"ഉമ്മീദ് "; പ്രൊഫ. നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവം. മൂന്നാം ദിവസം.
- ഒപ്പീനിയന്‍
മനോജ് തേജസ്വിനി
ഉമ്മീദ്. ബഹ്റൈൻ കേരളീയ സമാജം, പ്രൊഫ. നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോൽസവം മൂന്നാം രാവിൽ അരങ്ങിലെത്തിയ നാടകം. സ്വന്തം രാജ്യത്തിന്റെ അപരിചിതമായ മറ്റൊരിടത്തേക്ക് പ്രവാസിയായി ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പേ എത്തപ്പെട്ട ഒരു കാശ്മീരി അലക്കുകാരന്റെ അവസാനമില്ലാത്ത കാത്തിരിപ്പിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ഉമ്മീദ്, മനോഹരമായ ഒരു ദൃശ്യ വിരുന്നായി മാറി. ബഹ്റൈനിലെ യുവ നാടകപ്രവർത്തകരിൽ ശ്രദ്ധേയനായ പ്രജിത്ത് നമ്പ്യാർ രചനയും സംവിധാനവും, കലാകേന്ദ്ര ബഹ്‌റൈൻ പ്രായോജകരും.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പാലിച്ചു, സംഘാടകരോട് സഹകരിച്ച്, നാടകത്തിന് നിറഞ്ഞ സദസ്സൊരുക്കുന്ന ബഹ്‌റൈനിലെ നാടകാസ്വാദകരെ എത്രമേൽ അഭിനന്ദിച്ചാലും മതിയാകില്ല.
അതിർത്തി ഗ്രാമങ്ങളിൽ വെടിയൊച്ചകൾക്കും ഭീഷണികൾക്കും ഇടയിൽ ജീവിക്കേണ്ടി വരുന്ന സാധാരണക്കാരന്റെ നഷ്ടങ്ങൾ നമ്മളെ ഓർമിപ്പിക്കുന്നു എന്നതാണ് ഈ നാടകം പറയുന്ന രാഷ്ട്രീയം. കാശ്മീരിലെ ഗ്രാമ ഭംഗിയും അതിർത്തിയിൽ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിൻ്റെ സന്തോഷവും വേവലാതികളുമെല്ലാം ബോധ്യപ്പെടുത്തുന്ന ആദ്യത്തെ അഞ്ച് മിനിട്ടുകൾക്ക് ശേഷം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അനിശ്ചിതമായി വൈകിയോടിക്കൊണ്ടിരിക്കുന്ന ഒരു തീവണ്ടി കാത്തിരിക്കുന്ന കുറച്ചു മനുഷ്യരുടെരോടൊപ്പമാണ് പ്രേക്ഷകർ യാത്ര തുടരുന്നത്.
കഥാപാത്രങ്ങളായി അരങ്ങിൽ എത്തുന്നവരെല്ലാം മികച്ച നിലവാരം പുലർത്തി.
ബാലതാരങ്ങൾ തങ്ങളുടെ ഭാഗങ്ങൾ അതിമനോഹരമാക്കിയെന്ന് പറയാതെ വയ്യ. കാശ്മീരി യുവതിയും "അച്ഛൻമാഷേ"യെന്നു വിളിക്കുന്ന നാരായണൻ മാഷുടെ മകളും കഥാ പാത്രങ്ങളെ പൂർണതയോടെ അവതരിപ്പിച്ചു.
"ലോകത്തെവിടെയെങ്കിലും തൂപ്പുകാരുടെ ജോലി അവസാനിച്ചു കണ്ടിട്ടുണ്ടോ മാഷേ" യെന്നു ചോദിക്കുന്ന റെയിൽവേ സ്റ്റേഷനിലെ തൂപ്പുകാരനായി അരങ്ങിലെത്തിയ നടൻ പ്രേക്ഷക പ്രശംസ നേടി ആ വേഷം അതിമനോഹരമായി കൈകാര്യം ചെയ്തു.
നാരായണൻ മാഷായി അരങ്ങിലെത്തിയ നടൻ രൂപം കൊണ്ടും സംഭാഷണം കൊണ്ടും കഥാപാത്രമായി ജീവിക്കുകയായിരുന്നു എന്ന് പറയാം. "ജീവിച്ചിരിപ്പുണ്ടോ..? ഉണ്ടെങ്കിൽ എങ്ങനെയായിരിക്കും അവരിപ്പോൾ" എന്നുപോലുമറിയാതെ ഓരോ വാരാന്ത്യത്തിലും വൈകിവന്നെത്തുന്ന നവ് യുഗ് എക്‌സ്പ്രസിലെ യാത്രക്കാരിൽ താൻ കാത്തിരിക്കുന്ന തൻ്റെ പ്രിയപ്പെട്ടവർ ഉണ്ടായിരിക്കുമെന്ന പ്രതീക്ഷയിൽ തീവണ്ടി വന്നുപോകുന്നതിന് സാക്ഷിയായിത്തീരുവാൻ മാത്രം വിധിക്കപ്പെട്ട കാശ്മീരി അലക്കുകാരനായി അരങ്ങിലെത്തിയ നടനും അതിമനോഹരമായിത്തന്നെ വേദിയിൽ നിറഞ്ഞ് നിന്നു. കഥാപാത്രങ്ങളായി അരങ്ങിലെത്തിയവരെല്ലാം തന്നെ അവരവരുടെ ഭാഗം ശ്രദ്ധേയമായി അവതരിപ്പിച്ചു എന്നത് ഈ നാടകത്തേക്കുറിച്ച് എടുത്ത് പറയേണ്ട കാര്യമാണ്.
പ്രധാന കഥാപാത്രത്തിൻ്റെ നറേഷനെ ഒരല്പം കൂടുതലായി ആശ്രയിച്ച അവതരണ രീതിയായതുകൊണ്ടുതന്നെ കണ്ടിരിക്കുന്നവരുടെ കണ്ണൊന്നു തെറ്റിയാൽ കാഴ്ചയുടെ രസച്ചരട് മുറിയുമെന്ന ഒരു ഭീതി ആദ്യാവസാനം ഉണ്ടായിരുന്നു. ഒരു റെയിൽവേ സ്റ്റേഷനിലാണ് നമ്മളുള്ളത് എന്ന് പ്രേക്ഷകരെ വിശ്വസിപ്പിക്കുന്ന തരത്തിലുള്ള രംഗപശ്ചാത്തലം ഒരുക്കിയ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. അതേ സമയം തീവണ്ടിയിൽ തന്നെ ടെലിവിഷൻ രംഗം അവതരിപ്പിച്ച രീതി വേണമായിരുന്നോ എന്നൊരു സംശയവും. പശ്ചാത്തല സംഗീതവും ദീപവിധാനവും മികച്ചതായിരുന്നു. ചില സാങ്കേതിക പ്രശ്നങ്ങൾ ആസ്വാദനത്തിന് ഇടയ്ക്കിടെ തടസ്സം സൃഷ്ടിക്കുന്നുണ്ടായിരുന്നുവെങ്കിലും പ്രജിത്ത് നമ്പ്യാർക്കും ടീമിനും തീർച്ചയായും അഭിമാനിക്കാം ഇങ്ങനെയൊരു നാടക വിരുന്നൊരുക്കിയതിന്.
PC: വി പി നന്ദകുമാർ