മഴമിഴി മൾട്ടി മീഡിയ മെഗാ സ്ട്രീമിങ്ങിന് ഇന്ന് തുടക്കം
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ തയ്യാറാക്കുന്ന മഴമിഴി മൾട്ടി മീഡിയ മെഗാ സ്ട്രീമിങ്ങിന് ഇന്നു തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശത്തോടെ ഇന്ന് വൈകിട്ട് ഏഴിനു സ്ട്രീമിങ് ആരംഭിക്കുമെന്ന് സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഷൂട്ട് ചെയ്ത് ആർക്കൈവ് ചെയ്യുന്ന കലാ പ്രകടനങ്ങൾ ഓൺലൈൻ, ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ തുടർന്നും പ്രേക്ഷകരിലേക്കെത്തിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി . കേരളപ്പിറവി ദിനമായ നവംബർ ഒന്നുവരെയാണ് സ്ട്രീമിങ്. 65 ദിവസം നീണ്ട് നിൽക്കുന്ന മെഗാ സ്ട്രീമിങ്ങിലൂടെ 150 ഓളം കലാരൂപങ്ങളിലായി 350 ഓളം കലാ സംഘങ്ങളുടെ കലാപ്രകടനങ്ങൾ പ്രദർശിപ്പിക്കും. ചലച്ചിത്ര അക്കാദമി, ഫോക്‌ലോർ അക്കാദമി, ലളിത കലാ അക്കാദമി, ഗുരു ഗോപിനാഥ് നടനഗ്രാമം, സംഗീത നാടക അക്കാദമി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ആണ് മഴമിഴി എന്ന മൾട്ടി മീഡിയ മെഗാ സ്ട്രീമിങ് ഒരുക്കുന്നത്. sanskarikam.org എന്ന വെബ് പേജിലൂടെയും വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടേയും ലോക മലയാളി സംഘടനകളുടെ ശ്രദ്ധേയമായ പേജുകളിലൂടെയും രാത്രി 7 മുതൽ 9 വരെയാണ് വെബ്കാസ്റ്റിംഗ്. മഴമിഴി പദ്ധതിയുടെ എട്ടു മിനിറ്റ് ദൈർഘ്യം വരുന്ന കർട്ടൻ റെയ്സർ വീഡിയോയുടെ സ്വിച്ച് ഓൺ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി നിർവ്വഹിച്ചു. തുടർന്ന് അദ്ദേഹത്തെ മന്ത്രി സജി ചെറിയാൻ പൊന്നാട അണിയിച്ച് ആദരിച്ചു. മഴമിഴി പ്രോഗ്രാം കൺവീനറും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂർ ലളിത കലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, ഗുരു ഗോപിനാഥ് നടനഗ്രാമം സെക്രട്ടറി സുദർശൻ കുന്നത്തുകാൽ, പ്രോഗ്രാം എക്സ്പെർട്ട് കമ്മിറ്റി അംഗങ്ങളായ ഡോ: കെ. ഓമനക്കുട്ടി, വി. ടി. മുരളി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ: കാർത്തികേയൻ നായർ,ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിതോ ബാനർജി, ഭാരത് ഭവൻ നിർവ്വാഹക സമിതി അംഗം റോബിൻ സേവ്യർ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.