സംഗീത നാടക അക്കാദമി അന്താരാഷ്ട്ര നാടകോത്സവം ഫസ്റ്റിവൽ ഡയരക്ടറേറ്റ് നിലവിൽ വന്നു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിമൂന്നാമത് അന്തര്‍ദേശീയ നാടകോത്സവത്തിൻ്റെ ഫെസ്റ്റിവല്‍ ഡയറക്ടറേറ്റിൻ്റെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. നാടക പ്രവര്‍ത്തകരായ ദീപന്‍ ശിവരാമന്‍, പ്രൊഫ.അനുരാധ കപൂര്‍, ഡോ. ബി അനന്തകൃഷ്ണന്‍ എന്നിവരടങ്ങിയതാണ് ഡയറക്ടറേറ്റ്.
ഏറ്റവും ജനകീയമായ കലാരൂപമാണ് നാടകം. ഇതിൻ്റെ എല്ലാ അന്തസത്തയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരിക്കും പതിമൂന്നാമത് അന്തര്‍ദേശീയ നാടകോത്സവം സംഘടിപ്പിക്കുക. സിനിമ എന്ന മാധ്യമം ഇത്രയും ശക്തമായ ഈ കാലഘട്ടത്തിലും നാടകത്തിന് ആസ്വാദകരുണ്ടെങ്കില്‍, അത് നാടകം എന്ന മാധ്യമത്തിൻ്റെ സ്വീകാര്യതെയാണ് സൂചിപ്പിക്കുന്നത്. കാട്ടുകുതിര എന്ന നാടകത്തിലെ കൊച്ചുവാവ എന്ന കഥാപാത്രത്തെ യാഥാര്‍ഥ്യമാക്കിയത് രാജന്‍ പി.ദേവും സിനിമയില്‍ ഈ കഥാപാത്രത്തെ അഭിനയിച്ച് പ്രതിഫലപ്പിച്ചത് തിലകനുമാണ്. എങ്കിലും നമ്മുടെ മനസ്സില്‍ ഇപ്പോഴും നിറഞ്ഞു നിറഞ്ഞു നില്‍ക്കുന്നത് നാടകത്തിലെ കൊച്ചുവാവയെ അനശ്വരമാക്കിയ രാജന്‍ പി.ദേവ് ആണ്. ഇതാണ് നാടകം എന്ന മാധ്യമത്തിൻ്റെ ശക്തിയും പ്രസക്തിയുമെന്ന് മന്ത്രി പറഞ്ഞു.
അക്കാദമി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ നാടകോത്സവത്തിന് സര്‍ക്കാര്‍തലത്തില്‍ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കും. ഇതുവരെ പിന്നിട്ട അന്തര്‍ദേശീയ നാടകോത്സത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായതും പുതുമയുള്ളതുമായിരിക്കും ഇത്തവണത്തെ കേരള സംഗീത നാടക അക്കാദമിയുടെ അന്തര്‍ദേശീയ നാടകോത്സവം. അന്തര്‍ദേശീയ നാടകോത്സവത്തില്‍ പത്ത് വിദേശ നാടകങ്ങളും പത്ത് ദേശീയതലത്തിലുള്ള നാടകങ്ങളും മലയാളത്തിലെ മികച്ച നാടകങ്ങളും അരങ്ങേറും. കോവിഡിന് ശേഷം സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ നാടകോത്സവം എന്ന പ്രത്യേകതയും ഇത്തവണത്തെ നാടകോത്സവത്തിന് ഉണ്ട്
ഓണ്‍ലൈനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അക്കാദമി വൈസ്‌ചെയര്‍മാന്‍ സേവ്യര്‍പുല്‍പ്പാട്ട് അധ്യക്ഷത വഹിച്ചു. നാടകോത്സവത്തിൻ്റെ ഡയറക്ടറേറ്റ് അംഗങ്ങളായ ഡോ. അനന്തകൃഷ്ണന്‍, ദീപന്‍ ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പ്രമോദ്, അക്കാദമി അഡ്്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശുഭ എം.ബി, ഓഫീസ് സൂപ്രണ്ട് ഷാജി ജോസഫ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. അക്കാദമി സെക്രട്ടറി ജനാര്‍ദ്ദനന്‍ കെ സ്വഗതവും അക്കാദമി പ്രോഗാം ഓഫീസര്‍ വി.കെ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.