നിറങ്ങളുടെ കൂട്ടുകാർക്ക് ഒരുമിച്ചൊരു സംസ്ഥാന ദൃശ്യകലാ പുരസ്കാരം
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കൊല്ലം: ഒരുമിച്ച് ചായക്കൂട്ടൊരുക്കി ചിത്രരചന അഭ്യസിച്ച്, ജീവിതം പകുത്തെടുത്ത ദമ്പതികൾക്ക് ചിത്രരചനയിൽ ലളിതകലാ അക്കാദമി പുരസ്കാരം. തിയറ്റർ ആർട്ടിസ്റ്റ് കൂടിയായ നീരാവിൽ കൊച്ചു വരമ്പേൽ വീട്ടിൽ സ്മിത എം ബാബു, ഭർത്താവ് ആർ.ബി. ഷജിത്ത് എന്നിവർക്കാണു പുരസ്കാരം. ഒരേവിഭാഗത്തിൽ ദമ്പതികൾക്ക് അക്കാദമി പുരസ്കാരം ലഭിക്കുന്നത് ആദ്യമാണ്.
ഇരുവരെയും പുരസ്കാരത്തിന് അർഹമാക്കിയത് ജലച്ചായ ചിത്രങ്ങളാണ്. വെയ്റ്റിങ് (കാത്തിരിപ്പ് പരമ്പരയിലെ 'എവെയ്റ്റ്' ചിത്രമാണ് ഷജിത്തിന് പുരസ്കാരം നേടിക്കൊടുത്തതെങ്കിൽ തിയറ്ററുമായി ബന്ധപ്പെട്ട് 'ആഡ് ഐ മെമ്മറി' ആണ് സ്മിതയെ പുരസ്‌കാരത്തിന് അർഹയാക്കിയത്.
ഷജിത്ത് നീരാവിൽ പ്രകാശ് കലാകേന്ദ്രം ഭാരവാഹിയും സി- ഡിറ്റ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. ഷജിത്തിനു മൂന്നാം തവണയാണ് അക്കാദമി പുരസ്കാരം ലഭിക്കുന്നത്. 2015 ലും ('മഴയ്ക്ക് ശേഷം') 2018 ലും ('ലവർ') നേരത്തേ പുരസ്കാരം ലഭിച്ചു.
കണ്ണൂർ പയ്യന്നൂർ കാനത്തിൽ ബാലകൃഷ്ണന്റെയും രാധയുടെയും മകനാണ്.
സ്മിതയ്ക്ക് ആദ്യമായാണ് അക്കാദമി പുരസ്കാരം. അഭിനേത്രിയും നർത്തകിയുമായ സ്മിത സ്പെഷൽ സ്കൂൾ അധ്യാപികയും കലാകേന്ദ്രം വനിതാവേദി പ്രസിഡന്റുമാണ്. കലാകേന്ദ്രം നാടകങ്ങളായ ചെയേഴ്സ്, ഛായാമുഖി, ഏകാന്തം, തീണ്ടാരിപ്പച്ച തുടങ്ങിയ നാടകങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്തു.
ഇരുവരും തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ ഒരുമിച്ചു പഠിച്ചവരാണ്. രണ്ടുപേരും ചേർന്നു നാടകവും ചെയ്തിട്ടുണ്ട്. സ്മിത സംവിധാനം ചെയ്ത നാടകത്തിൽ മകൻ അകിര ജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ച നടൻ ആയിട്ടുണ്ട്. അറേറയാണ് ഇളയ മകൻ. നീരാവിൽ കൊച്ചുവരമ്പേൽ മോഹൻ ബാബുവിന്റെയും സുജാതയുടെയും മകളാണ്.