മതം മാറി വിവാഹം; പൂരക്കളി പണിക്കർക്ക് വിലക്ക്
- ഫെയിസ്ബുക്ക് പോസ്റ്റ്
രാജേഷ് എം കുനിയൻ
ക്ഷേത്ര മുറ്റങ്ങളിൽ പൂരക്കളിപ്പാട്ടുകളുടെയും മറത്തുകളിയുടെയും ആരവങ്ങൾ മുഴങ്ങുമ്പോൾ കരിവെളൂരിൽ ഒരു പൂരക്കളി പണിക്കർ നെഞ്ചിൽ വിങ്ങലും കണ്ഠത്തിൽ വിതുമ്പലും അടക്കിപ്പിടിച്ച് കഴിയുകയാണ്. മകൻ മതം മാറി കല്യാണം കഴിച്ചതിന് മറത്തു കളിയിൽ നിന്ന് വിലക്കി മാറ്റി നിർത്തിയിരിക്കുകയാണ് ഇദ്ദേഹത്തെ. കുണിയൻ പറമ്പത്ത് ഭഗവതീ ക്ഷേത്രത്തിൽ ഇക്കൊല്ലത്തെ പൂരോത്സവത്തിനായി നേരത്തെ തന്നെ ഏല്പിച്ചിരുന്നെങ്കിലും ഇപ്പോൾ പകരം മറ്റൊരാളെ ഏൽപിച്ച് കളി നടത്തുകയാണ്. മകൻ മതം മാറി കല്യാണം കഴിച്ചതിനു പോലും വിലക്ക് ഏർപ്പെടുത്താൻ മാത്രം ജാതി വെറിയും മതഭ്രാന്തും നമ്മുടെ കരിവെള്ളൂരിൽ മൂത്തു പഴുത്തുവെന്നതിൽ ലജ്ജിച്ച് തല താഴ്ത്താൻ മാത്രമേ സാധിക്കുന്നുള്ളൂ എന്നതിൽ സ്വയം പുച്ഛം തോന്നുന്നു. ക്ഷേത്ര ജനറൽ ബോഡിയിൽ അഭിപ്രായം പറഞ്ഞ ഭൂരിഭാഗം പേരും ഈ കാടൻ തീരുമാനത്തെ എതിർത്തെങ്കിലും കൂടിയിരുന്ന് ബഹളം വെച്ചവരുടെ അഭിപ്രായങ്ങൾ തീരുമാനമായി വരാനുള്ള സൂത്രം അവർക്കറിയാമായിരുന്നു.അവർ പറഞ്ഞതുപോലെയല്ലാതെ വിധിക്കുകയില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് ദേവപ്രശ്നത്തിലൂടെ തീരുമാനമെടുക്കാമെന്ന നിർദ്ദേശം അവർ മുന്നോട്ട് വെച്ചു.അതിനെ എതിർക്കാൻ മുന്നിലുണ്ടാകേണ്ടവർ പോലും വരാലിനെ വെല്ലുന്ന വഴുക്കലോടെ വഴുതി മാറിയപ്പോൾ കാര്യം എളുപ്പമായി.കൂട്ടത്തിലൊരു വന്റെ ചങ്കുപിടഞ്ഞാലും സ്വന്തം കീശ നിറഞ്ഞാൽ മതിയെന്ന് കരുതുന്ന'കലാകാരന്മാർ ' ഉള്ളതുകൊണ്ട് പകരക്കാരനെ കളി ഏൽപിച്ച് വിലക്ക് നടപ്പിലാക്കാൻ ഒരു പ്രയാസവും നേരിട്ടുമില്ല. ആചാരങ്ങൾക്ക് അശുദ്ധി വരാതിരിക്കാൻ സർവ്വശക്തിയുമെടുത്ത് പൊരുതിയവരിലെ ചെറുപ്പക്കാർ അവരുടെ നിലപാടുകൂടി വ്യക്തമാക്കിയപ്പോൾ നമ്മുടെ നാട് എങ്ങോട്ടേക്കാണെന്ന് അന്തം വിട്ടു പോയി. എങ്കിലും തങ്ങളും പുരോഗമനക്കാരാണെന്നും അതെല്ലാം ക്ഷേത്ര മതിലിനു പുറത്താണെന്നും പറഞ്ഞപ്പോൾ അവർ പുലർത്തിയ സത്യസന്ധതയെ അംഗീകരിക്കാതിരിക്കാനാവില്ല. ഈ നാടിൻ്റെ സാംസ്കാരിക ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട ഈ കറുത്ത അടയാളം എങ്ങനെ മായ്ച്ചുകളയും?