പിണറായിപ്പെരുമയിൽ നാടകം കളിക്കാൻ പോയി. നാടക സംഘം അനുഭവിച്ച യാതനകൾ തുറന്നെഴുതി സംവിധായകൻ
- ഫെയിസ്ബുക്ക് പോസ്റ്റ്
വിജു വർമ്മ
ഏറെ പ്രതീക്ഷയോടെയാണ് ഭഗവാന്റെ മരണം അവതരിപ്പിക്കാൻ പിണറായിപ്പെരുമയിലേക്ക് പോയത്. കണ്ണൂരുകാരുടെ ആതിഥ്യമര്യാദ മുതൽ നാടകം കാണാൻ തിങ്ങിക്കൂടുന്ന പ്രബുദ്ധരായ നാടകാസ്വാദകർവരെ പ്രതീക്ഷകളുടെ ലിസ്റ്റിൽ. കോവിഡിനു മുൻപ് വടകരയിലെ അവതരണ ദിവസം വടക്കിന്റെ ആതിഥ്യ മധുരം നുണഞ്ഞതാണ്. ആ അനുഭവം പ്രതീക്ഷയ്ക്ക് ബലം നൽകി.
നാലാം തീയതി കാലത്ത് 6.30 ന് നാല് സ്ത്രീകളുൾപ്പെടെ full team തലശ്ശേരി സ്റേറഷനിൽ ഇറങ്ങി സെറ്റും ചുമന്ന് ബസ് കയറി പിണറായി കൺവൻഷൻ സെന്ററിലെത്തുന്നു. തുടർന്നങ്ങോട്ട് മേൽപ്പറഞ്ഞ പ്രതീക്ഷകൾ ഓരോന്നായി ഉടഞ്ഞ് തകരാൻ തുടങ്ങി. മരുന്നിനെങ്കിലും ഒരു സംഘാടകൻ : ങേ ഹേ ... പ്രാഥമിക കൃത്യങ്ങൾ നടത്താൻ, ഒന്ന് കുളിച്ച് റെഡിയാവാൻ .....!!?
ങ്ങക്ക് 2 മണി കഴിഞ്ഞിട്ടേ തൊറന്ന് തരാൻ പറഞ്ഞിട്ട്ള്ളൂ .... സംഘാടകരെത്തുമ്പൊ വയ്ന്നേരാവും... ഓഡിറ്റോറിയത്തിന്റെ ചുമതലക്കാരന്, ഒന്നൊന്നര ബലം. ഒരു മനുഷ്യപ്പറ്റില്ലായ. പ്രതീക്ഷിച്ചതിന് നേർ വിപരീതം .തുടർന്നങ്ങോട്ട് പ്രശ്നമയം. പുറകിലേക്ക് കർട്ടനില്ല.sure mic ഇല്ലേയില്ല.speekers രഹസ്യം പറയാനുപയോഗിക്കാവുന്ന രണ്ട് കുഞ്ഞു പെട്ടികൾ. സംഘാടകരെ പരിപാടിക്ക് കുറച്ചു മുൻപ് പ്രതീക്ഷിച്ചാൽ മതി. നാലുപുറം പാഞ്ഞ് കറുത്ത back curtain ,mic ഒക്കെ സംഘടിപ്പിച്ചു.mic എത്തിയപ്പോഴേക്കും പുറത്തൊരു പ്രചാരണ പരിപാടിക്കായി സ്പീക്കർ എടുത്തോണ്ട് പോയി. അത് തിരിച്ചെത്തുന്നത് 7 ന് . പരിപാടി തുടങ്ങേണ്ട സമയം. പിന്നെ ടെസ്റ്റ് ചെയ്യാനോ ഒന്നും സമയമില്ല. ഓഡിറേറാറിയം നിറഞ്ഞു കവിഞ്ഞു. ആയിരത്തിൽ പരം കാണികൾ .first scene തുടങ്ങിയപ്പോഴേ മനസ്സിലായി മൈക്ക് ചതിച്ചെന്ന്. പിന്നീടങ്ങോട്ട് തൊണ്ട മൈക്കാക്കി സ്പീക്കറാക്കി കഥാപാത്രങ്ങൾ അലറേണ്ടിവന്നു. ഒരു വക കേൾക്കാതെ disturbed ആയി പുറകിലിരിക്കുന്നവർ. അഭിനേതാക്കൾ തൊണ്ട പൊട്ടിക്കുമ്പോൾ തൊട്ടടുത്ത മൈതാനത്ത് കൊട്ടാരംപോലൊരു സ്റ്റേജ് ഉയരുന്നുണ്ടായിരുന്നു. പരസഹസ്രം വാട്ട്സിന്റെ സ്പീക്കറുകൾ നിരവധി വന്നിറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. അവിടെ നടക്കേണ്ടത് വമ്പൻ ഗാനമേളയോ കോമഡി ഷോയോ അങ്ങനെ എന്തരെല്ലാമോ . അവിടേക്കു വരുന്ന കലാകാരന്മാർ
ക്കാർക്കും ട്രെയിനിറങ്ങി സെറ്റ് തലച്ചുമടാക്കി , ബസ് കയറി വന്ന് ഓഡിറേറാറിയത്തിന്റെ പോർട്ടിക്കോയിൽ മണിക്കൂറുകളോളം ഇരുന്നും കിടന്നും അവിടെയിരുന്ന് പല്ലു തേച്ചും ബക്കററും കപ്പുമില്ലാത്ത പൊതു ശൗചാലയത്തിൽ വരിനിന്ന് പ്രാഥമിക കർമ്മം നിർവ്വഹിച്ചും എരിയുന്ന ചൂടത്ത് ഒരു ഫാൻ പോലുമില്ലാത്ത ഗ്രീൻ റൂമിലിരുന്ന് നേരം വൈകിച്ചും , ഒരു തുള്ളി വെള്ളം പോലും കിട്ടാതെ പരവേശിച്ച് തളർന്ന് തൊണ്ട പൊട്ടിയലറി അന്തിപ്പാതിരായ്ക്ക് യാത്ര പറയാൻ ആരുമില്ലാതെ സ്വയം കെട്ടിപ്പറക്കി തിരികെപ്പോകേണ്ട അവസ്ഥ വരില്ല.കാരണം അവരൊക്കെ ലിവർക്ക് സെലിബ്രിറ്റികളാണ്. നാടകക്കാർ "ചെളിപുരട്ടികളും " .....
പ്രാദേശിക സംഘാടകരെ കുറ്റം പറയുന്നതിലർത്ഥമില്ല. അവരെ കാര്യങ്ങൾ കൃത്യമായി ധരിപ്പിക്കേണ്ട പിണറായിപ്പെരുമയിലെ നാടകവും സിനിമയും ആട്ടവും പാട്ടുമെല്ലാം മൊത്തത്തിൽ അടങ്കലെടുത്ത പരിണിത പ്രജ്ഞരായ മഹത്തുക്കൾ .... നാടകത്തിന്റെയും സംഘാടനത്തിന്റെയുമൊക്കെ അടങ്കൽ മുതലാളിമാരായ അവരാണ് നാടകക്കാരെ ചവിട്ടിത്തേക്കാൻ അരങ്ങൊരുക്കുന്നത്. ഈ സ്ഥിതി മാറാൻ മിണ്ടിയേ തീരൂ.
ജോസ് പി റാഫേലിനോടൊപ്പം നാടകക്കാരുടെ അന്തസ്സിനായ് ഞാനും പ്രതിഷേധിക്കുന്നു.