സംവിധായകൻ സിദ്ദിഖ് അന്തരിച്ചു.
- വാർത്ത - ലേഖനം
കൊച്ചി: ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അദ്ദേഹത്തിനു 69 വയസായിരുന്നു.
ന്യുമോണിയയും കരൾ രോഗ ബാധയേയും തുടർന്നു ചികിത്സയിലായിരുന്നു അദ്ദേഹം. അസുഖം കുറഞ്ഞു വരുന്നതിനിടെ തിങ്കളാഴ്ച മൂന്ന് മണിയോടെ ഹൃദയാഘാതമുണ്ടായി.
രാത്രി 9.15ഓടെയാണ് മരണം സ്ഥിരീകരിച്ചത്. നാളെ രാവിലെ 9 മണിമുതൽ 12 മണിവരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരം ആറു മണിയോടെ എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഖബറടക്കും.
ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്നു അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ചു വിലയിരുത്തലുകൾ നടത്തിയിരുന്നു. എാ സപ്പോർട്ടിലാണ് ജീവൻ നിലനിർത്തിയിരുന്നത്.
1989ൽ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കു എത്തിയ സിദ്ദിഖ് തിരകഥാകൃത്ത്, നടൻ, നിർമാതാവ്, എന്നീ നിലകളിലും സജീവമായിരുന്നു. 1956ൽ എറണാകുളം കലൂർ ചർച്ച് റോഡിൽ സൈനബാസിൽ ഇസ്മയിൽ റാവുത്തരുടെയും സൈനബയുടെയും മകനായാണ് സിദ്ദിഖ് ജനിച്ചത്.
കലൂർ ഗവ. ഹൈസ്കൂൾ, കളമശേരി സെന്റ് പോൾസ് കോളജ്, മഹാരാജാസ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഭാര്യ: സജിത. മക്കൾ: സൗമ്യ, സാറ, സുകൂൺ.
1983ൽ പ്രശസ്ത സംവിധായകനായ ഫാസിലിന്റെ അസിസ്റ്റന്റ് ആയാണ് സിദ്ദിഖ് സിനിമാ രംഗത്തേക്കു വന്നത്. കൊച്ചിൻ കലാഭവനിൽ അംഗമായിരുന്ന സിദ്ദിഖിനെയും ലാലിനെയും ഫാസിലാണ് കണ്ടെത്തി സിനിമയിലേക്ക് എത്തിക്കുന്നത്. ആറ് വർഷങ്ങൾക്കു ശേഷം സിദ്ദിഖും ലാലും കൈകോർത്തതോടെ മലയാള സിനിമയിൽ ജനപ്രിയമായ കുറേയേറെ ചിത്രങ്ങൾ പിറന്നു. വർഷങ്ങൾക്കുശേഷം കൂട്ടുകെട്ടു പിരിഞ്ഞെങ്കിലും സിദ്ദിഖ് സംവിധാന രംഗത്തുതന്നെ തുടർന്നു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളും സംവിധാനം ചെയ്തു.
റാംജി റാവു സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല, ഹിറ്റ്ലർ, ഫ്രണ്ട്സ്, ക്രോണിക് ബാച്ചർ, ബോഡി ഗാർഡ്, കാവലൻ, ലേഡീസ് ആൻഡ് ജെന്റിൽമെൻ, ഭാസ്കർ ദ് റാസ്കൽ, ഫുക്രി, ബിഗ് ബ്രദർ തുടങ്ങിയവയാണു പ്രധാന ചിത്രങ്ങൾ. നിരവധി ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കുകയും ചെയ്തു. ചില സിനിമകളിൽ അദ്ദേഹം അഭിനേതാവുമായി. വിവിധ ടിവി പരിപാടികളുടെ അവതാരകനുമായിരുന്നു.