പ്രകൃതിവിരുദ്ധ
- കവിത
വിജയരാജമല്ലിക
എഴുതി മതിവരാതെയാ
അന്ത്യമയക്കത്തിൽ
എന്റെ കവിളുകൾ മാത്രം
തുടുത്തിരിക്കണം
എത്രയോപേർ
എന്നെ ആഗ്രഹിച്ചിട്ടുണ്ടാകാം
നിഗൂഢമായി പ്രണയിച്ചിട്ടുണ്ടാകാം
സ്വപ്നങ്ങളിലേക്കെന്നെ തോണ്ടിയെടുത്തിട്ട്
ഉന്മാദങ്ങളിൽ ത്രസിച്ചിട്ടുണ്ടാകാം
വിരൽയുദ്ധങ്ങളിൽ
വിജയപതാകകൾ വീശി,ചിരിച്ചുവീണു മയങ്ങിയിട്ടുണ്ടാകാം
അവർക്കൊക്കെയാ
ആവേശങ്ങളെ ഓരോ
ചുടുചുംബനങ്ങളായി
എന്റെ കപോലങ്ങളിൽ
പതിപ്പിക്കാം
ആഘോഷിക്കപ്പെട്ട ആണത്തങ്ങളിലും
വിധേയപ്പെടാൻ കൊതിച്ച
പുല്ലിംഗങ്ങളെ
എനിക്കതിലില്ല ലവലേശം ദ്വേഷവും
മരവിച്ചതെങ്കിലും ചായം പുരട്ടിയ ചൊടികൾ കാമുകനും
എല്ലായിപ്പോഴും കരുതലോടെ ഒപ്പം നിന്ന
പങ്കാളിക്കായി നിറുകയിലെ
നിശ്ശബ്ദതകൾ തുടിക്കുന്നുണ്ടാകും
ആ ചുംബനത്തോടെ
മറ്റൊരു മധുരമാകന്ദമായി
ഞാൻ ചിരിക്കും
അന്നും ഭീരുക്കൾ
മാളങ്ങളിലിരുന്നെന്നെ
പ്രകൃതി വിരുദ്ധയെന്ന്
ചാപ്പകുത്തും
കാമോജ്വല ഖനികളിൽ ഊർന്നൂർന്നവർ
വിശുദ്ധതയുടെ മുഖംമൂടികളിൽ ഉലയും!