നാടകകലാകാരൻമാർക്ക് ആശ്വാസമായി 'നാടക്' കപ്പവണ്ടി
കാസര്‍കോട്: കോവിഡ് കാലത്ത് ഏറ്റവും ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്കൊപ്പം നാടക കലാകാരന്മാരും കൈകോര്‍ത്തപ്പോള്‍ കപ്പവണ്ടി തയ്യാര്‍. നാടക് നാടക കലാകാരന്മാരാണ് കപ്പ കര്‍ഷകരെ സഹായിക്കാന്‍ കൃഷി വകുപ്പിനൊപ്പം മുന്നിട്ടിറങ്ങിയത്. ആദ്യദിനം കാസര്‍കോട് കളക്ടറേറ്റ് പരിസരത്തെത്തിയ കപ്പ വണ്ടി എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന് ആദ്യവില്‍പന നടത്തി ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന കര്‍ഷകരുടെയും നാടക പ്രവര്‍ത്തകരുടെയും കൂട്ടായ്മയില്‍ ജനങ്ങളിലേക്ക് കപ്പ വണ്ടി എത്തുമ്പോള്‍ കപ്പ വാങ്ങി ഈ സംരംഭം ജനങ്ങള്‍ ഏറ്റെടുക്കണമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു.
കഴിഞ്ഞവര്‍ഷം സുഭിക്ഷ കേരളം പദ്ധതിയില്‍ തരിശായി കിടന്ന 150 ഹെക്ടര്‍ സ്ഥലത്താണ് പുതുതായി കപ്പ കൃഷി ചെയ്ത്. എല്ലാവരും കപ്പ കൃഷി ചെയ്തതോടെ വിപണി കണ്ടെത്താനാകാതെ വന്നതും ലോക്ഡൗണും ജില്ലയിലെ കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ ഇവരെ സഹായിക്കാനായാണ് നാടക കലാകാരന്മാരും കൃഷി വകുപ്പും കൈകോര്‍ത്തത്. കിലോയ്ക്ക് പത്ത് രൂപ നല്‍കി കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കുന്ന കപ്പ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വില്‍പനക്കെത്തും. മൂന്ന് ദിവസം കാസര്‍കോട് ഭാഗത്ത് കപ്പവണ്ടി ഉണ്ടാകും. ആദ്യ ദിനം രണ്ട് ടണ്‍ കപ്പയാണ് രണ്ട് വണ്ടികളിലായി വില്‍പനക്കെത്തിച്ചത്. വരുംദിനങ്ങളില്‍ കപ്പവണ്ടി കൂടുതല്‍ സ്ഥലങ്ങളിലെത്തും.
ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍ വീണ റാണി, നാടക് കാസര്‍കോട് ജില്ലാ പ്രസിഡന്റ് റഫീഖ് മണിയങ്ങാനം, സംസ്ഥാന കമ്മിറ്റി അംഗം സുധാകരന്‍ കാടകം, മേഖല കമ്മിറ്റി പ്രസിഡന്റ് വിജയന്‍ കാടകം, സെക്രട്ടറി ഉദയന്‍ കാടകം, നാടകപ്രവര്‍ത്തകരായ പ്രമോദ് ബെവിഞ്ച, വിനു നാരായണന്‍, ജയന്‍ കാടകം, ഫഹദ്, രാജേഷ്, മുരളി, സജിത കുമാരി, സുധാ ലക്ഷ്മി, ബേഡഡുക്ക കൃഷി അസിസ്റ്റന്റ് ജയശ്രീ, കളക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.