കുറുക്കന്റെ സാക്ഷരതാ ക്ലാസ്സ്
- നാടകം
ചാക്കോ ഡി അന്തിക്കാട്
ഉഷ്ണം വിശപ്പായി കത്തിപ്പടരുമ്പോൾ കോഴിക്കച്ചവടക്കാരൻ അന്തപ്പേട്ടന്റെ പറമ്പിൽ പാതിരായ്ക്ക് നിശബ്ദമായി കയറിയ കുറുക്കൻ തള്ളക്കോഴിയോട് ചോദിച്ചു:
"എന്റെ പേര്?"
തള്ളക്കോഴി മുന്നറിയിപ്പായി,
ഒന്നു നീട്ടിക്കൂവി,
മറുപടി പറഞ്ഞു:
"കുറുക്കൻ...
അപ്പോൾ എന്റെ പേരോ?"
കുറുക്കൻ ഓരിയിട്ടു
മറുപടി പറഞ്ഞു:
"തള്ളക്കോഴി."
അപ്പോൾ ആൽമരത്തിൽ കാത്തിരുന്ന പരുന്തുകൾ, ഒരു വട്ടം ചിറകുകൾ വീശി.
കുറുക്കൻ ചോദ്യം തുടർന്നു:
"കോഴിയുടെ കണ്ണുകൾ
എപ്പോഴും
എവിടെയായിരിക്കും?"
തള്ളക്കോഴിയുടെ ഉത്തരവും തുടർന്നു:
"കോഴിക്കുഞ്ഞുങ്ങളുടെ മേൽ..."
കുറുക്കൻ:
"എന്റെ കണ്ണോ?"
തള്ളക്കോഴി:
"കോഴിക്കൂട്ടിൽ."
അപ്പോൾ പരുന്തുകൾ രണ്ടാം വട്ടം ചിറകുകൾ വീശി.
കോഴികൾ അപേക്ഷിച്ചു:
"ചിറകുരുകുന്ന കൊടുംഭീകരവാദി ചൂട്! ഒന്നുകൂടി താഴ്ന്നു പറന്നിരുന്നെങ്കിൽ
ആ ചിറകുകൾ വിശറിയായി മാറിയേനെ..."
പരുന്തുകൾ അനുസരിച്ചു.
പരുന്തുകൾ
മൂന്നാംവട്ടവും ചിറകുകൾ വീശി.
ഇതിനിടയിൽ,
പരുന്തുകൾ, കുറുക്കനെ നോക്കി കണ്ണുകളിറുക്കി.
മൈം രീതിയിൽ കോഴികളെ വശീകരിക്കുന്ന തന്ത്രങ്ങൾ കുറുക്കന് വെളിപ്പെടുത്തി.
അതിന്റെ രഹസ്യം മനസ്സിലാക്കിയ കുറുക്കൻ, കോഴികളെ പ്രലോഭിപ്പിച്ചു:
"പ്രിയ തള്ളക്കോഴി,
ആ കൂടിന്റെ മേൽക്കൂര നീക്കിയാൽ ആ പരുന്തുകളുടെ ചിറകിൻവിശറികളുടെ കാറ്റ് കുളിർമഴയായി മാറും.
ഈ സേവനം ഈ ചൂടുകാലത്തും, പിന്നെ അടുത്ത ഇലക്ഷൻ കാലത്ത് പുറത്തിറങ്ങി വീടുവീടാന്തരം കയറിയിറങ്ങി വിയർക്കുമ്പോൾമാത്രം ലഭിക്കും...
കൂട്ടത്തിൽ, മഴത്തുള്ളികൾ അന്നാവെള്ളമാക്കി, കുപ്പിയിലാക്കി, എല്ലാ കോഴിക്കൂടുകൾക്കും, പരുന്തുകൾ സംഭാവന നൽകും.
ഈ ഓഫർ, ഒരു മതത്തിന്റെയും,
'ഭക്തി-വികാരധാര'യിലും കണ്ടില്ലെങ്കിലും, ഇന്നത്തെ 'വീണ്ടുവിചാരധാര'യായി തിരിച്ചറിഞ്ഞാൽ മതി."
ഈ സമയം, കൂട്ടത്തിൽ ഏറ്റവും ശോഷിച്ച ഒരു കോഴിക്കുഞ്ഞ്, ചൂടു സഹിക്കാതെ, പിടഞ്ഞു വീണു ചത്തു.
കോഴികൾ ഉടൻ ഉണർന്നു... രക്ഷാപ്രവർത്തനം തുടർന്നു...
കോഴിക്കൂടിന്റെ മേൽക്കൂര നീക്കി.
പരുന്തുകൾ താഴ്‌ന്നു പറന്നു.
കുറുക്കന്മാർ ഓരിയിട്ടപ്പോൾ ആത്മീയച്ചെന്നായ്ക്കൾ പാഞ്ഞു വന്നു.
പിറ്റേദിവസം രാവിലെ അന്തപ്പേട്ടൻ എന്ന സത്യക്രിസ്ത്യാനിയായ കോഴിമുതലാളി കണ്ടത്, ഹൃദയഭേദകമായ കാഴ്ച്ച:
പറമ്പിൽ നിറയെ കോഴിപ്പപ്പും പൂടയും മാത്രം.
പിന്നെ, കുറേ നല്ല മുന്തിയ എല്ലുകളും...
അന്തപ്പേട്ടൻ കാര്യം തിരക്കി:
"എന്റെ പ്രിയ കോഴികൾ എവിടെ?"
മറുപടി ഉടനെ
അശരീരിയായി:
"അവർ, അവരുടെ ബാഹ്യപ്രലോഭന അവയവങ്ങൾ സ്വയം ഉപേക്ഷിച്ചു.
നഗ്നമായി ഉടലോടെ സ്വർഗ്ഗംപൂണ്ടു!"
അന്തപ്പേട്ടൻ പൊട്ടിക്കരഞ്ഞു പറഞ്ഞു:
"എന്റെ കോഴികളുടെ മാംസം മാത്രം ഉടലോടെ സ്വർഗ്ഗത്തിലേയ്ക്ക് എടുക്കപ്പെട്ടിരിക്കുന്നു!
കർത്താവേ, വെള്ളം വീഞ്ഞാക്കി, എന്റെ അബ്ക്കാരി മക്കൾക്ക് ബാർ ബിസിനസ്സിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ച ദൈവപുത്രാ, എനിയ്ക്കും ഉടലോടെ സ്വർഗ്ഗം പൂണ്ടാനുള്ള മഹാത്ഭുതം പഠിപ്പിച്ചു തരേണമേ?"
അപ്പോൾ,
കുറുക്കന്മാരും, ചെന്നായ്ക്കളും, പരുന്തുകളും,
അന്തപ്പേട്ടന്റെ മക്കളുടെ ബാറുകളിലും, പള്ളിമേടകളിലും, അത്താഴവും, നിശാനൃത്തവും, ആരംഭിച്ചു കഴിഞ്ഞിരുന്നു...
അവരുടെ കത്തികളുടെയും, ഫോർക്കുകളുടേയും,
പിടികൾക്ക്, ചോരപുരണ്ട കുരിശിന്റെ രൂപം!
അപ്പോൾ, റൂഫ് ഗാർഡനിൽ, ന്യായവിധിയുടെ
ചുറ്റികപ്രയോഗത്തിനു പകരം,
എപ്പോഴും അലറുന്ന സിംഹത്തിന്റെ കോടതിയിൽ,
മറ്റൊരു 'വിശ്വവിജ്ഞാന സാക്ഷരതാ ചോദ്യം' ഉയർന്നുകഴിഞ്ഞിരുന്നു:
"കോഴി,
പക്ഷിയോ, മൃഗമോ?"
സംവാദത്തിൽ
സജീവമായി, ചെന്നായ്ക്കളും,
കുറുക്കന്മാരും,
കഴുകന്മാരും,
പരുന്തുകളും, പങ്കെടുത്തു.
ചാനലുകൾക്ക് വിദേശമദ്യത്തിന്റെ കൂടെ
കൊഴിക്കുഞ്ഞുസൂപ്പും 'റ്റുഡേയ്സ് സ്പെഷ്യൽ' ആയി വിളമ്പിയിരുന്നു.
കുറുക്കന്മാരും, ചെന്നായ്ക്കളും പറഞ്ഞു:
"കോഴിയെ മൃഗമായി കാണാനാണ് ഞങ്ങൾക്കിഷ്ടം.
അപ്പോൾ സ്വന്തം വർഗ്ഗത്തിലെ ഏറ്റവും ദുർബലരായ ജീവികളെ കീഴടക്കിയെന്ന പ്രകൃതിനിയമം-'Survival of the Fittest!'- ലംഘിക്കപ്പെടില്ലല്ലോ..."
പരുന്തുകളും വിട്ടുകൊടുത്തില്ല:
"കോഴികൾ പക്ഷികളായിരിക്കുന്നതാണ് ഞങ്ങൾക്കിഷ്ട്ടം.
അതേ പ്രകൃതിനിയമം ഞങ്ങൾക്കും അനുസരിക്കാമല്ലോ -'Survival of the Fittest!'-"
കുറുക്കൻ, സാക്ഷരതാ ക്‌ളാസിന്റെ ബോർഡ്, ബാറിന്റെ പുറത്ത് തൂക്കി:
'ഇവിടെ
സദാചാരവാദവും
വർഗ്ഗീയവാദവും
ഫീസ്സില്ലാതെ
ആത്മീയമായി
പഠിപ്പിക്കുന്നു.'
അന്നു രാത്രി,
അന്തപ്പേട്ടൻ പ്രാർത്ഥനയ്ക്കായി
കത്തിച്ച മെഴുകുതിരികൾ
ഉരുകാൻ തുടങ്ങിയപ്പോൾ,
മറ്റൊരത്ഭുതം സംഭവിച്ചു:
മെഴുകിനു പകരം ചോരയൊലിക്കുന്നു!
അന്തപ്പേട്ടൻ,
ഉരുകും മെഴുകുതിരികൾ നോക്കി, ഞെട്ടിത്തരിച്ചലറി:
"കർത്താവേ,
ആ കുറുക്കന്റെ സാക്ഷരതാ ക്ലാസ്സിൽ കയറിയ അന്നുമുതൽ,
മെഴുകുരുകുമ്പോൾ
ചോരയാണല്ലോ താഴോട്ടൊഴുകുന്നത്!"
അന്തപ്പേട്ടന്റെ പ്രാർത്ഥനയെ ഞെക്കിക്കൊല്ലും വിധം, കുറുക്കന്റെയും, ചെന്നായ്ക്കളുടെയും, ഓരികളും, കുരകളും... പരുന്തുകളുടെയും, കഴുകന്മാരുടെയും, കരച്ചിലുകളും, അന്തരീക്ഷത്തിൽ യുദ്ധസമാനമായ അന്തരീക്ഷമുണ്ടാക്കി...