പവിത്ര
തുഷാര
തീവണ്ടിയുടെ ജനലോരം ചേർന്ന സീറ്റിൽ ചാരിയിരുന്നു പുറത്തേയ്ക്ക് നോക്കിയിരിക്കുകയായിരുന്നു നരേന്ദ്രൻ . പെട്ടെന്ന് മൊബൈൽ ബെല്ലടിച്ചു. നോക്കിയപ്പോൾ വീട്ടിൽ നിന്നുള്ള വിളിയാണ്. അൽപ നേരം സംസാരിച്ചശേഷമവൻ കാൾ കട്ടു ചെയ്തു. രാവിലെ കയറിയതാണ്.
നല്ലവിശപ്പുണ്ട്. ട്രയിൻ എറണാകുളം എത്തിയിട്ട് എന്തെങ്കിലും ഭക്ഷണം വാങ്ങണം നരേന്ദ്രൻ വീണ്ടും പുറംകാഴ്ചകളിലേയ്ക്ക് കണ്ണു നട്ടു.
മൂകാംബികയിലേയ്ക്കാണ് ഈ യാത്ര. ഇടയ്ക്കിടെ ഇത്തരം യാത്രകൾ പതിവായതു കൊണ്ടു തന്നെ മിക്കവാറും ആരും കൂടെ ഉണ്ടാകാറില്ല. അല്ലെങ്കിലും നരേന്ദ്രന് തനിച്ചുള്ള യാത്രകളാണ് ഏറെ ഇഷ്ടവും. ട്രയിൻ എറണാകുളമെത്തിയ ഉടൻ നരേന്ദ്രൻ പ്ലാറ്റ്ഫോമിൽ ഇറങ്ങി ഭക്ഷണം വാങ്ങി തിരികെ കയറി. വണ്ടി നീങ്ങിത്തുടങ്ങിയതും നരേന്ദ്രൻ ഭക്ഷണം കഴിച്ചു തുടങ്ങി . അതിനുശേഷം അൽപസമയം നരേന്ദ്രൻ ട്രയിനിന്റെ വാതിലിൽ വന്നു പുറത്തേയ്ക്ക് നോക്കി നിന്നു. തിരികെ എത്തിയപ്പോൾ നരേന്ദ്രന്റെ സീറ്റിന് എതിർ വശത്തായി സുന്ദരിയായ ഒരു യുവതി ഇരിപ്പുണ്ടായിരുന്നു.
'ഹായ് നരേൻ'
വിളി കേട്ട നരേന്ദ്രൻ ആ യുവതിയ്ക്ക് നേരെ നോക്കി. അവന്റെ മിഴികൾ വിടർന്നു. പവിത്രയല്ലേ ഇത്.
'എന്താടോ മിഴിച്ചു നോക്കുന്നത്. മനസ്സിലായില്ലേ.' ?
അവളുടെ ചോദ്യത്തിനു മറുപടിയായ് അമ്പരപ്പു വിടാതെ അവൻ മറു ചോദ്യമിട്ടു.
'പവിത്രാ .. നീ .. നീയെന്താ ഇവിടെ..' ?
'എന്താ എനിക്ക് ട്രയിനിൽ കയറാൻ പാടില്ലാന്നുണ്ടോ' ?
അവൾ കുസൃതിയോടെ ചോദിച്ചു.
'അല്ല പെട്ടെന്നു കണ്ടപ്പോൾ ചോദിച്ചു പോയതാണ്. ഒരു പാട് നാളായില്ലേ കണ്ടിട്ട്. അതാ ..'
'ഉം..' അവന്റെ മറുപടി കേട്ട് അവൾ ചിരിച്ചുകൊണ്ട് മൂളി.
'നീയെങ്ങോട്ടാ പവിത്രാ .. സുഖമല്ലേ നിനക്ക് ' ? അവൻ ചോദിച്ചു.
' എല്ലാം പറയാം മാഷെ. ഇനി കുറച്ചു സമയം ഞാനിതിനുള്ളിൽ ഉണ്ടാകും.' അവൾ വീണ്ടും ചിരിച്ചു.
നരേന്ദ്രൻ അവളെത്തന്നെ നോക്കുകയായിരുന്നു വിടർന്ന ചിരിയും തിളങ്ങുന്ന കണ്ണുകളും . മുഖത്ത് ഒരു കണ്ണടയും പുതിയ ഹെയർ സ്റ്റൈലുമല്ലാതെ യാതൊരു മാറ്റവുമില്ല.
'എന്താടോ നോക്കുന്നത്. മുൻപ് കണ്ടിട്ടില്ലാത്ത പോലെ .' ?
പവിത്രയുടെ ചോദ്യം കേട്ടപ്പോൾ അവൻ ജാള്യതയോടെ ചിരിച്ചു.
'ഏയ് ഒന്നുമില്ല..ഞാൻ വെറുതെ ..'
'എന്തൊക്കെയുണ്ട് നരേൻ വിശേഷങ്ങൾ . പറയൂ .. എങ്ങോട്ടേയ്ക്കാ ദേശാടനം.' ? അവൾ സീറ്റിൽ ചമ്രം പടിഞ്ഞിരുന്നുകൊണ്ട് അവനെ നോക്കി.
'ഓ പ്രത്യേകിച്ചു വിശേഷങ്ങൾ ഒന്നുമില്ല. സുഖമായിട്ടിരിക്കുന്നു. മൂകാംബികാദേവിയെ തൊഴാൻ പോകുന്ന വഴിയാ. എന്തൊക്കെയാ നിന്റെ വിശേഷങ്ങൾ പവിത്രാ ..' ?
'ഉം.. പറയാം.. ഞാനും ഈശ്വരസന്നിധിയിലേക്കുള്ള യാത്രയിലാ നരേൻ . നീ ബൈന്ദൂർ ഇറങ്ങിയതിനു ശേഷം ഞാനുമിറങ്ങും.'
നരേന്ദ്രന്റെ മുഖത്തെ അമ്പരപ്പ് അപ്പോഴും വിട്ടിരുന്നില്ല.
' നീ തനിച്ചാണോ പവിത്രാ ..' ? നരേന്ദ്രനത് ചോദിച്ചതും അവളുടെ മുഖത്തെ ചിരിമാഞ്ഞു. അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കി. പിന്നെ മെല്ലെ പറഞ്ഞു.
'അതെ തനിച്ചാ ..അല്ലെങ്കിലും ഞാനെന്നും തനിച്ചായിരുന്നല്ലോ ..' ഉത്തരമില്ലാതെ നരേന്ദ്രനിരിക്കെ അവൾ വീണ്ടും പറഞ്ഞു.
'നീയെന്നിൽ നിന്നും അകന്ന അന്നുമുതൽ ഞാൻ തനിച്ചാടോ. നിനക്ക് പകരം മറ്റൊരാളെ കാണാൻ കഴിയാത്തതു കൊണ്ടുതന്നെ ഞാനിന്നും ഏകയാണ്..'
അവർക്കിടയിൽ മൗനം കനത്തു. പഴയ ഓർമ്മകളിലേയ്ക്ക് രണ്ടുപേരുടെയും മനസ്സ് എത്തിനോക്കാൻ തുടങ്ങി. ട്രയിൻ വേഗതയാർന്ന് ഓടിക്കൊണ്ടേയിരുന്നു. പുറം കാഴ്ചകളിലേയ്ക്ക് ഇരുൾ പടർന്നു തുടങ്ങി. കുറച്ചു സമയം കഴിഞ്ഞ് നരേന്ദ്രനവളോട് ഭക്ഷണം കഴിക്കുന്നില്ലേ എന്നന്വേഷിച്ചു.
'വേണ്ട നരേൻ . എനിക്ക് വിശപ്പില്ല.' എന്നു പറഞ്ഞവൾ ഒഴിഞ്ഞുമാറി.
' പവിത്രാ .. ശരിക്കും നിന്നെ കണ്ടപ്പോൾ ഞാൻ അതിശയിച്ചു പോയ് കേട്ടോ. എത്രയോ നാളുകൾക്ക് ശേഷമാടോ ...
നമുക്കീ യാത്ര ഒരുമിച്ച് പൊയ്ക്കൂടെ. താനും വാ മൂകാംബികയ്ക്ക്. തൊഴുതു കുടജാദ്രിയിലും പോയി പിന്നെ മുരുഡേശ്വറിലും പോയിട്ടു മടങ്ങാം.'
അവൾ മറുപടി ഒന്നും പറഞ്ഞില്ല.
'ഒരു പാടു നാളുകൾക്കുശേഷമാണ് ഇങ്ങനെ ഒരുമിച്ച് .. അതുകൊണ്ട് ഒരാഗ്രഹം പറഞ്ഞതാ കേട്ടോ..'
അവൾ നിശബ്ദയായിരുന്നു കേട്ടു. അൽപം കഴിഞ്ഞവൾ വിളിച്ചു.
' നരേൻ'
' എന്താ പവിത്രാ'
' നീയെന്താ നരേൻ എന്നെയന്ന് ഉപേക്ഷിച്ചു കളഞ്ഞത്. നിനക്കെന്നെ
ഒരുപാട് ഇഷ്ടമായിരുന്നിട്ടും.'
അവന്റെ മുഖം കുനിഞ്ഞു.
' പേടിയായിരുന്നു പവിത്ര എനിക്ക്. നിനക്കറിയാമായിരുന്നല്ലോ കാര്യങ്ങൾ . ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നല്ലോ കുറച്ചൊക്കെ .'
അവൾ നഖം കടിച്ച് മിണ്ടാതെയിരുന്നു. അൽപം കഴിഞ്ഞ് പഴയ പ്രസരിപ്പോടെ അവൾ അവനോട് സംസാരിക്കാൻ തുടങ്ങി. ഒരുപാടു നാളത്തെ വിശേഷങ്ങൾ.. പഴയ ഓർമ്മകൾ ഒക്കെയായി സമയം പോയത് ഇരുവരും അറിഞ്ഞതേയില്ല. ഇടയ്ക്ക് പവിത്ര സമയം നോക്കിയപ്പോൾ മൂന്നുമണിയാകാറായി.
'നരേൻ ... റെഡിയായിക്കോ. നിനക്കിറങ്ങാനുള്ള സമയം ആകുന്നു.'
അവനെഴുന്നേറ്റു അവൾക്കൊപ്പം മുഖം കഴുകി ഇറങ്ങാനുള്ള തയ്യാറെടുപ്പ് നടത്തി.
'നരേൻ'
പവിത്രയുടെ വിളി കേട്ടു നരേന്ദ്രൻ ബാഗുമായി വാതിൽക്കലേയ്ക്കു നടന്നു. മൂടൽമഞ്ഞിലെന്നവണ്ണം പവിത്ര അവിടെ നിൽപ്പുണ്ട്. ട്രയിനിന്റെ വേഗം കുറഞ്ഞിരുന്നു.
'നരേൻ .. ഞാൻ അടുത്ത സ്‌റ്റോപ്പിൽ ഇറങ്ങുന്നതേ ഉള്ളൂ. നീ തനിച്ചു പോയാൽ മതി.'
നരേന്ദ്രൻ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി.
'ഒരുവഴിയ്ക്ക് ആയതു കൊണ്ട് ഒരുമിച്ച് പൊയ്ക്കൂടെ എന്നു ചോദിച്ചതാ പവിത്രാ .'
'വേണ്ട നരേൻ. ഒരുമിക്കണം എന്നാഗ്രഹിച്ചിട്ടും ഒരുമിക്കാൻ കഴിയാതെ ഇരുവഴി പിരിഞ്ഞു പോയവരാ നമ്മൾ . ഇനിയും അങ്ങനെ തന്നെ പോകട്ടെ . പിന്നെ നിന്നോട് ഞാനൊരു കാര്യം പറഞ്ഞോട്ടെ.'
'എന്താ പവിത്രാ ..'
'നിന്റെ മോളില്ലേ നീരജ . അവൾ മിടുക്കിയാണു കേട്ടോ.'
നരേന്ദ്രൻ അത്ഭുതത്തോടെ അവളെ നോക്കി.
'നിനക്കെങ്ങനെയറിയാം എനിക്ക് മോളാണെന്നും അവളുടെ പേരുമൊക്കെ .'
'അറിയാം നരേൻ.. എനിക്ക് എല്ലാം അറിയാം.' അവൾ തുടർന്നു
'മോൾ വളർന്നു വലുതായി കല്യാണപ്രായം ഒക്കെ എത്തുമ്പോൾ; അവൾക്കൊരാളെ ഇഷ്ടമാണെന്ന് പറഞ്ഞാൽ .. പരസ്പരം ഇഷ്ടപ്പെടുന്നവരാണെങ്കിൽ നീ അതിനു തടസ്സം നിൽക്കരുത്. അവരെ തമ്മിൽ പിരിക്കരുത്. ജാതിയും മതവും പണവും പദവിയുമൊക്കെക്കൊണ്ട് അവരുടെ ജീവിതം തുലാസിൽ തൂക്കി നോക്കരുത് . ഒരുപാട് സ്നേഹിച്ചിട്ട് ഒടുവിൽ പിരിയുന്നത് പ്രാണസങ്കടമാടോ ..'
അവളുടെ സ്വരം ഇടറി.
'പവിത്രാ .. നീയെന്താ ഇങ്ങനെയൊക്കെ ..'
അവനവളുടെ മൂർദ്ധാവിൽ ഒന്നു തൊട്ടു. മഞ്ഞു പോലെ തണുത്തിരുന്നു അവളുടെ ദേഹം. ട്രയിൻ പതിയെ സ്‌റ്റേഷനിൽ എത്തി നിന്നു.
'അപ്പൊ ശരി നരേൻ .. പോയ് തൊഴുതു വരു.'
അവൾ ചിരിച്ചു കൊണ്ട് അവനുനേരെ കൈനീട്ടി. ആ കൈകളിൽ പിടിച്ചുകൊണ്ട് നരേന്ദ്രൻ പുറത്തേയ്ക്ക് ഇറങ്ങി. അവളുടെ കൈകൾക്ക് അസാധാരണമാംവിധം തണുപ്പുണ്ടായിരുന്നു.
'നരേൻ . ഈ ഏകാന്തത മടുത്തെടോ. ഞാൻ പോകുവാ . നിന്നെ വന്നൊന്നു കണ്ട് യാത്ര പറയണം എന്നുണ്ടായിരുന്നു. അതാ ഞാൻ വന്നത്. ഇനി നമ്മൾ തമ്മിൽ കാണില്ല കേട്ടോ . നീ സുഖമായിട്ട് സന്തോഷത്തോടെ ജീവിക്കണം . എനിക്കതാ ഇഷ്ടം.'
അവന്റെ കൈകളിലെ പിടിവിടാതെ അവൾ പറഞ്ഞു.
നരേന്ദ്രൻ ഒന്നും മനസ്സിലാകാത്ത പോലെ അന്തംവിട്ട് പവിത്രയെ നോക്കി.
'നീയെന്തൊക്കെയാ പവിത്രാ ഈ പറയുന്നെ.'
അവനവളുടെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി. അവളുടെ മിഴികൾ നിറഞ്ഞിരുന്നു. മറുപടി കിട്ടുന്നതിനു മുമ്പേ ദൂരെ പച്ച വെളിച്ചം തെളിഞ്ഞതിനു പിന്നാലെ തീവണ്ടി ചൂളം വിളിച്ചുകൊണ്ട് മുന്നോട്ട് നീങ്ങി . പതിയെ അവളുടെ വിരലുകൾ അവന്റെ കൈവെള്ളയിൽ നിന്നും ഊർന്നു പോയി. വാതിൽക്കൽ നിന്ന് അവൾ കൈവീശിക്കൊണ്ടേയിരുന്നു. പുലരിമഞ്ഞിന്റെ തണുപ്പിലും അവന്റെ ദേഹം വിയർത്തു. അസ്വസ്ഥമാർന്ന മനസ്സോടെ അവൻ നോക്കിനിൽക്കെ അവൾ ദൂരേയ്ക്ക് മറഞ്ഞു.
മൂകാംബികാ ദേവിയുടെ മുന്നിൽ തൊഴുതു നിൽക്കുമ്പോഴും അവന്റെ മനസ്സിൽ അകാരണമായൊരു ഭയം നിറഞ്ഞു നിന്നിരുന്നു. തിരികെ ലോഡ്ജിലെത്തിയ നരേന്ദ്രൻ വീട്ടിലേയ്ക്ക് വിളിച്ചു. സംസാരിക്കുന്നതിനിടയിൽ ഫോണിൽ മറ്റൊരു കോളു വരുന്നതായി തോന്നി. നോക്കിയപ്പോൾ സുഹൃത്ത് മുരളിയാണ്. വീണ്ടും വീണ്ടും വിളിച്ചുകൊണ്ടേയിരുന്നതിനാൽ വേഗം അവനത് അറ്റൻഡ് ചെയ്തു.
'ഹലോ മുരളീ എന്താടാ രാവിലെ' ?
'നരേൻ. നീയെവിടാ' ?
'ഞാൻ മൂകാംബികയിലാ. തൊഴുതിറങ്ങിയതേ ഉള്ളൂ. എന്താ മുരളീ..നിന്റെ ശബ്ദമെന്താ വല്ലാതെ ..'
'എടാ നമ്മുടെ പവിത്രയില്ലേ.. അവൾ മരണപ്പെട്ടു. കഴിഞ്ഞ ദിവസം .'
നരേന്ദ്രന് ചെവി അടഞ്ഞ പോലെ തോന്നി. അവൻ വിക്കി വിക്കി ചോദിച്ചു.
'നീ... നീയെന്താ മുരളീ പറഞ്ഞത്. പവിത്ര ..'
'അതേടാ . പവിത്ര മരിച്ചു. മിനിഞ്ഞാന്ന് രാത്രിയിൽ ഉറങ്ങാൻ കിടന്നതാ. രാവിലെ മുറിയിൽ മരിച്ചു കിടക്കുന്നു.
ഹാർട്ട് അറ്റാക്കാണെന്നാ പറയുന്നത്. നീ വേഗം വരൂ . നമുക്കൊന്നു പോകണ്ടേ അവിടെവരെ .'
പിന്നീട് മുരളി പറഞ്ഞതൊന്നും നരേന്ദ്രന്റെ കാതിൽ എത്തിയില്ല. അവനു ശരീരം തളരുന്ന പോലെ തോന്നി. അപ്പൊ ഇന്നു പുലർച്ചെ മൂന്നു മണിവരെ തന്റെ ഒപ്പം ഉണ്ടായിരുന്നത് പവിത്രയല്ലേ.. ദൈവമേ .. ആ അവൾ മരിച്ചെന്നോ.. നരേന്ദ്രന് വിശ്വസിക്കാൻ പറ്റുന്നില്ല. അവന്റെ കൈയിൽ നിന്നും ഫോൺ താഴെ വീണു.
' നരേൻ'
പെട്ടെന്ന് മുറിയ്ക്കുള്ളിൽ പവിത്രയുടെ വിളിയൊച്ച കേട്ടപോലെ തോന്നി നരേന്ദ്രൻ ഞെട്ടിപ്പിടഞ്ഞ് ചുറ്റും നോക്കി. മിഴികളിൽ ഇരുട്ടുകയറും പോലെ തോന്നിയപ്പോൾ അവൻ കിടക്കയിലേക്കിരുന്നു.
അവൾ അവസാനമായി യാത്ര പറയാൻ തന്നെത്തേടി വന്നു. ഈശ്വരാ അത്രയേറെ അവളെന്നെ സ്നേഹിച്ചിരുന്നുവോ . തനിച്ചായിപ്പോയ സങ്കടത്തിൽ ഒരുപാട് നൊന്തു പിടഞ്ഞായിരുന്നുവോ അവൾ പോയത്. ഇനിയൊരിക്കലും ഒന്നു കാണുവാൻ കഴിയാത്ത അത്ര അകലേയ്ക്ക് അവൾ പോയി. ശരിക്കും ഏകാന്തതയിലേയ്ക്ക്... അവന്റെ മിഴികൾ നിറഞ്ഞു കവിഞ്ഞു. അപ്പോഴും നരേൻ എന്ന പവിത്രയുടെ വിളി അവന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരുന്നു.