"ഇന്ത്യൻ സമകാലികത, രാഷ്ട്രീയ നാടക വേദിയിൽ 'അടയാളം' കുറിക്കുമ്പോൾ"
- വാർത്ത - ലേഖനം
ചാക്കോ ഡി അന്തിക്കാടിന്റെ നാടക വർത്തമാനങ്ങൾ 4
"ഇന്ത്യൻ സമകാലികത, രാഷ്ട്രീയ നാടക വേദിയിൽ 'അടയാളം' കുറിക്കുമ്പോൾ"
കോഴിക്കോട് മൊകവൂരിൽ-ഹൈവേയിൽ-വലിയ ടെന്റ് കെട്ടി, 600×3=1800 നാടക പ്രബുദ്ധരെ- പ്രേമികളെ ആനയിച്ചു, 2019 സെപ്റ്റംബർ 6,7&8 തീയതികളിൽ നടന്ന "അടയാളം"-നാടകം കാണാൻ തൃശൂർ നിന്നും കാറിൽ ഞാനും, കെ.ബി. ഹരിയും,ബസ്സിൽ സുരേഷ് മേച്ചേരിയും, ഫ്രാൻസിസ് ചിറയത്തും 8ന് എത്തിയത്, കോഴിക്കോടിന്റെ രാഷ്ട്രീയ നാടക ചരിത്രത്തിലെ 'ഗോൾഡൻ' ഓർമ്മകൾ അയവിറക്കിക്കൊണ്ടായിരുന്നു(തിരിച്ചു ചേർപ്പിൽ എത്തുന്നത്, അപകടകരമായ ഡ്രൈവിംഗ് ആസ്വദിച്ചു പുലർച്ചെ 3നും !)*സമരാഹ്വാന ഓർമ്മകളിൽ 70-80-90 കളിലെ കെ. ടി. മുഹമ്മദ്, പി. എം.താജ്,വി.കെ. പ്രഭാകരൻ, ജോയ് മാത്യു, കുളൂർ, രത്‌നാകരൻ, ദേശപോഷിണി തീയേറ്റർസ് നാടകങ്ങളും, സ്വദേശി ദീപക്കിന്റ "കോർട്ട് മാർഷ്യലും"-(മൊത്തം പ്ലെയിൻ-ജനറൽ ലൈറ്റിൽ, ഒരു സീൻ ചെയ്ഞ്ചു 'മ്യൂസിക് ബിറ്റ്' മാത്രം ഉപയോഗിച്ച നാടകം!-പലയിടത്തും "അടയാളം"-കോടതി വിചാരണയടക്കമുള്ള 'ഇന്നർ തീം' നോക്കുമ്പോൾ-"കോർട്ട് മാർഷ്യൽ" ഓർമ്മയുണർത്തി-പോസിറ്റീവ് കമന്റ് ആയി കാണുക), 80-90കളിലെ സതീഷ് കെ. സതീഷിന്റെയും സുലൈമാൻ കക്കോടി-ജയപ്രകാശ് കാര്യാലിന്റെയും 80കളിലെ ജനകീയ സാംസ്കാരിക വേദി നാടകങ്ങളും, കെ. ആർ. മോഹൻദാസ്, അലക്‌സാണ്ടർ പോപ്പ്, രാമചന്ദ്രൻ മൊകേരി-മധു മാഷിന്റെ നാടക കലാപങ്ങളും, മനോജ് നാരായണൻ, ശശിനാരായണൻ, ഗിരീഷ് കളത്തിൽ, ഗിരീഷ് പി.സി.പാലം നാടക പരീക്ഷണ മുന്നേറ്റങ്ങളും , എ. ശാന്തകുമാറിന്റെ തന്നെ പല സമകാലിക നാടകങ്ങളും("13-ആം വയസിൽ", "പെരുംകൊല്ലൻ', "ഒരു ദേശം നുണ പറയുന്നു "-എല്ലാം ടി. സുരേഷ് ബാബുവും ഗംഭീരമായി സംവിധാനം ചെയ്തിട്ടുണ്ട്!), സുവീരന്റെ "ചക്രം'', "കാണ്ടാമൃഗം ", "വോയ്‌സെക്", "ഭാസ്ക്കര പട്ടേലരും തൊമ്മിയുടെ ജീവിതവും" പോലുള്ള, സ്റ്റേജ് ക്രാഫ്റ്റ് -'ഡൈനാമിക് ആക്ഷൻ' നാടകങ്ങളും ഓർമ്മയിൽ വന്നു!എല്ലാം കോഴിക്കോട് പൊളിറ്റിക്കൽ തിയേറ്ററിന്റെ മുഖഛായ മാറ്റിയ, മലബാർ നാടക വേദിയുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ച, നാടക നവോത്ഥാന 'പീക്ക്' കാലഘട്ടം എന്ന് അടയാളപ്പെടുത്തിയ നാടകങ്ങൾ! രചയിതാവിന്റെ കാര്യത്തിൽ, പതിവ് കോഴിക്കോടൻ 'നൊസ്റ്റാൾജിയ' ഒഴിവാക്കിയുള്ള ഈ പുതിയ കോമ്പിനേഷൻ-സാംകുട്ടി (കോട്ടയം)സുരേഷ്ബാബു (കോഴിക്കോട്)എന്തോ ലക്ഷ്യം വെച്ചിട്ടുണ്ടെന്ന് ഉള്ള് പറയുന്നുണ്ടായിരുന്നു "അടയാളം"- നാടക രചന-Dr.സാംകുട്ടി പട്ടംകരി .സംവിധാനം-ടി. സുരേഷ്ബാബു . അവതരണം-നാടകഗ്രാമം-കോഴിക്കോട്. 1992 ൽ രാജസ്ഥാനിൽ ഒരു ഉൾഗ്രാമത്തിൽ, ബാലവിവാഹ ദുരാചാര ചടങ്ങിനെതിരേ പോരാടുമ്പോൾ, ഫ്യൂഡൽ ജന്മിമാരാൽ കൂട്ട ബലാത്സംഗത്തിനിരയായ ബാവ്‌റി ദേവി എന്ന ഭാര്യയുടെ, മനുഷ്യാവകാശ നിയമപ്പോരാട്ടത്തിന്റെ ഡോക്യൂ-ഫിക്ഷൻ ആണ് "അടയാളം"(Sign) എന്ന, 100 മിനിറ്റ് ദൈർഘ്യമുള്ള ഈ നാടകം തികച്ചും വർഗ്ഗീയ ശക്തികളുടെ ആൺ മേൽക്കോയ്മ-അധികാര 'ലിംഗ' അനീതി തുറന്നു കാണിക്കുന്ന, ബദൽ രാഷ്ട്രീയ നാടക അന്വേഷണം! അരങ്ങിൽ 30ലധികം പേർ അണിനിരക്കുമ്പോൾ, അണിയറയിൽ-സംഘാടനത്തിൽ അതിന്റെ ഇരട്ടി കൈകോർക്കുന്ന, ഒരു ബ്രഹ്റ്റിയൻ 'എൻസെംബിൾ '(സംഘക്രിയ) ആക്ടിങ് മെത്തേഡ്!10ഓളം സ്ത്രീകൾ ഉണ്ടെന്നു തോന്നുന്നു! (പുറത്തും അകത്തുമായി )! പൊളിറ്റിക്കൽ തീയേറ്റർ, അതിന്റെ പ്രായവും, പ്രാരാബ്ധങ്ങളും മറന്ന്, പ്രളയകാല ദുരിതങ്ങൾ നേരിടാൻ, കച്ചവട ലാഭം മറന്നുള്ള,100ഓളം പേരടങ്ങുന്ന, അരങ്ങ്-അണിയറ ഗ്രാമീണ-നാഗരിക സംഘബോധം, ഒരു രാഷ്ട്രീയ സ്ഥിരം നാടക സംരംഭത്തിനായി, ഉയർത്തിപ്പിടിക്കുമ്പോൾ, എന്തെല്ലാം 'അല്ലറ-ചില്ലറ രചനാ പോരായ്മകളും, ആക്ടിങ്-ടൈമിംഗ് ' സ്വാഭാവിക കുറവുകളുമുണ്ടെങ്കിലും, 'പോസിറ്റീവ് എനർജി'യുള്ള നമ്മൾ ക്രിയാത്‌മക വിമർശനം പങ്കു വെച്ചുതന്നെ ഒപ്പം നിൽക്കണം..ആ അദ്ധ്വാനത്തെ ചേർത്തു പിടിക്കണം! എല്ലാം ഒരു നവീന ഇടതുപക്ഷ-പുരോഗമന-ജനകീയ രംഗഭാഷയ്ക്കു വേണ്ടി മാത്രം .എല്ലാ സമരങ്ങളും 'ഉടൻ വിപ്ലവ'ത്തിലേക്കു നയിച്ചില്ലെങ്കിലും, ഒരിക്കൽ ലോകവിപ്ലവം, നാടക സാംസ്കാരിക -നവോത്ഥാന മണ്ഡലത്തിൽ മാറ്റത്തിന്റെ കാറ്റാടി യന്ത്രങ്ങൾ കറക്കുമ്പോൾ, 'അടയാളം'പോലുള്ള നാടകങ്ങൾ ഒരു ചെറു കാറ്റായി ഒപ്പം അണിചേരും! 20 വർഷത്തോളമായി ജനറൽ ലൈറ്റിൽ മാത്രം അവതരിപ്പിക്കുന്ന, അമിത സാങ്കേതിക 'മയക്കു വെടി-കൊളസ്‌ട്രോൾ' കൂടിച്ചേർന്ന അളിഞ്ഞ നാടക സൌന്ദര്യബോധം ഉപേക്ഷിച്ച, സംസ്ഥാന സ്കൂൾ-ഹയർ സെക്കന്ററി നാടക വേദി, സമാന്തര ലോക നാടക ചരിത്രമാണ് നേരത്തേ സൃഷ്ടിച്ചിരിക്കുന്നത്-മറക്കരുത് !സാങ്കേതിക ജഡിലതകൾ ഒഴിവാക്കിയുള്ള, ഒരു 'പ്ലെയിൻ-സട്രെയിറ്റ് -വൈഡ് ആങ്കിൾ' അവതരണം (ഒന്നു രണ്ട് സ്ഥലങ്ങളിലൊഴികെ, ഭൂരിഭാഗം സമയം, ഓവർ ലൈറ്റിംഗ്&മ്യൂസിക് ബഹളം ഒഴിവാക്കി)'നാടകഗ്രാമം' ഏറ്റെടുക്കുമ്പോൾ, അതുതന്നെ കൃത്യമായ പൊളിറ്റിക്കൽ സൗന്ദര്യ ദർശന നിലപാടാണ്! സാമിനും സുരേഷ് ബാബുവിനും കൂടുതൽ LED കളും, 'ആർട്ട് ഓവർ ഫീഡിങ് മാജിക്കൽ റിയലിസ'വും, 'ഫോഗ് മെഷീ'നും ഉപയോഗിക്കാൻ അറിയാത്തവരല്ലല്ലോ !?വേണ്ട എന്ന് തീരുമാനിച്ച ധീര നിലപാടാണ്! കാഴ്‌ച്ചയുടെ ആലങ്കാരികതയെക്കാളും 'റഫ് റിയാലിറ്റി'യിൽ കാണികളുടെ കാഴ്ച്ചയെ കോർത്ത് നിർത്താനായിരിക്കണം അവർ ശ്രമിച്ചത്-നിസ്സാര കാര്യമല്ല!(ക്ഷമിക്കുക-പല നാഷണൽ നാടക അവാർഡ് 'വിന്നർ' സംവിധായകരും ചെയ്ത, 'Cutout Close-up-Split-Tight Focussed, കാഴ്ച്ചയല്ലല്ലോ!?-ടോട്ടൽ അരങ്ങിലെ 'ആക്ടർ -ആഡിയൻസ് ടോട്ടൽ' കാഴ്ചയായിരിക്കണമല്ലോ യഥാർത്ഥ നാടകം!).ഈ നാടകത്തെ ഏകപക്ഷീയമായി, 'ഡയലക്റ്റിക്കൽ' അല്ലാതെ, ആര് എതിർത്താലും, 3 ദിവസങ്ങളിൽ നാടകം മുഴുവൻ കണ്ടുകഴിഞ്ഞ്, കേരളത്തിൽ നിന്നെത്തിയ ബഹുജനങ്ങൾ, മനുഷ്യാവകാശ പ്രവർത്തകർ, കൈയ്യടിച്ചത്(മൊത്തം റിപ്പോർട്ട് പോസിറ്റിവ് ആണെന്ന് കേട്ടു),500 രൂപ മുടക്കിയല്ലോ എന്ന് നെടുവീർപ്പിട്ട് ചിന്തിച്ചിട്ടല്ല!ആരെയും ചുമ്മാ 'നക്കി മോഹിപ്പിക്കാനും, മുക്കിക്കൊല്ലാ'നുമല്ല !സമകാലിക സമൂഹത്തിൽ സ്ത്രീ പീഡനങ്ങൾ പെരുകുമ്പോൾ, സ്വന്തം വീട്ടിലെ ആർക്കെങ്കിലും ഈ ദുരന്തം സംഭവിച്ചാൽ(ഈ നാടകത്തിലെ ഡയലോഗ് ആണ്), എങ്ങനെ-എവിടെ-എത്രകാലം-ഏതു നിയമത്തിന്റെ മുൻപിൽ പ്രതികരിക്കും-പ്രതിഷേധിക്കും?- എന്നുള്ള മാനസിക പിരിമുറുക്കം-ഉൾക്കാഴ്ച കൊണ്ടു കൂടിയാണ്! അതാണ് ഈ നാടകത്തിന്റെ അന്തർധാര ഡോക്യുമെൻ്റേഷൻ സന്ദേശം-പ്രചാരണ ലക്ഷ്യം എന്ന് തോന്നി !നാടകം കാണുമ്പോൾ എന്റെയുള്ളിൽ മറ്റൊരു ചിന്ത മിന്നി മറഞ്ഞു! ഞാൻ ഒരു ദളിത് ജന്മമായിട്ടല്ല പിറന്നതെങ്കിലും, ഒരു മിശ്രവിവാഹിതനായി, നാടകം -ഡോക്യുമെന്ററി-ഷോർട് ഫിലിം നിർമ്മാണം , വിട്ടുവീഴ്ചയില്ലാത്ത നിരൂപണ എഴുത്ത്, സെക്കുലർ ജീവിതം 60-ആം വയസ്സിലും നയിക്കുമ്പോൾ, ഇന്നത്തെ ഇന്ത്യയിൽ പെരുകുന്ന ദളിത് വിരുദ്ധ-ആവിഷ്‌കാര സ്വാതന്ത്ര്യ വിരുദ്ധ വർഗ്ഗീയ ഫാസ്സിസം ഒരിക്കൽ എന്നെ തേടിയെത്തും എന്നുള്ള തിരിച്ചറിവു കൊണ്ടു കൂടിയാണ്! അന്ന് ആരുമില്ലെങ്കിലും, രാഷ്ട്രീയ നാടകത്തിനു വേണ്ടി, ജനാധിപത്യ സംസ്കാരത്തിനു വേണ്ടി, സംവാദത്തിന് മുൻതൂക്കം കൊടുക്കുന്നവർ, കച്ചവട യുക്തിക്കപ്പുറം, ഉണർന്നു ചിന്തിച്ചവർ, കൂടെയുണ്ടാകും എന്നുള്ള പ്രതീക്ഷയും എന്നിൽ നിശ്ചയദാർഢ്യ പ്രതീക്ഷയുണർത്തി! ഈ നാടകത്തിലെ എല്ലാ അഭിനേതാക്കളും ആത്മാർത്ഥമായി സ്വന്തം ഭാഗം സജീവമാക്കി! ആരെയും പേരെടുത്തു പറയുന്നില്ല!എങ്കിലും ബാവ്‌രി ദേവിയെ പ്രിയ എന്ന നടി ഉജ്ജ്വലമാക്കി!കൂടുതൽ 'മനോധർമ്മ' സാധ്യതയുള്ള 'സ്പേസ് ലിബറേറ്റഡ് ആക്റ്റീവ് മൂവ്മെന്റ് ഡിസൈൻ', ഓവർ കളറിംഗ് ഒഴിവാക്കിയുള്ള 'ബ്ലാക്ക് &വൈറ്റ് സെറ്റ് ഡിസൈൻ', കാഴ്ച്ചയ്ക്ക് തടസ്സമായില്ല!(മൊത്തം 'സാൻഡ് വിച്ചി'ലായിരുന്നെങ്കിൽ ഇതിലും ഗംഭീരമായേനെ!) ഇപ്പോഴും 'ബ്ലാക്ക് ഔട്ട് ' സങ്കേതം ഒഴിവാക്കി(സ്കൂൾ സ്റ്റേറ്റ് നാടകങ്ങൾ പ്രചോദനം!), സ്റ്റേജിനെ ഒരേ സമയം പല തലങ്ങളിലായി, പീഡിതരുടെ 'ഫേഷ്യൽ എക്സ്പ്രെഷൻ' ഉപയോഗിച്ച് ചലിപ്പിക്കാൻ ശ്രമിക്കാവുന്നതാണ് .രാജസ്ഥാൻ ഫോക് സംഗീതവും, കവിതയും ഇഴ ചേർക്കാം...പീഡനങ്ങളുടെ 'ഫിസിക്കൽ തീയേറ്റർ പാറ്റേൺ' രീതിയിൽ എല്ലാവരെയും ഫ്രെയിം ചെയ്യാം-'പാരലൽ റാമ്പി'ൽ ‘ടൈം സ്പാൻ' മാറുന്നതിനു 'ലൈറ്റ് ഓഫ്' ഒരു മാനദണ്ഡമല്ല എന്ന തിരിച്ചറിവോടെ, 'ബ്ലാക്ക് ഔട്ട്' ഒഴിവാക്കാം-'റേപ്പ് സീൻ' കഴിഞ്ഞുള്ള സമയമൊഴികെ!ഇവിടെ സ്ത്രീകളുടെ രോദനങ്ങളും, പുരുഷന്മാരുടെ പൊട്ടിച്ചിരികളും 'മിക്സ്' ചെയ്തുള്ള സൗണ്ട് ട്രാക് കൂടുതൽ 'എഫക്റ്റീവ്' ആയിരിക്കും!? *അപ്പോൾ നാടകത്തിലെ സംഭവ വികാസത്തിനനുസരിച്ചുള്ള 'ടെമ്പോ/പെയ്സ്' ചടുലമാകും!ഒടുവിൽ എല്ലാവരും അവസാനത്തെ, ബാവ്‌രി ദേവിയുടെ വാക്കുകൾ ഉറക്കെ അലറി ആവർത്തിക്കേണ്ടതായിരുന്നു! കുട്ടിയും, കമ്പി റാന്തലും, കുട്ടിയുടെ അക്ഷരസ്നേഹവും ശക്തമായ 'ഹൈലൈറ്റ് ഇമേജ്' ആക്കാമായിരുന്നു ! നാടകത്തിന്റെ ക്ലൈമാക്സ് രംഗം (കോടതി വിചാരണ)ഷോക്കിങ് &പെയിൻഫുൾ ആയിരുന്നു!ഇന്ത്യൻ ഭരണകൂടത്തെ-ജുഡീഷ്യറിയെ തൊലിയുരിഞ്ഞു കാണിക്കുന്ന ആ ഒറ്റ രംഗം (ഗ്രേറ്റ് പൊളിറ്റിക്കൽ അഗ്രസിവ് 'വൈഡ് ആംഗിൾ ഇമേജ്' )ലാറ്റിനമേരിക്കൻ നാടക സങ്കേതം(അഗസ്റ്റോ ബോളിന്റെ- 'ഫോറം തിയേറ്റർ' രീതി-'തീയേറ്റർ ഓഫ് ദി ഒപ്രെസ്സ്ഡ് ') ഓർമ്മപ്പെടുത്തി! അതിന്റെ 'അജിത്-പ്രോപ് മെത്തേഡ്' ബോധപൂർവമാണെന്നു തിരിച്ചറിഞ്ഞിട്ടും, അതങ്ങ് അംഗീകരിച്ചു കൊടുക്കാൻ ആസ്ഥാന സംവിധായക-നിരൂപകർക്കു മടി! വിചാരണയ്ക്ക് ശേഷമുള്ള ബാവ്‌രി ദേവിയുടെ വാക്കുകൾ(വാല്മീകി-കാട്ടാള ജന്മം പൂണ്ടു തിരിച്ചു വരണം എന്ന സൂചനയിൽ) ഒരു സമരാഹ്വാനം തന്നെയാണ് !"അടയാളം", നവോത്ഥാന പ്രബുദ്ധത അവകാശപ്പെടുന്ന കേരളം മുഴുവൻ, സ്ഥിരം നാടക വേദിയുടെ സംഘാടനത്തിൽ, നിറഞ്ഞു കളിക്കട്ടെ !ജനങ്ങൾ ഏറ്റെടുക്കട്ടെ !(കാശു മുടക്കിത്തന്നെ കാണട്ടെ!)*സമകാലിക ഇന്ത്യയുടെ ഭീകരാവസ്ഥ തിരിച്ചറിയട്ടെ!*അടുത്ത് ഞാൻ ഇഷ്ടപ്പെട്ട, സമകാലിക-ലൈവ് 'അറീന' ഫോമിൽ അവതരിപ്പിച്ച "സ്കൂൾ ഓഫ് ഡ്രാമയുടെ "പിതാ-ഉക്തയും"(Dir.ഡോക്ടർ.ഷിബു എസ്. കൊട്ടാരം), കോഴിക്കോട് നാടകഗ്രാമത്തിന്റെ "അടയാള"വും പുതു തലമുറയ്ക്ക് പൊളിറ്റിക്കൽ തീയേറ്റർ ആക്ടിവിസത്തിനു ഊർജ്ജം പകരും-കൂടുതൽ 'ഡയറക്റ്റ് പൊളിറ്റിക്ക'ലാവാൻ പ്രേരിപ്പിക്കും!ഞാൻ പകർത്തിയ അവസാന രംഗത്തിന്റെ ഈ വീഡിയോ-കാണികളുടെ പ്രതികരണം അടക്കം എല്ലാവരും കാണണം..ഷെയർ ചെയ്യണം!എന്റെ വാക്കുകൾ സഹിഷ്ണുതയോടെ വായിച്ചവർക്ക് പ്രത്യേക നന്ദി!എല്ലാ കാണികൾക്കും അഭിനന്ദനങ്ങൾ! 'നാടിന്നകം നാടകം...നാടാകെ രാഷ്ട്രീയ നാടകങ്ങൾ!' മുന്നോട്ട് ! അഭിവാദ്യങ്ങൾ !
"അരങ്ങിനെ നവീകരിക്കുന്ന സുവീരന്റെ നാടക യാത്രകൾ "
സക്കറിയയുടെ പ്രശസ്തമായ കഥ 'ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും' വീണ്ടും കേരളത്തിൽ ചർച്ചയാകുന്നു. അടൂർ ഗോപാലകൃഷ്ണൻ 'വിധേയൻ' എന്ന പേരിൽ സിനിമയാക്കി ഉജ്ജ്വല വിജയം നേടിയ കഥ, 20 വർഷങ്ങൾക്കു ശേഷം, പ്രശസ്ത സംവിധായകൻ സുവീരനാണ് നാടകമാക്കി കേരളത്തിൽ അത്ഭുതം സൃഷ്ടിച്ചത്. ഒരു കഥ, കവിത, അല്ലെങ്കിൽ നോവൽ നാടകമാക്കുമ്പോൾ സംഭവിക്കേണ്ട അരങ്ങിന്റെ ക്രിയാംശം നിറഞ്ഞ ചലനങ്ങളും , ചടുലതയും, ആശയവിനിമയവും,സംഭാഷണത്തിന്റെ പ്രതികരണ-പ്രഹര ശേഷിയും, സന്ദർഭങ്ങളുടെ ഭാവതീവ്രതയും കടഞ്ഞെടുക്കാനും പ്രയോഗിക്കാനും, ഉൾക്കാഴ്ചയുള്ള സംവിധായകർക്കേ, രംഗഭാഷയിൽ എന്തെങ്കിലും സംഭാവന ചെയ്യാൻ കഴിയൂ. ബാക്ക് സ്റ്റേജ് -വടകരയുടെ ബാനറിൽ സുവീരൻ സംവിധാനം ചെയ്ത 'ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും ' എന്ന നാടകം, വടകര ടൌൺ ഹാളിന്റെ സ്പേസ് പരിമിതികൾക്കിടയിലും, ശക്തമായ അവതരണമായിരുന്നു. നാടകം കാണാൻ 500 രൂപ ടിക്കറ്റ് വച്ച്, 700 പേരെ ക്ഷണിച്ചു കൊണ്ട്, ഹാൾ ഹൗസ് ഫുൾ ആക്കാൻ കിണഞ്ഞു പരിശ്രമിച്ച വടകര എഫാസ് ഫൈൻആർട്സ് സൊസൈറ്റിക്ക് അഭിനന്ദനങ്ങൾ! നിറഞ്ഞ സദസ്സിൽ 2019-ജൂണിൽ ഒരു ദിവസം തന്നെ 2 അവതരണങ്ങൾ(4pm&7pm) നടന്നു !അഭിനേതാക്കളുടെ സ്വയം സമർപ്പിച്ചുള്ള അഭിനയം ഒരിക്കലും മറക്കാത്ത അനുഭവമായി! 'ന്യൂജൻ' ഭാഷയിൽ പറഞ്ഞാൽ, എല്ലാവരും 'കിടു' അഭിനയം കാഴ്ച വെച്ചു ! പട്ടേലരായി -ഷാജഹാൻ , തൊമ്മിയായി സിനിമാ നടൻ മണികണ്ഠൻ ആചാരി, ഓമനയായി ഷെറിൻ...പിന്നെ, സരോജാക്കയടക്കം എല്ലാവരും ഗംഭീരം! വൈവിധ്യമാർന്ന ഗ്രൂപ്പ് അഭിനയം വിഷയത്തിന്-രംഗപ്രയോഗത്തിന് പുതിയ മാനങ്ങൾ നൽകി നീതി പുലർത്തി. ജനം കൂടി ചേർന്ന് പട്ടേലരുടെ ദുഷ്ട ചെയ്തികൾ ചർച്ച ചെയ്യുന്ന ഒരു യൂണിറ്റ് സ്ക്രിപ്റ്റിൽ ചേർക്കാമായിരുന്നു എന്ന് തോന്നി. അവശ്യം വരേണ്ട 'കറുത്ത ഫലിതം' ഒന്നുകൂടി കടഞ്ഞെടുക്കണമായിരുന്നു! 7000 സ്‌ക്വയർ ഫീറ്റിലുള്ള, 100 സെറ്റ് &ഡിസൈൻ, സെക്കൻഡിൽ മിന്നി മറയുന്ന, കലാനിലയം നാടകവേദി വീണ്ടും വന്ന സ്ഥിതിക്ക്, നമ്മുടെ പരിമിതമായ പ്രൊസീനിയം തീയേറ്റർ അവതരണം, അഭിനയ സാധ്യതയിൽ, ഇനിയും നവീകരിക്കേണ്ടതുണ്ട്. ഈ പരിമിതി എന്തെന്നറിയുന്ന സുവീരൻ എന്ന, ഒരുപാട് സംസ്ഥാന-ദേശീയ-അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കിയ സംവിധായകൻ( 'ബ്യാരി' എന്ന, ആദ്യ കന്നഡ സിനിമയ്ക്ക്, നാഷണൽ അവാർഡ്-2010) 'ഭാസ്കര പട്ടേലർ' നാടകമാക്കിയപ്പോൾ, കഥാപാത്രങ്ങളുടെ ഓരോ സൂക്ഷ്മ-സ്ഥൂല ( 'മൈക്രോ&മാക്രോ') ചലനങ്ങളും, മനഃശാസ്ത്ര വിശകലനത്തിലൂടെ പ്രകാശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്! അവരുടെ ഓരോ നോട്ടവും സംവിധായകനാൽ നിർണ്ണയിക്കപ്പെട്ടതാണ്! പ്രൊസീനിയം സ്റ്റേജ് പരിമിതി മറികടന്ന്, 'സാൻഡ്‌വിച്ച് '-'അരീന' ഫോമിൽ ഈ നാടകം അവതരിപ്പിച്ചാൽ, മുൻപ് കണ്ടവർക്കും(സിനിമ കണ്ടവർക്കും, സിനിമയിൽ അഭിനയിച്ചവർക്കും ), പുതിയ അനുഭവമായേനെ എന്ന നിർദ്ദേശം, ഞാൻ വീണ്ടും ഉയർത്തുന്നു. ലൈറ്റ് ഡിസൈൻ അർത്ഥവത്താക്കി പകരാൻ 'ഇൻവിസിബ്ൾ ലൈറ്റിംഗ് സൊല്യൂഷൻ' ലൈറ്റ് ഡിസൈനർ സനേഷിന് കഴിഞ്ഞിട്ടുണ്ട്. മ്യൂസിക്കും, സൗണ്ട് ഇഫക്ട്സും കുറച്ചുകൂടി സൂക്ഷ്മവും, അർത്ഥവത്തും, ക്രിയാത്‌മകവുമാക്കാവുന്ന അനന്ത സാധ്യതകൾ സുവീരന്റെ ഡിസൈനിൽത്തന്നെയുണ്ട്. ഒരു വലിയ ബാക്ക് സ്റ്റെപ്പും, മുൻപിലെ ചില ഇരുണ്ട ലെവലുകളും, കള്ളുഷാപ്പും, വഴിയും, വീടുകളും, കാടും ഒക്കെയായി മാറുന്ന, ഭാവനാ സമ്പന്നമായ സെറ്റ് ഡിസൈൻ പ്രശംസ അർഹിക്കുന്നു. 'ലൈറ്റ് ഓഫ്'(ബ്ലാക്ക് ഔട്ട്) പലയിടത്തും ഒഴിവാക്കിയെങ്കിലും നാടകത്തിന്റെ ഒഴുക്കിനെ ബാധിച്ചില്ല. ഇടയ്ക്കിടെയുള്ള കഥ പറച്ചിൽ അൽപ്പം കൂടിയോ എന്നു സംശയം? എങ്കിലും, അമേച്വർ നാടക വേദി ഈ നാടകത്തിൽ നിന്നും പാഠം ഉൾക്കൊണ്ട്, കൂടുതൽ സ്വയം രാഷ്ട്രീയമായി സജ്ജമാകണം !കാലം ഫാസ്സിസത്തെ ആവാഹിച്ചു ദുരന്തങ്ങൾ പേമാരിയാക്കുന്ന ഇരുണ്ട കാലഘട്ടത്തിൽ, 'ഭാസ്ക്കരപട്ടേലർ' പോലുള്ളവർ ജീവിച്ചത്, 1950 കൾക്ക് മുൻപുള്ള കേരള സമൂഹത്തിന്റെ പ്രതിധ്വനി കൂടിയാണെങ്കിലും, ഇന്നും അത്തരം 'ഫ്യൂഡൽ' ജന്മി മനസ്സ് നമുക്കു ചുറ്റും, ഉള്ളിലും പതിയിരിക്കുന്നുണ്ടെന്നും ഈ നാടകം മുന്നറിയിപ്പ് തരുന്നു !1970 കളിൽ നക്സലൈറ്റുകൾ നടത്തിയ ആലപ്പുഴ സോമരാജൻ വധക്കേസും, വയനാട്ടിലെ 'മഠത്തിൽ മത്തായി' വധക്കേസും മറക്കുന്നില്ല! ഏതൊരു പഴയ രചനയും സമകാലികമാക്കുന്നതിലൂടെ ചരിത്രം കൂടുതൽ ചലിക്കാൻ-'അപ്ഡേറ്റഡ്' ആകാൻ തുടങ്ങും. ഭൂതകാലത്തിലെ ഫ്യൂഡൽ അധികാര ബിംബങ്ങൾ ഇന്ന്, പ്രത്യക്ഷത്തിൽ, കാണുന്നില്ലെങ്കിലും ഉപബോധ മനസ്സിൽ കുടിയിരുപ്പുണ്ട്! 'അധികാരം' എന്ന മനുഷ്യ-സാമൂഹിക വിരുദ്ധ ( Inhuman&Anti-Social) ബിംബങ്ങളോടുള്ള 'വിധേയത്വം' വിലയ്ക്കു വാങ്ങാനും, അടിമ സംസ്കാരം നിലനിർത്താനും, കോടികളുടെ സാമ്പത്തിക ശാസ്ത്രമാണ് മെനഞ്ഞെടുക്കുന്നതും, ആദർശത്തെ -മാനവികതയെ വെല്ലു വിളിക്കുന്നതും! നമ്മുടെ നവോത്ഥാന ചിന്തകൾ രൂപപ്പെടുത്തുന്നതിൽ ഏറെ സഹായിച്ചത്, ഏകാധിപത്യ സ്വഭാവമുള്ള 'ഭാസ്കര പട്ടേലർ'മാരും, അവർക്ക് വിധേയമായി, എല്ലാ ആട്ടും തുപ്പും സഹിച്ചും, വിടുപണി ചെയ്യുന്ന 'തൊമ്മി'മാരുമല്ല, പകരം, ദുരിതമനുഭവിക്കുന്ന, അനീതികളെ എതിർക്കുന്ന സംഘടിത തൊഴിലാളി മനസ്സാണെന്ന് ഈ നാടകം, മറ്റു പല സമകാലിക നാടകങ്ങളെയും പോലെ, ഓർമ്മപ്പെടുത്തുന്നു! 'ഫ്യൂഡൽ' അധികാര ബോധം തകർക്കുന്നതിന് നവോത്ഥാന പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ശക്തമായ പോസിറ്റീവ് പങ്കു വഹിച്ചിട്ടുണ്ട്!അതിന്റെ സൂചന ഈ നാടകത്തിൽ കുറച്ചുകൂടി വിശദമായി കൊടുക്കാമായിരുന്നു ! പക്ഷേ, ശരീര ഭാഷയുടെ സജീവ ബിംബ കല്പനയും , വസ്തുക്കളും, അഭിനേതാക്കളും,വെളിച്ചവും, നിഴലുകളും പരസ്പരം കോർത്തിണക്കി ലയിപ്പിച്ചെടുക്കുമ്പോൾ, നാടകം ഒരു നേരിട്ടുള്ള ചരിത്ര സംഭവ അനുഭവമാക്കി മാറ്റുന്നതിൽ, സുവീരൻ കാണിക്കുന്ന ധീരത എടുത്തു പറഞ്ഞേ പറ്റൂ. പ്രണയത്തിനും, രതിക്കും, മൃഗീയ വാസനയ്ക്കും,നിലനിൽപ്പിനും, അതിജീവനത്തിനുള്ള ലക്ഷ്യ ബോധത്തിനും വേണ്ടി , അരങ്ങിനെ സ്വാഭാവിക താളത്തിൽ രൂപപ്പെടുത്തിയെടുക്കാൻ, സംവിധായകൻ ഒരുപാട് 'ഇന്നർ ഹോം വർക്' എടുത്തിട്ടുണ്ട്. മറ്റു സംവിധായകരെ -മികച്ച നാടക തയ്യാറെടുപ്പ് പഠിപ്പിക്കുന്നുണ്ട്..അത് പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്. ഈ കളിയൊരുക്കം -സംഘാടനം, ഇന്നത്തെ യുവ നാടക പ്രവർത്തകർ മനസ്സിലാക്കണം! അത് അംഗീകരിക്കാൻ കഴിയാത്ത ചില കച്ചവട നാടക പ്രേമികളായ, അസൂയാലുക്കളായ 'ഊളകൾ ', 2 പെഗ്ഗിന്റെ ബലത്തിൽ നെഗറ്റീവ് കമന്റ് ' പാത്തും പതുങ്ങിയും' തൊടുക്കുന്നതു കണ്ടു ! അവരെ വെറുതെ വിടുക !സ്റ്റേജിൽ അഭിനയത്തിന്റെ ശരിയായ പ്രയോഗം മറന്നുള്ള നാടകം കളി, നിഷ്ക്രിയാത്‌മക അജണ്ടയായി പല സംസ്ഥാന-ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ സംവിധായകരും അടിച്ചേൽപ്പിക്കുമ്പോൾ, സുവീരൻ അന്നും ഇന്നും അഭിനേതാക്കളെ അടുത്തറിഞ്ഞുള്ള 'ബോഡി കോൺടാക്ട്' അഭിനയത്തിലൂടെ മാക്സിമം പ്രയോജനപ്പെടുത്തുകയും, സാങ്കേതികത 'സപ്പോർട്ടിങ് ' ആയി വിനിയോഗിക്കുകയും ചെയ്യന്നു! മനോധർമ്മ സാധ്യതയ്ക്ക് ഊന്നൽ കൊടുക്കുന്ന, 'സൈലൻസ്' ഊർജ്ജം ഉപയോഗിച്ചുള്ള 'അഭിനയം അനുഭവമാക്കൽ' കുറെക്കൂടി വികസിപ്പിക്കാമായിരുന്നു എന്ന് തോന്നി !എന്നാലും ലോക നാടക വേദിയുടെ ചരിത്രം മനസ്സിലാക്കി പുതിയ തലമുറയുടെ അന്വേഷണം സുവീരനിൽ നിന്നും കൂടുതൽ ക്രിയാത്‌മകമായി മുന്നോട്ടു പോകട്ടെ എന്നാശംസിക്കാം. ഈ നാടകത്തിലെ എല്ലാ അഭിനേതാക്കളും കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്!എനിക്ക് 'ഭാസ്കര പട്ടേലർ'കാണുമ്പോൾ ഞങ്ങളുടെ നാട്ടിലെ (അന്തിക്കാട്-മണലൂർ)കോൺഗ്രസ് നേതാവായിരുന്ന വേലപ്പ വൈദ്യരെ ഓർമ്മവരും.1970 കാലഘട്ടത്തിൽ, അന്നത്തെ സിപിഎം സംഘടിച്ചു പ്ലാൻ ചെയ്ത് ഈ സ്ത്രീ ലമ്പടനെ, 'സാഡിസ്റ്റി'നെ, സോഷ്യൽ ക്രിമിനലിനെ, ഫ്യൂഡൽ അധമനെ ഉന്മൂലനം ചെയ്തു! ഒടുവിൽ കേസ് കോടതിയിൽ തള്ളിപ്പോയി...അതായത്, കോടതി ജനങ്ങൾക്കൊപ്പം നിന്നു! മനുഷ്യരുടെ അടിമ ബോധം അടിമയ്ക്കൊപ്പം, ഉടമയുടെ നാശത്തിലേക്കു കൂടിയാണ് വഴിവെട്ടുന്നതെന്ന ചരിത്ര സത്യം വിളിച്ചു പറയാനായിരിക്കണം, സുവീരൻ ഈ നാടകം, 2019ൽ വീണ്ടും ഗൾഫിലും (അടിമ മനസ്സിന്റെ, ജീവിത ശൈലിയുടെ കേന്ദ്ര സ്ഥലം) ചെയ്തത്. ഒരു കുഗ്രാമത്തിൽ അപ്രതീക്ഷിതമായി ജോലി തേടി വരുന്ന, കുടിയേറ്റക്കാരനായ തൊമ്മിയും ഭാര്യയും, ഭാസ്കര പട്ടേലർ എന്ന ജന്മിക്കു വിധേയരായി, ഒരു ഗ്രാമത്തിന്റെ മൊത്തം സഹനത്തിനും സമരത്തിനും ഹേതുവായി തീരുന്ന കഥയാണ് സക്കറിയ കുറിച്ചുവച്ചിട്ടുള്ളത്. അത് രംഗഭാഷയാക്കുമ്പോൾ, അരങ്ങിന്റെ തുറന്ന സാധ്യതയിൽ, ഉയർച്ചയും, താഴ്ചയും(പട്ടേലരുടെ ജീവിതം പോലെത്തന്നെ)അതി വിദഗ്ധമായി ഒരുക്കിയെടുക്കുന്ന, ടോട്ടൽ 'ക്രാഫ്റ്റ്‌സ് മാന്റെ ' പണിയാണ് സംവിധായകൻ ഏറ്റെടുത്തു വിജയിപ്പിച്ചത്. സുവീരന്റെ നാടക ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് (ഉള്ളടക്കത്തിലും, രൂപത്തിലും , സമകാലികതയിലും) 'ആയുസ്സിന്റെ പുസ്തകം' എന്ന, സി. വി. ബാലകൃഷ്ണന്റെ നോവലാണ്! 2019 ൽ ബാക്ക് സ്റ്റേജ് വീണ്ടും മലയാള നാടക വേദിയിൽ സജീവമായതിൽ വലിയ പ്രതീക്ഷയുണ്ട് അഭിമാനമുണ്ട് !1996ൽ സുവീരൻ ജോർജ് ബുഷ്‌നറുടെ 'വോയ്സെക്' ചെയ്തപ്പോൾ, ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നു. 2019 ജൂൺ 2ന് വടകരയിലേക്കു കാറിൽ, ഭാര്യ ശ്രീജയും മകൻ തിയോയുമായി 'പട്ടേലർ' നാടകം കാണാൻ വരുമ്പോൾ, കൊയിലാണ്ടി -പൂക്കാട് റൂട്ടിലെ സൈൻ ബോർഡ് കണ്ടപ്പോൾ, (അവിടത്തെ ഒരു നൃത്ത വിദ്യാലയത്തിലായിരുന്നു 'വോയ്‌സക്' റിഹേഴ്സൽ )ആ പഴയ ഓർമ്മകൾ നുരഞ്ഞു പൊന്തി! വടകരയ്ക്ക് ജനകീയ സാംസ്കാരിക-രാഷ്ട്രീയ നാടക വേദിയുടെ ചരിത്രമുണ്ട്! അതിന്റെ യൗവനം തിരിച്ചു പിടിക്കാൻ സുവീരൻ അഹോരാത്രം അദ്ധ്വാനിക്കാൻ തയ്യാറാണ്! 2020 'ഇറ്റഫോക്കി'ൽ (അന്തർ ദേശീയ നാടകോത്സവം -തൃശൂർ ) ജനുവരി 24 ന് , കെ. ടി. മുഹമ്മദ് സ്മാരക ഹാളിൽ, അവതരിപ്പിക്കുന്ന 'ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും' എന്ന നാടകത്തിന്, വരും നാളുകളിൽ, എല്ലാ സഹൃദയരും വേദി കൊടുക്കുക! തുറന്നു ചർച്ച ചെയ്യുക.സുവീരനെ മലയാള രാഷ്ട്രീയ നാടക വേദിക്ക് ഇനിയും തിരിച്ചു കിട്ടണം ! വടകര ടൌൺ ഹാളിലെ ബഹുഭൂരിപക്ഷം കാണികളും നാടകം ഏറ്റെടുത്തെന്നാണ് എന്റെ അഭിപ്രായം. കൂട്ടത്തിൽ ഈ നാടകത്തിന്റെ 20 വർഷം മുൻപുള്ള ചരിത്രം കൂടി ഓർമ്മപ്പെടുത്തേണ്ടതുണ്ട്. ഇതേ നാടകം തൃശൂർ വല്ലച്ചിറയിൽ, സംവിധായകൻ പ്രിയനന്ദനൻ ഭാസ്കര പട്ടേലരും, ആന്റണി വല്ലച്ചിറ തൊമ്മിയുമായി 1996ൽ, വല്ലച്ചിറ ഓണാഘോഷത്തിൽ അവതരിപ്പിച്ചു, ധാരാളം സമ്മാനങ്ങൾ നേടിയിട്ടുണ്ട് . പിന്നീട് ചേർപ്പിലെ അവതരണത്തിൽ പട്ടേലരായി, നാഷണൽ സ്കൂൾ ഓഫ് ഡ്രാമ കഴിഞ്ഞു വന്ന കെ. കെ. രാജനും, കോഴിക്കോട് അവതരണത്തിൽ ജോയ് മാത്യുവും (പട്ടേലർ), സുവീരനും (തൊമ്മി) അതിഗംഭീരമാക്കി ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അരങ്ങിന്റെ ജീവനായ അഭിനേതാക്കളെ മറന്നുള്ള 'ഹൈടെക് നാടക വേദി'യുടെ ദുരന്തം എങ്ങനെ അതിജീവിക്കും എന്ന് തലപുകയ്ക്കുന്നവർക്ക്, സുവീരന്റെ രണ്ടാം വരവ് വലിയ പ്രചോദനമായിരിക്കും! 'ബാക്ക് സ്റ്റേജ്' സ്വയം സംഘടിപ്പിച്ച അവതരണത്തിലും, കാലിക്കറ്റ് ഇന്റർ സോൺ യൂണിവേഴ്സിറ്റി മത്സരത്തിലും (5 തവണ മികച്ച അവതരണം, സംവിധായകൻ ), മറ്റു ക്യാംമ്പസുകളിലും, ഗ്രാമീണ കേരളോത്സവ നാടക വേദിയിലും, കേരള സംഗീത നാടക അക്കാദമി മത്സരത്തിലും (3 തവണ മികച്ച അവതരണം, സംവിധായകൻ), ഗൾഫിൽ അബുദാബി ഭരത് മുരളി സ്മാരക നാടക മത്സരത്തിലും (6 തവണ മികച്ച അവതരണം, സംവിധായകൻ )ഒക്കെ പുരസ്കാരങ്ങൾ നേടിയ തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമാക്കാരനായ സുവീരൻ അഴിയൂർ ചെയ്ത 'കാണ്ടാമൃഗം', 'ഭരതവാക്യം' 'കസേരകളി', 'ദ്വീപ്' 'സൂ സ്റ്റോറി ', 'ഗലീലിയോ', 'ചക്രം', 'വോയ്‌സക് ', 'നാഗമണ്ഡല', 'ഉടമ്പടിക്കോലം', 'അഗ്നിയും വർഷവും', 'ആയുസ്സിൻ്റെ പുസ്തകം', 'ഹംസദൂത്', 'നാഗ'(കൊല്ലം കാളിദാസ ), 'ഈഡിപ്പസ് ' (ഈ വർഷത്തെ അബുദാബി ഭരത് മുരളി നാടകോത്സവത്തിൽ 7 അവാർഡുകൾ) എന്നീ നാടകങ്ങൾ തന്നെ ധാരാളം. മറ്റു പല സംവിധായകരെക്കാളും എത്രയോ മുൻപിൽ സുവീരന്റെ സ്ഥാനം, മലയാള നാടക ചരിത്രത്തിൽ അരക്കിട്ടുറപ്പിച്ചിരിക്കുന്നു ! സുവീരൻ ചെയ്ത നല്ല നാടകങ്ങളുടെ ചരിത്രം മറന്നുള്ള വിമർശനം നടത്തുന്ന , മത്സരത്തിൽ പിന്നിലായി പോയവരോട് (തല മറന്ന് എണ്ണ തേയ്ക്കുന്നവരോട്) ഒരു വാക്ക്!-സുവീരനെ അന്ധമായി വിമർശിക്കുന്നവർ നാളെ ഒരു ('അര')പരസ്യ സിനിമയിലോ , കച്ചവട സിനിമയിലോ, കച്ചവട നാടകത്തിലോ പങ്കാളിത്തം ഉറപ്പു വരുത്തരുത് !എല്ലാവരും 'അമേച്വർ' (Amateur-Passion of Drama) നാടക വേദിക്കു വേണ്ടി സ്വയം സജ്ജമാകട്ടെ! നമ്മുടെ അമേച്ച്വർ നാടകവേദി ലോകനിലവാരത്തിൽ മികച്ച നാടകങ്ങൾ സൃഷ്ടിക്കാൻ, നിലവിലുള്ള രംഗഭാഷയുടെയും, അഭിനയത്തിന്റെയും 'ഫോമു'കൾ തകർത്തു മുന്നേറിയേ പറ്റൂ !
--