മാജിക്കിനാൽ പ്രാതൽ മേശ നിറഞ്ഞാലും പട്ടിണി മാറില്ല
- ലേഖനം
എ. സെബാസ്റ്റ്യൻ
യഥാർത്ഥ കലാകാരന് പട്ടിണിയിലൂടെ കടന്ന് പേകേണ്ടി വരുമ്പോൾ ഭാര്യ പോലും നോവുന്ന കുറ്റപ്പെടുത്തലുകൾ നൽകുമ്പോൾ അതിലൂടെ കൂടുതൽ തീവ്രമായി സൃഷ്ടി നടത്തുന്നവരും തകർന്ന് പോകുന്നവരുമുണ്ട്. ഇതിൽ കുറ്റപ്പെടുത്തുന്ന ഭാര്യയെ തെറ്റുകാരിയാക്കുവാൻ. കഴിയുമോ? അതോ, സമ്പാദിക്കാൻ അറിയാത്ത കലാകാരൻ്റെ തെറ്റോ? ശരിതെറ്റുകളെ മാറ്റി നിറുത്തുമ്പോൾ വിശപ്പറിയുന്നവൻ്റെ കല സൃഷ്ടമായിരിക്കും എന്ന് സ്ഥാപിക്കാൻ കഴിയുമോ? ഇത്തരം വേദനകളിലൂടെയും സങ്കടങ്ങളിലൂടെയും കടന്ന് പോയി മറുകര താണ്ടുന്നവർ മാത്രമാണോ നില നിൽക്കുന്നത്. ജീവിതം മുന്നോട്ട് കൊണ്ട് പോകുവാൻ കഴിയാത്ത എഴുത്തുകാരനും ഭാര്യയും അനുഭവിക്കുന്ന ജീവിതമാണ് പ്രാതലിന് മുമ്പ് എന്ന നാടകം. അടുപ്പ് പുകയാതെ, വാടക ചൈനയില്ലാതെ നരകിക്കുമ്പോൾ എത്ര പുണ്യവതിയുമായ ഭാര്യ ഭർത്താവിനെ കുറ്റപ്പെടുത്തും. അതിൽ മനംനൊന്ത് ജീവിതം വെടിയേണ്ടി വരിക എന്നത് കലാകാരന്മാർ മനക്കരുത്തില്ലാത്തവരും പ്രശ്നങ്ങളിൽ നിന്നും തലയൂരുവാൻ മിടുക്കില്ലാത്തവരുമാണ് അവരിൽ ഇതും ഇതിനുമപ്പുറവും സംഭവിക്കാം. അത് ശരിയായ രീതിയല്ലെങ്കിൽ പോലും ഇത്രമേൽ കഷ്ടനഷ്ടങ്ങൾ സഹിച്ചിട്ടും ജീവിതക്കാലത്ത് പട്ടിണി കൂടാതെ കഴിയുവാൻ സാധിക്കുന്നില്ല എന്ന കുറ്റബോധത്തിൽ നിന്നും സംഭവിക്കാം. സമൂഹത്തിന് ഒരിക്കലും ഒരു കലാകാരനെയും പൂർണ്ണമായും ഉൾക്കൊള്ളുവാൻ കഴിയാറില്ല. മദ്യം വയറ് നിറയെ വാങ്ങി നൽകിയാലും അവൻ്റെ കുടുംബം കഴിയുവാൻ പത്ത് പൈസ കൊടുക്കില്ല. മരണ ശേഷം അംഗീകാരങ്ങളും സമ്പത്തും ലഭിച്ചത് ആർക്കാണ് ഗുണം. ഇങ്ങനെ അനവധി ചോദ്യോത്തരങ്ങളിലൂടെ ഏകപാത്രത്തിലൂടെ അരങ്ങിൽ നിറഞ്ഞാടിയ പ്രാതലിന് മുൻപ് കാഴ്ചക്കാരെ അസ്വസ്ഥപ്പെടുത്തുന്നു. ജീവിച്ചിരിക്കുമ്പോൾ കഴിയാവുന്ന നന്മ ചെയ്യാതെ ചത്ത ശേഷം കിട്ടുന്നത് ആർക്ക് വേണം? അവൻ്റെ സൃഷ്ടിക്ക് വില നൽകാൻ തയ്യാറാകാത്ത സമൂഹം തന്നെയോ കുറ്റക്കാർ. കലാകാരന് എന്തിന് പണം? ആസ്വദിക്കുന്ന എല്ലാവർക്കും എല്ലാം വെറുതെ വേണം. പിന്നെ അവൻ എങ്ങനെ ജീവിക്കും. നിൽക്കുവാൻ കഴിയുന്നവനെ ജീവിക്കാൻ അവകാശമുള്ളു അപ്പോൾ കല പോയാലും എങ്ങനെ എങ്കിലും ജീവിച്ചാൽ മതി. ഏകാപാത്ര അഭിനയത്തിലൂടെയും സംവിധാനത്തിലൂടെയും ഐശ്വര്യ മധുവിനും ടീമിനും അഭിമാനിക്കാം.