സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഓഗസ്റ്റ് രണ്ടിന് വിധി പറയും.
- വാർത്ത - ലേഖനം
കോഴിക്കോട്: ലൈംഗിക പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ചൊവ്വാഴ്ച വിധി പറയും. കേസിൽ അറസ്റ്റ് കോടതി ഇന്നുവരെ തടഞ്ഞിരുന്നു. എസ്.സി എസ്.ടി ആക്ട് പ്രകാരമുള്ള കുറ്റം നിലനിൽക്കുമെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും ജില്ലാ പ്രോസിക്യൂട്ടർ വാദിച്ചു.
മാത്രമല്ല ഇതേ ആൾക്കെതിരെ വീണ്ടും പീഡന പരാതി വന്നിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. എന്നാൽ ഊന്നുവടിയില്ലാതെ നടക്കാൻ പോലുമാകാത്തയാളാണ് ആരോപണ വിധേയനെന്നും പരാതിക്കാരി അംഗമായ സംഘം ആഭ്യന്തര സെല്ലിനെക്കൊണ്ട് ഇത് അന്വേഷിപ്പിച്ചതാണെന്നും പ്രതിഭാഗം വാദിച്ചു. രേഖകൾ പ്രതിഭാഗം ഹാജരാക്കിയെങ്കിലും ഇത് ഇപ്പോൾ പരിഗണിക്കുന്നത് ശരിയല്ലെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. വാട്സാപ്പ് സന്ദേശങ്ങളും ഫോട്ടോകളും പ്രതിഭാഗം ഹാജരാക്കിയിട്ടുണ്ട്.
യുവ എഴുത്തുകാരിയുടെ പരാതിയിൽ കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തത്. ബലാൽസംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ അദ്ദേഹം ഒളിവിൽ പോയിരിക്കുകയാണ്.
കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോൺ സ്വിച്ച്ഡ് ഓഫാണെന്നും ചിലവിവരങ്ങളുടെ അടിസ്ഥാനത്തിൽ അയൽ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.
കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും സിവിക് ചന്ദ്രൻ എവിടെയുണ്ടെന്ന് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും ഒരാഴ്ചക്കകം നടപടിയെടുത്തില്ലെങ്കിൽ ഉത്തരമേഖ ഐ.ജി ഓഫീസിന് മുന്നിൽ പ്രക്ഷോഭം തുടങ്ങുമെന്നും ദളിത് സംഘടനകൾ അറിയിച്ചിരുന്നു. ഐ.ജി.യുടെ ഓഫീസ് മുന്നിൽ കുടിൽകെട്ടി സമരം തുടങ്ങാനാണ് ദളിത് സംഘടനകളുടെ തീരുമാനം. പരാതിയിൽ നടപടി വൈകുന്നതിൽ ഇടപെടൽ ആവശ്യപ്പെട്ട് സാമൂഹിക സാംസ്കാരിക രംഗത്തെ 100 പേർ ഒപ്പുവെച്ച നിവേദനവും മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്.
അതിനിടെയാണ് കോഴിക്കോട് ജില്ലാകോടതി വഴി സിവിക് ചന്ദ്രൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
പരാതിക്കാരിയുടെ വിശദമായ മൊഴി വടകര ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം രേഖപ്പെടുത്തി. ഏപ്രിൽ 17-നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിക്കെതിരെ അതിക്രമം ഉണ്ടായത്. കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വടകര ഡിവൈ.എസ്.പി.ക്കാണ് അന്വേഷണ ചുമതല.
ഇതിനിടെ മറ്റൊരു എഴുത്തുകാരി കൂടി ഇന്ന് സിവിക് ചന്ദ്രനെതിരേ പീഡന ആരോപണമയുർത്തി രംഗത്ത് വന്നു. ഇതിലും കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തട്ടുണ്ട്. 2020 ഫെബ്രുവരി 18 ന് വൈകീട്ട് നന്തി കടപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പുതിയ പരാതിയിൽ പറയുന്നത്. വെള്ളിയാഴ്ച വൈകീട്ട് നൽകിയ പരാതിയിൽ കൊയിലാണ്ടി പോലീസ് മൊഴി എടുത്ത ശേഷം രാത്രി 10.25 ഓടെയാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.