പു.ക.സ.യുടെ ശാന്തൻ അനുസ്മരണത്തിൽ ഹരീഷ് പേരടിക്ക് വിലക്ക്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കോഴിക്കോട്: പ്രശസ്ത നാടക പ്രവർത്തകൻ എ. ശാന്തകുമാറിന്റെ അനുസ്മരണത്തിനായി പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച പരിപാടിയിൽ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന നടൻ ഹരീഷ് പേരടിയെ സംഘാടകർ അവസാന മണിക്കൂറുകളിൽ വിലക്കി. ഹരീഷിന് പകരം നടൻ സുധീഷാണ് കോഴിക്കോട് ടൗൺഹാളിൽ പരിപാടി ഉദ്ഘാടനം ചെയ്തത്.
പരിപാടിയിൽ പങ്കെടുക്കാനായി കോയമ്പത്തൂരിലെ സിനിമാ ലൊക്കേഷനിൽനിന്ന് അനുവാദം ചോദിച്ചു കോഴിക്കോട്ടേക്ക് വരും വഴിയാണ്, പങ്കെടുക്കാതി രിക്കുന്നതാണ് നല്ലതെന്ന് സംഘാടകർ ഹരീഷിനെ അറിയിച്ചത്. പ്രത്യേകരാഷ്ട്രീയ സാഹചര്യത്തിൽ ഹരീഷ് പങ്കെടുക്കാതിരി ക്കുന്നതാണ് നല്ലതെന്നാണ് പറഞ്ഞതെന്ന് ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്ക് വിലക്കിയതുൾപ്പെടെ ഒട്ടേറെ കാര്യങ്ങളിൽ ഹരീഷ് ഈയിടെ സർക്കാരിനെ വിമർശിച്ചിരുന്നു. ഇതാവാം പുരോഗമന കലാസാഹിത്യസംഘം അദ്ദേഹത്തെ പരിപാടിയിൽനിന്ന് മാറ്റിനിർത്താൻ കാരണമെന്ന് കരുതപ്പെടുന്നു.
തലേന്നുരാത്രികൂടി സംഘാടകർ തന്നെ വിളിച്ച് പരിപാടിയിൽ പങ്കെടുക്കുന്നകാര്യം ഉറപ്പാക്കിയിരുന്നുവെന്ന് ഹരീഷ് ഫെയ്സ്ബുക്കിലെ കുറിപ്പിൽ പറഞ്ഞു. നിന്റെ ഓർമകളുടെ സംഗമത്തിൽ ഞാൻ ഒരു തടസ്സമാണങ്കിൽ അതിൽനിന്ന് മാറി നിൽക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്നേഹമെന്നും നിന്നെയോർക്കാൻ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവശ്യമില്ലല്ലോ എന്നും ശാന്തനെ സംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു. “ദാമേട്ടാ സത്യങ്ങൾ വിളിച്ചു പറയാൻ എനിക്കെന്റെ ചൂണ്ടുവിരൽ വേണം" (നാടകം -പെരുംകൊല്ലൻ) എന്ന ഉദ്ധരണിയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.