വിപ്ലവം
- കവിത
രജീഷ് ഒളവിലം
രൂപക്കൂടിലിരുന്ന് മാതാവ് കരയുകയായിരുന്നു.
മെഴുകുതിരികൾക്ക് ഡിസംബർ മാസത്തെ
ഒറ്റനക്ഷത്രത്തെക്കാൾ പ്രകാശമുണ്ടായിരുന്നു.
മുപ്പതു വെള്ളിക്കാശിന്റെ നെറികെട്ട
കണക്ക് നാഷണലൈസ്ഡ് ബാങ്കുകളുടെ
അക്കൗണ്ടുകളിൽ അപ്ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു.
ജനാധിപത്യത്തിന്റെ ഉന്നതപീഠങ്ങളിലിരുന്ന്
യൂദാസുമാർ പല്ലിളിക്കുകയാണ്,
ശലോമിമാരുടെ വാളുകൾക്ക് ഇരയാകുവാൻ
ശിരസ്സില്ലാത്ത സ്നാപകയോഹന്നാന്മാർ
പുനർജനിച്ചു കൊണ്ടേയിരുന്നു.
ദുഃഖവെള്ളികൾ ആഴ്ചയിൽ
ഏഴുദിവസമായി മാറ്റിയെഴുതപ്പെട്ടു.
അതിനുശേഷം ഞായറാഴ്ചകൾ ഉണ്ടായിട്ടേയില്ല.
പ്രാർത്ഥനാമുറിയുടെ തറയിൽ
ഉണങ്ങിപ്പിടിച്ച ശുക്ലം കലർന്ന രക്തക്കറ
കഴുകുംതോറും തെളിഞ്ഞുകൊണ്ടേയിരുന്നു.
മാതാവ് ഇപ്പോഴും കരയുകയാണ്.....
ചില്ലുകൂട്ടിനുള്ളിൽ തളംകെട്ടിയ കണ്ണുനീർ
കഴുത്തോളം എത്തിക്കഴിഞ്ഞു.
ഇനിയും വൈകിക്കൂടാ...
കൈപ്പത്തിയിൽ തറച്ച ഇരുമ്പാണി
കാലപ്പഴക്കം കൊണ്ട് എന്നേ
ദ്രവിച്ചുപോയിരിക്കുന്നു......
എപ്പോൾ വേണമെങ്കിലും ഒടിഞ്ഞു
വീണേക്കാവുന്ന പഴകിയ കുരിശിനെയും
ഇനിയധികകാലം നമ്പാൻ പറ്റില്ല.
ഒരുകാലത്ത് നല്ലതു ചെയ്തിരുന്നു എന്ന്
ഈ കാലം മറന്നുപോവാതിരിക്കാനെങ്കിലും
ഒരിക്കൽക്കൂടി മണ്ണിലേക്ക് ഇറങ്ങിയേ പറ്റൂ.
ആദ്യം രൂപക്കൂടിൽ നിന്നും മാതാവിനെ മോചിപ്പിക്കണം.....
പിന്നെ ഒന്നൊന്നായി..... ഒന്നൊന്നായി.....
(തുരുമ്പെടുക്കാത്ത ആണികളെയും അതിജീവിക്കാൻ പ്രാപ്തിയുള്ള യേശുമാരുടെ പുനർജനനത്തിനായി നമുക്കു കാത്തിരിക്കാം.)