ശ്രദ്ധേയമായി എ.ശാന്ത കുമാറിന്റെ 'പെണ്ണമ്മ' അരങ്ങിലെത്തി.
- വാർത്ത - ലേഖനം
അഞ്ജിത ടി.എ
എ ശാന്തകുമാർ രചിച്ച പെണ്ണമ്മ എന്ന നാടകത്തിന്റെ ശ്രദ്ധേയ മായൊരു വ്യാഖ്യാനം അരങ്ങിൽ എത്തി. ഒരു വിദൂഷകന്റെ വിവരണത്തിൽ നിന്നു തുടങ്ങി ആക്രികൾ പെറുക്കിക്കൂട്ടി വരുന്ന ഒരു ഭ്രാന്തിയുടെ രംഗ പ്രവേശനത്തോടെ നാടകം രൂപപ്പെടുന്നു. സൗന്ദര്യപരമായും രാഷ്ട്രീയമായും വളരെ ഹൃദ്യമായൊരു സമീപനമായിത്തന്നെ നാടകത്തെ വിലയിരുത്താം. കലാപങ്ങൾ പകയുടെ രാഷ്ട്രീയ കൊലപാതകങ്ങളാകുന്ന പാർട്ടി ഗ്രാമത്തിൽ പെണ്ണമ്മ കത്തിച്ചു വച്ച വിളക്കുകളാണ് അവരുടെ പെണ്മക്കൾ. അമ്മയുടെ എല്ലാ ഭാവങ്ങളും പെണ്ണമ്മയിലൂടെ കടന്ന് പോകുന്നു. ഒടുവിൽ അവർ പ്രകടനാത്മകതയുടെ പൂർണത കൈവരിക്കുന്നു. അമ്മയ്ക്ക് ഭ്രാന്തുണ്ടോന്ന് ചോദിച്ചു പോകുന്ന യാഥാർഥ്യത്തിനോടൊപ്പം തന്നെ ആ അമ്മയുടെ സ്വപ്നങ്ങളെയും സങ്കൽപ്പങ്ങളെയും ഒരു തരി അതിശയോക്തി കലരാതെ ലാവണ്യാത്മകമായ് രംഗത്ത് അവതരിപ്പിക്കപ്പെട്ടു. ഓപ്പൺ എയർ സ്പേസിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിയതും രംഗ ഉപകരണത്തിലെ വ്യത്യസ്തതയും കൗതുകം ഉണർത്തുന്നു. എന്നിരുന്നാലും പെണ്ണമ്മയുടെ വ്യക്തിത്വത്തിന് നൽകിയ പൂർണതയാണ് നാടകത്തെ അതീവ ഹൃദ്യമാക്കിയിരിക്കുന്നത്. കാത്തിരിപ്പ്, രാധ, മീര അങ്ങനെ ആന്തരികമായ് പെണ്ണമ്മ വരച്ചിട്ടത് അനവധിയാണ്. പെണ്ണമ്മയെ രംഗത്ത് അവതരിപ്പിച്ചത് മിനി രാധൻ. കോമാളിത്തം അതിശക്തമായി രംഗ ത്തവതരിപ്പിച്ചത് രാധൻ കണ്ണപുരം . അദ്ദേഹത്തിന്റെ സാന്നിധ്യം തീർച്ചയായും നാടകത്തിനു ശക്തി പകരുന്നുണ്ട്. ഡോ:ഷിബു എസ് കൊട്ടാരം സംവിധാനം നിർവഹിച്ച പെണ്ണമ്മ നാടകം രചന യിലെ ഉള്ളടക്കത്തിൽ അധിഷ്ഠിതമായ്ത്തന്നെ സ്ത്രീയുടെ ആന്തരിക ശക്തിയെ ,മൂല്യങ്ങളെ സൗന്ദര്യാത്മകമായി സമീപിക്കുന്നു.തൃശ്ശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലാണ് നാടകാവതരണം നടന്നത്. ആക്ടേഴ്സ് കഫേ ആണ് സംഘാടകര്‍. ബുവി നാടക സംഘത്തിന് വേണ്ടി രാധന്‍ കണ്ണപുരവും ചേര്‍ന്നാണ് നാടകം അരങ്ങിലെത്തിക്കുന്നത്.