മേരി റോയ് അന്തരിച്ചു
- വാർത്ത - ലേഖനം
കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്കൂളിൻ്റെ സ്ഥാപകയും വനിതാക്ഷേമ പ്രവർത്തകയും വിദ്യാഭ്യാസ വിദഗ്ദ്ധയുമായ മേരി റോയ്(86) അന്തരിച്ചു. ബുക്കർ സമ്മാനം നേടിയ നോവലിസ്റ്റ് അരുന്ധതി റോയ് മകളാണ്.
ക്രിസ്ത്യൻ സ്ത്രീകൾക്ക് പാരമ്പര്യ സ്വത്തിൽ അവകാശം നേടിക്കൊടുത്ത 1986-ലെ ചരിത്ര വിധിയുടെ കാരണക്കാരി എന്ന നിലയിലാണ് മേരി റോയിയുടെ സ്ഥാനം ചരിത്രത്തിൽ അടയാളപ്പെടുത്തുക.
ഇംഗ്ലണ്ടിൽ പഠിച്ച് ബ്രിട്ടീഷ് സർക്കാരിൻ്റെ എൻ്റമോളജിസ്റ്റ് ആയ പി വി ഐസക്കിൻ്റെ മകളായി ജനിച്ച മേരി മദ്രാസ് ക്വീൻ മേരീസ് കോളേജിൽനിന്നും ബിരുദം നേടിയശേഷം കൽക്കത്തയിൽ സഹോദരൻ്റെ അടുത്തേക്ക് പോയി. മെറ്റൽ ബോക്സ് കമ്പനിയിൽ സെക്രട്ടറിയായി കയറി. അവിടത്തെ മുതിർന്ന ഉദ്യോഗസ്ഥൻ ആയ രജീബ് റോയിയെ 1959 ൽ വിവാഹം ചെയ്തു. ലളിത്, അരുന്ധതി എന്ന രണ്ടു കുട്ടികളുടെ ജനനശേഷം ഭർത്താവുമായി പിരിഞ്ഞു. പിന്നീട് ഊട്ടിയിൽ കുടുംബവക വീട്ടിൽ താമസമാക്കിയ മേരിയെയും കുട്ടികളെയും സഹോദരൻ ഇറക്കി വിട്ടെങ്കിലും പോലീസ് സഹായത്തോടെ തിരികെ കയറി. തുടർന്നാണ് ചരിത്രവിധിയിലൂടെ കുടുംബസ്വത്തിൻ്റെ അവകാശം നേടിയെടുത്തത്. പിന്നീട് ആ സ്വത്തുക്കൾ സഹോദരന് തന്നെ മടക്കിക്കൊടുക്കുകയും ചെയ്തു.
കോട്ടയത്തേക്ക് മടങ്ങിയ മേരി റോയ് 1969ൽ റോട്ടറി ക്ലബ്ബിൻ്റെ ഒരു മുറിയിൽ ഒരു കിൻ്റർ ഗാർട്ടൻ സ്കൂൾ തുടങ്ങി. പിന്നീട് കളത്തിപ്പടിയിൽ 5 ഏക്കർ സ്ഥലം വാങ്ങി കോർപ്പസ് ക്രിസ്റ്റി (പിന്നീട് പള്ളിക്കൂടം) സ്കൂൾ തുടങ്ങി. കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്തത് ലാറി ബേക്കർ ആണ്. ഇന്ന് പള്ളിക്കൂടം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാണ്.