മരണാനന്തര ബഹുമതി: അഞ്ചു ലക്ഷം രൂപയുടെ സായാഹ്ന പുരസ്‌കാരം തിക്കോടിയന്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
പ്രഥമ സായാഹ്ന പുരസ്ക്കാരം തിക്കോടിയന്. അഞ്ചു ലക്ഷം രൂപയും പ്രശസ്ത ചിത്രകാരൻ കെ. എം. മധുസൂദനൻ രൂപകല്പന ചെയ്ത ഫലകവുമടങ്ങിയ സായാഹ്ന പുരസ്ക്കാരം, ഇന്ത്യൻ എക്സ്പ്രസ്സിന്റെ ചീഫ് പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി തിക്കോടിയന്റെ വീട്ടിലെത്തി മകള്‍ പുഷ്പകുമാരിക്കു നല്‍കും.
2021 ജൂലൈ മുതൽ 2022 ജൂലൈ വരെ സായാഹ്നയിൽ പ്രസിദ്ധീകരണത്തിനായി ലഭിച്ച കൃതികളിൽ ഏറ്റവും ശ്രദ്ധേയമായത് നാടകകൃത്തും സാമൂഹിക പ്രവർത്തകനുമായ തിക്കോടിയന്റേതാണ്. അതാണ് പുരസ്കാരനിർണ്ണയത്തിന് കാരണമായത്.
സ്വതന്ത്രപ്രകാശനത്തിനായി ലഭിക്കുന്ന കൃതികൾ മിക്കവാറും വാണിജ്യേതര ആവശ്യങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തുമ്പോൾ തിക്കോടിയന്റെ കൃതികളുടെ ഡിജിറ്റൽ പതിപ്പുകൾ പൂർണ്ണസ്വാതന്ത്ര്യം നല്‍കുന്നു. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടേതടക്കം ഒട്ടനവധി പുരസ്ക്കാരങ്ങൾ ലഭിച്ച തിക്കോടിയന്റെ കൃതികൾ വിപണിമൂല്യം നഷ്ടപ്പെടാത്തവയാണ്. എന്നിട്ടും മറ്റു എഴുത്തുകാരിൽ നിന്ന് വ്യത്യസ്തമായി സ്വതന്ത്രപ്രകാശനത്തിന് തയ്യാറായി. ഇക്കാരണങ്ങളാണ് തിക്കോടിയൻ കൃതികളെ മറ്റുള്ളവയിൽ നിന്നു മാറ്റി നിറുത്തുന്നതും പ്രഥമ സായാഹ്ന പുരസ്കാരത്തിനു അർഹമാക്കിയതുമെന്നാണ് സായാഹ്ന പ്രതക്കുറിപ്പിൽ അറിയിക്കുന്നത്.