നേരിന്റെ കനൽത്തിളക്കം
- വാർത്ത - ലേഖനം
പി കെ സജിത്
കോഴിക്കോട് : ഉൾക്കരുത്താർന്ന നാടകങ്ങളിലൂടെ കോഴിക്കോടിന്റ അമേച്വർ നാടകവേദിക്ക് പുതുദിശ സമ്മാനിച്ച സതീഷ് കെ സതിഷ് അരങ്ങെഴുത്തിൽ അരനൂറ്റാണ്ട് പിന്നിടുന്നു. നേരിന്റെ കനൽ ത്തിളക്കവുമായി രംഗവേദിക്ക് പുതുഭാഷ്യം നൽകിയ എഴുത്തുകാരന് കോഴിക്കോട് നാടകസത്രം ആദരമൊരുക്കുന്നു. 23ന് ടാഗോർ ഹാളിലാണ് പരിപാടി. ഇതോടനുബന്ധിച്ച് വാക്കറ്റം വികൃതി എന്ന നാടകവും അര ങ്ങിലെത്തും.
ഹൈസ്കൂൾ വിദ്യാർത്ഥി ആയിരിക്കെ കഥകൾ എഴുതിയാണ് എഴുത്തിൽ ചുവട് വച്ചത്. ചുള്ളിയോട് ബ്രദേഴ്സ് സ്പോർട്ട്സ് ആൻഡ് ആർട്ട്സ് ക്ലബിന്റെ നാടകങ്ങളാണ് നാടകത്തോടുപ്പിച്ചത്. എന്നാൽ തന്നിൽ സർഗ ഭാവന വിരിയിച്ചത് അമ്മയാണെന്ന്
സതീഷ് പറഞ്ഞു. അമ്മ വായിക്കാറുള്ള രാമായണവും ഭാഗവതവും മനസ്സിൽ പതിഞ്ഞു. അമ്മയിൽ നിന്ന് എണ്ണമറ്റ കഥകൾ പകർന്നു കിട്ടി. പുസ്തകങ്ങൾ തന്ന് വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തി. കോഴിക്കോട്ടങ്ങാടിയിൽ തുന്നൽപ്പണി എടുത്ത് ഒതുങ്ങുമായിരുന്ന ജീവിതത്തെ മാറ്റിമറിച്ചത് നാടകമായിരുന്നു.
കുട്ടിക്കാലത്ത് ബ്രദേഴ്സിന്റെ നാടക റിഹേഴ്സൽ കണ്ടു നിന്ന ആൾ പിന്നീട് കൂട്ടുകാർക്കൊപ്പം നാടകം കളിച്ചു. സ്കൂൾ യുവജനോത്സവത്തിൽ അവതരിപ്പിക്കാൻ ആദ്യ നാടകം എഴുതി. ചിലങ്ക എന്നായിരുന്നു പേര്. സ്കൂൾ ഓഫ് ഡ്രാമയും കോഴിക്കോട് അണിയറ നടത്തിയ നൂതന രംഗാവിഷ്കാരങ്ങളും , നാടകക്കളരികളും 'വളർച്ചയ്ക്ക് കരുത്തേകി.
മികച്ച നാടക രചനയ്ക്കുള്ള ബഹറിൻ കേരള ആർട്സ് സെന്റർ അവാർഡ്, കലാ ഷാർജ അവാർഡ് , അബുദാബി ശക്തി അവാർഡ്, ചെറുകാട് അവാർഡ്, ഇടശ്ശേരി അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, പി എം താജ് അവാർഡ്, സമഗ്ര സംഭാവനയ്ക്കുള്ള ഡോ. വയല വാസുദേവൻപിള്ള അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
കറുത്ത പക്ഷിയുടെ പാട്ട്, പദപ്രശ്നങ്ങൾക്കിടയിൽ അവളും അയാളും, മുത്തശ്ശിക്കഥ, റോസ് മേരി പറയാനിരുന്നത്, ഇലകൾ മഞ്ഞ പൂക്കൾ പച്ച, മാസ്ക് അഥവാ അഭിനന്ദനങ്ങൾ കൊണ്ട് എങ്ങനെ വിശപ്പ് മാറ്റാം, സതീഷ് കെ സതീഷിന്റെ തിരഞ്ഞെടുത്ത നാടകങ്ങൾ, സ്വപ്ന ചിറകുകൾ തുടങ്ങിയ നാടകങ്ങൾ രചിച്ചു. തിയേറ്റർ ടെക്സ്റ്റ്, തിയേറ്റർ ടൈം, തിയറ്റർ സ്പെയ്സ് തുടങ്ങിയ പുസ് തകങ്ങൾ എഡിറ്റ് ചെയ്തു.
കടപ്പാട് : ദേശാഭിമാനി കോഴിക്കോട്