9th ഭരത് പി. ജെ. ആന്റണി സ്മാരക നാടക-സിനിമ അഭിനയ പ്രതിഭ അവാർഡ് -2022 അഭിനേത്രി പൗളി വത്സന്
- വാർത്ത - ലേഖനം
പാർട്ട് - ഒ.എൻ.ഒ. ഫിലിംസ് തൃശ്ശൂരിന്റെ 23-ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ബിന്നി ഇമ്മട്ടി ക്രിയേഷൻസുമായി സഹകരിച്ച് നൽകുന്ന ഭരത് പി. ജെ. ആന്റണി സ്മാരക നാടക-സിനിമ അഭിനയ പ്രതിഭ അവാർഡ് -2022, ഈ വർഷം പ്രശസ്ത അഭിനേത്രിയായ പൗളി വത്സന് (എറണാംകുളം) സമർപ്പിക്കാൻ തീരുമാനിച്ചു.
20,001(ഇരുപതിനായിരത്തി ഒന്ന്) രൂപയും, ശില്പി മണികണ്ഠൻ കിഴക്കൂട്ട് - ചേർപ്പ് രൂപകൽപ്പന ചെയ്ത ശിൽപ്പവും, പ്രശസ്തിപത്രവും, പുസ്തകങ്ങളും, ഡിവിഡികളും അടങ്ങുന്നതാണ് അവാർഡ്.
2022 ഡിസംബർ 28ന് ആരംഭിക്കുന്ന ഭരത് പി. ജെ. സ്മാരക ദേശീയ ഡോക്യൂ & ഷോർട് ഫിലിം ഫെസ്റ്റ് സമാപന സമ്മേളനച്ചടങ്ങ്, 2022 ഡിസംബർ 30 വൈകീട്ട് 5ന്, കേരള സാഹിത്യ അക്കാദമി ഹാളിൽ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി(മേളപ്രമാണി) ഉപഹാര സമർപ്പണം നിർവ്വഹിക്കും. ഡോ. സി. രാവുണ്ണി അദ്ധ്യക്ഷത വഹിക്കും. മുൻ മന്ത്രി അഡ്വ. വി എസ്. സുനിൽകുമാർ മുഖ്യാതിഥിയാവും. പ്രിയനന്ദനൻ അഭിനയ പ്രതിഭയെ പൊന്നാട ചാർത്തി ആദരിക്കും.
ക്യാഷ് അവാർഡ് സമർപ്പണം ബിന്നി ഇമ്മട്ടിയും, പ്രശസ്തിപത്രം വായന ചാക്കോ ഡി അന്തിക്കാടും, പി. ജെ. ആന്റണി അനുസ്മരണം കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളിയും നിർവ്വഹിക്കും.
15 ഓളം കലാസമിതികൾ അഭിനയപ്രതിഭയെ ആദരിക്കും. തുടർന്ന് 14-മത് ഭരത് പി. ജെ. ആന്റണി സ്മാരക ദേശീയ തലത്തിലുള്ള എൺപതോളം അവാർഡുകളുടെ വിതരണം, പ്രശസ്ത കലാ-സാഹിത്യ-സാംസ്ക്കാരിക നായകർ നിർവ്വഹിക്കും.
2014ൽ കെ. പി. എ. സി. ലളിത, 2015ൽ സംഗീത സംവിധായകൻ അർജ്ജുനൻ മാസ്റ്റർ, 2016ൽ നടൻ വിജയരാഘവൻ, 2017ൽ നടി നിലമ്പൂർ ആയിഷ, 2018ൽ നടിയും ഗായികയുമായ മച്ചാട് വാസന്തി, 2019ൽ നടി വിജയകുമാരി, 2020ൽ നടൻ സി. വി. ദേവ്, 2021ൽ നടൻ ബാബു അന്നൂർ എന്നിവരായിരുന്നു ഭരത് പി. ജെ. അവാർഡിനർഹരായവർ.
ഡോ. സി. രാവുണ്ണി ചെയർമാനും, പ്രിയനന്ദനൻ, ജയരാജ് വാര്യർ, ബിന്നി ഇമ്മട്ടി, ചാക്കോ ഡി അന്തിക്കാട് ജ്യൂറി അംഗങ്ങളുമായ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
"ദാരിദ്ര്യത്തിന്റെയും, അവഹേളനത്തിന്റെയും കുരുക്കുകൾ മുറുകുമ്പോഴും, പുരോഗമന-നവോത്ഥാന-സെക്യൂലർ ബോധത്തിലൂന്നിയുള്ള ജീവിതവീക്ഷണത്തിലും, അഭിനയ ശേഷി എന്ന 'സർഗ്ഗാത്മക ഊർജ്ജ'ത്തിലും, 'ആവിഷ്‌ക്കാര സ്വാതന്ത്ര്യബോധ'ത്തിലും, ആത്മസമർപ്പണം നടത്തി, തന്റെ അനുഭവങ്ങളും, സിദ്ധിയും, സാധനയും, മൂർച്ചകൂട്ടി, പടപൊരുതി മുന്നേറി, പ്രൊഫഷണൽ-അമേച്വർ നാടക വേദികളിലും, ജനപ്രിയ സിനിമകളിലും(86 എണ്ണം), സ്വാഭാവിക അഭിനയത്തിന്റെ ഉൾക്കരുത്തുകൊണ്ട്, ജനഹൃദയങ്ങളിൽ തന്റെതായ 'ഇടം' നേടിയെടുത്തിട്ടുണ്ട്, പൗളി വത്സൻ എന്ന അഭിനയ പ്രതിഭ!"-ജ്യൂറി വിലയിരുത്തി.
* ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയ അഭിനയം, (11 വയസ്സ് മുതൽ, 65 വയസ്സുവരെ) ഇപ്പോഴും തുടരുന്നു.
* നാടകങ്ങളും സിനിമകളുമായി, കേരളത്തിൽ സജീവ സന്നിദ്ധ്യമാണ് ഈ അനുഗ്രഹീത കലാകാരി.
* എറണാംകുളം ജില്ലയിലെ വൈപ്പിൻകരയിൽ താമസം.
ഭർത്താവ് : വത്സൻ
മക്കൾ : യേശുദാസ് (ടാക്സി ഡ്രൈവർ) & ആദർശ് (സംഗീത അധ്യാപകൻ & ഗായകൻ)
* 2017ലെ, മികച്ച സ്വഭാവ നടിക്കുള്ള, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവാണ് പൗളി വത്സൻ (ഫിലിമുകൾ : 'ഈ. മ. യൗ.'-സംവി: ലിജോ ജോസ് പല്ലിശ്ശേരി & 'ഒറ്റമുറി വെളിച്ചം'-സംവി: രാഹുൽ റിജിൽ നായർ)
* 1974-1979 വരെ 5 വർഷം, ഭരത് പി. ജെ. ആന്റണിയുടെ കൂടെ 5 നാടകങ്ങളിൽ,100 കണക്കിന് വേദികളിൽ വിവിധ വേഷങ്ങൾ ചെയ്തിട്ടുണ്ട്
* നാടകങ്ങൾ: 1-'കല്ല്യാണച്ചിട്ടി', 2-'നീലക്കടൽ', 3-'ഫണ്ടമെന്റൽ', 4-'പാപികൾ', 5-'കാളരാത്രി'
വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ:
ഡോ. സി. രാവുണ്ണി (ഫിലിം ഫെസ്റ്റ് & അഭിനയ പ്രതിഭ അവാർഡ് ജ്യൂറി ചെയർമാൻ), ബിന്നി ഇമ്മട്ടി (രക്ഷാധികാരി & അഭിനയ പ്രതിഭ അവാർഡ് ജ്യൂറി അംഗം), ചാക്കോ ഡി അന്തിക്കാട് (ജനറൽ കൺവീനർ & അഭിനയ പ്രതിഭ അവാർഡ് ജ്യൂറി അംഗം) & ശില്പി മണികണ്ഠൻ കിഴക്കൂട്ട് - ചേർപ്പ്