സംഗീത നാടക അക്കാദമി നാടകോത്സവം രൂക്ഷ വിമർശ്ശനവുമായി പ്രേക്ഷകർ.
- ഫെയിസ്ബുക്ക് പോസ്റ്റ്
പി പ്രേമചന്ദ്രൻ
അമേച്വര്‍ നാടകം കാണികളില്‍ പ്രതീക്ഷ ഉണര്‍ത്തുന്നത് അത് ചിന്തിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ സര്‍ഗ്ഗാത്മകമായ ആവിഷ്കാരമാണ് എന്നതിനാലാണ്. നാടകത്തിന്റെ ദൃശ്യഭാഷയില്‍, അഭിനേതാക്കളുടെ മനസ്സിനെയും ശരീരത്തെയും ഉപയോഗിക്കുന്ന രീതിയില്‍, ഓരോ പ്രോപ്പര്‍ട്ടിയുടെയും അനന്തസാധ്യതയുള്ള ഉപയോഗങ്ങളില്‍ ഇങ്ങനെ തിയേറ്ററുകള്‍ക്ക് അതുവരെ അപരിചിതമായ വഴികളിലൂടെ അമേച്വര്‍ നാടകങ്ങള്‍ നമ്മളെ കൈപിടിച്ച് നടത്തും. പ്രൊഫഷണല്‍ നാടകത്തിന്റെ നേര്‍ എതിര്‍ധ്രുവത്തില്‍ അമേച്വര്‍ നാടകങ്ങളെ പ്രതിഷ്ഠിക്കുന്ന നിരവധി ഘടകങ്ങളില്‍ ചിലതാണ് ഇവ.
കേരളാ സംഗീത നാടക അക്കാദമി കേരളത്തിലെ അമേച്വര്‍ നാടകസംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി, തെരഞ്ഞെടുത്ത അമ്പതോളം നാടകങ്ങള്‍ക്ക് ധനസഹായം നല്‍കി അവ നാടകാസ്വാദകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ബൃഹദ്സംരംഭത്തിന് തുടക്കം കുറിച്ച് ഇന്ന് കാസര്‍ഗോഡ് ജില്ലയിലെ നടക്കാവില്‍ അവതരിപ്പിച്ച 'ഉത്തരാര്‍ദ്ധത്തിന്റെ ദുസ്സ്വപ്നങ്ങള്‍' എന്ന നാടകം അമേച്വര്‍ നാടകങ്ങളെക്കുറിച്ചുള്ള കാണികളുടെ അത്തരം എല്ലാ പ്രതീക്ഷകളെയും അട്ടിമറിക്കുന്ന ഒന്നായിപ്പോയി എന്ന് പറയേണ്ടി വരുന്നതില്‍ ദുഃഖമുണ്ട്. ആ നാടകം സഹിച്ചിരുന്ന ഒന്നേമുക്കാല്‍ മണിക്കൂര്‍ നേരവും അനുഭവപ്പെട്ട സ്വയം പുച്ഛം, നാടകം കാണാനായി എടുത്ത മെനക്കേടുകളെക്കുറിച്ചോര്‍ത്ത് മാത്രം ഉണ്ടായതല്ല. ലഭിച്ച സ്ക്രിപ്റ്റുകളില്‍ നിന്ന് ഇത്തരം ഒരു നാടകം തെരഞ്ഞെടുത്ത് നാടകത്തെ ജീവിതത്തിനുപരിയായി സ്നേഹിക്കുന്ന മനുഷ്യര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സംഗീത നാടക അക്കാദമിപോലുള്ള ഒരു സ്ഥാപനം തയ്യാറായതിലുള്ള പരിഹാസ്യത ഓര്‍ത്തുകൊണ്ടുകൂടിയാണ്. ചരിത്രത്തെ കൃത്യമായ ലാക്കൊടുകൂടി വളച്ചൊടിക്കുകയും അതിന് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പരിച ഒരുക്കുകയും ചെയ്യുന്ന കൂടിയ ബുദ്ധി ഇതിന്റെ രചയിതാവിനും സംവിധായകനും ചിലപ്പോള്‍ ആത്മസംതൃപ്തി നല്‍കുന്നുണ്ടാവും. കാണികളുടെ ചോദ്യംചെയ്യലിനെ ചെറുക്കാന്‍ ആ ആയുധം മതിയാകും എന്നവര്‍ ധരിച്ചിട്ടുണ്ടാവും. എന്നാല്‍ സുഹൃത്തുക്കളെ നിങ്ങള്‍ ചരിത്രത്തെ മാത്രമല്ല ബലാല്‍ക്കാരം ചെയ്യുന്നത്, ആവിഷ്കാര സ്വാതന്ത്ര്യം പോലുള്ള മഹത്തായ ആശയങ്ങളെ കൂടിയാണ്.
ആരാലും അറിയപ്പെടാതെ താന്‍ പുഴുത്ത് ചാകേണ്ടി വരുമോ, ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ വലിച്ചെറിയപ്പെടുമോ എന്നൊക്കെ ഭയപ്പെടുന്ന ഗാന്ധി ഒരു രക്തസാക്ഷിയെങ്കിലും ആയി ശ്വാശ്വതപ്രതിഷ്ഠ നേടാനായി, സ്വന്തം ശിഷ്യന്, തന്നെ വധിക്കാനായി കൊട്ടേഷന്‍ കൊടുക്കുന്നതാണ് ഈ നാടകത്തിന്റെ പ്രമേയം. ശിഷ്യന് പകരം 'സാധുവായ' വിനായക ഗോട്സെക്കാണ് അന്ന് ആ കൃത്യം നിമിഷങ്ങളുടെ വ്യത്യാസത്തില്‍ നിര്‍വ്വഹിക്കാന്‍ വിധിയുണ്ടായത്. ഗാന്ധിയെ രക്ഷിക്കുകയാണ് വിനായക ഗോഡ്സെ ചെയ്തത്. ഗാന്ധിയുടെ അവസാന സത്യാഗ്രഹം സത്യത്തില്‍ വിഭജനകരാര്‍ പാലിക്കുന്നതിനോ ഹിന്ദു - മുസ്ലിം സൗഹാര്‍ദ്ദത്തിന് വേണ്ടിയോ ആയിരുന്നില്ല. ആ നിരാഹാരത്തില്‍ മരണമടഞ്ഞ് അനശ്വരരക്തസാക്ഷി ആകാനായിരുന്നു ഗാന്ധി ആ നാടകം ആടിയത്. ഇതൊക്കെയാണ് നാടകത്തിന്റെ പ്രമേയം. നെഹ്രുവും ജിന്നയും ഒന്നാന്തരം വില്ലന്മാര്‍! പ്രൊഫഷനല്‍ നാടകത്തിന്റെ അച്ചില്‍ വാര്‍ത്തെടുത്ത ഈ ദുരന്തം പക്ഷേ ഞെട്ടിക്കുന്നത് അത് ഈ കാലത്തോട് പറയാന്‍ ശ്രമിക്കുന്നത് എന്താവും എന്നിടത്താണ്. ഗാന്ധിയുടെ പ്രതിമയില്‍ വീണ്ടും വെടിയുതിര്‍ത്തു ചോരചീറ്റുകയും മഹാത്മാ നാഥുറാം വിനായക് ഗോഡ്സെക്ക് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന ഹിന്ദു മഹാസഭാ വനിതാ നേതാവ് പൂജ ശകുന്‍ പാണ്ഡെയും സംഘവും ചെയ്യുന്ന പണി, നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിച്ച് പ്രജ്ഞാസിംഗ് ഠാക്കൂർമാര്‍ ചെയ്യുന്ന പണി നമ്മുടെ നാട്ടില്‍ വെച്ച് ഒരു അമേച്വര്‍ നാടകസംഘം ചെയ്യുന്നു എന്ന് മാത്രമല്ല, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ചെലവില്‍ നാം അതിന് തലകുലുക്കിക്കൊടുക്കുകയും വേണം എന്നുകൂടി പറയുന്നത് ഇത്തിരി കടുപ്പം തന്നെയാണ് സൂര്‍ത്തുക്കളെ.. ഈ നാടകം ഉദ്ഘാടന നാടകമായി തെരഞ്ഞെടുത്ത അക്കാദമിയുടെ വിധികര്‍ത്താക്കള്‍ക്കും നല്ല നമസ്കാരം!