പട്ടിണിയായ മനുഷ്യാ പുസ്തകം കൈയ്യിലെ ടുത്തോളൂ..
- ഒപ്പീനിയന്‍
ശ്രീജിത്ത് പൊയിൽക്കാവ്
പട്ടിണിയായ മനുഷ്യാ പുസ്തകം കൈയ്യിലെടുത്തോളൂ.. എന്നെഴുതിയ വിശ്വനാടക പ്രതിഭ ബർട്രോൽഡ് ബ്രഹ്ക്ത് അരങ്ങൊഴിഞ്ഞത് 1966 ആഗസ്റ്റ് 14 ന് ആയിരുന്നു.. ആ
ജനകീയനാടകക്കാരന് എൽ എൻ വി യുടെ ഓർമ്മപ്പൂക്കൾ..
ബർട്രോൽഡ് ബ്രഹ്ക്ത് ആധുനിക കാലം കണ്ട ഏറ്റവും വലിയ നാടകക്കാരനാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഷേക്സ്‌പിയർ എന്ന് അദ്ദേഹത്തെ വിളിക്കാം. ഈ ശതാബ്ദത്തിലെ മറ്റൊരു നാടകകൃത്തും ബ്രഹ്ക്തിനൊപ്പം ധിഷണാശാലിയായിരുന്നില്ല. ഫ്രാൻസ് കാഫ്കാ നോവൽ സാഹിത്യത്തിൽ എത്രമാത്രം ശോഭിച്ചിരുന്നോ അതേ അളവിലോ അതിൽ കൂടുതലോ ലോകനാടക സാഹിത്യവേദിയിൽ ബ്രഹ്ക്ത് എന്ന 'ഗ്രാമീണ നാടകക്കാ'രൻ സ്വാധീനം ചെലുത്തിയിരുന്നു. ഒരു നാടകകൃത്ത് മാത്രമായിരുന്നില്ല അദ്ദേഹം. നാടകാവതരണത്തിൽ പുതിയ സിദ്ധാന്തങ്ങൾ ആവിഷ്കരിച്ച പ്രതിഭാശാലിയായ സംവിധായകൻ കൂടിയായിരുന്നു.ബ്രഹ്ക്തിന്റെ എപ്പിക്ക് തിയേറ്ററും ,അന്യവത് കരണ സിദ്ധാന്തവും ഇന്നും ബദലുകളില്ലാത്ത നാടക പ്രയോഗ പദ്ധതിയായി തുടരുന്നു.
1898 -ൽ ജർമ്മനിയിൽ ജനിച്ച ബ്രഹ്ക്ത് 1966 ലാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ ചരമദിനമായ ആഗസ്റ്റ് 14 ലോകത്തിലെ ജനകീയ നാടക പ്രവർത്തകരും സാംസ്കാരിക ലോകവും ആവേശത്തോടെ ഓർക്കാറുണ്ട്.
മലയാളികൾക്കിടയിൽ ബ്രഹ്‌ക്തിയൻ നാടക പ്രയോഗ പദ്ധതികൾക്ക് വേണ്ടത്ര സ്വീകാര്യത ലഭിക്കാതിരുന്നത് എന്തു കൊണ്ടാണ്. ശക്തനായ ഇടതുനാടകക്കാരനെ കേരളത്തിലെ ഇടതുപക്ഷം അവഗണിച്ചതിന് മികച്ച ഉദാഹരണമാണ് കെ.പി.എ.സിയോ, കണ്ണൂർ സംഘചേതനയോ ഒരു ബ്രഹ്ക്തിയൻ നാടകം പോലും ഇതുവരെ അവതരിപ്പിക്കാതിരുന്നത്. ബ്രഹ്‌ക്തിയൻ പദ്ധതികൾ ലോക നാടകവേദിയിൽ പരീക്ഷിക്ക പ്പെടുമ്പോൾ ഞങ്ങൾ ഒളിവിലായിരുന്നു എന്ന് ഇ.എം.എസ് പറഞ്ഞതായി ഓർക്കുന്നു. ഇനിയെങ്കിലും കേരളത്തിൽ ബ്രഹ്‌ക്തിയൻ നാടകങ്ങൾക്ക് അരങ്ങൊരുക്കാൻ ഇടതുപക്ഷം തയ്യാറാവണം.കച്ചവട നാടക വാർപ്പ് മാതൃകകളിൽ നിന്നും തൊഴിൽ നാടകവേദിയുടെ സഹതാപ പരാധീനതകളിൽ നിന്നും ഇടതു നാടകങ്ങൾ പുറത്തുകടന്നില്ലെങ്കിൽ കളങ്കമായ ഒരു നാടക പ്രയോഗ രീതിയായിരുന്നു ഇടതുപക്ഷത്തിന്റേത് എന്ന് ചരിത്രം കുറ്റപ്പെടുത്തും.
ഈ ഓർമ്മദിനത്തിൽ, ബ്രഹ്ക്തിൻ്റെ ത്രീ പെനി ഒപ്പേറ, മദർക്കരേജും അവരുടെ മക്കളും, ദ മദർ, ഗലീലിയോ, കൊക്കേഷൻ ചോക്ക് സർക്കിൾ,തെണ്ടി അഥവാ ചത്ത നായ എന്നീ നാടകങ്ങൾ സംവിധാനം ചെയ്ത് അരങ്ങിൽ എത്തിക്കുവാൻ എനിക്കു സാധിച്ചിട്ടുണ്ട് എന്ന് അഭിമാനത്തോടെ ഓർക്കുന്നു.
ശ്രീജിത്ത് പൊയിൽക്കാവ്.
[വർക്കിങ്ങ് എഡിറ്റർ എൽ.എൻ.വി മാഗസിൻ]