പിആര്‍ ജിജോയ് കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍
- വാർത്ത - ലേഖനം
തിരുവനന്തപുരം: കെആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ഡയറക്ടറായി പുണെ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് അസോസിയേറ്റ് പ്രൊഫസർ പിആർ ജിജോയിയെ നിയമിച്ചു. ചലച്ചിത്രനാടക പ്രവർത്തകനും നടനും ആയ ജിജോയ് പുണെ ഇൻസ്റ്റിറ്റിയൂട്ടിൽ ചലച്ചിത്രവിഭാഗം ഡീനിന്റെ ചുമതല വഹിച്ചുവരികയാണ്. ജാതി അധിക്ഷേപ വിവാദത്തെത്തുടർന്ന് ശങ്കർ മോഹൻ രാജിവച്ച ഒഴിവിലാണ് നിയമനം.
വിഖ്യാത ചലച്ചിത്രകാരൻ സയീദ് മിർസയെ ചെയർമാനായി നിയമിച്ചതിനു പിന്നാലെയാണ് പുതിയ ഡയറക്ടർ നിയമനം.
കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽ നിന്ന് തിയേറ്റർ ആർട്സിൽ ബിരുദം നേടിയ ജിജോയ്, പോണ്ടിച്ചേരി സർവ്വകലാശാലയിൽ നിന്ന് റാങ്കോടെ ഡ്രാമ ആൻഡ് തിയേറ്റർ ആർട്സിൽ ബിരുദാനന്തര ബിരുദവും എംഫിലും നേടിയിട്ടുണ്ട്. അമ്പത്തഞ്ച് ചലച്ചിത്രങ്ങളിലും നാല്പത് നാടകങ്ങളിലും ഇരുപത്തഞ്ച് ഹ്രസ്വചിത്രങ്ങളിലും പത്ത് സീരിയലുകളിലും വേഷമണിഞ്ഞിട്ടുണ്ട്. നാല് വൻകരകളിലായി നാന്നൂറ് അന്താരാഷ്ട്ര നാടകമേളകളിൽ അഭിനേതാവായി പങ്കാളിയായി. നാലു വർഷക്കാലം സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽ അധ്യാപകനുമായിരുന്നു.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ ജൂനിയർ ഫെല്ലോഷിപ്പും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ യുവ കലാകാര സ്കോളർഷിപ്പും നേടിയിട്ടുള്ള ജിജോയ് 2014 മുതൽ എഫ്.ടി.ഐ.ഐ അധ്യാപകനാണ്. ഇന്ത്യക്കകത്തും പശ്ചിമേഷ്യൻ രാഷ്ട്രങ്ങളിലും അഭിനയ ശില്പശാലകൾ നയിച്ചതടക്കം അന്താരാഷ്ട്രതലത്തിൽ പ്രവൃത്തിപരിചയമുള്ള ജിജോയിയുടെ നിയമനം കെ ആർ നാരായണൻ ഇൻസ്റ്റിറ്റിയൂട്ടിനും ചലച്ചിത്രപഠിതാക്കൾക്കും മുതൽക്കൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു.