യാത്ര
- ചെറുകഥ
മിനി എസ്.എസ്
ആംബുലൻസ് സൈറണ്‍ ഇട്ട് ഓടുകയാണ്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഗീത ആംബുലൻസിൽ കയറുന്നത്. അടുത്തു കിടക്കുന്ന ആളിനെ ഗീത ഒന്നുകൂടി നോക്കി. ബോധം ഇല്ലാണ്ടായിട്ട് കുറച്ചു സമയമായി. ഗീത ഒന്നു തൊട്ടുനോക്കി. ചെറിയ ചൂടുണ്ട്.പൾസ് നോക്കാനൊന്നും തനിക്കറിയില്ല.
"ആന്റി പേടിക്കണ്ട, ഇപ്പൊ ഹോസ്പിറ്റലിൽ എത്തും". ഹോട്ടലിൽനിന്ന് കൂടെ വണ്ടിയിൽ കയറിയ പയ്യൻ ആശ്വസിപ്പിച്ചു. ഗീത പുറത്തേക്കു നോക്കി. ഒരെത്തും പിടിയും കിട്ടുന്നില്ല. ഈ നഗരത്തിൽ അവൾ ആദ്യമായിട്ടാണ്. പദ്മരാജൻ സിനിമ കണ്ടുള്ള അറിവേ അവൾക്ക് ഈ നഗരത്തെപ്പറ്റി ഉള്ളൂ.
ഏതോ ഒരു ഹോസ്പിറ്റലിന്റെ ഗേറ്റു കടന്ന് വണ്ടി അകത്തേക്കു കുതിച്ചു. ഗീതയ്ക്ക് ആകെയൊരു പേടിതോന്നി. ഒന്നാമത് രാത്രി. രണ്ടാമത്... ആലോചിച്ചപ്പോൾ അവള്‍ക്കു വിറയൽ തുടങ്ങി. പോർട്ടിക്കോയിൽനിന്നു പേഷ്യന്റിനെ സ്‌ട്രക്ച്റിലേക്കു മാറ്റി. ഗീത കുറച്ചു ദൂരം അതിന്റെയൊപ്പം പോയി. അത്യാഹിത വിഭാഗം എന്ന ബോർഡ് അവള്‍ കണ്ടു..
"ഇവിടെ നിന്നാൽ മതി "ഡോക്ടർ വിളിക്കും." ആരോ പറഞ്ഞു.
ഗീത വരാന്തയിൽ ഒരു കസേരയിൽ ഇരുന്നു. വല്ലാത്ത ദാഹം. സമയം എന്തായിക്കാണും? അവൾ മൊബൈൽ എടുത്തു സമയം നോക്കി. മണി പതിനൊന്നര.
"പേഷ്യന്റിന്റെ കൂടെ വന്നയാളെ ഡോക്ടർ വിളിക്കുന്നു''
ഗീത ചെരുപ്പ് ഊരിയിട്ട് അകത്തേക്കു ചെന്നു.
"ഇരിക്ക്" ഡോക്ടർ പറഞ്ഞു.
"മുന്‍പ് ഇതുപോലെ അറ്റാക്ക് വന്നിട്ടുണ്ടോ" മറുപടി പുറത്തേക്കു വന്നില്ല. എന്തു പറയും എന്റെ കൃഷ്ണാ. എന്നെ കാത്തോളണേ.
"ഇല്ല ഡോക്ടർ" എങ്ങനെയോ പറഞ്ഞു. 'ഫസ്റ്റ് അറ്റാക്ക് ആണെന്നു തോന്നുന്നില്ല. എന്തായാലും പുറത്തു വെയിറ്റ് ചെയ്യൂ. ഞങ്ങൾ നോക്കട്ടെ".
"മാഡം ഈ ഫോം ഒന്നു ഫിൽ ചെയ്തു തരുമോ". ഗീത ഫോം വാങ്ങി.
ഫോം കൊണ്ടുവന്ന പെൺകുട്ടിതന്നെ പേന നീട്ടി. പേരെഴുതി, അഡ്രസ്സ് എന്തെഴുതും. എന്റെ കൃഷ്ണാ... ഗീതയുടെ കൈ വിറയ്ക്കാൻ തുടങ്ങി.
"മാഡം ടെൻഷൻ അടിക്കണ്ട ഞാൻ ഫിൽ ചെയ്യാം".
അഡ്രസ്സ് ആരുടെ കൊടുക്കും തന്റെയോ ശ്രീനിയുടെയോ. ശ്രീനിയുടെ അഡ്രസ്സ് തനിക്ക് അറിയില്ല. ഗീത ഒന്നോർത്തു. എന്നോ സംസാരിച്ചപ്പോൾ മോന്റെ പേരാണ് വീടിനിട്ടത് എന്നു പറഞ്ഞ ഓർമ്മ.
നന്ദനം. ബാക്കി എന്തൊക്കെയോ അവൾ പറഞ്ഞു. ഗീത ബാഗ് തുറന്നു പേഴ്സ് എടുത്തു. ATM കാർഡ് ഉണ്ട്.
"മാഡം ഇവിടെ വെയിറ്റ് ചെയ്യൂ. കൂടെ വേറെയാരും ഇല്ലേ. ഇവിടെ ബന്ധുക്കൾ ആരേലും ഉണ്ടോ".
" ഇല്ല " പതുക്കെ തലയാട്ടി.
ഹോസ്പിറ്റലിൽ എ സി ഉണ്ടെങ്കിലും ഗീത വിയർത്തു. എത്ര നേരം ഇവിടെ ഇരിക്കണം. ശ്രീനിക്ക് ബോധം വരില്ലേ? വന്നില്ലേൽ ഞാൻ എന്തുചെയ്യും? അയാളുടെ ഭാര്യയും മകനും എന്തു ചെയ്യുകയാകും? അവരെ അറിയിക്കേണ്ടേ? 55 വയസ്സുവരെ സമൂഹത്തിൽ വളരെ മാന്യമായി ജീവിച്ച ഒരാളാണു ഞാൻ. എന്റെ കൃഷ്ണാ. എന്നോടു ക്ഷമിക്കണേ.
ഡോക്ടർ ഇറങ്ങിവരുന്നതു കണ്ട ഗീത എഴുന്നേറ്റു.
''ഇസിജി എടുത്തു. echo യും. ബ്ലോക്ക് ഉണ്ട്. ഇമ്മീഡിയേറ്റ് ആയി ആന്‍ജിയോ ചെയ്യണം. തക്കസമയത്ത് എത്തിച്ചതുകൊണ്ട് ജീവൻ കിട്ടി. പേഷ്യന്റിനെ ഓപ്പറേഷൻ തീയേറ്ററിലേക്കു മാറ്റി. മാഡം ഇവിടെ വെയിറ്റ് ചെയ്യൂ"
"എപ്പോ ഡിസ്ചാർജ് ആകും?" ഗീത ചോദിച്ചു.
ഡോക്ടർ, ഇതെന്തു ചോദ്യം എന്ന മട്ടിൽ അവളെ നോക്കി.
ഈ നഗരത്തിൽ രണ്ടു ദിവസം ഓഡിറ്റിംഗ് ടീമിന്റെ ഒപ്പം ഡ്യൂട്ടിയുണ്ടെന്നു പറഞ്ഞാണ് അവൾ വീട്ടിൽനിന്ന് ഇറങ്ങിയത്. മക്കൾക്ക് രണ്ടു ദിവസത്തേക്കുള്ള ഫുഡ് ഉണ്ടാക്കിവച്ചു. ഹസ്ബൻഡ്തന്നെയാണ് റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കിയത്. ഒരു ട്രെയിനിൽ ഒരുമിച്ചു പോകണ്ട, പരിചയക്കാർ ആരേലും കാണും എന്നു ശ്രീനിയാണ് പറഞ്ഞത്. അയാൾ തൊട്ടു മുൻപത്തെ ട്രെയിനിൽ പോയിട്ടുണ്ടാവും. എന്തു ധൈര്യത്തിലാണ് ഈ യാത്ര എന്ന് അവൾ അവളോടുതന്നെ നൂറാവൃത്തി ചോദിച്ചു. ഈ വയസ്സാംകാലത്തു നിനക്ക് എന്തിന്റെ സൂക്കേടാണ് പെണ്ണുമ്പിള്ളേ എന്ന് അവൾ കണ്ണാടി നോക്കി പത്തു പ്രാവശ്യം ചോദിച്ചു.
എല്ലാം ഈ വാട്സ്ആപ്പ് വരുത്തിയ പൊല്ലാപ്പാണ്. എന്നോ എന്തോ ആവശ്യത്തിന് ഓഫീസിൽ വന്നപ്പോൾ കണ്ട പരിചയമാണ്. വന്ന കാര്യം ഞാൻ അന്ന് കൃത്യമായി ചെയ്തുകൊടുത്തു. പോകാൻ നേരം മൊബൈൽ നമ്പർ വാങ്ങി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഒരു ഗുഡ്മോർണിംഗ് മെസ്സേജ്. Dp നോക്കിയപ്പോൾ ആളിനെ മനസ്സിലായി. ഗുഡ്മോർണിംഗ് പറഞ്ഞതല്ലേ തിരിച്ചു പറഞ്ഞില്ലേൽ മോശമല്ലേ. അങ്ങനെ മെസ്സേജ് ഇട്ടു തുടങ്ങിയതാണ്. വളരെ വേഗം കൂട്ടായി. ലഞ്ച് ടൈമിൽ ചാറ്റിംങ് പതിവായി. വീട്ടിലെ സകല വിശേഷങ്ങളും തമ്മിൽ പങ്കുവച്ചുതുടങ്ങി. എപ്പോഴോ ചാറ്റിങ്ങിനു കളർ കൂടി. എന്നും വാട്സ്ആപ്പ് മതിയോ നേരിൽ കാണണ്ടേ എന്നു ചോദിച്ചതും ഞാൻതന്നെയാണ്.
എവിടെവച്ചു കാണാം എന്നതായി അടുത്ത സബ്ജക്ട്. രണ്ടുപേരും മാറിമാറി ഓരോ സ്ഥലങ്ങൾ പറഞ്ഞു.
അയ്യോ മോന്റെ ഫ്രണ്ട്‌സ് അവിടെ ഉണ്ട്. അയ്യോ ഓഫീസ് ഫ്രണ്ട്‌സ് അവിടെയുണ്ട്. അയ്യോ അതു പറ്റില്ല അവിടെ മൊത്തം പരിചയക്കാർ. അങ്ങനെ അതു നീണ്ടുനീണ്ടു പോയി.
ഒടുവിൽ ശ്രീനിയാണ് ഈ സ്ഥലം നിശ്ചയിച്ചത്. പുള്ളി ആദ്യത്തെ ട്രെയിനിൽ പോകും. അടുത്ത് നല്ലയൊരു ഹോട്ടലിൽ റൂം ബുക്ക് ചെയ്യും. വൈകുന്നേരത്തോടെ ഞാൻ അവിടെ എത്തും. ഓഡിറ്റിംഗിനു വന്ന ഭാര്യക്ക് കൂട്ടുവന്ന ഭർത്താവ്. അതായിരുന്നു പ്ലാൻ. അതുപ്രകാരം അയാൾ നേരത്തെ എത്തുകയും റൂം എടുക്കുകയും ചെയ്തു. നാലുമണിയോടെ എത്തിയ തന്നെ സ്റ്റേഷന്റെ പുറത്തു കാത്തുനിന്നു കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു. റൂമിൽ പോയി ഒന്നു കുളിച്ച് ഫ്രഷ് ആയിക്കഴിഞ്ഞാണ് രണ്ടാളും സംസാരിക്കാൻ തുടങ്ങിയത്.
ഓർമ വച്ച കാലംതൊട്ടുള്ള വിശേഷങ്ങൾ അവൾ വാ തോരാതെ പറഞ്ഞുകൊണ്ടേ ഇരുന്നു. ഇതൊക്കെ കേൾക്കാൻ ഒരാളുണ്ടാകുമോ എന്ന അവളുടെ എക്കാലത്തെയും സംശയം മാറി.
"എന്താണ് ഒന്നും മിണ്ടാത്തെ?"
"നീ ഒന്നു നിർത്തിയാലല്ലേ എനിക്ക് എന്തേലും പറയാൻ പറ്റുള്ളൂ".
എന്നിട്ടും ഞാൻ പറഞ്ഞുകൊണ്ടേ ഇരുന്നു. കാവും പുഴയും മുത്തശ്ശിയും അച്ഛനും ഒക്കെ കടന്നുപൊയ്ക്കൊണ്ടേയിരുന്നു. പുള്ളി എല്ലാം മൂളിക്കേട്ട് അടുത്തുതന്നെ കിടന്നു.
ഇങ്ങനെ കിടക്കാനാണോ നമ്മൾ വന്നേ. അന്നേരം അവൾ ഇരുപതുകാരിയായി.
അവൾ പോർട്ടിക്കോയില്‍ ഇറങ്ങിയതും ഒരു കാലി ഓട്ടോ കിട്ടി. അവൾ ഹോട്ടലിന്റെ പേരു പറഞ്ഞു. ''തിരിച്ച് ഇവിടെ വരണം. വെയിറ്റ് ചെയ്യണേ.''
അവൾ റൂമിൽച്ചെന്ന് സാധനങ്ങൾ ഒക്കെ എടുത്തു. അയാളുടെ ഫോൺ മേശപ്പുറത്ത് ഇരിക്കുന്നു. അവൾ എടുത്തുനോക്കി. സ്‌ക്രീനിൽ കുറെ മിസ്ഡ്കോള്‍ നോട്ടിഫിക്കേഷൻ കണ്ടു. അവൾ ഫോൺ ഓപ്പൺ ചെയ്യാൻനോക്കി. അതു നമ്പർലോക്ക് ആണ്. അവൾ ഫോൺ അയാളുടെ ബാഗിൽ വച്ചു. റിസപ്ഷനിൽച്ചെന്ന് റൂം വെക്കേറ്റ് ചെയ്യുന്നു എന്നു പറഞ്ഞ് ചാവി ഏൽപ്പിച്ചു. അയാൾ ബില്ലു കൊടുത്തു, അവൾ കാർഡും.
ഓട്ടോയിൽ ഇരിക്കുമ്പോൾ അവൾ അടുത്തതെന്ത് എന്ന് ആലോചിച്ചു. ഓട്ടോ റെയിൽവേ സ്റ്റേഷനു മുൻപിൽ എത്തിയപ്പോൾ ഇവിടെ ഇറങ്ങി അങ്ങ് മുങ്ങിയാലോ എന്ന് ഒരുവേള അവൾ ആലോചിച്ചു. പെട്ടെന്ന് അവൾക്ക് അവളോടുതന്നെ ദേഷ്യം തോന്നി. എന്തൊക്കെ മോഹനവാഗ്ദാനങ്ങൾ ആയിരുന്നു താനും ശ്രീനിയും തമ്മിൽ. മരിക്കുംവരെ ഫ്രണ്ട്‌സ്. അതൊക്കെ ഒന്ന് റീവൈൻഡ് ചെയ്തപ്പോൾ അവൾക്ക് അവളോടു വീണ്ടും ദേഷ്യംവന്നു. ശ്രീനി എന്തു പറഞ്ഞാകും വീട്ടിൽനിന്നു വന്നിട്ടുണ്ടാകുക. ഈ നഗരത്തിൽ വരുന്നു എന്നുതന്നെ ആകുമോ പറഞ്ഞിട്ടുണ്ടാകുക. എന്റെ കൃഷ്ണാ.
ഓട്ടോ ഹോസ്പിറ്റലിന്റെ അടുത്ത് എത്താറായതും അവളുടെ ഫോണിലേക്ക് ഒരു കാൾ വന്നു. ''മാഡം, ഹോസ്പിറ്റലിൽനിന്നാണ്. പേഷ്യന്റിന് ഇച്ചിരി സീരിയസ് ആണ്.'' ബാക്കി ഒന്നും അവൾ കേട്ടില്ല. ICU ന്റെ മുൻപിൽ അവൾ കൈകൂപ്പി നിന്നു. എന്റെ കൃഷ്ണാ, എന്നെ പരീക്ഷിക്കരുതേ.
''ശ്രീനിവാസന്റെ ബൈസ്റ്റാൻഡർ ആരാണ്? ''
നഴ്സിന്റെ ശബ്ദം കേട്ടപ്പോൾ വേറെ രണ്ടുപേരുകൂടി എഴുന്നേറ്റു വരുന്നത് അവൾ കണ്ടു. അവൾ അവരെ നോക്കി.
"ഈ മരുന്ന് ഫാർമസിയിൽനിന്നു വാങ്ങിവരൂ".
നേഴ്സ് സ്ലിപ് അവരുടെ കയ്യിൽ കൊടുത്തു. അവൾക്ക് ഒന്നും മനസ്സിലായില്ല. വീണ്ടും വാതിൽ തുറന്ന് നേഴ്സ് പുറത്തുവന്നു. "മാഡം എവിടെ ആയിരുന്നു? പേഷ്യന്റ് ഉണർന്ന് മാഡത്തിനെ തിരക്കി." എന്റെ കൃഷ്ണാ.
അവൾ അകത്തുകയറി. ശ്രീനി ആകെ തളർന്നുകിടക്കുന്നു.
"പ്രായമെങ്കിലും ഓർക്കണ്ടേ കുട്ടീ. Fb യിൽ ഒക്കെ നാല്പതു കഴിഞ്ഞവരെ പ്രേമിക്കണം എന്നൊക്ക ഓരോരുത്തർ പറയും. അതു കേട്ടു ചാടിയാൽ ഇങ്ങനാ".
അയാൾ ഒരു വിളറിയ ചിരി ചിരിച്ചു..
"നീ ആ ഫോൺ ഇങ്ങ് എടുക്ക്".അവൾ ഫോൺ കൊടുത്തു .
അയാൾ മോനെ വിളിക്കുന്നതു കേട്ടു. അവൾ അയാളുടെ ദേഹത്ത് പതുക്കെ തടവി.
"നീ പൊയ്ക്കോ. നന്ദു ഉടനെ പുറപ്പെടും." "എനിക്ക് ഇച്ചിരി സുഖമില്ലാതായി. ഫ്രണ്ട്‌സ് അഡ്മിറ്റ് ആക്കി എന്നു ഞാൻ പറഞ്ഞിട്ടുണ്ട്. നീ പൊയ്ക്കോ. അധികം നിൽക്കണ്ട. ആരേലും കാണും"
"നന്ദു വരട്ടെ ഞാൻ പൊയ്ക്കൊള്ളാം."
"നീ എന്തേലും കഴിക്ക്."
അവൾ പതുക്കെ കൈയിൽ തടവി.
"ഇപ്പോ മണി ഏഴ്. നന്ദു ഉച്ചയ്ക്ക് മുൻപ് എന്തായാലും എത്തും. ഒരാളെ ഏൽപ്പിച്ചിട്ടു പോകാം. അനാഥനെപ്പോലെ കിടത്തിയിട്ടു പോകാൻ മനസ്സു വരുന്നില്ല. അവൾ കാന്റീനിൽ പോയി ഒരു ചായയും ദോശയും കഴിച്ചു. നന്ദുവിനെ കണ്ടാൽ എങ്ങനെ അറിയും. ശ്രീനി പ്രൊഫൈലിൽ ഫാമിലി ഫോട്ടോസ് ഇടാറില്ല. വരട്ടെ. കാണാം. ഭക്ഷണം കഴിഞ്ഞ് അവൾ മൂത്തമോളെ വിളിച്ചു. "അമ്മേ ഞാനും അച്ഛനും കൂടെ ദോശയും ചട്ണിയും ഉണ്ടാക്കി.. ഞാൻ കോളേജിൽ പോകാൻ ഇറങ്ങുന്നു. അമ്മ രാത്രി ഇങ്ങ് എത്തുമല്ലോ. ചപ്പാത്തി ഉണ്ടാക്കിവച്ചേക്കാം.''
നല്ല മൂഡ് ആണേൽ അവൾ എല്ലാം ചെയ്യും. പിന്നേം എന്തൊക്കെയോ ചോദിക്കേം പറയുകേം ചെയ്തു. ഇവളാണ് എന്റെ ഏക ആശ്രയം. ചെറുക്കൻ കണക്കാ. പൈസ വാങ്ങാൻ മാത്രം സ്നേഹം.
മണി പതിനൊന്ന് ആകുന്നു. സിസ്റ്ററിനോട് ഒന്നൂടെ അനുവാദം വാങ്ങി അകത്തുകയറി. ശ്രീനി സംസാരിക്കാൻ തുടങ്ങി. ഞാൻ കയ്യെടുത്തു വിലക്കി.
"നന്ദൂന്റെ ഒഫീഷ്യൽ നെയിം എന്താണ്?. "നന്ദ ഗോപാൽ"
"അവന്റെ ഫോൺ നമ്പർ കൂടി തന്നേക്കൂ. ഹോസ്പിറ്റൽ റെക്കോർഡ്സിൽ എന്റെ പേരാണ് അതു ചെയ്ഞ്ച്‌ചെയ്യാം."
റിസപ്ഷനിൽ പോയി റെക്കോർഡ്സ് അപ്ഡേറ്റ്ചെയ്തു. വീണ്ടും ശ്രീനിയെ കണ്ടു.
"പേമെന്റ് മുക്കാലും ചെയ്തിട്ടുണ്ട്. ഹാർട്ടിന് സുഖം ഇല്ലായ്മ മുൻപേ ഉണ്ടോ?
"ഹും" അയാൾ പതുക്കെ തലയാട്ടി.
"പറഞ്ഞിട്ടില്ലല്ലോ?"
"പറയാൻവിട്ട കാര്യങ്ങളിൽ ഒന്നാണ്".
അവൾ പതുക്കെ അയാളുടെ കൈ തടവി. എന്തൊക്കെയോ അവൾക്കു പറയണം എന്നുണ്ടായിരുന്നു.
"കുറച്ചു ദിവസത്തേക്ക് എനിക്ക് മെസ്സേജ് ഇടണ്ട" അയാൾ പറഞ്ഞു.. "അസുഖം ഒക്കെ ഭേദം ആകുമ്പോൾ ഞാൻ വിളിക്കാം. നീ പൊയ്ക്കോ ട്രെയിൻ മിസ് ചെയ്യണ്ട. ഒരു മണിക്ക് ഒരു ട്രെയിൻ ഉണ്ട്. നന്ദു എത്താറായി."
അവൾ കുനിഞ്ഞ് അയാളുടെ മുഖത്ത് ഒരുമ്മ കൊടുത്തു. അവളുടെ കണ്ണുനീർ അയാളെ നനച്ചു.
"കരയല്ലേ.. നമ്മൾ വീണ്ടും വരും. ഉറപ്പ്'' അയാൾ പറഞ്ഞു.
അവൾ റൂമിൽനിന്ന് പുറത്ത് ഇറങ്ങിയതും സുന്ദരനായ ഒരു ചെറുപ്പക്കാരൻ, ശ്രീനിവാസൻ എന്ന പേഷ്യന്റിനെ കാണണം എന്ന് നഴ്സിനോട് പറയുന്നതു കേട്ടു. ഒരു മിന്നായംപോലെ ഗീത അയാളെ കണ്ടു. ശ്രീനിയുടെ നല്ല ഛായ. അവൾ പതിയെ ഗേറ്റിൽ എത്തി ഒരു ഓട്ടോയിൽ സ്റ്റേഷനിൽ ഇറങ്ങി. ഏതോ ട്രെയിൻ വരുന്നുണ്ട്. അനൗൺസ്‌മെന്റ് കേൾക്കാം. അവൾ ഓടിപ്പോയി ടിക്കറ്റ് എടുത്തു. പ്ലാറ്റഫോമിലേക്ക് ഓടിയെത്തിയതും ട്രെയിൻ അനങ്ങിത്തുടങ്ങി. രണ്ടും കല്പിച്ച് അവൾ ഓടിക്കയറി. കാല് ട്രെയിനിന്റെ പടിയിൽ എത്തിയില്ല. ഏതോ ഗർത്തത്തിലേക്ക് വീഴുമ്പോലെ ഗീതയ്ക്കു തോന്നി. ട്രെയിൻ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. യാത്ര തുടരുന്നു....