ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളെ കുറിച്ച് വ്യാപാരി സമൂഹത്തിന് ബോധവൽക്കണം അനിവാര്യം: വിജയരാജമല്ലിക.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
അവരും മനുഷ്യരല്ലേ
ചേട്ടാ,
ഈ ബസ് ഓടുമോ?
ഒരൊട്ടമുണ്ട്
ദീർഘദൂരമാണ്
സമയവും ഏറും
ഇന്ധന വില കടുപ്പമെങ്കിലും
പോകണം
പോയേ പറ്റു
കണ്ടില്ലേ ഒരുപറ്റം ആളുകളിന്നും
വണ്ടികിട്ടാതെ
പത്താം നൂറ്റാണ്ടിൽ
കുടുങ്ങിക്കിടക്കുന്നു
അവരും മനുഷ്യരല്ലേ!
"ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളെപ്പറ്റി വ്യത്യസ്തരായ മനുഷ്യരെപ്പറ്റി ജെൻഡർ എഡ്യൂക്കേഷൻ ഇപ്പോൾ സർക്കാർ ലെവലിൽ കൊടുക്കുന്നുണ്ട്. പക്ഷെ വ്യാപാരി വ്യവസായി അസോസിയേഷനുകളെ ഏകോപിപ്പിച്ചുകൊണ്ട് അവർക്ക് ഇത്തരത്തിലുള്ള ബോധവത്കരണങ്ങൾ നൽകാൻ ജില്ലാ ഭരണകൂടങ്ങൾ അതായത്, അതാത് ജില്ലാ ഭരണകൂടങ്ങൾ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം രൂപീകരിച്ച ശേഷം ഇത്തരത്തിലുള്ള പരിപാടി നടത്തുക അല്ലെങ്കിൽ നടക്കുന്ന ജെൻഡർ പ്രോഗ്രാമിലേക്ക് പ്രത്യേകിച്ച് ജെൻഡർ അവയർനെസ്സ് പ്രോഗ്രാംസിലേക്ക് ഇവരുടെ പ്രാതിനിധ്യം കൂടി ഉറപ്പാക്കേണ്ട ചുമതല ഉണ്ട്. കാരണം എല്ലാവരും എന്നെ പോലെ പ്രതികരിക്കണം എന്ന് നിർബന്ധം ഇല്ല, പല രീതിയിലും മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ഒരു വലിയ വിഭാഗം മനുഷ്യരാണ് ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങൾ. സ്വഭാവികമായിട്ടും പരിഹസിക്കുന്ന, പൊതുഇടത്ത് വച്ച് അപമാനിക്കുകയോ ചെയ്യുമ്പോൾ കായികമായിട്ടും സാമൂഹികമായിട്ടും പ്രതികരിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. എന്നാൽ ഈ സംഭവത്തെ ലാഘവത്തോടെ എടുക്കാതെ, അവിടെ കായികമായി പ്രതികരിക്കാതെ പ്രശ്നം രമ്യമായി പരിഹരിക്കാൻ ആയി ഹോട്ടലിന്റെ മുതലാളിയുടെ ഓഫീസ് മുറിയിൽ കയറി ചെന്ന് കാര്യങ്ങൾ വിശദീകരിക്കുകയും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കപെടുകയാണെങ്കിൽ പോലിസ് മേധാവിക്കും ജില്ലാ ഭരണകൂടത്തിനും പരാതിയായി എഴുതി നൽകുമെന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നു. എല്ലാം കേട്ടിരുന്നോ ഹോട്ടൽ ഉടമ, മേലിൽ ഇത് ആവർത്തിക്കുകയില്ല എന്നും അദ്ദേഹത്തിന്റെ സ്റ്റാഫിനെ ഈ വിഷയം പറഞ്ഞ് ധരിപ്പിക്കുകയും ചെയ്യുമെന്നും എനിക്ക് ഉണ്ടായ ദുഃഖത്തിന് മാപ്പ് പറയുകയും ചെയ്തു. നമ്മുടെ കേരളം ട്രാൻസ്‌ഗജൻഡെർ ആൻഡ് ഇന്റർ സെക്സ് പൊളിസി ഉള്ള ഒരു നാട് ആണ്. ഇവിടെ ലിംഗ ലൈംഗിക ന്യൂന പക്ഷത്തിനു വേണ്ടി ധരാളം പുരോഗമനപരമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഈ ഇടയാണ് രണ്ട് ലെസ്ബിയൻ പെൺകുട്ടികളുടെ വിഷയത്തിൽ ഹൈ കോർട്ട് ക്രിയാത്മകമായ ഇടപെടൽ നടത്തുകയും അത് സമൂഹത്തിനു വലിയ ഒരു സന്ദേശം നൽകുകയും ചെയ്തിരുന്നു. സ്വഭാവികമായിട്ടും പൊതു ഇടങ്ങളിൽ ആണും പെണ്ണും അല്ലാത്ത മനുഷ്യർ ദൃശ്യമാകുമ്പോൾ അവരെ പരിഹസിച്ചു, കളിയാക്കി, വേദനിപ്പിച്ച് അരികുവത്കരിക്കുകയല്ല മറിച്ച്, അവരെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരാൻ ഇവിടെ ഉള്ള ഭരണകൂടങ്ങൾ കൃത്യമായി ഇടപെടേണ്ടതുണ്ട്. ഭാഷ കൊണ്ട് ഏറെ മുറിവേറ്റവരാണ് ഞങ്ങൾ. എന്നിട്ടും സ്വന്തമായ ഇടങ്ങൾ നേടിയെടുക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. പക്ഷെ കുടുംബത്തോടൊപ്പം പൊതുഇടങ്ങളിൽ, പ്രത്യേകിച്ച് തുണികടകളിൽ, ഹോട്ടലുകളിൽ ആശുപത്രികളിൽ പൊതു നിരത്തിൽ എന്തിന് ഏറെ പറയുന്നു ബാങ്കിൽ പോകുമ്പോൾ തുറിച്ചുനോക്കുന്ന ചുണ്ടിക്കാട്ടി പരിഹസിക്കുന്ന ഉദ്യോഗസ്ഥർ അടക്കം സംജാതമായ ഒരു സമൂഹമാണ് നമ്മുടേത്. ഇന്ത്യയിൽ തന്നെ ട്രാൻസ്‌ജെൻഡർ സമൂഹത്തിനു വേണ്ടി ഒരു ആക്ട് പാസായിട്ടുണ്ട്. അതുപ്രകാരം എല്ലാ സംസ്ഥാനങ്ങളിലും ട്രാൻസ്‌ജൻഡർ ആക്ട് വരാൻ ഇരിക്കെ നമ്മുടെ സമൂഹത്തെ കൂടുതൽ ശക്തീകരിക്കുകയും അതോടൊപ്പം എല്ലാ വിഭാഗത്തിൽ പെട്ട മനുഷ്യരെയും ഉൾകൊള്ളുന്ന വിധത്തിലുള്ള ഒരു സാമൂഹിക സാഹചര്യം വളർത്തിയെടുക്കുന്നതിൽ എല്ലാവർക്കും ഒരു പോലെ പങ്കുണ്ട്. ഇതിനായി കൂടുതൽ ബോധവത്കരണ പരിപാടികൾ നടത്തുകയും അതിൽ ഇത്തരം വ്യാപാരി വ്യവസായി സംഘടനകൾക്ക് മുൻതൂക്കം നൽകുകയും ചെയ്യണം" LNV മാഗസിനോട് വിജയരാജമല്ലിക പ്രതികരിച്ചു.
വിജയരാജമല്ലികയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
"ആ കാര്യം മുഖത്ത് നോക്കി പറഞ്ഞു"
തൃശൂർ കെ എസ് ആർ ടി സി പരിസരത്ത് സ്വാദേറിയ മട്ടൻ സൂപ്പും, ചിക്കൻ ബിരിയാണിയുമൊക്കെ ലഭിക്കുന്ന ഒരു പ്രസിദ്ധമായ ഹോട്ടലിൽനിന്നും ഉണ്ടായ വേദനിപ്പിക്കുന്ന അനുഭത്തെ പറ്റി മുമ്പൊരിക്കൽ സൂചിപ്പിച്ചിരുന്നുവല്ലോ. ഇന്നും അതേ ഹോട്ടലിൽനിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത അനുഭവമുണ്ടായി. ഒന്നും നോക്കിയില്ല മുതലാളിയുടെ ക്യാബിനിലേക്ക് ചെന്ന് ആ മനുഷ്യന്റെ മുഖത്ത് നോക്കി തന്നെ കാര്യം അവതരിപ്പിച്ചു,
"നിങ്ങളുടെ ഹോട്ടലിലെ ബിരിയാണിക്ക് നല്ല സ്വാദ് ഉള്ളതുകൊണ്ട് മാത്രമാണ് ഇവിടെതന്നെ അത് കഴിക്കാൻ വരുന്നത്. എന്നാൽ നിങ്ങളുടെ നീല ടി ഷർട്ട് ധരിച്ച സ്റ്റാഫ് എന്നേ പലപ്പോഴും പരിഹസിക്കുകയും, എന്നേ കാണുമ്പോൾ അടക്കം പറഞ്ഞു ചിരിക്കുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഞാനൊരു ട്രാൻസ്ജെൻഡറാണ്. ഒരു ഹോട്ടൽ ആകുമ്പോൾ വ്യത്യസ്തരായ മനുഷ്യർ ഭക്ഷണം കഴിക്കാൻ വരും. ഇനിയും നിങ്ങളുടെ സ്റ്റാഫ് ഇത് ആവർത്തിച്ചാൽ ഞാൻ ജില്ലാ പോലീസ് മേധാവിക്ക് പരാതി കൊടുക്കുകയും ജില്ലാ ഭരണകൂടത്തെ ബോധിപ്പിക്കുകയും ചെയ്യും". എല്ലാം കേട്ടിരുന്ന മുതലാളി അനിവാര്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് അറിയിക്കുയും മാപ്പ് പറയുകയും ചെയ്തു.
ഹോട്ടലുകൾ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമല്ല LGBTIA+മനുഷ്യർക്കും കൂടി സ്വീകാര്യത ഉറപ്പാക്കേണ്ടതുണ്ട്. ഞങ്ങൾ വരുന്നത് വിശക്കുമ്പോൾ ഭക്ഷണം കഴിക്കാനാണ്, അല്ലാതെ നളച്ചരിതം കഥകളി കാണാനല്ല.