഞ്ച് രൂപയ്ക്ക് ഇന്നത്തെ അൻപതിനായിരത്തിൻ്റെ വിലയുണ്ട്. ആ സ്നേഹത്തിന് അഞ്ചു കോടിയെക്കാളും വിലയും"
ഈ കാലത്ത് ആ സ്നേഹത്തിൻ്റെ മൂല്യം ഇരട്ടിയായി കൂടുന്നു.