നാടക സംഘാടകർക്ക് വംശനാശം സംഭവിക്കുമ്പോൾ നാടക പ്രവർത്തകർ തന്നെ സംഘാടകരാകണമോ…?
- ലേഖനം
ശ്രീജിത്ത് പൊയിൽക്കാവ്
കഴിഞ്ഞ ദിവസം കോഴിക്കോട് എ ശാന്തകുമാറിനെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി റഡ് യങ്ങ്സ് മഞ്ചാടിക്കുരു ഒരുക്കിയ നാടകാവതരണത്തിന്റെ ഭാഗമായി നാടക സംഘാടനം എന്ന കലയെ അനുഭവിച്ചതാണ്. കോഴിക്കോട്ടെ പക്വതയുള്ള സംഘാടകർ ഒരുമിച്ചുനിന്ന സംഘാടന മികവായിരുന്നു കൂവാകം 22. നിറഞ്ഞ സദസ്സിൽ റഫീക്ക് മംഗലശ്ശേരിയുടെ സംവിധാനത്തിൽ 'ഭൂപടം മാറ്റി വരയ്ക്കുമ്പോൾ ' എന്ന നാടകം കോഴിക്കോട് ടൗൺ ഹാളിൽ അരങ്ങേറി.പക്ഷേ ഒടുവിൽ സംഘാടകർ കയ്യിൽ നിന്നും ചെലവാക്കിയ തുക അര ലക്ഷം രൂപയോളമാണ്. കേരളത്തിലെ നഗരങ്ങളിൽ നാടകം സംഘടിപ്പിക്കുമ്പോൾ ഇത്തരത്തിൽ സംഘാടകരിൽ പ്രധാനികൾക്ക് കൈയ്യിൽ നിന്നും പണം നഷ്ടമാവുന്നതു തന്നെയാണ് കോവിഡ് കാലത്ത് നാടക സംഘാടനം കുറയാൻ കാരണം എന്നതാണ് വസ്തുത.സംഘാടനം, പ്രത്യേകിച്ച് നാടക സംഘാടനം തൊട്ടാൽ കൈപൊള്ളുന്ന ഏർപ്പാടാണ്.
കോവിഡ് കാലത്ത് ഒ.ടി.ടി പ്ലാറ്റ് ഫോമിലൂടെ റിലീസ് റിലീസ് ചെയ്യാൻ ഒരു നാടകം തയ്യാറാക്കാൻ എൽ.എൻ.വി നടത്തിയ ക്രൗഡ് ഫണ്ടിങ്ങിൽ പിരിവായി ലഭിച്ചത് 94000 രൂപയായിരുന്നു.നാടക നിർമ്മാണത്തിന് പണം ചോദിക്കുമ്പോൾ/ ടിക്കറ്റ് വെച്ച് നാടകോത്സവം നടത്തുമ്പോൾ നാടക പ്രേമികൾ മുഖം തിരിക്കുന്നതിനു കാരണം എന്തായിരിക്കും? അതിൽ മുഖ്യകാരണം നാടകം എന്ന കലയെ അനിവാര്യമായ ഒന്നായി ഒരു സമൂഹത്തിന് ഏറ്റെടുക്കാൻ കഴിയുന്നില്ല എന്നതാണ്. അത്തരത്തിൽ സമൂഹത്തിന്റെ ആവശ്യമായി മാറാത്ത ഒരു കലയ്ക്ക് സംഘാടകർ കുറയുന്നതും സ്വാഭാവികമാണ്. അവിടെയാണ് പ്രൊഫഷണലുകളായ സംഘാടകരെ വാർത്തെടുക്കാൻ ഇത്രകാലമായിട്ടും മലയാള നാടക വേദിക്ക് കഴിഞ്ഞില്ല എന്ന യാഥാർത്ഥ്യം നമ്മളോർക്കേണ്ടത്.
ഏകദേശം നൂറുകൊല്ലം മാത്രമാണ് മലയാള നാടക വേദിയുടെ പഴക്കം.തുടക്ക കാലം മുതലേ തമിഴ് നാടക വേദിയുടെ ചുവട് പിടിച്ച് ജനപ്രിയ വാണിജ്യ സ്വഭാവം നാടക ഘടനയിലും, സംഘാടനത്തിലും മലയാള നാടക വേദി പുലർത്തിയിരുന്നു. അതിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നത് 1920 കളിലെ സാമൂഹിക നവോത്ഥാന നാടകങ്ങളും,പാട്ടബാക്കി പോലുള്ള രാഷ്ട്രീയ നാടകങ്ങളുമാണ്. ആശയ പ്രചാരണത്തിന് ഊന്നൽ നൽകി സൃഷ്ടിക്കപ്പെട്ട ഈ നാടകങ്ങളുടെ സംഘാടകർ ഇടത് പക്ഷമായിരുന്നു.പിന്നീട് നാൽപതുകളിൽ ഉദയം ചെയ്ത് ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷനും(ഇപ്റ്റ)യും അതിന്റെ അനുകരണമായ കെ.പി.എ.സിയും നാടക സംഘാടനത്തിൽ മികവ് പുലർത്തിയ പ്രസ്ഥാനങ്ങൾ തന്നെയായിരുന്നു.'കമ്യൂണിസ്റ്റാക്കി'ക്ക്ശേഷം കെ.പി.എ.സി നിരവധി നാടകങ്ങൾ ചെയ്തെങ്കിലും 'കമ്യൂണിസ്റ്റാക്കി'യോളം ജനപ്രിയമാകാൻ ഒരു നാടകത്തിനും കഴിഞ്ഞില്ല എന്നതാണ് വസ്തുത. കാരണം 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' കാലത്തിന്റെ അനിവാര്യതയായിരുന്നു. പിന്നീട് 1967ലെ നാടക ക്കളരി പ്രസ്ഥാനമാണ് മലയാള നാടക വേദിക്ക് കൃത്യമായ ദിശാബോധം നൽകിയത്. എന്നാൽ നാടകക്കളരി പ്രസ്ഥാനത്തിലും നാടക സംഘാടനം എന്ന കല ചർച്ചയ്ക്ക് വെയ്ക്കാതെ നാടക ഘടനയിലും രചനയിലുമായിരുന്നു ഊന്നൽ നൽകിയത്.പിന്നീട് തീവ്രഇടതു പക്ഷവാദികളുടെ ജനകീയ കലാ സാംസ്കാരിക വേദിയും നാടകങ്ങൾ സംഘടിപ്പിക്കുന്നതിന് മാതൃകയായി. മലയാളത്തിലെ ഗൗരവ നാടക വേദി / അമേച്ച്വർ നാടക വേദി സൃഷ്ടിച്ചെടുക്കുന്നതിൽ പ്രധാനമായ പങ്ക് സംഘാടകർക്കുണ്ട്. അവർ കലാസമൂഹത്തെയും പ്രേക്ഷക സമൂഹത്തെയും കൂട്ടിയിണക്കുന്ന ഒരു പ്രധാന കണ്ണിയാണ്.ഇവർ ശരിയായ രീതിയിൽ അനുഭവ സമ്പത്തില്ലാത്തവരോ, അരസികരോ, പരിശീലനം നേടാത്തവരോ ആകുമ്പോൾ സർഗ്ഗാത്മകത ഒട്ടും ഇല്ലാത്ത ഒരു സംഘം സൃഷ്ടിക്കപ്പെടുന്നുണ്ട്.നാടകം കളിച്ച് എങ്ങനെയെങ്കിലും അവസാനിപ്പിക്കുക എന്നതാവും ഇത്തരം അരസികർ സംഘടിപ്പിക്കുന്ന നാടകങ്ങളുടെ അവസ്ഥ പലപ്പോഴും.
ഏതാനും മാസങ്ങൾക്കു മുൻപ് ഒരു നാടകം കളിക്കാൻ പോയപ്പോൾ തലേ ദിവസം രാത്രി ഞങ്ങളുടെ സംഘം നാടകം കളിക്കുന്ന സ്ഥലത്തെത്തി. അമേച്ച്വർ നാടകം ആയതു കൊണ്ടു തന്നെ തലേന്നു തന്നെ രംഗ സജ്ജീകരണങ്ങൾ പൂർത്തിയാക്കി ഒരു ലഘു റിഹേർസൽ പതിവാണ്. തലേ ദിവസം രാത്രി 9 മണിമുതൽ ഞങ്ങൾ അവിടെ ഉണ്ടായിട്ടും ഒരു ഗ്ലാസ് വെള്ളം പോലും സംഘാടകർ ഞങ്ങൾക്ക് എത്തിച്ച് തന്നില്ല.പിറ്റേന്ന് നാടക പ്രതിഫലം തരാൻ ഒരു സംഘാടകൻ വന്നു ഭക്ഷണവുമായി. അല്പം വെള്ളം പോലും ഇന്നലെ കിട്ടിയില്ല എന്ന് ഞങ്ങൾ പരാതിപ്പെട്ടപ്പോൾ അതിനല്ലേ അവതരണ ച്ചെലവ് എന്നായിരുന്നു മറുപടി. സ്വന്തം വീടു പോലും കരാർ പണിക്കാരെ ഏൽപ്പിച്ച് ഉത്തരവാദിത്വങ്ങൾ എത്ര കുറയ്ക്കാൻ കഴിയും എന്ന് ചിന്തിക്കുന്ന മലയാളി മനസ്സാക്ഷിയുടെ മറ്റൊരു പതിപ്പാണ് മുകളിൽ പറഞ്ഞ സംഘാടകർ .
എല്ലാം ഒരു പാക്കേജിൽ ഉൾപ്പെടുത്തി പണം നൽകുന്നവർ മാത്രമായി സംഘാടകർ മാറിക്കൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നമ്മുടെ നാടക വേദി കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ ഗ്രാമീണ നാടക വേദിയെ ഇത് വലിയ രീതിയിൽ ബാധിച്ചിട്ടുമുണ്ട്. ഇതിനെ മറികടക്കാൻ തൃശ്ശൂരിലെ ശശിധരൻ നടുവിൽ മാതൃകയിൽ നാടക പ്രവർത്തകർ തന്നെ നേതൃത്വം നൽകുന്ന നാടക ദ്വീപ് പോലുള്ള നാടകസ്വയംസഹായ സംഘങ്ങൾ അനിവാര്യമാണ്. ഇതിന് വേണ്ടി സംഘാടനത്തിന്റെ അനിവാര്യതയും ആവശ്യകതയും പൊതു സമൂഹത്തെ ,നാടക പ്രവർത്തകർ തന്നെ ബോധ്യപ്പെടുത്തുക. അല്ലെങ്കിൽ സംഘാടനം നാടക പ്രവർത്തകർ തന്നെ ഏറ്റെടുക്കണം. ഇല്ലെങ്കിൽ കേരളത്തിൽ സംഗീത നാടക അക്കാദമിയെ പോലുള്ള സ്ഥാപനങ്ങൾ സംഘാടകർക്കു വേണ്ടി ശില്പശാലകളും കൂടിയിരിപ്പുകളും സംഘടിപ്പിച്ച് പുതിയ സാംസ്കാരിക ഇടങ്ങൾ ഒരുക്കേണ്ടുന്നതിന്റെ ആവശ്യം അവരെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു.നാടകം എന്ന കല ചരിത്രത്തിന്റെ നേർക്കാഴ്ചയാണ്.അത് നമ്മുടെ അടിവേരിനെ , ആത്മാവിനെ രേഖപ്പെടുത്തുന്ന ആശയപ്രകാശനത്തിന്റെ ഇടമാണ്. അത് സൃഷ്ടിക്കപ്പെടേണ്ടത് സർഗ്ഗാത്മകമായ കൂടിയിരിപ്പുകളിൽ നിന്നാണ്. അത്തരം സർഗ്ഗാത്മക ഇടങ്ങളൊരുക്കുന്ന സംഘാടക സമൂഹം യുവാക്കൾ കെട്ടിപ്പടുക്കട്ടെ.