പ്രമാണി വീണ്ടും അരങ്ങിലേക്ക്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
നാടക കലയുടെ പ്രതാപ കാലത്തെ" പ്രമാണി", 1990 കളിൽ ഉത്സവപ്പറമ്പുകൾ കോരിത്തരിപ്പിച്ച കൊല്ലം തൂലികയുടെ "പ്രമാണി",ബേബിക്കുട്ടൻ ചേട്ടന്റെ രചനയിലും സംവിധാനത്തിലും ആദിനാട് ശശി എന്ന അനുഗൃഹീതനും അതുല്യനുമായ നടൻ, കുഞ്ഞുണ്ണി മൂപ്പിലായി നിറഞ്ഞാടിയ പ്രമാണി.
പതിറ്റാണ്ടിനു മുമ്പ് മലയാളക്കരയിൽ ആസ്വാദനത്തിന്റെ പ്രകമ്പനം തീർത്ത നാടകം. 1990 കളിൽത്തന്നെ 400 ൽ പരം വേദികളിൽ നിറഞ്ഞു നിന്നൊരു നാടകം.
അരങ്ങിൽ കയറി 4 വർഷം കഴിയുമ്പോൾ 2000 ത്തിൽ പരം വേദികൾ പിന്നിട്ട പ്രമാണി ഇന്ന് വീണ്ടും നടൻ ആദിനാട് ശശിയുടെ ഉടമസ്ഥതയിൽ ഉള്ള ഓച്ചിറ മഹിമയിലൂടെ നാടകവേദിയിൽ എത്തുകയാണ്.
നാടകങ്ങൾ എന്നും സാമൂഹിക മാറ്റത്തിന്റെ ചാലക ശക്തിയാണ്. അതുകൊണ്ടുതന്നെയാണ് പതിറ്റാണ്ടുകൾക്കു മുമ്പ് അവതരിപ്പിച്ച നാടകങ്ങൾ വീണ്ടും അരങ്ങിലെത്തുമ്പോൾ ആസ്വാദകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നത്. പ്രമാണിയും അത്തരം ഒരു ചരിത്ര നിയോഗത്തിലൂടെ മലയാള നാടക ചരിത്രത്തിൽ ദീപ്തമാകും എന്ന കാര്യത്തിൽ സംശയമില്ല.
ജന്മിത്തത്തിനും ജാതിവിവേചനത്തിനും എതിരേ ചാട്ടുളിയായി മാറിയ നാടകം, വീണ്ടും അരങ്ങിലെത്തുന്ന സന്തോഷത്തിലാണ് അണിയറക്കാർ.
വെടിക്കാരൻ പരമുവും, കൊച്ചു തമ്പിയും, വലിയ തമ്പിയും, ആശ്രിതനുമെല്ലാം വീണ്ടും വേദിയിലെത്തും.
ആദിനാട് ശശി , മംഗളൻ കെ.പി.ഏ.സി, വടക്കുംതല മുരളി, തഴവാ സഹദേവൻ, എ.ആർ.നാസർ, മിഥുൻ കുമാർ, താമരക്കുളം സുഭദ്ര,ദേവിക നായർ,സിന്ധു വിജയൻ, ശാന്ത വാസുദേവ് എന്നിവർ അരങ്ങിൽ എത്തുന്നു.
പ്രമാണിയുടെ റിഹേഴ്സൽ ക്യാമ്പിന് ഇന്ന് തിരിതെളിഞ്ഞു.
പ്രമാണി കാണാൻ കാത്തിരിക്കുകയാണ് ഓണാട്ടുകര....