പ്രളയത്തിൽ ഒഴുകാതെ അടിഞ്ഞത്.
എ. സെബാസ്റ്റ്യൻ
പ്രളയം ആദ്യം വിസ്മയമായിരുന്നു ആ കൗതുകം അധികം നിറഞ്ഞ് നിൽക്കാതെ ഭയപ്പാടിലേക്ക് മാറി. പിന്നെ ആശ്വാസത്തിൻ്റെ നാളുകൾക്ക് ശേഷം ലഭിച്ച നല്ല കുറെ നന്മകൾ കൂടെ പോന്നു സഹവർത്തിത്വത്തിൻ്റെ പങ്കിടലിൻ്റെ എന്നിട്ടും നമ്മളിൽ നിന്നും അഴുക്ക് പൂർണ്ണമായി അലിഞ്ഞ് പോയോ ഈ ചോദ്യം തന്നെയാണ് ശ്രീനി ശ്രീകാലം രചനയും സംവിധാനവും നിർവഹിച്ച് അരങ്ങിലെത്തിയ ഒഴുകിപ്പോയതെന്തെല്ലാമാണ് എന്ന നാടകം മുന്നോട്ട് വയ്ക്കുന്നത്. തറവാടിൻ്റെ കപട മഹിമയിൽ ഇപ്പോഴും കുരുങ്ങി കിടക്കുന്നവരാണോ എന്ന ചോദ്യമാണ്. എല്ലാം ഒഴുകി പോയിട്ടും പിന്നേയും അവശേഷിക്കുന്ന തറവാടിത്വത്തത്തെ തന്നെയാണ് നേരിടുന്നത്. മരണത്തെ മുഖാമുഖം കാണുമ്പോൾ എല്ലാം അലിയുമെങ്കിലും ആ ഘട്ടം കഴിഞ്ഞ് സ്വന്തമായി പിടിച്ച് നിൽക്കാറാകുമ്പോൾ വീണ്ടും ഉയർന്ന് വരുന്ന മിഥ്യ ബോധത്തെയാണ് നാടകം നേരിടുന്നത്. പ്രളയ ക്യാമ്പിലെ അവസ്ഥക്കേടിൽ നിന്നും സന്തോഷത്തിലേക്ക് എത്തിച്ചേരുമെങ്കിലും തന്നെ തൻ്റെ കുടുംബത്തിൻ്റെ അഭിമാനത്തിന് ക്ഷതമേൽക്കുമ്പോൾ അത്രയും കാലം വെച്ച് പുലർത്തിയ എല്ലാ നന്മകളും തട്ടി തകർത്തു കൊണ്ട് ഞാൻ മാത്രമാകുന്നതിൽ നിന്നും നമ്മളിലേക്കുള്ള ദൂരമാണ് നാടകം അരങ്ങത്ത് ജീവിച്ച് തീർക്കുന്നത്.
സൗകര്യങ്ങൾ ഉണ്ടായിട്ടും സമൂഹത്തെ പ്രതി എല്ലാം കുടഞ്ഞെറിഞ്ഞു കൊണ്ട് ഗർഭിണിയായ ഭാര്യയെ കൊണ്ട് ക്യാമ്പിലെത്തുന്നവനും. എല്ലാം അടക്കി പിടിച്ച് തൻ കാര്യം നോക്കി ജീവിക്കുന്നവൻ ക്യാമ്പിലെത്തുന്നതും അവരുടെ നന്മ തിരിച്ചറിയുന്നതും വിട്ടു പോകത്ത തറവാടിത്വത്തിൻ്റെ പശയിൽ ഒട്ടിപ്പിടിച്ചെങ്കിലും ഒടുവിൽ ഒഴുക്കിപോകുക തന്നെ ചെയ്യും. എന്നിൽ നിന്നും നമ്മിലേക്കുള്ള ദൂരം കുറയുന്നിടത്ത് ജീവിതം തിരിച്ച് പിടിക്കാം. പുറമേ ഉള്ളത് ഒലിച്ച് പോയാലും അകമേ ഉള്ളത് തേടി വരുന്നത് എങ്ങനെ തടയാമെന്ന ചിന്ത പ്രേക്ഷകന് സമ്മാനിച്ച് കൊണ്ടാണ് നാടകം ജീവിക്കുന്നത്.
പ്രളയത്തിൽ അനുഭവിച്ചത് നാടകമായപ്പോൾ അതിൽ ജീവിതമുണ്ടാകുക സ്വാഭാവികം. അനുഭവമെന്ന ഗുരുവിൽ നിന്നും വേദിയിലേക്ക് നടനമാക്കിയപ്പോൾ ഉള്ളിൽ തട്ടുന്ന വിധം കഥാപാത്രമാക്കുവാൻ കഴിഞ്ഞു എന്നിടത്താണ് നാടകം കാണികളുമായി സംവദിക്കുന്നത്. അഭിനയിക്കാതെ എങ്ങനെ അഭിനയിച്ച് ഫലിപ്പിക്കാമെന്നത് എല്ലാവർക്കും കഴിയുന്നതല്ല, അത് നാടക കൃത്ത് എഴുതി വെച്ചതിനുമപ്പുറം സ്വന്തമായി എന്തെങ്കിലും അഭിനയിക്കുന്നവര്‍ക്ക് നൽകുവാൻ കഴിയുന്നിടത്താണ് കൈയ്യടി നേടുന്നത്. അത് എല്ലാവരിൽ നിന്നും പൂർണ്ണമായി ലഭിക്കുമെന്ന് വാശി പിടിക്കാനും കഴിയില്ല.
നാടകത്തിനായി ഒരു നാട് ഉണരുന്നത് തന്നെ ശുഭ സൂചനയാണ്. അതിൽ നിന്നും നാടിൻ്റെ അകമായ നാടകം പിടിച്ച് കയറുമെന്ന കാര്യത്തിൽ തർക്കമില്ല. കൂട്ടായ്മയിൽ നിന്നും പുലരുന്ന കല ആ കൂട്ടായ്മ തന്നെയാണ് വിജയം. ഇനി അങ്ങോട്ട് നല്ല നാടകങ്ങൾ പിറക്കുക തന്നെ ചെയ്യും.