തൃശ്ശൂർ ജില്ലയുടെ നാടക വിശേഷങ്ങൾ - ഭാഗം 4
- ലേഖനം
ചാക്കോ ഡി അന്തിക്കാടിന്റെ നാടക വർത്തമാനങ്ങൾ (ലക്കം 15)
ഗ്രാമീണ നാടകവേദി എന്ന 'ജനകീയ ജൈവ അഭിനയ കലാരംഗം' വലിയ നാടകങ്ങളിലൂടെയും, ഏകാങ്ക നാടകങ്ങളിലൂടെയും അതിന്റെ ഗ്രാമീണ 'വസന്തകാലം' ആഘോഷിച്ചത് 1975-2000 (25 വർഷം) കാലഘട്ടത്തിലാണ് എന്ന് സാമാന്യമായി പറയാം.
മനുഷ്യന്റെ ആത്മസമർപ്പണത്തിൽ ദൈനംദിന രാഷ്ട്രീയ പ്രവർത്തനംപോലെ കലാ-സാംസ്‌കാരിക പ്രവർത്തനവും ഉൾപ്പെട്ടിരിക്കണം എന്ന ചിന്ത, മനുഷ്യനെ കൂടുതൽ പൂർണ്ണനാക്കുന്നുണ്ട് എന്ന തിരിച്ചറിവായിരിക്കണം അതിനു കാരണം. അതേ സമയം, കലാ-സാംസ്‌കാരിക പ്രവർത്തനം ഇല്ലാതെ ഒരു പാർലമെന്ററി സിസ്റ്റത്തിൽ സാധാരണ ജീവിതം മുന്നോട്ട് പൊയ്ക്കോളും എന്ന ചിന്ത ഭരിയ്ക്കുമ്പോൾ,
പൊതുവെ കലാ-സാംസ്‌ക്കാരിക മണ്ഡലത്തിൽ ഒരു അലസത പിടികൂടും.
ഒരു ജനത മെല്ലെ മെല്ലെ ഉപഭോഗ സംസ്ക്കാരത്തിനടിമയായി മാറുന്നു എന്നതിന്റെ ലക്ഷണമായി ഇതിനെ കാണണം. വ്യവസ്ഥിതി മുതലാളിത്ത സംസ്ക്കാരത്തിലേയ്ക്ക് അറിയാതെ വഴങ്ങിക്കൊടുക്കുന്നു എന്നതിന്റെ പരിണാമമായി ഈ നിഷ്‌ക്രിയത്വത്തെ തിരിച്ചറിഞ്ഞവർ ഒരിക്കലും അടങ്ങിയിരിക്കില്ല. മുതലാളിത്ത വ്യവസ്ഥിതി അതിന്റെ അതിജീവനത്തിനായി വെറും രസികൻ - വളിപ്പ് - വിഴുപ്പ് കലാ- സാംസ്‌ക്കാരിക പരിപാടികൾ, പാരഡി തമാശപ്പാട്ടുകൾ, ആരേയും നോവിക്കാത്ത കോമഡികൾ, സ്കിറ്റുകൾ ഒക്കെ സ്പോൺസർ ചെയ്തുകൊണ്ടിരിക്കും.
അതിനൊക്കെ നല്ല മാർക്കറ്റ് വാല്യു പ്രചരിപ്പിക്കുകയും ചെയ്യും. കച്ചവട മാധ്യമങ്ങൾ അതിന് അമിത പ്രാധാന്യം കൊടുക്കുകയും ചെയ്യും.
ഒരിക്കലും അത് ആരേയും ചോദ്യം ചെയ്യാൻ പഠിപ്പിക്കില്ല.
നാടകം എന്ന, ജനങ്ങളെ ചോദ്യം ചെയ്യാൻ പഠിപ്പിക്കുന്ന 'വിപ്ലവ-റിബൽ' മാധ്യമത്തെ ഒരിക്കലും മുതലാളിത്ത മേലാളന്മാർ അറിഞ്ഞു പ്രോത്സാഹിപ്പിക്കില്ല. പക്ഷേ, അവർ 'ബദൽ അജണ്ടകൾ' ഒരുക്കും. അതിൽ നാടകത്തിന്റെ വളർച്ചയ്ക്കായി പ്രോത്സാഹനം കൊടുക്കുന്നുണ്ട് എന്ന വ്യാജബോധം സൃഷ്ടിക്കും. അതിന് ധാരാളം ദേശീയ - അന്തർദേശീയ മത്സരങ്ങൾക്കായി ലക്ഷങ്ങൾ അവർ ഒഴുക്കും.
പക്ഷേ, അതൊന്നും സമകാലിക ജീവിതത്തിന്റെ വൈരുധ്യങ്ങൾ പുറത്തുകൊണ്ടുവരുന്ന, സമൂഹത്തെ സ്വയം ചോദ്യങ്ങൾ ഉയർത്താൻ പഠിപ്പിക്കുന്ന നാടകങ്ങൾ സൃഷ്ടിക്കാനായിരിക്കില്ല! പകരം, ലോക സാഹിത്യത്തിന്റെ, ഭൂതകാലത്തിന്റെ മഹത്വം കൊട്ടിഘോഷിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുക്കാൻ പഠിപ്പിക്കുക എന്ന രഹസ്യ അജണ്ടയായിരിക്കും മുന്നോട്ട് വെയ്ക്കുക!
ഒരിക്കലും ഒരു ചൂഷണ സംസ്ക്കാരത്തെ എതിർക്കാൻ ഒരു ജനതയെ പഠിപ്പിക്കാൻ കഴിയാത്തവിധം, എന്നാൽ
എന്തോ 'മഹത്തായ കർമ്മം' ചെയ്യുകയാണെന്ന കപട ബോധത്തിൽ വിരാജിക്കുന്ന ഒരവസ്ഥ ഭരിക്കുകയും ചെയ്യും.
പൊതുവെ 1975-2000 കാലഘട്ടത്തിലെ ഗ്രാമീണ നാടക സംരംഭങ്ങളിൽ മനുഷ്യന്റെ സമരചരിത്രം-വിപ്ലവോർജ്ജം തുറന്നു കാണിക്കുന്ന ധാരാളം നാടകങ്ങൾ സംഭവിച്ചത്, അന്നെല്ലാം, അടിയന്തരാവസ്ഥാ വിരുദ്ധ, എന്നാൽ ജനാധിപത്യ മൂല്യബോധത്തിന്റെ പ്രതീക്ഷയുടെ പൂമരങ്ങൾ എല്ലായിടത്തും ദർശിക്കുന്ന, സോഷ്യലിസ്റ്റ് സ്വപ്നം, കലാ-സാംസ്‌ക്കാരിക മണ്ഡലത്തിൽ നെടുനായകത്വം പുലർത്തിയിരുന്നു എന്നതായിരുന്നു കാരണം.
മനുഷ്യന്റെ സ്വയം നിർമ്മിതിയിൽ ചുമ്മാ വോട്ട് ചെയ്യുന്നതിനപ്പുറം ഒരു സമാന്തര ചരിത്രം സൃഷ്ടിക്കണം എന്ന മോഹമുള്ളവർക്ക് പെട്ടെന്ന് എടുത്തു പ്രയോഗിക്കാൻ നാടകം എന്ന മാധ്യമം ഒരുങ്ങി നിൽക്കുകയാണല്ലോ! ഈ മാധ്യമത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വിളിച്ചു കൂവുന്നതിൽ കേരളത്തിന്റെ നവോത്ഥാന - പുരോഗമന ഇടത് ബോധത്തിന്റ ഇടപെടൽ ആർക്കും നിഷേധിക്കാനാവാത്ത സത്യമാണ്!
പിന്നീട് അത്, നാടക സംഘാടനം നടന്നില്ലെങ്കിലും, രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രസംഗത്തിലൂടെ, ലഘുലേഖ വിതരണത്തിലൂടെ, കേവലം വോട്ടു ചെയ്യലിലൂടെ മാത്രം നടപ്പാക്കേണ്ട പരിപാടിയാണ് എന്ന തെറ്റിദ്ധാരണ പരത്താൻ ഒരു മുതലാളിത്ത വ്യവസ്ഥിതിക്ക് കഴിഞ്ഞു എന്നതും മനസ്സിലാക്കണം. ഇതിൽനിന്ന് ഇടത് ബഹുജന പ്രസ്ഥാനങ്ങൾക്ക്, പ്രദേശിക നേതൃത്വങ്ങൾക്ക്, കൈകഴുകി രക്ഷപ്പെടാനും കഴിയില്ല!?.
തീർച്ചയായും കഴിഞ്ഞ കുറേ വർഷങ്ങളായി, ഫാസ്സിസ്റ്റ് മേൽക്കോയ്മയുടെ കാലഘട്ടത്തിൽ, വർഗ്ഗീയ-വംശീയ ശക്തികൾ, ലോക മുതലാളിത്തവുമായി രഹസ്യദ്ധാരണയിലൂടെ, അവരുടെ പിന്തിരിപ്പൻ അജണ്ടകൾ പരസ്യം ചെയ്തിരുന്നു എന്നത്, ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതായത് എന്നൊക്കെ വിപ്ലവബോധം നിരുത്തരവാദപരമായി ചരിത്രം മറന്ന് പുറകോട്ട് സഞ്ചരിക്കുന്നുവോ, നിസ്സഹായത പുലർത്തുന്നുവോ, അന്നൊക്കെ യാഥാസ്ഥിതിക-പ്രതിവിപ്ലവ ബോധം പിന്തിരിപ്പൻ ചരിത്ര നിർമ്മിതിക്കായി മുന്നോട്ട് സഞ്ചരിയ്ക്കും!...
അപ്പോൾ എല്ലാ അന്ധവിശ്വാസങ്ങളും ഭരിക്കാൻ തുടങ്ങും!
സമൂഹത്തിന്റെ യഥാർത്ഥ യുക്തിബോധം, പുരോഗമന ചിന്തകൾ അട്ടിമറിയ്ക്കപ്പെടുകയോ, മുതലാളിത്ത അജണ്ടകളെ ന്യായീകരിക്കുന്ന അവസ്ഥയിലേയ്ക്ക് തലകുത്തി വീഴുകയോ ചെയ്യും! അന്തിമ വിശകലനത്തിൽ ഇതെല്ലാം ഇടത് വിരുദ്ധ-കമ്മ്യുണിസ്റ്റ് വിരുദ്ധ അജണ്ടയുടെ പഴയ കുപ്പിയിലെ പുതിയ വീഞ്ഞാണ് എന്ന് ആരും തിരിച്ചറിഞ്ഞില്ലെങ്കിലും, ജനകീയ നാടകക്കാരെങ്കിലും തിരിച്ചറിയുന്നുണ്ടോ?- എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം!
അങ്ങനെ തിരിച്ചറിഞ്ഞകാലത്ത് തൃശ്ശൂർ ജില്ലയിലെ ചില നാടക സമിതികൾ, അവരുടെ ലോക വിപ്ലവബോധത്തിന്റെ ഉൾക്കരുത്തിൽ ധാരാളം നാടകങ്ങൾക്ക് വേദിയൊരുക്കിയതിന്റെ, ചില ഉദാഹരണങ്ങൾ കഴിഞ്ഞ മൂന്ന് ഭാഗങ്ങളിൽ വിശദീകരിച്ചിരുന്നു. അതിൽ ചേർപ്പ് 'നാട്ടരങ്ങി'ന്റെ പ്രധാന മൂന്ന് നാടക സംരംഭങ്ങൾ വിട്ടുപോയത് ഇവിടെ പൂരിപ്പിക്കുന്നു...
1995ൽ ഡോ.രാമചന്ദ്രൻ മൊകേരിയടക്കം കേരളത്തിലെ പ്രധാന നടീനടന്മാർ അഭിനയിച്ച "മൃതഭാരതം" എന്ന നാടക പ്രൊജക്റ്റായിരുന്നു ഒന്ന്.
നാഷണൽ സ്കൂൾ ഓഫ് ഡ്രാമ കഴിഞ്ഞ തൃശ്ശൂർ സ്വദേശി കെ.കെ. രാജൻ (ഒരു വർഷം മുൻപ് കൊറോണ അദ്ദേഹത്തിന്റെ ജീവൻ കവർന്നു! ) സംവിധാനം ചെയ്ത, രണ്ടര മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിന്റെ രചന പാലക്കാട്-ചിറ്റൂരുള്ള രവിശങ്കർ എന്ന കവിയും, നിരൂപകനും, വിവർത്തകനുമായ ബുദ്ധിജീവിയായിരുന്നു.
മിത്തും യാഥാർഥ്യവും തമ്മിലുള്ള വൈരുധ്യങ്ങളെ, സംഘർഷങ്ങളെ തുറന്നു കാണിക്കുന്ന ഈ നാടകത്തിന്റെ അവതരണം, ഫ്രാൻസിലെ 'അവിഞ്ഞോർ' ഫെസ്റ്റ് ലക്ഷ്യം വെച്ചായിരുന്നു രൂപപ്പെട്ടത്. അതുകൊണ്ടുതന്നെ അവതരണത്തിൽ ആവശ്യമായ രാഷ്ട്രീയ ജാഗ്രത പാലിക്കാതെ, 'ഫോമി'ലുള്ള അമിത പ്രാധാന്യത്തിൽ കുരുങ്ങി, മികച്ച സമകാലിക രാഷ്ട്രീയ സംവാദം അഴിച്ചു വിടാതെ, ഒറ്റ അവതരണത്തോടെ അവസാനിച്ചു.
ഗ്രാമങ്ങളിലെ ഊർജ്ജം വിദേശ യാത്രാസ്വപ്നത്തിൽ കുടുങ്ങി, യഥാർത്ഥ നാടക സംരംഭങ്ങളെ മറന്ന്, അരാഷ്ട്രീയവൽക്കരണ ചതുപ്പിലേക്ക് മുങ്ങിത്താഴുന്നത് ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത്, നിലവിലെ ചൂഷണവ്യവസ്ഥിതിയായിരിക്കും!
ഈ സമയത്ത്, ഞാനടക്കം നാട്ടരങ്ങിനോട് വിയോജിപ്പ് രേഖപ്പെടുത്തി, പ്രിയൻ വല്ലച്ചിറ (ഇന്നത്തെ പ്രിയനന്ദനൻ) സംഘടിപ്പിച്ച 'പ്രേക്ഷാഗൃഹം' നാടകമായ, ബഷീറിന്റെ 'പ്രേമലേഖനം' പദ്ധതിയുമായി സഹകരിച്ചു.
ആ നാടകം കണ്ണൂർവരെ യാത്ര ചെയ്തപ്പോൾ, ഇന്ന് PART-ONO Films ഏട്ടാമത് ഭരത് പി.ജെ. സ്മാരക അഭിനയ പ്രതിഭാ അവാർഡ്-2021 കരസ്ഥമാക്കിയ ബാബു അന്നൂരിന്റെ 'നാടക വീട്', 1998 മുതൽ 'പ്രേമലേഖനം' ഏറ്റെടുക്കുകയും, കേരളത്തിലും, പുറത്തുമായി നിരവധി അവതരണങ്ങൾ പൂർത്തീകരിക്കുകയും ചെയ്തത്, മറ്റൊരു ചരിത്രം.
ചേർപ്പിലെ വിവിധ കലാസമിതികളുടെ കൂട്ടായ്മയെ കൂട്ടിയിണക്കി കെ.കെ.രാജൻ ഒരു വലിയ നാടകത്തെ പാരീസിൽ കൊണ്ടുപോയി 'മാർക്കറ്റ്' ചെയ്യാൻ നോക്കി പരാജയപ്പെട്ടപ്പോൾ, ചേർപ്പ് നാട്ടരങ്ങ് മറ്റൊരു തിരിച്ചറിവിലേയ്ക്ക് ഉണർന്നു.
അതുവരെയുണ്ടായിരുന്ന രാഷ്ട്രീയ തിരിച്ചറിവിൽ വിള്ളൽ സംഭവിച്ചോ? എന്ന ചിന്ത.
ഞാനൊക്കെ ചേർപ്പ് പടിഞ്ഞാട്ടുമുറിയിലെ ജീവൻ കലാവേദിയിൽ ജൂലിയസ് ഫ്യൂച്ചിക്കിന്റെ ജയിൽ ഡയറി "കൊലമരത്തിൽനിന്നുള്ള കുറിപ്പുകൾ" എന്ന, ഫാസ്സിസ്റ്റ് വിരുദ്ധ വിപ്ലവ നാടകവും, തുടർന്ന് സ്വന്തം രചനയായ "ആത്മഹത്യാ മുനമ്പും", തെരുവ് തെണ്ടികളുടെ കഥ പറയുന്ന, ഒരുപാട് അവാർഡുകൾ കരസ്ഥമാക്കിയ, സ്വന്തം രചനയായ "പ്രതികരണങ്ങൾ" ഒക്കെ ചെയ്തിരുന്ന കാലഘട്ടമായിരുന്നു അത്.
അതിനിടയിലാണ്, 'മൃതഭാരതം' പരീക്ഷിക്കപ്പെട്ടു പരാജയം സംഭവിച്ചത്.
തുടർന്ന് നാട്ടരങ്ങ് ദാരിയോ ഫോയുടെ "അരാജകവാദിയുടെ അപകട മരണം" അവതരിപ്പിക്കുന്നു. ഡോ. രാമചന്ദ്രൻ മൊകേരി വിവർത്തനം ചെയ്‌ത് സംവിധാനം ചെയ്യുന്നു. മികച്ച രാഷ്ട്രീയ സംവാദം അഴിച്ചു വിടുന്നു. ഭരണകൂടത്തിന്റെ കള്ളത്തരം, ക്രൂരത തുറന്നു കാണിക്കുന്ന ആ നാടകത്തിലൂടെ ചേർപ്പ് നാട്ടരങ്ങിന്റെ, തൽക്കാലം നഷ്ടപ്പെട്ട രാഷ്ട്രീയ പ്രതിഛായ തിരിച്ചു പിടിക്കുന്നു. തുടർന്ന് 'ചെഗുവേര' ( മരിയോ ഫ്രറ്റി നാടകം) ഡോ. രാമചന്ദ്രൻ മൊകേരി വിവർത്തനം ചെയ്ത്, നാട്ടരങ്ങ് പ്രസിദ്ധീകരിക്കുന്നു. ആ നാടകത്തിന്റെ ചില ഭാഗങ്ങളുടെ അവതരണം നടക്കുന്നു. പ്രിയനന്ദനൻ, ഡേവിസ് കെ.ഏ., ജോളി ചിറയത്ത്, അടക്കം പലരും അഭിനയിക്കുന്നു. ഞാനും നാട്ടരങ്ങുമായി കൂടുതൽ സാഹോദര്യം പുലർത്തുന്നു.
തുടർന്ന്, കഴിഞ്ഞ ഭാഗത്തിൽ നേരത്തെ സൂചിപ്പിച്ച പിന്ററുടെ 'വൺ ഫോർ ദ റോഡ്' (സംവിധാനം & വിവർത്തനം: പ്രൊഫ.എൻ.ജി. ഉണ്ണികൃഷ്ണൻ- കൈതാരം), കെ.ആർ.രമേഷിന്റെ 'ജനനം' അരങ്ങേറുന്നു. രമേശിന്റേത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ നാടകം! എന്നാലും മനുഷ്യന്റെ രാഷ്ട്രീയ അസ്തിത്വ പ്രതിസന്ധി വിശകലനം ചെയ്‌യുന്നുണ്ട്. ഇതിൽ പ്രശസ്ത നടൻ മനു ജോസ് പ്രധാന വേഷം ചെയ്തു.
തുടർന്ന് മാർക്സ് ഫ്രീഷിന്റെ ' 'Fire Raisers' ('തീ വെയ്പ്പുകാർ'-വിവർത്തനം: ചാക്കോ ഡി അന്തിക്കാട് . സംവിധാനം : പ്രൊഫ. എൻ. ജി. ഉണ്ണികൃഷ്ണൻ. ഇതിൽ മോഹനകൃഷ്ണൻ അങ്കമാലി, ഭാര്യ തങ്കം മോഹൻ അഭിനയിച്ചു.) അവതരിപ്പിയ്ക്കുന്നു.
ചേർപ്പിലെ ഈ നാടക രാഷ്ട്രീയ മൂവ്മെന്റ്, അന്നത്തെ കേരള ഗ്രാമീണ നാടക വേദിയുടെ 'മുന്നണിപ്പോരാളി' സംരംഭം തന്നെയായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
കാവാലത്തിന്റെ 'കാലനെത്തീനി'യുമായി,(പ്രചോദനം : തൃശ്ശൂർ റൂട്ടിന്റെ, ജോസ് ചിറമ്മലിന്റെ ' 'മുദ്രാരാക്ഷസം') 1989 മുതൽ വല്ലച്ചിറയിലെ ശശിധരൻ നടുവിൽ, മത്സരവേദികളിൽ ജൈത്രയാത്ര നടത്തിയതിന്റെ തൊട്ടുപുറകെയുള്ള 10 വർഷങ്ങളിൽ, കാവാലത്തിന്റെ 'അരാഷ്ട്രീയത'യെ മാറ്റിമറിച്ചുള്ള, 'രാഷ്ട്രീയ നാടക വേദിയെ തിരിച്ചു പിടിക്കൽ' എന്ന, തുറന്ന സംവാദത്തിന്റെ ഭാഗമായിരുന്നു നാട്ടരങ്ങിന്റെ ഈ രാഷ്ട്രീയ നാടക ഇടപെടലുകൾ!
1986-87 കാലഘട്ടത്തിൽ കോസാംബി പബ്ലിക്കേഷൻ + പുസ്തക പ്രസാധക സംഘം പ്രവർത്തനങ്ങളുടെ സഹയാത്രികനായിരുന്ന ഞാനും, 1991 മുതൽ ചേർപ്പിൽ വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയത് മുതൽ, ഈ രാഷ്ട്രീയ നാടക അവതരണങ്ങളുടെ സംവാദത്തിൽ സജീവ പങ്കാളിയിരുന്നു എന്നത് വളരെ അഭിമാനത്തോടെ തുറന്നു പറയട്ടെ!
അതിന്റെ തുടർച്ച കേരളത്തിൽ പല നാടക സമിതികളുടെയും നാടക മത്സര നാടകങ്ങളിൽ വെളിപ്പെട്ടെങ്കിലും, 2000ത്തിന് ശേഷം പൊതുവെ അരാഷ്ട്രീയവൽക്കരണംവീണ്ടും ഗ്രാമീണ ഇടത് ബോധത്തിൽ സ്വാധീനം ചെലുത്തിയതിന്റെ ഭാഗമായാണ്, ഗ്രാമീണ നാടകവേദി പുച്ഛവാദത്തിലേയ്ക്കും, നിഷ്‌ക്രിയത്വത്തിലേയ്ക്കും വഴിമാറിയത്.
ഇന്ന് അതിനെക്കുറിച്ചുള്ള വിലാപത്തിൽ അർത്ഥമില്ല. കൂടുതൽ ഗ്രാമങ്ങളിൽ കൂടുതൽ സമകാലികമായ, സാമ്പത്തിക ബാധ്യത വരുത്താത്ത, എന്നാൽ ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്തുന്ന പുതിയ രചനകളുടെ പ്രകാശനങ്ങൾ, പ്രദർശനങ്ങൾ സജീവമാക്കുക മാത്രമേ ബദൽ പരിഹാരമുള്ളൂ.
നാടകങ്ങളുടെ ഫോമിന്റെ (ഡിസൈൻ) ചരിത്രത്തിലൂടെ എത്ര മുന്നേറിയാലും ഉള്ളടക്കത്തിന്റെ (അടിത്തട്ടിലെ-ഗ്രാസ് റൂട്ട്-മൂന്നാം ലോക രാഷ്ട്രീയ മൂന്നാം കണ്ണ് ) മുന്നേറ്റമില്ലെങ്കിൽ, അതെല്ലാം മുതലാളിത്ത-കോർപ്പറെറ്റ് ചൂഷണ വ്യവസ്ഥിതിയെ,
ഫാസ്സിസ്റ്റ് ഭീഷണിയെ ഒട്ടും അലോസരപ്പെടുത്തില്ല എന്ന സത്യം ആരും മറക്കാതിരിക്കുക!
തുടർ ലക്കങ്ങളിൽ തൃശ്ശൂർ ജില്ലയിലെ മറ്റ് സജീവ നാടക സംരംഭങ്ങൾ, രാഷ്ട്രീയ നാടക വേദിയിലേക്ക് എന്തു സംഭാവന ചെയ്തു (ഗുണവും ദോഷവും) പരിശോധിക്കുന്നതായിരിക്കും! ലാൽസലാം!