ഗോപിയാശാന് 85-ന്റെ പച്ചപ്പ്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കഥകളിയരങ്ങിലെ പൂമരം കലാമണ്ഡലം ഗോപിക്ക് 85-ന്റെ പച്ചപ്പ്. കർണശപഥത്തിലെ കർണനായും ദുര്യോധനവധത്തിലെ രൗദ്രഭീമനായും ഉത്തരാ സ്വയംവരത്തിലെ അർജുനനായും നളചരിതത്തിലെ നളനായുമെല്ലാം ഇന്നും നിത്യവിസ്മയം. ഇടവത്തിലെ അത്തം നാളിലാണ് ഗോപിയാശാന്റെ പിറന്നാൾ.
1937 മെയ് 25നാണ് പാലക്കാട് കോതച്ചിറ മണാളത്ത് ഗോവിന്ദൻ എന്ന കലാമണ്ഡലം ഗോപിയാശാന്റെ ജനനം. വടക്കത്ത് ഗോപാലൻ നായരുടെയും മണാളത്ത് അമ്മുഅമ്മയുടെയും മകനായ ഗോപി പേരാമംഗലം "ഗുരുകൃപ'യിലാണ് താമസം. എട്ടാം വയസ്സിൽ കെ പി പരമേശ്വരൻ നമ്പീശന്റെ കീഴിൽ ഓട്ടൻതുള്ളൽ അഭ്യസിച്ചാണ് തുടക്കം. കഥകളി കലാകാരൻ തേക്കിൻകാട്ടിൽ രാവുണ്ണി നായരാണ് കഥകളിയിലേക്ക് തിരിച്ചുവിട്ടത്. കലാമണ്ഡലം രാമൻകുട്ടി നായർ,
വാഴേങ്കട കുഞ്ചുനായർ എന്നിവരും ഗുരുക്കന്മാരായി. മഹാകവി വള്ളത്തോൾ നേരിട്ടു വിളിച്ച് കലാമണ്ഡലത്തിൽ അധ്യാപക ജോലി ഏൽപ്പിച്ചു. 1992ൽ അധ്യാപക വേഷം അഴിച്ചുവച്ച് അരങ്ങിന്റെ ലോകത്തേക്ക്. കഥകളി അരങ്ങിലെ മികവിന് അറുപതിൽപ്പരം പുരസ്കാരങ്ങൾ നേടിയ ഗോപിക്ക് 2009ൽ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
ചന്ദ്രികയാണ് ഭാര്യ, ജയ രാജൻ (ബിസിനസ്), രഘു രാജൻ (എച്ച്ഡിഎഫ്സി ബാങ്ക്) എന്നവർ മക്കളും പ്രിയ, ശ്രീകല എന്നിവർ മരുമക്കളും ആണ്.
പേരാമംഗലം തെച്ചിക്കോട്ടു കാവ് ശ്രീ ദുർഗ ഓഡിറ്റോറിയത്തിൽ വൈകീട്ട് ആറ് മുതൽ പത്ത് വരെയാണ് ആഘോഷം. കോട്ടയ്ക്കൽ രാജ് മോഹൻ, കോട്ടയ്ക്കൽ സി എം മോഹൻ എന്നിവർ ഉഷ ചിത്രലേഖ കഥകളി അവതരിപ്പിക്കും. ഗോപിയാശാന്റെ പേരക്കുട്ടികളായ ആര്യ ജയരാജ് നൃത്തവും മാളവിക രഘുരാജൻ സുഭദ്രാഹരണം കഥകളിയും അവതരിപ്പിക്കും.