പെണ്ണ്
- നാടകം
ജയൻ മേലത്ത്
സഹ പ്രവർത്തകനാൽ ക്രൂരമായി പീഡിക്കപ്പെട്ടു 42 വർഷം ജീവിതത്തിനും മരണത്തിനുമിടയിൽ സഞ്ചരിച്ച അരുണ ഷാൻബാഗ് എന്ന മാലാഖയുടെ ജീവിതത്തിൻറെ രംഗാവിഷ്കാരം. |
കറുത്ത ചായം പൂശിയ ഒരു ഇരുട്ടുമുറി.. ജാലകങ്ങൾ അടച്ചിട്ടിരിക്കുന്നു. അതിനിടയിലൂടെ ചെറിയ വെളിച്ചം കടന്നു വന്നുകൊണ്ടിരിക്കുന്നു.. ഒരു ഉയർന്ന തലത്തിൽ, ഗർഭിണി ആയ ഒരു പെണ്ണ് ചാരി ഇരിക്കുന്നു.എതിർ ഭാഗത്ത് ഉത്തരത്തിൽ തൂങ്ങി നിൽക്കുന്ന ഒരു പെൺ ശവശരീരവും ഉണ്ട്.
പേടിപ്പെടുത്തുന്ന നേർത്ത സംഗീതം..ചാരി ഇരിക്കുന്ന പെണ്ണിൻറെ ചാരെ നിന്ന് കറുപ്പണിഞ്ഞ യുവാക്കൾ മെല്ലെ ഉയർന്നുപൊങ്ങുന്നു..അവർ മെല്ലെ ശവശരീരത്തിനടുത്തേക്ക് ഒരു പ്രത്യേക ചുവടുവെപ്പുകളോടെ പോകുന്നു...ശവത്തിനെ പിച്ചിച്ചീന്താൻ തുടങ്ങുന്നു.
ചാരി ഇരിക്കുന്ന ഗർഭിണിയായ പെണ്ണ് അലമുറയിടുന്നു.
പെണ്ണ് : വേണ്ടാ . വേണ്ടാ . ..എനിക്കീ കുഞ്ഞിനെ വേണ്ടാ..എനിക്ക് പ്രസവിക്കണ്ടാ ..ഇതിനെ ഒന്ന് കൊന്നു തരുമോ...ആഹ് ....
പിറകിൽ നിന്ന് ശബ്ദങ്ങൾ. ശബ്ദത്തോടൊപ്പം വേദിയിലേക്ക് കടന്നു വരുന്ന വെളിച്ചം കൈയിൽ പിടിച്ചിരിക്കുന്ന രൂപങ്ങൾ
ഓരോ ശബ്ദത്തിനൊപ്പവും അടച്ചിട്ടിരിക്കുന്ന ഓരോ ജനൽ തുറക്കുന്നു
ശബ്ദം : 1
സ്വാതന്ത്ര്യമെനിക്കില്ലെന്നു കരയുന്ന നീ ഇന്നോളം ചിന്തിച്ചിട്ടുണ്ടോ
ആരതു കവർന്നെതെന്നും ആരതു നിഷേധിച്ചെതെന്നും ??
പെണ്ണൊച്ച അടക്കണമെന്നു പഠിപ്പിച്ച അമ്മയാണോ ?
താലിച്ചരടിൽ തളച്ചിട്ട നിൻറെ നേർ പാതിയാണോ, അതോ നിനക്കതാവില്ലെന്നു നിന്നിലുറപ്പിച്ച ചുറ്റുപാടോ..!!
അല്ല.. ഇവരാരുമല്ല..നിന്നെ ചങ്ങലയ്ക്കിട്ടത് നീ മാത്രമാണ്,
നിൻറെ ചിന്തകളാണ്...നിൻറെ അപകർഷബോധമാണ്....
(ജനൽ തുറക്കുന്നു )
ശബ്ദം : 2
ഒന്ന് ചിരിക്കാൻ , ഉള്ളുതുറന്ന് കരയാൻ , പഠിക്കാൻ.. ജീവിക്കാൻ..ഉണ്ണാൻ...ഉടുക്കാൻ.. പ്രാർത്ഥിക്കാൻ....
എന്തിനുമേതിനും നീതന്നെ മുന്നിട്ടിറങ്ങണം.... പേറ്റുനോവിന്റെ വേദനയെപ്പോലും ചെറുപുഞ്ചിരിയോടെ നേരിടുന്ന പെണ്ണ്
അവളാരെയാണ് ഭയക്കേണ്ടത്??
ശബ്ദം: 3
അവൾ ..അവൾ താഴേണ്ടത് , അത് സ്നേഹത്തിനു മുന്നിൽ മാത്രമായിരുന്നിരിക്കണം.
(ജനൽ തുറക്കുന്നു )
ശബ്ദം 4
സ്വാതന്ത്ര്യം, അതു പുരുഷനിൽ നിന്നല്ല, എന്നിൽ നിന്നും നിന്നിൽനിന്നും തന്നെ... നിന്റെ കഴിവുകൾ നീ തിരിച്ചറിയുമ്പോൾ, നിന്റെ ശക്തിയിൽ നീ വിശ്വസിക്കുമ്പോൾ, നീ സ്വതന്ത്രയാണ്..
ആർക്കാലും പൂട്ടാനാവാത്ത ആകാശത്തിന്റെ വിശാലതയിൽ....
(ജനൽ തുറക്കുന്നു )
ജനലുകൾ എല്ലാം തുറന്നതിലൂടെ വെളിച്ചം മുറിക്കുള്ളിൽ പ്രവേശിക്കുന്നു.
യുവതി ജനലിലൂടെ പ്രതീക്ഷയോടെ നോക്കുന്നു
രംഗം 2
1973 നവംബർ - ബോംബെ കിംഗ് എഡ്വേർഡ് മെമ്മോറിയൽ ഹോസ്പിറ്റൽ.
തണുപ്പ് അരിച്ചിറങ്ങുന്ന രാത്രി. ഹോസ്പിറ്റലിലെ മുൻവശത്തെ വെളിച്ചം മാത്രം. ഹോസ്പിറ്റലിന്റെ മുന്നിൽ വലിയ ഒരു പട്ടിക്കൂട് .
പട്ടിക്കൂടിനു സമീപം തന്നെ ഒരു സ്റ്റോർ റൂം കാണാം.ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചു വെച്ചിരിക്കുന്നത് സൂക്ഷിച്ചു നോക്കിയാൽ കാണാവുന്നതാണ്. രംഗത്തേക്ക് കടന്നുവരുന്ന ഹോസ്പിറ്റലിലെ തൂപ്പുകാരനായ സോഹൻലാൽ. യുവാവായ അയാൾ കാക്കി വസ്ത്രം ധരിച്ചിരിക്കുന്നു. ചുരുട്ട് വലിച്ചുകൊണ്ട് അയാൾ ഹോസ്പിറ്റലിലെ മതിലിൽ ചാടിക്കയറി ഇരിക്കുന്നു. നീളമേറിയ ബൂട്സിൻറെ ഇടയിൽ നിന്ന് വലിയ ചുറ്റിക എടുക്കുന്നു. അതിനോടൊപ്പംതന്നെ ചുരുട്ട് കടിച്ചുപിടിച്ച് നീളമേറിയ മുടി കോതി ഒതുക്കിക്കൊണ്ടിരിക്കുന്നു. എന്നിട്ട് സ്റ്റോർ റൂമിൻറെ അടുത്തേക്ക് പോകുന്നു. എന്നിട്ട് അത് വലിച്ചുതുറക്കാൻ നോക്കുന്നു. സാധിക്കാത്തതിനാൽ ചുറ്റിക കൊണ്ട് അടിക്കുന്നു. ദേഷ്യത്തിൽ ചുരുട്ട് വലിച്ചുകൊണ്ട്..
സോഹൻലാൽ : അവൾ എനിക്കെതിരേ പരാതി കൊടുക്കും പോലും. ഈ സോഹൻലാൽ ബത്ത ഒരു പട്ടിയാണത്രേ . ഒരു മുഴുത്ത പട്ടി..... ഞാൻ അത് വ്യക്തമായി കേട്ടു. അതേ ഞാൻ പട്ടിയാണ്..ഒരു ഭ്രാന്തൻ.പട്ടി.. ഒരു ഭ്രാന്തൻ നായ,അതേ ..അതേ ..ബൗ ബൗ...ബൗ ....ഹി ഹി ഹി
അവൾ അങ്ങനെ പറയുന്നത് എല്ലാവരും കേട്ടു. ഈ ഹോസ്പിറ്റൽ മൊത്തം കേട്ടു. എന്നിട്ട് എല്ലാവരും ചിരിച്ചു.. ആർത്ത് ആർത്തു ചിരിച്ചു.. (പശ്ചാത്തലത്തിൽ പെൺകുട്ടികൾ കളിയാക്കി ചിരിക്കുന്ന ശബ്ദം ,
ഇത് കേൾക്കുമ്പോൾ കൂടുതൽ ഭ്രാന്തമായി സോഹൻലാൽ ചുറ്റിക കൊണ്ട് ഡോറിൽ അടിക്കുന്നു )
ഇത് ശ്രദ്ധിച്ചുകൊണ്ട് വേദിയിലേക്ക് കടന്നുവരുന്ന നേഴ്സ് അരുണ
അരുണ : ( ദേഷ്യത്തിൽ ) സോഹൻലാൽ....നീ എന്തു ഭ്രാന്താണ് ഈ കാണിക്കുന്നത്..നിനക്ക് എന്താ നിന്റെ സ്വബോധം നഷ്ടപ്പെട്ടോ
സോഹൻലാൽ : ഹഹ എനിക്ക് ഭ്രാന്താണ് ...മുഴുത്ത ഭ്രാന്ത്..
എന്തേ നിനക്കു വേണോ ...
അരുണ : സോഹൻലാൽ ....
സോഹൻലാൽ : ( പെട്ടെന്ന് സ്ഥലകാലം തിരിച്ചറിഞ്ഞ് ) അയ്യോ മാഡം ക്ഷമിക്കണം..ഞാനിതിലേ വന്നപ്പോ ഈ പട്ടികളുടെ ശബ്ദം കേട്ട്...
അരുണ : ശബ്ദം കേട്ട്....!
പറ...!!
നീ രാത്രി ഡ്യൂട്ടി സമയത്തു മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് അല്ലേ ..?
സോഹൻ : അയ്യോ മാഡം..ഇല്ല...ആരാണ് ഈ നുണക്കഥകൾ പറഞ്ഞുതരുന്നത്?
അരുണ : ആരും പറഞ്ഞുതരുന്നതല്ല ..ഞാൻ കണ്ടതാണ്.പാത്തും പതുങ്ങിയും ചുവരുകൾക്കിടയിൽ പതുങ്ങി ഇരുന്നു നീ ചെയ്യുന്നത്..
സോഹൻ : അത് മാഡം,.ഉറക്കം വരുമ്പോൾ..
അരുണ : ഉറക്കം വരുമ്പോൾ ജോലി ചെയ്യണം...അപ്പോൾ ഉറക്കം പോകും. അല്ലാതെ കഞ്ചാവടിച്ചും പട്ടികൾക്ക് കൊടുക്കേണ്ട ഭക്ഷണ സാധനങ്ങൾ കട്ടെടുത്തും അല്ല ജീവിക്കേണ്ടത്.
സോഹൻലാൽ : അയ്യോ ക്ഷമിക്കണം മാഡം..അറിയാതെ പറ്റിയതാണ്..എന്നോട് ക്ഷമിക്കണം...
( അരുണയുടെ കാൽക്കൽ വീഴുന്നു.അരുണ കാലുകൾ വലിച്ച് പിന്നോട്ട് മാറുന്നു )
അരുണ : ഛേ .. താൻ എന്താണ് ഈ കാണിക്കുന്നത്?
സോഹൻലാൽ : എന്നെ ശിക്ഷിച്ചോളു മാഡം ...എന്നെ ശിക്ഷിക്ക് ( ഭ്രാന്തമായി ) എന്നെ ശിക്ഷിക്കാനാ പറഞ്ഞെ...ഇല്ലേൽ ഞാൻ തന്നെ എന്നെ ശിക്ഷിക്കാം.
( ചുമരിൽ തല ഇടിക്കുന്നു.തളർന്നു വീഴുന്നു )
അരുണ: സോഹൻലാൽ ...മിണ്ടാപ്രാണികൾക്ക് കൊടുക്കേണ്ട ഭക്ഷണം കട്ടെടുത്തു കഞ്ചാവടിച്ചു നടക്കുന്ന നിനക്കു ശിക്ഷ വിധിക്കേണ്ടത് ഞാൻ അല്ല...അതിനു വേറേ ആളുകൾ ഉണ്ട്.
സോഹൻലാൽ :( തളർന്നു കിടന്നിടത്തുനിന്ന് എഴുന്നേറ്റ് ) എന്നാ അവരോടു പറ എന്നെ ശിക്ഷിക്കാൻ..എങ്ങനെയാണ് അവർ എന്നെ ശിക്ഷിക്കുന്നത്..( സ്വയം മുഖത്ത് അടിച്ച് ) ഇങ്ങനെയാണോ...ഹഹ ...
അരുണ : ഞാൻ എല്ലാം റിപ്പോർട്ട് ചെയ്യും..ഇവിടെ നടക്കുന്ന എല്ലാ ക്രിമിനൽ ആക്റ്റിവിറ്റിസും ,,
സോഹൻലാൽ: ( പെട്ടെന്നു ഭാവം മാറ്റി ) അരുണ..ചെയ്യരുത്...അങ്ങനെ ചെയ്യരുത് എന്നാണ് പറഞ്ഞത്,..നീ അനുഭവിക്കും..സത്യമായും നീ അനുഭവിക്കും..
അരുണ : പോടാ..നിന്നെ തളയ്ക്കാൻ ഉള്ള ചങ്ങല അരുണയുടെ കൈയിലുണ്ട് ...നിന്റെ പേ പിടിച്ച വാക്കുകളെ ഭയക്കേണ്ട കാര്യം എനിക്കില്ല...
സോഹൻ : അരുണ അങ്ങനെ ചെയ്യരുത്..ഞാൻ ഇനി ഒരു തെറ്റും ചെയ്യില്ല...സത്യം..
അരുണ : ഇല്ല എനിക്ക് നിന്നെ അറിയാം.ഇത് ആദ്യമായല്ല എനിക്ക് വാക്കു തരുന്നത്. ഇതിന്റെ ഭവിഷ്യത്ത് നീ അനുഭവിക്കുകതന്നെ ചെയ്യും.
സോഹൻലാൽ : ( മെല്ലെ, താഴെ വീണ ചുറ്റിക എടുക്കുന്നു..എന്നിട്ടത് തടവുന്നു.മെല്ലെ നടന്നു മതിലിൽ ചാടിക്കയറി ഇരിക്കുന്നു...)
നമുക്ക് കാണാം..
പശ്ചാത്തലത്തിൽ പേടിപ്പെടുത്തുന്ന നേർത്ത സംഗീതം
രംഗം 3
ആശുപത്രിയിലെ ലബോറട്ടറി ആണ് രംഗം.
മരുന്നുകളും പരിശോധന യന്ത്രങ്ങളും കാണാം. അരുണ അവിടെ റിപ്പോർട്ടുകൾ പരിശോധിച്ചുകൊണ്ട് ഒരു കസേരയിൽ ഇരിക്കുന്നു .മധ്യവയസ്കൻ ആയ ഒരു ഒരു കമ്പൗണ്ടർ കടന്നു വരുന്നു.
കമ്പൗണ്ടർ : അരുണാ നിന്നെ കാണാൻ ഒരാള് വന്നിരിക്കുന്നു.
അരുണ : ആരാണെന്നു പറഞ്ഞില്ലേ..?
കമ്പൗണ്ടർ : ആരാണെന്നു നിന്നോട് പറയണ്ടാന്നു പറഞ്ഞിരിക്കുന്നു.
അരുണ : ആരാണെന്ന് പറയണ്ട എന്ന് പറഞ്ഞിട്ടുണ്ടേൽ നിനക്ക് ആളെ അറിയുമായിരിക്കുമല്ലോ.
കമ്പൗണ്ടർ : നിങ്ങൾ അങ്ങോട്ട് പോയില്ലേൽ അയാൾ ഇങ്ങോട്ട് വരും.
അരുണ : ( നാണത്തോടെ ചിരിക്കുന്നു )
കമ്പൗണ്ടർ : എപ്പോഴും ഈ രോഗികളുടെ ഇടയിൽ സ്വന്തം ആരോഗ്യം നോക്കാതെ നടന്നാൽ മതിയോ നിനക്കും വേണ്ടേ ഒരു ...
( പുറത്തു ബഹളം കേൾക്കുന്നു.. കമ്പൗണ്ടർ പുറത്തേക്ക് നോക്കി )
അതവനാ സോഹൻലാൽ ..ഇന്ന് നേരത്തേതൊട്ട് അവൻ അവിടെ ക്കിടന്നു ബഹളം വയ്ക്കുന്നു .അവനെ പറഞ്ഞുവിടാൻ ആയിരിക്കുന്നു.
(അരുണയെ കാണാൻ വന്ന യുവാവ് ആരുടെയും അനുവാദം ചോദിക്കാതെ ലബോറട്ടറിയിലേക്ക് കടന്നുവരുന്നു.).
അരുണ : അയ്യോ നിങ്ങൾ എന്തു പണിയാണ് കാണിക്കുന്നത്.. ആര് പറഞ്ഞു ഇങ്ങോട്ട് വരാൻ.
യുവാവ് : പിന്നെ ഞാൻ എന്തു ചെയ്യണം എൻറെ പ്രിയതമയെ കാണാൻ. എത്ര ദിവസമായി ഞാൻ കാത്തിരിക്കുന്നു. ഒന്ന് നേരിട്ടു മിണ്ടാൻ.
അരുണ : അയ്യോ ..ഒരു മാസം പോലും ഇല്ല ഇനി ഒന്നിക്കാൻ .. എന്താണിത്ര തിരക്ക്..
യുവാവ് : അത് പിന്നെ..( കള്ളച്ചിരി)
അരുണ : അല്ലാ ഞാൻ ഒന്ന് ചോദിച്ചോട്ടെ..
യുവാവ് : എന്തു വേണമെങ്കിലും
അരുണ : എന്തു കണ്ടിട്ടാണ് എന്നിൽ പ്രണയം തുടങ്ങിയത്
യുവാവ് : അത്..അത് നിന്റെ മുഖത്തെ മുഖക്കുരു.
അരുണ : അയ്യേ..എൻറെ മുഖം വൃത്തികേടാക്കുന്ന അതോ..എനിക്കിഷ്ടമേയല്ല..
യുവാവ് : പക്ഷേ എനിക്കിഷ്ടം അതാണ്
അരുണ : ഓഹോ
യുവാവ് : പിന്നെ
അരുണ : പിന്നെ..
യുവാവ് : നേഴ്സ്മാര്‍ നിങ്ങൾ ഭൂമിയിലെ മാലാഖമാർ അല്ലേ . എല്ലാ ദിവസവും അപരിചിതരുടെ ജിവനുവേണ്ടി രാപകൽ ഇല്ലാതെ ജോലി ചെയ്യുന്നവർ
ഒരു ദിവസംപോലും നേരായ നേരത്ത് ആഹാരം കഴിക്കാതെ മറ്റുളളവരെ ആഹാരം കഴിപ്പിക്കുകയും ,മരുന്ന് കൊടുക്കുകയും ചെയ്യുന്നവർ ..
അരുണ : കാണുന്ന എല്ലാ രോഗികളെയും ഒരു നിമിഷം സ്വന്തം മാതാപിതാക്കന്മാരായും , സ്വന്തം കൂടപ്പിറപ്പുകൾ ആയും കാണുന്നവർ.
അവധി ദിവസവും, ആഘോഷങ്ങളും മറന്നു പോകുന്നവർ.
ലോകം മുഴുവൻ ഉറങ്ങുമ്പോൾ മറ്റുളളവർക്കു വേണ്ടി ഉണർന്നിരിക്കുന്നവർ.
യുവാവ് : നിന്നുപോകുന്ന ജീവനുകൾ തിരിച്ചു കൊണ്ടു വരുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവർ.
ജനനത്തിനും, മരണത്തിനും സാക്ഷി ആകുന്നവർ. രോഗികളുടെയും, ഡോക്ടർമാരുടെയും കാരണമില്ലാത്ത ദേഷ്യത്തിന് എന്നും പാത്രമാകുന്നവർ,
ജോലിക്ക് വളരെ നേരത്തേ വന്ന് വളരെ വൈകി പോകുന്നവർ.
അരുണ : ഇതെല്ലാം കഴിഞ്ഞ് നമ്മുടെ സമൂഹത്തിലോട്ട് ഇറങ്ങുമ്പോൾ എന്തൊക്കെ പറഞ്ഞാലും നേഴ്സ് അല്ലേ എന്ന പരിഹാസവും സഹിക്കേണ്ടിവരുന്നവർ”.
“ഒരിക്കൽ നിങ്ങളുടെ ജീവന് കൂട്ടിരിക്കാൻ ഒരു നേഴ്സ് മാത്രമേ കാണൂ, അവസാനം വൃത്തിയോടെ വെളളത്തുണിയിൽ പൊതിഞ്ഞു കെട്ടാനും..
യുവാവ് : അതൊക്കെയല്ലേടോ ജീവിതം..
അരുണ : (സങ്കടത്തോടെ ) അതേ ..
(രണ്ടു പേരും കൈകൾ കോർക്കുന്നു.പെട്ടെന്ന് ഒരു ശബ്ദം കേട്ട് കൈകൾ വിടുന്നു..സോഹൻലാൽ കടന്നു വരുന്നു.)
സോഹൻലാൽ ; സാറായിരുന്നോ ..ഞാൻ വിചാരിച്ചു വല്ല രോഗികളുമെന്ന്.
യുവാവ് : ( ജാള്യത്തോടെ )
സോഹൻ ..എന്തുണ്ടു വിശേഷം ..
ഞങ്ങളുടെ കല്യാണം.. അറിഞ്ഞിരിക്കുമല്ലോ.. വരണം
സോഹൻ : വരും..തീർച്ചയായും വരും.
യുവാവ് : ഞാൻ അരുണയെ കണ്ട് ഒരു കാര്യം പറയാൻ വന്നതാ..പോകട്ടെ ( പോകുന്നു )
സോഹൻ : അപ്പോൾ ഞാൻ പോകട്ടെ മാഡം. പിന്നെ നേരത്തേ പറഞ്ഞത് ഓർമ്മയുണ്ടല്ലോ അല്ലേ..
(പെട്ടെന്നു ഭാവം മാറി, ദയനീയതയോടെ) ഞാനൊരു പാവമല്ലേ സിസ്റ്റർ ..ചെയ്യരുതെന്ന്..പ്ളീസ്
( ദേഷ്യത്തിൽ ) അനുഭവിക്കും.
അരുണ : നിന്നെപ്പോലുള്ള പേ പിടിച്ച നായ്ക്കളെ ഭയക്കേണ്ട ആവശ്യം അരുണയ്ക്കില്ല..നിന്നെ തളയ്ക്കാൻ ഉള്ള ചങ്ങല എൻറെ കൈയിൽ ഉണ്ട്
( ദേഷ്യത്തിൽ എഴുന്നേൽക്കുന്നു. ചുറ്റും ആരും ഇല്ല എന്ന് അറിഞ്ഞ സോഹൻ അരുണയുടെ കയ്യിൽ പിടിക്കുന്നു.കൈകൾ തട്ടിമാറ്റി അരുണ )
അരുണ :നീ എന്താണീ കാണിക്കുന്നത്.
സോഹൻ : ഞാൻ നായ ആണ് അല്ലേടീ .. നായ ..അതേ ഞാൻ പേ പിടിച്ച നായ ആണ്..എന്താ..അത് എങ്ങനെ വേട്ടയാടുന്നത് എന്നു നിനക്കു കാണണോ.കാണിച്ചു തരാം..
( നാവു നീട്ടിപ്പിടിച്ച് അരുണയുടെ അടുത്തു പോകുന്നു..അരുണ കുതറി ഓടാൻ നോക്കുന്നു ) ഹഹഹ..ഭ്രാന്തൻ നായ നിന്നെ കടിച്ചോട്ടെ..ഹഹ..
( സോഹൻ അരുണയെ കയറിപ്പിടിക്കുന്നു .അരയിൽ ഉണ്ടായിരുന്ന ചങ്ങല എടുത്ത് അരുണയുടെ കഴുത്തിൽ ചുറ്റുന്നു. എന്നിട്ട് അവളെ കീഴ്‌പ്പെടുത്തുന്നു . മരിച്ചു എന്ന് ഭയന്ന് ഓടി രക്ഷപ്പെടുന്നു )
രംഗം ഇരുളുന്നു.
വെളിച്ചം തെളിയുന്നു
പശ്ചാത്തലത്തിൽ ആംബുലൻസിൻറെ ശബ്ദം.കൂട്ടിലടച്ചിരിക്കുന്ന നായകളുടെ ശബ്ദം രംഗത്തിനു ഭീകരത സൃഷ്ടിക്കുന്നു
രാവിലെ തൂപ്പുകാരൻ അരുണയെ ജീവച്ഛവം ആയി കിടക്കുന്നത് കാണുന്നു..പേടിച്ചു വെപ്രാളത്തോടെ നിലവിളിച്ചുകൊണ്ട് സഹായത്തിനു വിളിക്കുന്നു..
നഴ്‌സുമാർ വരുന്നു.. എഴുന്നേല്പിച്ചു പരിശോധിക്കുന്നു.ഡോക്ടറെ വിളിക്കുന്നു. ഡോക്ടർ വന്നു പരിശോധിച്ച് പ്രഥമ ശുശ്രൂഷകൾ ചെയ്യുന്നു . ഓപ്പറേഷനുവേണ്ടി തയ്യാറെടുക്കുന്നു.
വെളിച്ചം അണയുന്നു
വെളിച്ചം തെളിയുമ്പോൾ അരുണയെ ഒരു വീൽച്ചെയറിൽ ഇരുത്തിയിരിക്കുന്നു.ഒരു ഡോക്ടർ സമീപത്തുണ്ട്..അരുണയുടെ കാമുകൻ ആയ യുവാവ് സമീപത്തിരുന്നു വിതുമ്പുന്നു. നഴ്‌സുമാർ കൂട്ടംകൂടി നിൽക്കുന്നു.യുവാവിനെ സമാശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ഡോക്ടർ.
ഡോക്ടർ : ( പ്രേക്ഷകരോട് ) ജീവൻ ഇപ്പോഴും ബാക്കിയുണ്ട്. പക്ഷേ പ്രതീക്ഷിക്കാനൊന്നുമില്ല..തലച്ചോറിലേക്കുള്ള ബ്ലഡ് സർക്കുലേഷൻ ഒക്കെ ബ്ലോക്ക് ആണ്. അവൾ ഇനി കോമയിൽ ജീവിക്കും. ജീവിതത്തിൻറെ ഏതെങ്കിലും വഴിത്താരയിൽ അവൾ എഴുന്നേൽക്കും സംസാരിക്കും..നിങ്ങളെ കാണും
( അരുണയുടെ കാമുകൻ ആയ യുവാവ് കരഞ്ഞുകൊണ്ട് അരുണയുടെ സമീപത്തു മുട്ടുകുത്തിയിരിക്കുന്നു )
യുവാവ് : അരുണാ നീ എന്തിനീ ഒറ്റയ്ക്കുളള യാത്ര തിരഞ്ഞെടുത്തു.
( ഒരുകൂട പൂക്കൾ എടുത്തതിനു ശേഷം) ഇത് ഞാൻ നിനക്കു നൽകാൻ വന്നതാണ്..ഇന്നലെ നീ പറഞ്ഞതു പോലെ ..ഒരു കൂട പൂക്കൾ ...ഇനി ഇത് എന്തിന്..?
ഒന്നിച്ചു നെയ്തുകൂട്ടിയ സ്വപ്നങ്ങള്‍ക്കൊടുവിൽ ഞാൻ തനിച്ചായി ഈ യാത്രയില്‍ ഇനി ഞാന്‍ ഒറ്റയ്ക്ക്….
അരുണാ.. ഓര്‍മ്മയില്‍ എന്നും സൂക്ഷിക്കാന്‍ നീ എനിക്കായ് നല്‍കിയ മയില്‍പ്പീലി വര്‍ണ്ണങ്ങള്‍ക്ക് ഒരായിരം നന്ദി..ഹൃദയത്തില്‍ സ്നേഹത്തിന്‍റെ ഇതള്‍ വിരിയിച്ച്..മനസ്സില്‍ മോഹത്തിന്‍റെ തിരി തെളിയിച്ച്..എന്നുള്ളിലേക്ക് വന്നതിന്..സന്തോഷത്തിന്‍റെ സ്നേഹത്തിന്റെ ഒരായിരം പൂച്ചെണ്ടുകള്‍ സമര്‍പ്പിക്കുന്നു ഞാന്‍..
( പൂക്കൾ നിലത്തു വെച്ച് കരഞ്ഞുകൊണ്ട് തല താഴ്ത്തുന്നു)
വെളിച്ചം ഒന്ന് മിന്നിത്തെളിയുമ്പോൾ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
ഡോക്ടർ : നീണ്ട 42 വർഷങ്ങൾ ... ഒരു മാറ്റവുമില്ല,,,ആരെയും തിരിച്ചറിയുന്നില്ല..സംസാരിക്കുന്നില്ല..
( കാമുകനായ യുവാവ് നൽകിയ പൂക്കൾ എടുത്തുകൊണ്ട് ) 42 വർഷങ്ങൾക്കു മുമ്പ്..അരുണാ നിനക്ക് ഓർമ്മയുണ്ടോ ഈ പൂക്കൾ ..നിൻറെ കാമുകൻ ദേശായി നിനക്കായി നല്കിയതാണീ പൂക്കൾ
നീ ഇത് കാണുന്നുണ്ടോ കൂട്ടുകാരീ ..ഇന്നീ പൂക്കൾ വാടിയിരിക്കുന്നു..നിന്നെപ്പോലെ ..അല്ലേലും ഓരോ മനുഷ്യനും ഓരോ പൂക്കളെപ്പോലെയാണ് ...ചിലര്‍ സുഗന്ധം പരത്തി, ചിലര്‍ ദുര്‍ഗന്ധം പരത്തി അങ്ങനെ ജീവിക്കും. ചിലര്‍ കാല നിയോഗങ്ങളില്‍പ്പെട്ട് വാടിക്കൊഴിഞ്ഞ് ..ചില താഴ്വാരങ്ങളില്‍ കാലത്തിനതീതമായും ചില പൂക്കള്‍ നിലനില്‍ക്കും , താഴ് വാരമാകേ നിറഞ്ഞ് ..എത്ര വസന്തങ്ങള്‍ വന്നാലും എത്ര കാലം മറഞ്ഞാലും വിടര്‍ന്നു കൊഴിഞ്ഞ് പോവതൊക്കെയും വീണ്ടുംവരും, ഞാനായും നീയായും പൂത്തു തളിര്‍ക്കാന്‍ ......
അങ്ങനെ ഇനിയെങ്കിലും വിടരുമോ കൂട്ടുകാരീ നിൻറെ പ്രണയവും നീയും..കാത്തിരിപ്പിനിനി വയ്യാ..
(കരഞ്ഞു കൊണ്ട് ഇരിക്കുന്നു)
സ്വപ്ന ദൃശ്യം പോലെ അരുണ എഴുന്നേൽക്കുന്നു..വേച്ചു വേച്ചു നടന്നു വരുന്നു
അരുണ : 42 വർഷങ്ങൾ. ജീവിതത്തിനും മരണത്തിനുമിടയിൽ ഞാൻ കണ്ട ലോകം ഇവിടെയായിരുന്നു.എൻറെ സ്വപ്നങ്ങളും പ്രണയവും എല്ലാം ഇവിടെ..ഈ വാടിയ പൂക്കൾ പോലെ ഇല്ലാതായിരിക്കുന്നു...പക്ഷേ ഞാൻ ഇപ്പോളും ജീവിച്ചിരിക്കുന്നു. ചില സത്യങ്ങൾ നിങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കാൻ..
സ്ത്രീ പീഡനത്തിൽ ഓരോ മണിക്കൂറിലും ഓരോ ഇന്ത്യൻ സ്ത്രീ മരണപ്പെടുന്നു. ഓരോ രണ്ടു ദിവസത്തിലും ആസിഡ് അറ്റാക്കിന് ഇരയാകുന്നു. ജിഷ ,പിച്ചി, സൗമ്യ,നിർഭയ അങ്ങനെ അങ്ങനെ... മാറേണ്ടത് തിരുത്തപ്പെടേണ്ടത് നിയമങ്ങളും ശിക്ഷണ രീതികളുമല്ല.. മനസ്സാണ് ... സ്ത്രീ നിൻറെ സഹജീവിയാണ് ,നീ അവളുടെ അധികാരിയല്ല എന്ന് തിരിച്ചറിയണം. ലിംഗം ഛേദിച്ചതു കൊണ്ടോ തല വെട്ടിയതു കൊണ്ടോ സ്ത്രീ പീഡനം ഇല്ലാതാവുന്നില്ല.. മാറ്റം ചിന്തകളിൽ നിന്നാണ് തുടങ്ങേണ്ടത്. മനസ്സ് ആണ് മാറേണ്ടത്, മനോഭാവം ആണ് തിരുത്തേണ്ടത്..
(മെല്ലെ നടന്നു പോയി പഴയതു പോലെ ഇരിക്കുന്നു .മരണത്തിലേക്ക് ...)
ഡോക്ടർ ഉറക്കത്തിൽനിന്നെന്നപോലെ എഴുന്നേറ്റു വരുന്നു. മരണത്തിലേക്കു കടന്നുപോയ അരുണയുടെ ശരീരത്തിനെ പുതപ്പിക്കുന്നു . കാലങ്ങളായി അരുണയെ ശ്രുശൂഷിച്ചുകൊണ്ടിരുന്ന നഴ്സുമാർ ദുഃഖാർത്തരായി ചുറ്റും നിൽക്കുന്നു
ഡോക്ടർ : നാല്പത് സംവത്സരങ്ങൾക്കു മുൻപ് നിന്റെ ഘടികാരം നിലച്ചുപോയെങ്കിലും
കാലമിനി ഏതു ദിശയിൽ തിരിഞ്ഞാലാണ്
ചങ്ങലയിൽ ഞെരിച്ചുകൊന്ന നിന്റെ പളുങ്കുസ്വപ്നങ്ങളുടെ വസന്തകാലത്തിലെത്തുക?
മാപ്പു ചോദിക്കലിലോ, പശ്ചാത്തപിക്കലിലോ നീ തിന്ന വേദനകൾ അലിഞ്ഞുപോവില്ല. മരണത്തിനു പോലും നിന്നെ വേണ്ടാതായി. കണ്ണു കെട്ടിയ നീതിദേവതയ്ക്കും, അന്ധരായ ജനതയ്ക്കും മുന്നിൽ നീ ചിരിക്കുകയാണ് അരുണാ ..നീതിനിഷേധങ്ങളുടെ ജീവനുള്ള സ്മാരകമായി.
അനൗൺസ്‌മെന്റ്
2015 മെയ് 18. നീണ്ട 42 വര്ഷം ജീവിതത്തിനും മരണത്തിനുമിടയിൽ നീതികിട്ടാതെ ജീവിച്ച അരുണയെ മരണം ന്യൂമോണിയയുടെ രൂപത്തിൽ കവർന്നെടുക്കുമ്പോൾ അവളുടെ ഉപബോധ മനസ്സ് സന്തോഷിച്ചിട്ടുണ്ടാകും.മനുഷ്യത്വമില്ലാത്ത ഈ ലോകത്തു നിന്ന് വിട വാങ്ങിയതിൽ.
രംഗം 4
കറുത്ത ചായം പൂശിയ ഒരു ഇരുട്ടുമുറി.. ജാലകങ്ങൾ അടച്ചിട്ടിരിക്കുന്നു.അതിനിടയിലൂടെ ചെറിയ വെളിച്ചം കടന്നു വന്നുകൊണ്ടിരിക്കുന്നു.. ഒരു ഉയർന്ന തലത്തിൽ, ഗർഭിണി ആയ ഒരു പെണ്ണ് ചാരി ഇരിക്കുന്നു.എതിർ ഭാഗത്ത് ഉത്തരത്തിൽ തൂങ്ങി നിൽക്കുന്ന ഒരു പെൺ ശവശരീരവും ഉണ്ട്.
പെണ്ണ് മെല്ലെ എഴുന്നേൽക്കുന്നു.
(പ്രസവ വേദന കാരണം വയർ താങ്ങിപ്പിടിച്ചിരിക്കുന്നു ..എഴുന്നേൽക്കാൻ വയ്യാതെ മെല്ലെ ചുമരിൽ പിടിച്ച് ഭയം മുഖത്തു നിറച്ചുകൊണ്ട് എഴുന്നേൽക്കുന്നു )
യുവതി : ( പ്രേക്ഷകരോട് ) ഇല്ല എനിക്കതിനു കഴിയില്ലാ...പ്രസവിക്കുന്നത് പെൺകുഞ്ഞു് ആണെങ്കിൽ ഞാൻ എങ്ങനെ അവളെ വളർത്തും.കഴുകൻ കണ്ണുകളുമായി അവളുടെ പിറകെ നിങ്ങൾ വരില്ലേ..അവളെ പിച്ചിച്ചീന്താനും അവളുടെ മാനം കവരാനും.അപ്പോൾ ഞാൻ അവളെ എവിടെ ഒളിപ്പിക്കും..ഈ ലോകം നിങ്ങൾക്കു മാത്രം ഉള്ളതല്ലേ..എനിക്ക് ആരെയും വിശ്വാസം ഇല്ലാ..എനിക്ക് അമ്മയാവേണ്ട...എനിക്ക് പ്രസവിക്കേണ്ട...ആ....
( പ്രസവ വേദന മൂർധന്യത്തിൽ എത്തി യുവതി കുഴഞ്ഞു വീഴാൻ പോകുന്നു..)
( കൈകളിൽ വെളിച്ചവുമേന്തി ഒരു കൂട്ടം ആളുകൾ വേദിയിൽ വരുന്നു. )
കോറസ് : വേണം ഞങ്ങൾക്ക് പെൺശബ്ദം വേണം,.ഈ ലോകം നിലനിൽക്കാൻ..ഈ കുലം നിലനിർത്താൻ ..ഒരു പെണ്ണിനെ വേണം.ഈ ഭൂമിയിലെ നവ മനുഷ്യ നിർമ്മിതിക്കായി ഒരു പുതു വെളിച്ചം വേണം
(പ്രസവത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നു..യുവതി പ്രസവിക്കുന്നു.പശ്ചാത്തലത്തിൽ താരാട്ടുപാട്ട് ഉയരുന്നു . കുട്ടിയെ കൈകളിൽ ഏന്തി പ്രസവിച്ച യുവതി എഴുന്നേൽക്കുന്നു ).
യുവതി :( പ്രേക്ഷകരോട് )കാലമേ..ഇവളെ എടുത്തുകൊള്ളുക ..ഒരു പുതുപിറവിക്കായി...
യവനിക