വിപ്ലവകാരികളുടെ ഇടമല്ല മ്യൂസിയം
എ സെബാസ്റ്റ്യൻ
സമൂഹത്തിൽ സമൂല മാറ്റം വരുത്തുവാൻ കച്ചകെട്ടിയിറങ്ങിയവരുടെ ആദർശങ്ങളെ മ്യൂസിയത്തിൽ കുടിയിരുത്തേണ്ടതല്ലെന്ന് ബോധ്യപ്പെടുത്തിത്തരുന്ന നാടകമാണ് നിശ്ശബ്ദതയുടെ മ്യൂസിയം.
തിന്മയ്ക്കെതിരെ പ്രസംഗിച്ചുകൊണ്ട് മാത്രമല്ല പ്രവർത്തിച്ചാണ് സമൂഹത്തെ മാറ്റി മറിച്ച നവോത്ഥാന നായകർ കൊണ്ടും കൊടുത്തും അനീതിക്കെതിരെ പട പൊരുത്തിയത്. ഈ പട പൊരുതൽ മാറ്റി നിറുത്തിക്കൊണ്ട് സ്തുതിച്ചും വാഴ്ത്തിയും അവരെ അനുകരിച്ചാൽ മതിയെന്നതിൻ്റെ കടയ്ക്കൽ കത്തി വെയ്ക്കുമ്പോഴാണ് ചെയ്തവരുടെ പ്രവൃത്തി ഏറ്റെടുത്തു കൊണ്ട് സമൂല മാറ്റം സംഭവിക്കുന്നത്.
നമുക്ക് എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാം. എന്നാലും അവർ ചെയ്ത് വെച്ചത് ഉയർത്തേഴുന്നേൽക്കുമെന്ന് തന്നെയാണ് നാടകം പറയുന്നത്.
ചരിത്രം എത്ര മാത്രം വളച്ചൊടിച്ചാലും എതിർ ശബ്ദങ്ങൾ ശമിക്കുകയില്ല. ആ തീ പ്പൊരിയിൽ നിന്നും സത്യത്തിനായി ആയിരം പേർ ജന്മമെടുക്കുന്ന വിശ്വാസത്തിനുമപ്പുറം യാഥാർത്ഥ്യമാകുന്നിടത്താണ് നാടകം ഉണർന്ന് പ്രേക്ഷകരെ ഉണർത്തുന്നത്.
പറയുവാൻ വിഷയമില്ലാതാകുമ്പോൾ എന്താ സംഭവിക്കണേ നടന്ന വഴിയിലുടെ തന്നെ നടക്കാം. അത് വിട്ട് പുതിയ പാത വെട്ടിത്തുറക്കാൻ വർത്തമാനകാലം കൂടി സൂക്ഷ്മമായി പഠിക്കേണ്ടി വരും. ആ പാഠം ഉൾക്കൊണ്ടിടത്താണ് കാലത്തിൻ്റെ നാടകം സംഭവിക്കുന്നത്. അവിടെ നിന്നുമാണ് മരണം തോൽ വിയല്ലെന്ന് വിളിച്ച് പറയുവാനാകുന്നത്. അവിടെ നിന്നുമാണ് പോരാടുക, അതിജീവിക്കുക അത് തന്നെയാണ് ജീവിതമെന്ന് അടിവരയിട്ട് പറയുവാനാകുന്നത്.
അവകാശങ്ങൾക്കായി യാചിക്കാതെ പോരാടി നേടിയ അയ്യൻകാളിയും മിർസാ മുണ്ടെയും ഉയർത്തിയ ജീവിതമുണ്ട്. അത് പിൻതുടരുവാൻ മുന്നോട്ടിറങ്ങുന്നവർക്കേ ഗോഡ്സേയ്ക്ക് ജയ് വിളിക്കുന്നവരെ നിശ്ശബ്ദരാക്കാനാവൂ. അതിന് എളുപ്പ ക്രിയകൾ ഒന്നുമില്ല. പ്രവർത്തിക്കുക പോരാടുക നിലനിൽക്കുക, മറ്റുള്ളവർക്ക് താങ്ങാകുക എന്ന ബോധ്യത്തിലേക്കെത്തുവാനായാൽ നാടിൻ്റെ അകം രചയിതാവ് ശ്രീജ കെ വിയ്ക്ക് ലഭിച്ച പോലെ സംവിധാനം ചെയ്ത നാരായണന് ലഭിച്ച പോലെ പ്രേക്ഷകർക്കും ലഭിക്കും. നല്ല കാഴ്ചകളിൽ മയങ്ങുന്നതല്ല, ചിരിക്കുന്നതല്ല, പ്രതിഷേധിച്ചു കൊണ്ട് ചോദ്യം ചെയ്യുവാൻ കഴിയുന്നിടത്താണ് യഥാർത്ഥ നാടകം സംഭവിക്കുന്നത്. അവിടെ നിന്നുമാണ് ഓരോ സ്ത്രീയും പോരാളിയെന്ന് ഉറക്കെ പറയുവാൻ കഴിയുന്നത്.