സംവിധായകൻ സുവീരൻ്റെ വീട്ടിൽ അതിക്രമിച്ച് കയറി കയ്യേറ്റം; 20 ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കോഴിക്കോട് : ദേശീയ അവാർഡ് ജേതാവ് സംവിധായകൻ സുവീരൻ്റെ വീട്ടിൽ അതിക്രമിച്ചു കയറി കയ്യേറ്റം ചെയ്ത 20 ആർഎസ്എസ് പ്രവർത്തകർക്കെതിരേ കേസ്. സുവീരൻ്റെ പരാതിയിൽ കുറ്റ്യാടി പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്.
വീട്ടിൽ അതിക്രമിച്ച് കയറൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീകളെ കയ്യേറ്റം ചെയ്യൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ബുധനാഴ്ച രാത്രി 11.30നാണ് ഒരു സംഘം വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞതിനു ശേഷം അതിക്രമിച്ച് കയറിയത്.
സുവീരനും ജീവിത പങ്കാളി അമൃതയ്ക്കും നേരേ നടന്ന ആർ എസ് എസ് ആക്രമണത്തിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ വേളത്തുള്ള വീട്ടിൽ കയറിയാണ് സംഘപരിവാർ ക്രിമിനലുകൾ സുവീരനെയും അമൃതയെ യും ആക്രമിച്ചത്. തൻ്റെ ജീവിതത്തിലും, കലയിലും എല്ലാ കാലവും മാനുഷികതയും, മതനിരപേക്ഷതയും ഉയർത്തിപ്പിടിച്ച കലാകാരന്മാരാണിവർ.
മാനവികതയുടെ പക്ഷത്തു നിൽക്കുന്ന കലാകാരന്മാർക്കും എഴുത്തുകാർക്കും നേരേ ഉണ്ടാകുന്ന ആക്രമണങ്ങളിൽ
രാജ്യമെമ്പാടും പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ടെന്ന് പു.ക.സ പത്രക്കുറിപ്പിൽ അറിയിച്ചു.