വേനൽത്തുമ്പികൾ സംസ്ഥാന പരിശീലന ക്യാമ്പിന് കുട്ടനാട്ടിൽ തുടക്കം
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
ആലപ്പുഴ : ബാലസംഘം വേനൽത്തുമ്പികൾ കലാജാഥയുടെ സംസ്ഥാന പരിശീലന ക്യാമ്പിന് ആലപ്പുഴ കുട്ടനാട്ടിൽ തുടക്കമായി. മങ്കൊമ്പ് പി. കൃഷ്ണപിള്ള സ്മാരക ഹാളിൽ മുൻ മന്ത്രി ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാലസംഘം സംസ്ഥാന പ്രസിഡന്റ് കെ.വി.ശില്പ അധ്യക്ഷയായി.
ബാലസംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന വേനൽത്തുമ്പികൾ കലാജാഥ ലോകത്തിൽ തന്നെ കുട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന വലിയ സാംസ്‌കാരിക ഇടപെടലാണെന്ന് ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കുട്ടികളിൽ ശാസ്ത്രബോധവും ചരിത്രബോധവും വളർത്തുവാനും നല്ല പ്രതികരണശേഷിയുള്ള തലമുറയെ വളർത്തിയെടുക്കുവാനും കലാജാഥ സഹായകരമാണ്. കേരളത്തിൽ ഇത്രയും വിപുലമായ ബാലോത്സവങ്ങളും കലാജാഥയും ചേർന്ന മറ്റു പരിപാടികൾ ഇല്ലെന്നാണ് കരുതുന്നത്. മതവർഗീയവാദികൾ ശാസ്ത്രവിരുദ്ധത നിരന്തരം നിർമിച്ച് അവതരിപ്പിക്കുകയാണ്. ഗണപതിയ്ക്കാണ് ആദ്യ പ്ലാസ്റ്റിക് സർജറി നടത്തിയതെന്ന പ്രചാരണം ഇതിനുദാഹരണമാണ്. ഇത്തരം കള്ളപ്രചാരണങ്ങളെ തുറന്ന് കാണിച്ചുകൊണ്ടാണ് ബാലസംഘം വേനൽത്തുമ്പികൾ പറന്നെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് 203 കലാജാഥ ഗ്രൂപ്പുകളിലായി 4000 ത്തിലധികം തുമ്പികൾ ഒരുങ്ങും. മെയ് 20 വരെയായി സംസ്ഥാനത്തെ 4000 ത്തിലധികം ബാലോത്സവകേന്ദ്രങ്ങളിൽ കലാജാഥ പര്യടനം നടത്തും. പ്രൊഫ. പി. ഗംഗാധരൻ ക്യാമ്പ് ഡയറക്ടറും, ശ്രീജിത്ത് പൊയിൽക്കാവ്, കെ.പി.പ്രിയദർശൻ, ഡോ.എം.കെ. ഗീത എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരും സരോദ് ചങ്ങാടത്ത് ക്യാമ്പ് മാനേജരുമാണ്. ഏപ്രിൽ 21ന് പൊതു അവതരണത്തോടെ സംസ്ഥാന പരിശീലന ക്യാമ്പ് സമാപിക്കും.
സ്വാഗതസംഘം ചെയർമാൻ ആർ.നാസർ മുഖ്യപ്രഭാഷണം നടത്തി. ബാലസംഘം സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത്, കോർഡിനേറ്റർ അഡ്വ.എം.രൺദീഷ്, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ അമാസ്.എസ്.ശേഖർ, അരവിന്ദ് അശോക്, ക്യാമ്പ് ഡയറക്ടർ പ്രൊഫ.പി.ഗംഗാധരൻ, എ.മഹേന്ദ്രൻ, ജി.ഉണ്ണികൃഷ്ണൻ, കെ.എസ്.അനിൽ കുമാർ, സി. വിജയകുമാർ, പി. കൃഷ്ണൻ, സി. ശ്രീലേഖ, കെ.പി. പ്രതാപൻ, അതുൽ രാധാകൃഷ്ണൻ, എം. ശിവപ്രസാദ്, ശ്രീശങ്കർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ കെ.കെ. അശോകൻ സ്വാഗതവും ബാലസംഘം ജില്ലാ സെക്രട്ടറി ഡി. അനന്തലക്ഷ്മി നന്ദിയും പറഞ്ഞു.